988.A Simple Favor(English,2018)

988.A Simple Favor(English,2018)
       Mystery,Thriller.

   കുറച്ചു ദിവസം മുന്‍പ് പരിചയപ്പെട്ട,മകന്റെ സുഹൃത്തിന്‍റെ അമ്മയുടെ സ്വഭാവം ആണ് സ്റ്റെഫാനി ഇഷ്ടപ്പെട്ടത്.അവള്‍ക്കു എമിലിയോടു ആരാധന ആയിരുന്നിരിക്കാം.അതിനു കാരണവും ഉണ്ട്.ജീവിതത്തില്‍ വിജയിയായ,നല്ല കുടുംബം ഉള്ള,സ്വതന്ത്രയായ ഒരു സ്ത്രീ ആയിരുന്നു എമിലി.അതോടൊപ്പം അവളെ ചുറ്റി ധാരാളം രഹസ്യങ്ങളും ഉള്ളത് പോലെ തോന്നും.എന്നാല്‍ ഒരു ദിവസം പെട്ടെന്ന് എമിലി അപ്രത്യക്ഷ ആകുന്നു.അവളുടെ മകനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചു കൊണ്ട്.പിന്നീട് എമിലിയുടെ ഒരു വിവരവും ഇല്ല.അവള്‍ എവിടേയ്ക്ക് ആണ് മറഞ്ഞത്?അവള്‍ക്കു എന്താണ് സംഭവിച്ചത്?

   “ഡാര്സി ബെല്ലിന്‍റെ” ഇതേ പേരുള്ള നോവലിനെ ആസ്പദം ആക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്.സിനിമ കഥയിലെ ട്വിസ്റ്റുകള്‍ വരുമ്പോള്‍ തുടക്കം കണ്ടു മറഞ്ഞ പല സിനിമകളിലെ കഥ പോലെ തോന്നാം.എന്നാല്‍ കഥ അവതരിപ്പിച്ച രീതിയും,അതില്‍ നിന്നും ക്ലൈമാക്സിലേക്കുള്ള ദൂരവും ആണ് സിനിമയുടെ നല്ല വശം.പ്രത്യേകിച്ചും വ്ലോഗിലൂടെ    കഥ അവതരിപ്പിച്ചിരിക്കുന്നത് നന്നായിരുന്നു.”Searching’ ല്‍ അവതരിപ്പിച്ച “കമ്പ്യൂട്ടര്‍ സ്ക്രീന്‍സിനിമയുടെ ” അത്ര വ്യത്യസ്ഥത ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും വളരെ മികച്ച രീതിയില്‍ കഥ പറയുക എന്നത് ആയിരുന്നു ഹൈലൈറ്റ്.പ്രത്യേകിച്ചും ഒരു നോവലിലൂടെ അവതരിപ്പിച്ച കഥ ,ഈ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ പാളി പോകാമായിരുന്നു.

   എന്നാല്‍ Anna Kendrik അവതരിപ്പിച്ച സ്റ്റെഫാനി എന്ന കഥാപാത്രം വ്ലോഗിലൂടെ തന്‍റെ കുറ്റാന്വേഷണ ത്വര അവതരിപ്പിക്കുമ്പോള്‍ കഥ പ്രേക്ഷകനില്‍ താല്‍പ്പര്യം ഉളവാക്കുന്നു.ആ താല്‍പ്പര്യം ആണ് കേട്ട് പഴകിയ ഒരു ട്വിസ്റ്റ് കഥയില്‍ വരുമ്പോള്‍ പോലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത്.ഒരു രണ്ടാം ഭാഗം ഒക്കെ വേണമെങ്കില്‍ സിനിമയുടെ അവസാനം എഴുതിക്കാണിക്കുമ്പോള്‍ വരാന്‍ സാധ്യത ഉണ്ടെന്നു കരുതാം.വീട്ടമ്മയായ,വ്ലോഗര്‍ ആയ ഒരു കുറ്റാന്വേഷക!!നല്ല ഒരു കോമ്പിനേഷന്‍ ആണ്.ബ്ലേക്ക് അവതരിപ്പിച്ച എമിലി എന്ന കഥപാത്രവും ചൂടും എരിവും നിറഞ്ഞതായിരുന്നു.മൊത്തത്തില്‍ സിനിമയോട് ബ്ലെണ്ട് ചെയ്തു പോകുന്ന ഒന്ന്.നല്ല ഒരു കുറ്റാന്വേഷണ ചിത്രം ആണ് ‘A Simple Favor’.അധികം ചിന്തിക്കാന്‍ ഉള്ളതൊന്നും ഇല്ലെങ്കിലും ഒരു ഫ്ലോയില്‍ അങ്ങ് കാണാന്‍ പറ്റാവുന്ന ഒന്ന്.

  More movie suggestions @www.movieholicviews.blogspot.ca

  സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്..

t.me/mhviews

987.Santosh Subramaniam(Tamil,2008)

987.Santosh Subramaniam(Tamil,2008)

        പത്തു പന്ത്രണ്ടു വര്ഷം മുന്‍പുള്ള നൊസ്റ്റാള്‍ജിയ ആണ് “ബൊമ്മരില്ലു”,’സന്തോഷ്‌ സുബ്രമണിയം’ ഒക്കെ.നാഗര്‍കോവിലില്‍ പഠിക്കുന്ന സമയം തെലുങ്ക്‌ സിനിമ ഒക്കെ ചിരന്ജീവിയുടെയുടെയും നാഗര്‍ജുനയുടെയും  സിനിമകള്‍ കണ്ടുള്ള പരിചയം മാത്രമായിരുന്നു.ജെമിനി ടി വിയില്‍ ആണെന്ന് തോന്നുന്നു അന്ന് ചുമ്മാ ഇരിക്കുമ്പോള്‍ തെലുങ്ക് സിനിമ കാണുക ആയിരുന്നു ഞങ്ങളുടെ SMRVയിലെ റൂമിലെ ‘ടെറസ് ക്രിക്കറ്റ്’ കഴിഞ്ഞാല്‍ ഉള്ള പ്രധാന പരിപാടി.അങ്ങനെ ഇരിക്കെയാണ് ‘ആര്യ’ ഇറങ്ങുന്നതും.അതിന്റെ സി ഡി ആകസ്മികം ആയി കിട്ടുന്നതും.അത് വേറൊരു കഥയാണ്.അന്ന് കോളേജ് സമയത്ത് ആ സി ഡി ഒരു തരംഗം ആയിരുന്നു ഞങ്ങളുടെ സര്‍ക്കിളില്‍.ആ കഥ പിന്നീട്.

     ഇന്ന് സീരിയല്‍ കില്ലര്‍,ത്രില്ലര്‍ സിനിമകള്‍ തിരഞ്ഞു പിടിച്ചു കാണുന്നത് പോലെ ആയിരുന്നു തെലുങ്ക്‌ പടങ്ങളോട് ഉള്ള ആര്‍ത്തി.തമിഴ് സിനിമകള്‍ എല്ലാം തിയറ്ററില്‍ പോയി കാണും.തെലുങ്ക്‌ സിനിമകള്‍ എങ്ങനെ എങ്കിലും സി ഡി ഒപ്പിച്ചും.മലയാള സിനിമയോട് ഒടുക്കത്തെ പുച്ഛം.ഇപ്പൊ അന്നത്തെ എന്റെ പ്രായത്തില്‍ ഉള്ളവര്‍ മലയാള സിനിമ പോരാ,പണം മുടക്കുന്നില്ല എന്നൊക്കെ പറയുമ്പോള്‍ അന്നത്തെ സിനിമയെ കുറിച്ചുള്ള concept ന്‍റെ ഒക്കെ നിലവാരം ഓര്‍ത്തു ചിരി വരും.അങ്ങനെ കണ്ട കുറെ തെലുങ്ക്‌ സിനിമയുടെ ഇടയില്‍ ഒരു തരംഗം ആയാണ് ‘ബൊമ്മരില്ലു’ വരുന്നത്.ബോയ്സിനു ശേഷം ഇഷ്ടമുള്ള സിദ്ധാര്‍ഥ്-ജെനീലിയ ടീമിന്‍റെ പടം.അപ്പോഴേക്കും ‘wap movies download’ ഒക്കെ സര്‍വസാധാരണം ആയിരുന്നു.അതിന്റെ ഒപ്പം വീട്ടില്‍ കുഴപ്പമില്ലാത്ത ഇന്റര്‍നെറ്റ് സ്പീഡ് ഉണ്ടായിരുന്നു.രണ്ടു മൂന്നു ദിവസം എടുത്തിട്ട് ആണെങ്കിലും സിനിമ ഡൌണ്‍ലോഡ് ചെയ്യും.അത് കണ്ടു കഴിഞ്ഞാണ് എന്ന് തോന്നുന്നു ‘സന്തോഷ്‌ സുബ്രമണിയം’ വരുന്നത്.

   നല്ല കളര്‍ഫുള്‍,enjoyable ചിത്രം എന്ന് പറയാവുന്നതാണ് ഈ സിനിമയുടെ കഥ.അച്ഛന്‍-മകന്‍ ബന്ധത്തില്‍ അധികം ശ്രദ്ധിക്കാതെ പോയിക്കൊണ്ടിരുന്ന ഒരു ഘടകം ആയിരുന്നു ഇതില്‍ ഹൈലൈറ്റ് ചെയ്യപ്പെട്ടത്.ഇന്നത്തെ തലമുറയ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെന്നു തോന്നുന്നില്ല.പക്ഷെ ഒരു പരിധി വരെ എന്തിനും ഏതിനും അപ്പന്‍റെ അഭിപ്രായങ്ങള്‍  ഒരു പരിധി വരെ എല്ലാത്തിലും influence ചെയ്യും എന്ന് തോന്നിയ സമയം.പതുക്കെ വീട്ടില്‍ റിബല്‍ ആയി തുടങ്ങിയപ്പോള്‍ ആണ് പടം വരുന്നത്.ചെറുതായി ലൈഫിനോട്  ബന്ധം ഉള്ള കഥയും കൂടി ആയപ്പോള്‍ ഇഷ്ടം കൂടി.ഒരു പരിധി വരെ അന്നത്തെ  തലമുറയ്ക്ക് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിരുന്നു എന്നാണ് തോന്നല്‍.വെറുതെ ഇരിക്കുമ്പോള്‍  സംസാരത്തില്‍ ടോപിക് ആയി വരുമായിരുന്നു ഈ ഒരു സംഭവം.അന്നത്തെ ‘ക്യൂട്ട് ജെനീലിയ’യ്ക്ക് ഇന്ന് കാണുമ്പോള്‍ ഓവര്‍ ആക്റ്റിംഗ് ആണോ അതോ അല്‍പ്പം പിരി ലൂസ് ആണോ എന്നൊക്കെ തോന്നാറുണ്ട്.അങ്ങനെ ഉള്ള വേറൊരു നടി ആണ് പഴയ ലൈല.എന്തായാലും അന്ന് അതൊക്കെ നല്ല രസമായിരുന്നു.മൊത്തത്തില്‍ രസകരം ആയ ഫാമിലി.നല്ല പാട്ടുകള്‍.അന്നത്തെ പ്രായത്തിനു അതൊക്കെ ധാരാളം ആയിരുന്നു എന്നതാണ് സത്യം.

  എന്തായാലും അന്ന് യൂത്തിന്റെ ഇടയില്‍ അല്‍പ്പം മാര്‍ക്കറ്റ് ഉണ്ടായിരുന്ന ജയം രവിയെ ഒക്കെ ഇന്ന് സിനിമ ആകസ്മികം ആയി കാണേണ്ടി വന്നപ്പോള്‍ ആണ് അന്നത്തെ ഷര്‍ട്ട്,പാന്‍റ് സ്റ്റൈലിനെ ഓര്‍ത്തത്‌.ചെറിയ ബെല്‍സ് ഉള്ള പാന്റും ഷര്‍ട്ടും ഒക്കെ പണ്ട് ഞങ്ങളൊക്കെ ബെല്‍ ബോട്ടം പാന്റിനെ കളിയാക്കിയത് പോലെ വരുന്ന തലമുറകള്‍ കളിയാക്കും എന്ന് ഉറപ്പാണ്.അന്നത്തെ ഡിസൈനില്‍ ഉള്ള ഷര്‍ട്ട് ഒക്കെ ആയിരുന്നു പരിഷ്ക്കാരം.ഇന്ന് അതൊക്കെ കാണുമ്പോള്‍ വേറെ ഭാവം ആണ് വരുക.’സന്തോഷ്‌ സുബ്രമണിയം’ ഇന്ന് കണ്ടപ്പോള്‍ പഴകിയ കഥയായോ മടുപ്പിക്കുന്ന ഒന്നായോ തോന്നിയില്ല.എങ്കിലും ഇന്ന് പുതുതായി ഇറങ്ങിയാല്‍ എന്താകും പ്രതികരണം എന്ന് ഉറപ്പും ഇല്ല.

   ഓരോരുത്തരുടെയും ജീവിതത്തിലെ ഗോള്‍ഡന്‍ ഏജ് ആയിരിക്കും കോളേജ് ജീവിതം.കാരണം,മോശം ആയാലും നല്ലത് ആയാലും നമ്മളെ തന്നെ പിന്നീട് പുറകോട്ട് ചിന്തിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ എന്തായാലും ഉണ്ടാകും നല്ല ‘ലൈവ്’ ആയി തന്നെ.അന്നത്തെ ഓരോ സന്ദര്‍ഭങ്ങളും രേഖപ്പെടുത്താന്‍ ഓരോ പാട്ടിനു പോലും കഴിയും.യഥാര്‍ത്ഥത്തില്‍ സിനിമയെ കുറിച്ച് എഴുതാന്‍ ആണ് വന്നത്.എന്നാല്‍ വിഷയം മാറി പോയത് ശ്രദ്ധിച്ചു.പക്ഷേ മിയ്ക്കവാറും ആളുകള്‍ കണ്ട സിനിമ ആയതു കൊണ്ട് കൂടുതല്‍ ഒന്നും പറയണ്ട എന്ന് കരുതുന്നു.പകരം  സിനിമ ഇന്ന് കണ്ടപ്പോള്‍ ഇങ്ങനെ ഓര്‍മയില്‍ കൂടി പോയ കുറെ സംഭവങ്ങളുണ്ട്.റൂം,കൂട്ടുകാര്‍,പ്രണയം,കോളേജ് കഴിഞ്ഞുള്ള ജോലി തേടിയുള്ള സമയം.അങ്ങനങ്ങനെ.പലതും ഇത് പോലെ മാര്‍ക്ക് ചെയ്യാന്‍ കഴിയും.ഇങ്ങനെ സിനിമ കണ്ട് നൊസ്റ്റു അടിക്കാറുണ്ടോ ആവോ?എന്തായാലും കോളേജ്-ജോലി കിട്ടുന്നതിന് മുന്‍പുള്ള  ജീവിതം എനിക്ക് ഇങ്ങനെ കുറെ സിനിമകള്‍ ആയിരുന്നു.

‘സന്തോഷ് സുബ്രമണിയം, ബൊമ്മരില്ലു’  സിനിമകള്‍ കണ്ടിട്ടില്ലാത്തവര്‍ കണ്ടോളൂ…ഒടിയ,ബംഗാളി റീമേക്കുകളും ഉണ്ടായിരുന്നു..കുഴപ്പമില്ല ആദ്യമായി കാണുക ആണെങ്കിലും!!

986.Varathan(Malayalam,2018)

986.Varathan(Malayalam,2018)

     വരത്തന്‍, സ്ട്രോ ഡോഗ്സ് (1971)  ന്‍റെ   “ഈച്ച കോപ്പി” ആണെന്ന് പറയാമെങ്കിലും അമല്‍ നീരദ് മലയാളം പതിപ്പ് അവതരിപ്പിച്ച രീതി ഇഷ്ടപ്പെട്ടൂ.’Four Brothers’ ‘Big B’ ആയപ്പോഴും വിദഗ്ധമായി അത് പ്രാദേശിക രീതികളോട് ഇണങ്ങുന്ന രീതിയില്‍ പറിച്ചു നട്ടത് നന്നായിരുന്നു.ഇവിടെയും അതാണ്‌ സംഭവിച്ചിരിക്കുന്നത്.നായികയുടെ കുട്ടിക്കാലം ചിലവഴിച്ച നാട്ടിലേക്ക് അവള്‍ കാമുകനോടൊപ്പം(SD),ഭര്‍ത്താവിനു ഒപ്പം (വരത്തന്‍) എത്തുന്നു.സ്ട്രോ ഡോഗ്സില്‍ ,തുടക്കത്തില്‍ തന്നെ അമേരിക്കന്‍ ആയ നായകനോടുള്ള അപ്രിയത ആ ചെറിയ ഇംഗ്ലീഷ് ഗ്രാമത്തിലെ ആളുകള്‍ കാണിക്കുന്നുണ്ട്.സായിപ്പന്മാരുടെ എക്കാലത്തെയും സ്വഭാവ രീതി അതായിരിക്കണം.അവരില്‍ ഉള്‍പ്പെടാത്തവരെ എല്ലാം സംശയത്തോടെ കാണുന്ന മനസ്ഥിതി.ഇപ്പോഴും പ്രകടമായ മാറ്റം ഉണ്ടെന്നും തോന്നുന്നില്ല..അവിടെ നായികയുടെ വസ്ത്രധാരണത്തെ കുറിച്ച് നായകന്‍ ചെറിയ ഉപദേശം നല്‍കുന്നും ഉണ്ട്.കാരണം നായിക ആ ചെറിയ ഗ്രാമത്തില്‍ അങ്ങനെ നടക്കാന്‍ പാടില്ലായിരുന്നു എന്നത് അവിടത്തെ മനസ്ഥിതിയും ആയിരുന്നിരിക്കണം.

    എന്നാല്‍ മലയാളം പതിപ്പില്‍ മൊത്തത്തില്‍ കപട സദാചാര വാദം പുലര്‍ത്തുന്ന ആളുകളെ ആണ് കാണിക്കുന്നത്.’തനിക്കു കിട്ടാത്തത് മറ്റുള്ളവര്‍ക്ക് കിട്ടുന്നതില്‍ ഖിന്നനാണ്‌’ എന്ന് തുറന്നു പറയുന്നത് പോലെ ഉള്ളവര്‍.മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞു നോക്കുന്ന അവര്‍ എന്നാല്‍ ഒരാണും പെണ്ണും ഒരുമിച്ചു ഇരുന്നാല്‍ ‘മറ്റേ പരിപാടി’ ആണെന്ന് കരുതുന്ന കൂട്ടത്തിലും ആണ്.’കിട്ടാത്തവന്‍,കിട്ടുന്നവനോട് കാട്ടുന്ന അസഹിഷ്ണുത’ എന്ന് പറയാം.പൊളിറ്റിക്കല്‍ കറക്റ്റ്നസ് ഒക്കെ നോക്കിയാല്‍ ഒരു പക്ഷെ വളരെ തെറ്റായ ഒരു വാചകം ആയിരിക്കാം അത്.എന്നാല്‍ അങ്ങനെ ഉള്ള മനസ്ഥിതി ഉള്ളവരെ സൂചിപ്പിക്കാന്‍ വേറെ നല്ല വാക്കുകള്‍ ഇല്ല.സമാനമായ,മറ്റുള്ളവരുടെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കുന്നവരെ വാര്‍ത്തകളില്‍ പലപ്പോഴും കാണുന്നതും ആണ്.

   രണ്ടു ഭാഷകളിലും ഇത് പോലത്തെ സംഭവത്തില്‍ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും പണക്കാരന്റെ മകള്‍ പാവപ്പെട്ടവനെ പ്രണയിക്കുക.അതില്‍ അങ്കക്കലി കൊണ്ട് വരുന്ന ബന്ധുക്കള്‍ എന്നിവയ്ക്ക് ഒന്നും വ്യത്യാസം ഇല്ല.അത് എല്ലായിടത്തും അങ്ങനെ ആയിരിക്കുന്നത് കൊണ്ടാകും.സമത്വ സുന്ദര ലോകം ഒക്കെ ബന്ധങ്ങളുടെ കണക്കില്‍ ഇപ്പോഴും അകലെയാണ്.പണത്തിനു നല്ല പ്രാധാന്യം ബന്ധങ്ങളില്‍ സ്വാധീനം ഉണ്ടാക്കാറുണ്ട്,അത് എത്ര സ്വാതന്ത്ര്യം ഉള്ള ലോകത്ത് ആയാലും.മറ്റൊരു തരത്തില്‍ ആയിരിക്കും എന്ന് മാത്രം.

  ഡേവിഡ്,എബി എന്നിവര്‍ അവരുടെ പ്രിയതമകളെ പോലും അമ്പരിപ്പിച്ചു കൊണ്ട് നടത്തുന്ന ‘transformation’ രണ്ടു സിനിമയിലും ഗംഭീരം ആയിരുന്നു.അത്രയും നേരം സിനിമ കണ്ട പ്രേക്ഷകന് പോലും ഒരു ക്ലൂ കൊടുക്കാതെ അവസാന രംഗങ്ങള്‍,തങ്ങളുടെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയവര്‍ക്ക് മരണസമാനമായ അവസ്ഥ ആയി മാറിയത് ആയിരുന്നു രണ്ടിലും ഹൈലൈറ്റ്.നായിക കഥാപാത്രങ്ങളുടെ ‘attitude’  ആണ് കാര്യമായ വ്യത്യാസം ഉണ്ടായിരുന്നത്.സ്ട്രോ ഡോഗ്സിലെ ‘ആമി’ ആകെ കണ്ഫ്യൂഷനില്‍ ആയിരുന്നു.അതാണ്‌ അവള്‍ പഴയ കാമുകനോട് ഒപ്പം അല്‍പ്പ സമയം പങ്കിടുന്നതും,അതിനെ തുടര്‍ന്ന് പരമ്പരയായി സംഭവങ്ങള്‍ ഉണ്ടാകുന്നതും.എന്നാല്‍ മലയാളിയായ പ്രിയയെ കൊണ്ട് അങ്ങനെ ഒരു സാഹസത്തിനു സംവിധായകന്‍ പോയില്ല.ഒരു പക്ഷെ,മലയാളികളുടെ സല്‍ഗുണ സമ്പന്നയായ നായികാ സങ്കല്പം ആയിരിക്കും ഇങ്ങനെ ഒരു കാര്യത്തിനു വ്യത്യാസം വരുത്തുന്നത്.ആമിയുടെ കുറ്റബോധവും,പ്രിയയുടെ പ്രതികാരവും ആണ് ചിത്രങ്ങളിലെ പ്രധാന വ്യത്യാസവും.

   ‘സ്ട്രോ ഡോഗ്സ്’ ന്‍റെ പാളിപ്പോയ റീമേക്കുകള്‍ വച്ച് നോക്കുമ്പോള്‍ ‘വരത്തന്‍’ നിലവാരം പുലര്‍ത്തി എന്ന് തന്നെ പറയാം.ക്യാമറ കൊണ്ട് ഓരോ ഫ്രെയിമും stylish ആക്കിയ ചിത്രം 1971 ലെ ചിത്രത്തിന് നല്ല ഒരു homage ആയി കണക്കാക്കാന്‍ ആണ് ഇഷ്ടം.കാരണം ‘വരത്തന്‍’ ആ പ്രമേയത്തെ വിദഗ്ദ്ധമായി,മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചിരുന്നു എന്നത് തന്നെ കാരണം.ശരഫുധീന്‍,വിജിലേഷ് തുടങ്ങിയവരുടെ ഒക്കെ ഞെട്ടിപ്പിക്കുന്ന പ്രകടനം ആണ് മറ്റൊരു മേന്മ.’Villain-ism at it’s peak’ എന്നൊക്കെ പറയാവുന്ന അത്ര വൃത്തിക്കെട്ടവന്മാര്‍ ആയിരുന്നു ആ കഥാപാത്രങ്ങള്‍.പ്രേക്ഷകന് പോലെ ‘അടിച്ചു ചെള്ള തെറുപ്പിക്കാന്‍’ തോന്നുന്ന രീതിയില്‍ ഉള്ളവര്‍.

  എന്തായാലും ഈ സിനിമകള്‍ എല്ലാം നന്ദി പറയേണ്ടത് ‘ഗോര്‍ഡന്‍ N  വില്യംസിന്‍റെ’ “The Siege of Trencher’s Farm’ എന്ന നോവലിനോട് ആണ്.(അവ:വിക്കിപീഡിയ).ത്രില്ലര്‍ സിനിമകളിലെ മികച്ച രണ്ടു അനുഭവങ്ങള്‍ ആണ് ‘Straw Dogs’ ഉം ‘വരത്തനും’.ഇതില്‍ ഏതെങ്കിലും ഒരെണ്ണം കണ്ടാല്‍ മറ്റേതു കാണാന്‍ താല്‍പ്പര്യം ഉണ്ടാകില്ല എന്ന് കരുതുന്നതിനു പകരം രണ്ടും കാണണം എന്ന അഭിപ്രായം ആണ്.ഒരേ കഥ ആണെങ്കില്‍ പോലും രണ്ടു കാലഘട്ടങ്ങളില്‍,രണ്ടു സംസ്ക്കാരങ്ങളില്‍ ഈ സിനിമകള്‍ എങ്ങനെ ‘place’ ചെയ്തു എന്ന് കണ്ടു നോക്കുന്നതില്‍ തന്നെ കൌതുകം ഉണ്ട്.അത് കൊണ്ടാണ്…

985.Tumbbad(Hindi,2018)

985.Tumbbad(Hindi,2018)
       Horror,Thriller

      പ്രാദേശികമായ ധാരാളം കഥകളുടെ വിളനിലം ആണ് ഇന്ത്യ.ഒരു വിധത്തില്‍ പറഞ്ഞാല്‍,പലതരം കഥകളിലൂടെയും കെട്ടിപ്പൊക്കിയ ഒരു സംസ്ക്കാരം.ദേശഭേദമെന്യേ പല രൂപത്തിലും ഭാവത്തിലും ഉള്ള കഥകള്‍.ഭൂരിഭാഗവും മനുഷ്യ ജീവിതത്തില്‍ പല തരം മാറ്റങ്ങള്‍ ഉണ്ടായി നന്മയിലേക്ക് മാറുന്ന കഥാപാത്രങ്ങളുടെ ആണ്.അതിനായിരുന്നു എന്നും ആരാധകര്‍ കൂടുതല്‍.ഭൂതം,ചാത്തന്‍,ഭീകര രൂപികള്‍ തുടങ്ങി വലിയൊരു ശ്രേണിയില്‍ കാണും കഥാപാത്രങ്ങള്‍.ചിലര്‍ക്ക് അതില്‍ ആരാധന ഭാവവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നിട്ടുണ്ട്.ആ ഒരു ശ്രേണിയിലേക്ക് വിശ്വസനീയം എന്ന് തോന്നിക്കുന്ന രീതിയില്‍ അവതരിപ്പിക്കുന്ന കഥയാണ് Tumbbad എന്ന ചിത്രത്തിനുള്ളത്.

    “ഹസ്തര്‍” എന്ന ‘സമൃദ്ധിയുടെ ദേവത”യുടെ ആദ്യ മകനെ കുറിച്ച് ആരും കേള്‍ക്കാന്‍ ഇടയില്ല.എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു കഥയ്ക്ക്‌ ഉള്ള സാദ്ധ്യതകള്‍ മൂന്നു തലമുറയോളം നീണ്ടു നില്‍ക്കുന്ന കാലഘട്ടത്തിലേക്ക് അവതരിപ്പിച്ചപ്പോള്‍ ആദ്യം പറഞ്ഞ രീതിയില്‍ മികച്ച ഒരു കഥയും സിനിമയും പിറവിയെടുക്കുക ആയിരുന്നു.കഥയിലേക്ക് അധികം പോകാന്‍ ഒന്നും ഇല്ലെങ്കിലും സിനിമയുടെ അവതരണ രീതി ആണ് മികച്ചത്.പ്രത്യേകിച്ചും VFX നു വേണ്ടി സിനിമ എടുക്കുന്ന ഈ കാലത്ത് ,ഏച്ചുക്കെട്ടല്‍ ഇല്ലാതെ സിനിമയിലെ സ്വാഭാവികമായ ഒരു രംഗം ആണെന്ന് തന്നെ തോന്നിപ്പിക്കുന്ന രീതിയില്‍ ആയിരുന്നു അത്തരം രംഗങ്ങള്‍ ഒക്കെ.പ്രത്യേകിച്ചും ക്ലൈമാക്സ് ഓക്കെ തിയറ്ററില്‍ കണ്ടിരുന്നെങ്കില്‍ കുറച്ചും കൂടി ആസ്വദിക്കാന്‍ അവസരം ഉണ്ടായേനെ എന്ന് തോന്നി.

  1920 കളില്‍ ഉള്ള ഇന്ത്യയില്‍ തുടങ്ങി സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ,സാമൂഹിക അവസ്ഥകള്‍ ചെറുതായി അവതരിപ്പിച്ചിട്ടും  ഉണ്ട് ചിത്രത്തില്‍.എങ്കിലും നേരത്തെ പറഞ്ഞ കഥകളിലെ മനുഷ്യ ജീവിതത്തില്‍ എന്തായിക്കൂടാ എന്ന രീതിയില്‍ രീതിയില്‍ അവതരിപ്പിച്ച കഥയില്‍ പ്രേക്ഷകന് നല്‍കിയ ഭയവും മറ്റും ആയിരുന്നു മുന്നിട്ടു നിന്നത്.ഹൊറര്‍ എന്നാല്‍ ‘jump scare’ രംഗളിലൂടെ മാത്രം വരുത്തേണ്ട ഒന്നല്ല.”Tumbbad” ആ രീതിയില്‍ പ്രേക്ഷകനെ പേടിപ്പിക്കാന്‍ നോക്കുന്നും ഇല്ല.എന്നാല്‍ ഇത്തരം കഥകള്‍ പരിചിതമായ ഒരു സംസ്ക്കാരത്തിലേക്ക് ഇത്തരത്തില്‍ ഒരു കഥ കൂട്ടി ചേര്‍ക്കുമ്പോള്‍ ആ കഥകള്‍ ആദ്യമായി കേള്‍ക്കുമ്പോള്‍ തോന്നിയ അതെ കൗതുകം ഇവിടെയും തോന്നാം.സിനിമയില്‍ മുഴുകി ഇരിക്കുമ്പോള്‍ അവിടെ ചെറുതായി ഭയം വരുകയും ചെയ്യാം.അല്‍പ്പ നേരം ഈ കഥ ഒന്ന് വിശ്വസിക്കണം എന്ന് മാത്രം.അവടെ ആണ് സിനിമയുടെ പിന്നണിയില്‍ ഉള്ളവര്‍ വിജയിച്ചിരിക്കുന്നതും എന്ന് തോന്നുന്നു.

   നാല് മഴക്കാലം,6 വര്‍ഷം.ഈ ചിത്രം ഷൂട്ട്‌ ചെയ്യാന്‍ ഇത്ര സമയം എടുത്തു.(അവലംബം:imdb).എങ്ങും എഴുതിയിട്ടില്ലാത്ത ഒരു കഥാപാത്രവും കഥയും ഒരു രണ്ടാം ഭാഗത്തിന് തയ്യാറാകുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കിട്ടാവുന്ന അത്ര മികച്ച പ്രിന്റില്‍ തന്നെ കാണാന്‍ ശ്രമിക്കുക.വിഖ്യാതമായ Venice International Film Critic’s week ല്‍ ആദ്യ ഷോ ആയി കാണിച്ച ആദ്യ ഇന്ത്യന്‍ ചിത്രം ആണ് “Tumbbad”(അവ:imdb).ഒരു രക്ഷയും ഇല്ലാത്ത നിരൂപക പ്രശംസ ആണ് ചിത്രത്തിന് ലഭിച്ചത്.സിനിമ കണ്ടപ്പോള്‍ അതൊന്നും കുറവല്ല.എന്നാണു തോന്നിയതും.

More movie suggestions @ http://www.movieholicviews.blogspot.com

Telegram channel link: t.me/mhviews

984.The Vanished Elephant(Spanish,2014)

984.The Vanished Elephant(Spanish,2014)
      Mystery
 ” മാജിക്കല്‍ റിയലിസവും,കഥാപാത്രത്തിന്റെ ഒടുക്കവും,ഒരു സുനാമിയും”

         തന്‍റെ ശരീരത്തിലേക്ക് ആ മൃതദേഹം വീഴുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ തന്‍റെ പ്രിയപ്പെട്ട കഥാപാത്രവും ,അയാളെ ഫോട്ടോകളില്‍ അവിസ്മരണീയം ആക്കി മാറ്റിയ അയാള്‍ക്ക്‌,തന്‍റെ ഇഷ്ട കഥാപാത്രത്തിന്റെ ഏകദേശ രൂപം കാത്ത അയാള്‍ക്ക്‌ ആ കൊലപാതകത്തില്‍ പങ്കുണ്ട് എന്ന് തന്നെ എടോ വിശ്വസിച്ചു.എന്നാല്‍ തന്നെ മുഖവിലയ്ക്ക് എടുക്കാന്‍ ആരും തയ്യാറാകാത്തത് കൊണ്ട് തന്നെ എടോ ആ രഹസ്യം തേടി ഇറങ്ങി.അയാളുടെ കയ്യില്‍ കുറച്ചു കടങ്കഥകള്‍ ഉണ്ട്.അതില്‍ നിന്നും ലഭിക്കാന്‍ ഏറെ ഉത്തരങ്ങളും.

   മാജിക്കല്‍ റിയലിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ,ഒരു കഥാപാത്രത്തിന്റെ അവസാനത്തിലേക്ക് അതിനെ കൊണ്ട് പോകാന്‍ എഴുത്തുകാരന്‍ ശ്രമിക്കുകയും അയാള്‍ അതില്‍ എന്ത് മാത്രം വിജയിക്കും എന്നും ഉള്ള ചോദ്യത്തിന് ഉത്തരമാണീ പെറുവിയന്‍ ചിത്രം.എടോ,മുന്‍ പോലീസ് ഉദ്യോഗസ്ഥനാണ്.ഒരു ദിവസം പെട്ടെന്ന് അയാളുടെ പ്രിയപ്പെട്ടവള്‍ അപ്രത്യക്ഷയായി.അതിന്റെ പുറകെ ആണ് 7 വര്‍ഷത്തോളം അയാള്‍.

  സിനിമയുടെ കഥ എന്ന നിലയില്‍ മുകളില്‍ കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് തോന്നും.എന്നാല്‍ അതി വിദഗ്ധമായി ഒരു ജിഗ്സോ പസില്‍ പോലെയുള്ള ഒരു സമസ്യയാണ് ഈ ചിത്രത്തില്‍ ഉള്ളത്,ഇവിടെ എഴുത്തുകാരനും കഥാപാത്രവും നല്‍കുന്ന ഒരു സസ്പന്‍സ് ഉണ്ട്,അവര്‍ തമ്മില്‍ ഉള്ള ബന്ധങ്ങളുടെ കഥയുണ്ട്.അതിനും അപ്പുറം ചികയുമ്പോള്‍ ആണ് 7 വര്ഷം മുന്‍പുള്ള കാര്യങ്ങളില്‍ കൂടി കഥയ്ക്ക്‌ പുതിയ മാനങ്ങള്‍ വരുന്നത്.എന്നാല്‍ ഇത് സിനിമയില്‍ കൂടി അത്ര വലിയ സസ്പന്‍സ് അല്ലാതെ ആയി  അവതരിപ്പിക്കുമ്പോള്‍ അല്‍പ്പം നിരാശ തോന്നുമെങ്കിലും സിനിമയുടെ അവസാനം ഒരു മായാ ലോകത്ത് എത്തിയത് പോലെ ആകും അനുഭവപ്പെടുക.കണ്ടറിയേണ്ട ഒന്നാണ്.പ്രത്യേകിച്ചും കഥാപാത്രങ്ങളുടെ transformation ഓക്കെ നന്നായിരുന്നു.

           ഒരു മനുഷ്യന്റെ വിചാരങ്ങളിലൂടെ പോകുമ്പോഴും ‘The Vanished Elephant” .പ്രത്യേകിച്ചും, ജീവിതത്തിലെ ഇത്തരം ആകസ്മികതകളെ കുറിച്ച്,അതായത് തിരോധാനം,കൊലപാതകം എന്നിവയും കൂടി ചേരുമ്പോള്‍   നല്ല ഒരു ബ്ലെന്ഡ് ആണ് ഈ സ്പാനിഷ്‌ ഭാഷ ചിത്രത്തില്‍   ഉള്ളതെന്ന് നിസംശയം പറയാം.                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                     

983.Vada Chennai(Tamil,2018)

983.Vada Chennai(Tamil,2018)

  ‘രക്തത്തിന്റെ മണമുള്ള,പകയുടെ ചൂടുള്ള വട ചെന്നൈ”


              ഒരു മികച്ച സിനിമ എക്സ്പീരിയന്‍സ് എന്ന് ഒട്ടും മടിക്കാതെ തന്നെ വിളിക്കാം ‘വട ചെന്നൈ’ എന്ന വെട്രി മാരന്‍-ധനുഷ് ചിത്രത്തെ.വ്യത്യസ്ത കാലഘട്ടങ്ങള്‍,വ്യത്യസ്ത കഥാപാത്രങ്ങള്‍.അവര്‍ക്കെല്ലാം എന്നാല്‍ വിധി ഒരുക്കി വച്ചിരിക്കുന്നത് പരസ്പ്പരമുള്ള കണ്ടു മുട്ടലുകളില്‍ ഉരിത്തിരിയുന്ന കഥകളിലൂടെ ആണ്.ഒരു പക്ഷെ ഒറ്റ കഥാപാത്രമായി നോക്കുമ്പോള്‍ ഒന്നും അല്ലാതിരുന്നവര്‍ എന്നാല്‍ ഒന്നിച്ചു കൂടുമ്പോള്‍ സ്ക്രീനില്‍ തീപ്പൊരി ആണ്.ധാരാളം മികച്ച സ്ക്രീന്‍ പ്രസന്‍സ് ഉള്ള അഭിനേതാക്കള്‍.തങ്ങളുടെ റോളുകള്‍ തമാശയാക്കി മാറ്റാതെ അവരും ചലിക്കുകയാണ് വട ചെന്നൈയിലൂടെ.അവര്‍ നമ്മളെയും കൂട്ടി കൊണ്ട് പോകുന്നു.

  ‘നോണ്‍-ലീനിയര്‍’ കഥാഖ്യാന ശൈലിയാണ് ചിത്രത്തില്‍ അവലംബിച്ചിരിക്കുന്നത്.വ്യത്യസ്തമായ രാഷ്ട്രീയ കാലഘട്ടങ്ങള്‍,കഥാപാത്രങ്ങളുടെ കാലഘട്ടങ്ങള്‍ എന്നിവയെല്ലാം മാര്‍ക്ക് ചെയ്തു പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയ്ക്ക് നന്നായി കഴിഞ്ഞിട്ടുണ്ട്.പ്രേക്ഷകന് സംഭവിക്കാമായിരുന്ന ചിന്താക്കുഴപ്പം അവിടെ മാറി.ധനുഷിന്റെ ചെറുപ്പക്കാലം മുതല്‍ ഉള്ള കഥയിലൂടെ ആയപ്പോള്‍ കാര്യങ്ങള്‍ കണക്റ്റ് ചെയ്തു എടുക്കുന്നതും എളുപ്പമായി തീര്‍ന്നൂ.

   സ്ഥിരം ബോംബ്‌ കഥ എന്ന് വിളിക്ക്കാവുന്ന gangster കഥയാണ് ചിത്രത്തില്‍ ഉള്ളതെന്നു ഒറ്റ വരിയില്‍ കഥ പറഞ്ഞാല്‍ ഒരു പക്ഷെ തോന്നിയേക്കാം.എന്നാല്‍ ഓരോ കഥാപാത്രത്തെയും,വിവരിച്ചുകൊടുത്തു കൊണ്ട് പോകുമ്പോള്‍ ആണ് കഥാപാത്രങ്ങളുടെ ആഴം മനസ്സിലാകുന്നത്‌.ഉദാഹരണത്തിന് ധനുഷിന്റെ അന്‍പു എന്ന കഥാപാത്രം തന്നെ എടുക്കുക.തുടക്കത്തില്‍ അന്‍പു എന്തായിരുന്നോ,അതില്‍ നിന്നും എല്ലാം അവന് വരുന്ന transformation മാത്രം ഒരു സിനിമ കഥയായി എടുത്തു അവതരിപ്പിക്കാം.എന്നാല്‍ ഇത് പോലെ ധാരാളം കഥാപാത്രങ്ങള്‍ വേറെയും ഉണ്ട്.അവര്‍ക്കെല്ലാം സ്ക്രീന്‍ സ്പേസ് ആവശ്യമായിരുന്നു താനും.അവരെയെല്ലാം അത് പോലെ തന്നെ place ചെയ്തിട്ടും ഉണ്ട്.സമുദ്രക്കനി,കിഷോര്‍ ,പവന്‍,ദാനിയല്‍ ബാലാജി അങ്ങനെ പലരും…

   “പക”

       
                “Revenge is a dish best served cold” 

     സിനിമയുടെ കഥ എന്താണ് ഇങ്ങനെ പോകുന്നതെന്ന് കരുതുമ്പോള്‍ ആണ് ഈ ഒരു ഘടകം വരുന്നത്.നിഗൂഡത ഒന്നുമില്ലയിരുന്നെങ്കിലും,സ്വന്തം ആവശ്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ മടിക്കാത്തവര്‍ക്ക് ഇങ്ങനെ ഒരു കഥ കൂടി ആവശ്യം ആയിരുന്നു എന്ന് തോന്നി പോകും.ഒരു സാധാരണ സിനിമ ആയിരുന്നെങ്കില്‍ ധനുഷിന് നിഷ്പ്രയാസം തീര്‍ക്കാമായിരുന്നു അവരെ എല്ലാം.എന്നാല്‍ ഒരു കഥാപാത്രത്തിന്റെ അവശേഷിപ്പുകള്‍ മറ്റൊരാളിലേക്ക് മാറ്റപ്പെടുമ്പോള്‍ അതിനൊരു catalyst ആവശ്യമായിരുന്നു.അതാണ്‌ ചിത്രത്തിന്‍റെ ‘കൊടും പകയുടെ’ ഭാഗം.

   സ്ത്രീ കഥാപാത്രങ്ങള്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതില്‍ മികവുണ്ടായിരുന്നു എന്ന് പറയാം.പദ്മയും ചന്ദ്രയും എല്ലാം ഒരേ അച്ചില്‍ വാര്‍ത്തെടുത്തത് പോലെ തോന്നും.ഇതേ പോലെ സമാനതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ആണ് രാജനും അന്പും.പല കാലഘട്ടത്തില്‍ ഉള്ള രണ്ടു ശക്തരായ കഥാപാത്രങ്ങള്‍.ആണുങ്ങള്‍ തമ്മില്‍ ഉള്ള കോലാഹലത്തിനിടയ്ക്കും സ്പേസ് കണ്ടെത്താന്‍ കഴിഞ്ഞ സ്ത്രീ കഥാപാത്രങ്ങളെ കണ്ടപ്പോള്‍ ,കൊറിയന്‍ ചിത്രമായ ‘മോസ്’ ലെ ആ സ്ത്രീയെ ആണ് ഓര്മ വന്നത്.അവരുടെ സാന്നിധ്യം പോലും ഗംഭീരമായിരുന്നു.

  അടുത്ത ഭാഗത്തിന് വേണ്ടി ഉള്ള കാത്തിരിപ്പ്‌ കൂട്ടി കൊണ്ട് ചിത്രം പോകുമ്പോഴും “സന്തോഷ്‌ നാരായണന്റെ’ സംഗീതം ചിത്രത്തിന്‍റെ ഓരോ ഘട്ടവും സംഗീതത്തിലൂടെയും മാര്‍ക്ക് ചെയ്യിപ്പിക്കുന്നുണ്ട്.പാവപ്പെട്ട ജനങ്ങളുടെ രക്ഷകര്‍ ആയി വരുകയും,പിന്നീട് അവര്‍ ക്ക് പലതരം വിട്ടു വീഴ്ചകള്‍ ചെയ്യേണ്ടി വരുകയും ചെയ്യുന്നു എന്ന സാമാന്യ കഥയാണ് ചിത്രതിനെങ്കിലും ധാരാളം നല്ല സന്ദര്‍ഭങ്ങള്‍ ചിത്രത്തിലുണ്ട്.കഥാപാത്രങ്ങള്‍ക്ക് ശക്തിയും ഉണ്ട്.തമിഴ് സിനിമയിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി മാറാന്‍ രണ്ടാം ഭാഗം കൂടി കഴിഞ്ഞാല്‍ ‘വട ചെന്നൈയ്ക്ക്’ സാധിക്കും എന്ന് കരുതുന്നു.ഇത് വരെ കണ്ടത് എല്ലാം അതിനായുള്ള മുന്നൊരുക്കങ്ങള്‍ ആണെന്ന് വിശ്വസിച്ചു കൊണ്ട് കാത്തിരിക്കുന്നു..

പ്രതീക്ഷയോടെ
       ‘വട ചെന്നൈ 2″ നായി കാത്തിരിക്കുന്നു…..!!
  

982.Status Update(English,2018)

982.Status Update(English,2018)
       Fantasy,Comedy

     ‘അലാവുദ്ധീനും അത്ഭുതവിളക്കും’ കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെ ആയിരുന്നു.അവന്‍ അതില്‍ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആയിരുന്നു  കയ്ലിന്റെ ജിന്ന്!!

      Status Update എന്ന ടീനേജ് ഫാന്റസി ചിത്രം അവാതരിപ്പിക്കുന്നത് സരസമായ ഒരു ഫാന്റസി കഥയാണ്.മാതാപിതാക്കള്‍ വേര്‍പ്പിരിയലിന്റെ വക്കോളം എത്തി,അമ്മയോടും സഹോദരിയോടും ഒപ്പം പുതിയ സ്ഥലത്ത് താമസിക്കാന്‍ വന്ന,വലിയ കഴിവുകള്‍ ഒന്നുമില്ലാത്ത സാധാരണക്കാരന്‍ ആയ പയ്യന്‍ എന്ന് പറയാം കയ്ലിനെ.എന്നാല്‍ അവനും കിട്ടി ഒരിക്കല്‍ അവന്റെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കാന്‍ ഒരു എളുപ്പ വഴി.ഒരു ആപ്പ്.അതില്‍ ചെയ്യുന്ന പോസ്റ്റുകള്‍ എല്ലാം യാതാര്‍ത്ഥ്യം ആകും.

    ജീവിതത്തില്‍ നഷ്ടപ്പെടും എന്ന് വിചാരിച്ചതെല്ലാം നേടിയെക്കാനും അതോടൊപ്പം തനിക്കു ഇഷ്ടമുള്ളതെല്ലാം കൈപ്പിടിയില്‍ ആക്കാനും അവനു ഒരു പരിധി വരെ കഴിയുകയും ചെയ്യുന്നു.അവനു എന്ത് സംഭവിക്കും?അവന്റെ ജീവിതത്തില്‍ ആ  ആപ്പ് എന്ത് മാത്രം സ്വാധീനം ഉണ്ടാക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഇന്ത്യന്‍ സിനിമകളിലേതു പോലെ പാട്ടനുസരിച്ചു എല്ലാവരും ഒരേ സ്റ്റെപ്പില്‍ ഡാന്‍സ് ചെയ്യുക പോലുള്ള സംഭവങ്ങള്‍ ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ക്കൂടിയും ചെറിയ ഒരു വിഷയം നന്നായി തന്നെ എടുത്തിട്ടുണ്ട് ചിത്രത്തില്‍.ഒരു കൌമാര പ്രായക്കാരന്റെ ആവശ്യങ്ങള്‍,അവന്റെ ജീവിതം എല്ലാം രസകരമായി അവതരിപ്പിച്ചിട്ടുമുണ്ട്.സമയം ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കുക!!

  More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്

  MH Views telegram link

981.Mindfulness and Murder(Thai,2011)

981.Mindfulness and Murder(Thai,2011)

     മൃതദേഹം കാണപ്പെട്ടത് കാലുകള്‍ മുകളിലേക്ക് ഉയര്‍ത്തി ,ശിരസ്സ്‌ ജലസംഭരണിയുടെ ഉള്ളിലേക്ക് ആക്കി വായില്‍ കാരറ്റ് കുത്തി വച്ച രീതിയില്‍ ആയിരുന്നു.ശരീരത്തില്‍ ആകമാനം സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകള്‍,സൂചി കൊണ്ടുള്ള പാടുകള്‍ എന്നിവയൊക്കെ ആയിരുന്നു.ആരാണിയാള്‍?അയാള്‍ എങ്ങനെ കൊല്ലപ്പെട്ടു?

   ‘Mindfulness and Murder’ എന്ന തായ് ചിത്രത്തിന്‍റെ പ്രമേയം ആണിത്.ഒരു ബുദ്ധ സന്യാസി മഠവും.അവിടെ ഉണ്ടാകുന്ന കൊലപാതകങ്ങളിലേക്കും വെളിച്ചം വീശുകയാണ് ഈ ചിത്രത്തില്‍.പോലീസ് ,കേസുകളുടെ ആധിക്യം കാരണം ആരോരുമില്ലാത്ത ഒരാള്‍ മരണപ്പെട്ടു എന്നത് അത്ര കാര്യമായി എടുക്കുന്നില്ല.അപ്പോഴാണ്‌ ആശ്രമത്തിലെ അന്തെവസിയും,മുന്‍ പോലീസ് കുറ്റാന്വേഷകനും ആയ ആനന്തയോട് കേസിനെ കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മഠത്തില്‍ നിന്നും ആവശ്യപ്പെടുന്നു.ആനന്ത വീണ്ടും തന്‍റെ പഴയ ജോലിയിലേക്ക്.എന്നാല്‍ ഈ പ്രാവശ്യം പണ്ട് ജോലി ചെയ്തത് പോലെ ഉള്ള സൌകര്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു.

    മരണപ്പെട്ട ആളെ കുറിച്ചുള്ള അധികം കാര്യങ്ങള്‍ പലര്‍ക്കും അജ്ഞാതമായിരുന്നു.തുടക്കം തന്നെ അനന്ത തനിക്കു സംശയിക്കാന്‍ പാകത്തില്‍ ഉള്ളവരെ സമീപിക്കാന്‍ ഒരുങ്ങുന്നു.എന്നാല്‍ പ്രതീക്ഷകളെ ആകെ തകിടം മറിച്ചു കൊണ്ടുള്ള സംഭവങ്ങള്‍ ആണ് പിന്നീട് അരങ്ങേറുന്നത്.കള്ളത്തരങ്ങളുടെ മീതെ കെട്ടി പൊക്കിയ കാര്യങ്ങള്‍,അവയുടെ കഥകള്‍.അവയുടെ പിന്നാലെ ഉള്ള അന്വേഷങ്ങള്‍ അദ്ധേഹത്തെ എവിടെ കൊണ്ടാണ് എത്തിക്കുന്നത്?രാജ്യത്തിലെ കുറ്റാന്വേഷണ ഏജന്‍സികള്‍ നേരിട്ട് ഉള്‍പ്പെടാത്ത കേസന്വേഷണം ആയിരുന്നെങ്കിലും അവരുടെ മൗനാനുവാദം ഇവിടെ ഉണ്ടായിരുന്നു.

  ‘ടോണി ജാ’ തായ് സിനിമകളില്‍ നിന്നും  വിഭിന്നമായ രീതിയില്‍ ആണ് ‘വിത്തായ പരിസ്രിന്ഗരം’ പ്രധാന കഥാപാത്രമായ അനന്തയെ അവതരിപ്പിച്ച ഈ ചിത്രം.ഷെര്‍ലോക്ക് ഹോംസിന്റെ പോലുള്ള കേസ് അപഗ്രഥനം,തെളിവുകള്‍ എതൊരു സാഹചര്യത്തിലും കണക്കു കൂട്ടലുകളിലൂടെയോ വരുന്നില്ല.പകരം,സാധാരണ ആളുകള്‍,സാധാരണ ചുറ്റുപ്പാടുകള്‍,എന്നാല്‍ ദുരൂഹം നിറഞ്ഞവ.ഇതായിരുന്നു അവിടത്തെ സാഹചര്യം.ആദ്യ കൊലപാതകത്തിന് ശേഷം പിന്നീടും കൊലപാതകം നടക്കുന്നു.എന്താണ് ഈ ദുരൂഹ മരണങ്ങള്‍ക്ക് കാരണം?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   തായ് മാര്‍ഷ്യല്‍ ആര്‍ട്സ് സിനിമ സ്നേഹികള്‍ക്ക് ഈ ചിത്രം ഒരു പക്ഷെ നിരാശ ആയിരിക്കും നല്‍കുക.നല്ല റിച് ആയ ഫ്രെയിമുകള്‍ നിലനിര്‍ത്തി കൊണ്ട്,ബുദ്ധ മതത്തിലെ രീതികള്‍ പിന്തുടര്‍ന്ന് കൊണ്ട് അവതരിപ്പിച്ച തായ് ചിത്രം പ്രേക്ഷകര്‍ക്ക്‌ കണ്ടു നോക്കാന്‍ ഉള്ളതുണ്ട്.ചായാഗ്രഹണത്തിനു പുരസ്ക്കാരങ്ങള്‍ നേടിയിരുന്നു ഈ ചിത്രം. ചിത്രത്തിലെ കേസന്വേഷണം  രസകരമായിരുന്നു.ഇത്തരത്തില്‍ ഉള്ള ഒരു ചിത്രത്തിന് വേണ്ടുന്ന രീതിയില്‍ തന്നെ അത് അവതരിപ്പിച്ചിരിക്കുന്നു.

   ചിത്രം Netflix ല്‍ ലഭ്യമാണ്!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രം എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്

ടെലിഗ്രാം ചാനല്‍ ലിങ്ക്: MH Views

980.Un homme idéal(French,2015)

980.Un homme idéal(French,2015)
       Thriller

   അയാള്‍ കഥ മോഷ്ടിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്.മോഷണം നടത്തി മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ക്ക്‌ അതിന്റെ വില നല്‍കേണ്ടി വരുന്നു.അതയാളെ കൊണ്ട് ചെല്ലുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത വഴികളിലേക്ക് ആയിരുന്നു,അയാളുടെ existence നെ ആയിരുന്നു!!

   ‘Un homme idéal’ (A Perfect Man) എന്ന ഫ്രഞ്ച് സിനിമയുടെ പ്രമേയമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്‌.തന്‍റെ പുസ്തകം പ്രസാധനം ചെയ്യുന്നതോട് കൂടി തന്‍റെ ജീവിതം തന്നെ മാറി മറിയും എന്നായിരുന്നു മാത്യൂ വിശ്വസിച്ചിരുന്നത്.അയാളുടെ വിശ്വാസം ശരിയായിരുന്നു.അതിനു കാരണം ആയത് ആകസ്മികം ആയി അയാള്‍ക്ക്‌ ലഭിച്ച മറ്റൊരു പുസ്തകം ആയിരുന്നു.സ്വന്തമായി  എഴുതി പ്രസാധകര്‍ക്ക് അയച്ചു കൊടുത്തതൊന്നും പ്രസിദ്ധീകരണ യോഗ്യം അല്ല എന്ന മറുപടിയില്‍ തളര്‍ന്നിരിക്കുമ്പോള്‍ ആണ് അയാള്‍ക്ക്‌ ആ എഴുത്ത് പ്രതി ലഭിക്കുന്നത്.ഉടമസ്ഥന്‍ ഇല്ലാത്ത,എന്നാല്‍ അനുഭവങ്ങള്‍ ഏറെ ഉള്ള ഒന്ന്.ചിന്തകള്‍ പേപ്പറില്‍ പതിപ്പിക്കാന്‍ കഴിയാതിരുന്ന അയാളെ സംബന്ധിച്ചിടത്തോളം ആ പുസ്തകത്തില്‍ ഉള്ളത് ടൈപ്പ് ചെയ്തു പ്രിന്‍റ് പ്രസാധകര്‍ക്ക് കൊടുക്കുക എന്നതു മാത്രം ആയിരുന്നു ജോലി.ഫലം,അയാള്‍ Instant Hit ആയി.

   എന്നാല്‍ പ്രതിഭയുടെ സ്പര്‍ശം ഇല്ലാതെ Plagiarism കൊണ്ട് മാത്രം ഒരാള്‍ എത്ര നാള്‍ പിടിച്ചു നില്‍ക്കും?വിധി മാത്യുവിന് കാത്തു വച്ചതും അതാണ്‌.മൂന്നു വര്‍ഷങ്ങള്‍ക്കു അപ്പുറം ജീവിതത്തില്‍ ധനികയായ കാമുകി,എല്ലാ സുഖ സൌകര്യങ്ങള്‍,പ്രശസ്തി എന്നിവയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അയാളെ തേടി ഒരാള്‍ എത്തി.ആരാണ് അയാള്‍?എന്താണ് അയാളുടെ ലക്‌ഷ്യം?മാത്യുവിന്‍റെ ജീവിതത്തില്‍ അയാള്‍ എന്ത് മാറ്റം ആകും ഉണ്ടാക്കുക?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   ഒരു ത്രില്ലര്‍ സിനിമ എന്ന നിലയില്‍ ഏറെ കാര്യങ്ങള്‍ ചിത്രം പറയുന്നുണ്ട്.പ്രത്യേകിച്ചും Plagiarism  അഥവാ ‘പ്രതിഭാ മോഷണം’ കൂടുതലായി നടക്കുന്ന നവ സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് ഒരിക്കല്‍ പിടിക്കപ്പെട്ടാല്‍ ഒരാളുടെ ഭാവിയെ അതെങ്ങനെ ബാധിക്കും എന്നുള്ളതിന്റെ സിനിമാറ്റിക് വേര്‍ഷന്‍ എന്ന് പറയാം.കാണാന്‍ ശ്രമിക്കുക!!

 More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.
ടെലിഗ്രാം ചാനല്‍ ലിങ്ക് :Movieholic Views Telegram Channel

979.Cronicas(Spanish,2004)

979.Cronicas(Spanish,2004)
       Crime,Thriller

 
   അയാളുടെ ഇരകള്‍ കുട്ടികള്‍ ആയിരുന്നു.അവരെ പീഡിപ്പിച്ചു കൊന്ന അയാള്‍ പക്ഷെ തെളിവുകള്‍ ഒന്നും അവശേഷിപ്പിച്ചിരുന്നില്ല.അയാളെ അവര്‍ “Monster of Babahoyo” എന്ന് വിളിച്ചു.അയാളുടെ ഇരകളില്‍ ഒരാളായ കുട്ടിയുടെ ശവസംസ്ക്കാരം നടക്കുന്ന ദിവസമാണ് അത് സംഭവിച്ചത്.അവന്റെ ഇരട്ട സഹോദരനും കൊല്ലപ്പെട്ടു.എന്നാല്‍ പകല്‍ വെളിച്ചത്തില്‍ നടന്ന ആ മരണത്തിന്റെ പിന്നാലെ നടന്നാല്‍ എന്താണ് സംഭവിക്കുക?പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ആയ ‘ബോനില’ അത്തരം ഒരു അവസ്ഥയില്‍ ആണ്.

      Ecuador  ന്‍റെ 77 ആം അക്കാദമി പുരസ്ക്കരങ്ങളിലെ നാമനിര്‍ദേശം ആയിരുന്നു Cronicas.ഒരു പരമ്പര കൊലയാളി ആണ് ചിത്രത്തിന്‍റെ മുഖ്യമായ പ്രതിപാദ്യ വിഷയം.സാധാരണ ചിത്രങ്ങളില്‍ ഇത്തരം കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന നിഗൂഡമായ ഒരു മുഖം നല്‍കുന്നില്ല എങ്കില്‍ പോലും,അത് മറ്റൊരു രീതിയില്‍ നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്.തികച്ചും സങ്കീര്‍ണമായ കഥാഖ്യാനം ആണ് ചിത്രത്തിനുള്ളത്.വളരെ സാധാരണമായ അവതരണം ആയി തോന്നുമെങ്കിലും ചിത്രം അവസാനത്തോട് അടുക്കുമ്പോള്‍ ആണ് പ്രേക്ഷകന് ഇത്തരം ഒരു അഭിപ്രായം ഉണ്ടാവുക.

    അന്നത്തെ ആ ദിവസം ജനക്കൂട്ടം  ആക്രമിച്ച വിനീസിയോയെ കാണാന്‍ ചെന്ന ബോനില,അയാളുടെ നിരപരാധിത്വവും തന്നെ രക്ഷിക്കണം എന്നും ആണ് അപേക്ഷിക്കുന്നത്.അയാള്‍ ആ ജയിലില്‍ എപ്പോള്‍ വേണമെങ്കിലും മരണപ്പെടാം എന്നും.അത് പോലെ തന്നെ ഗര്‍ഭിണിയായ ഭാര്യയെയും മകനെയും ആരും നോക്കാന്‍ ഇല്ലാത്തത് കൊണ്ട് തന്നെ രക്ഷിക്കണം എന്നും അപേക്ഷിക്കുന്നു.ജനങ്ങളുടെയും അധികൃതരുടെയും ഇടയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്ന ബോനിലയോട് അതിനു പകരമായി അയാളുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സ്ക്കൂപ് നല്‍കാന്‍ സാധിക്കും എന്ന് വിനീസിയോ പറയുന്നു.കാരണം അയാള്‍ക്ക്‌ ആ ചെകുത്താനെ പരിചയമുണ്ട്.ആളുകളുടെ പേടി സ്വപ്നം ആയ “Monster of Babahoyo” യെ അയാള്‍ ഒരിക്കല്‍ നേരിട്ട് കണ്ടിട്ടുണ്ട്.

  Ecuador ലെ അന്നത്തെ സാമൂഹികാവസ്ഥ വ്യക്തമായി പരമാര്‍ഷിച്ചിട്ടുണ്ട് ചിത്രത്തില്‍.പരമ്പര കൊലയാളി നല്‍കിയ മുറിവുകളില്‍ നിന്നും കര കയറാന്‍ ശ്രമിക്കുന്ന അവര്‍ക്ക് വിനീസിയോയെ അന്നത്തെ അപകടത്തിന്‍റെ പേരില്‍ കൊന്നാല്‍ പോലും ആശ്വാസം കിട്ടുമായിരുന്നു.സ്വാധീനം ഉള്ളവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയുന്ന എല്ലായിടത്തെയും പോലെ ഒരു സമൂഹം.വാര്‍ത്തകള്‍ ജനങ്ങളെ സ്വാധീനിക്കുന്ന സമൂഹം എന്നിവയെല്ലാം ഇന്നും നമുക്കെലാം പരിചിതമാണ്.സിനിമയിലെ അവസാന സംഭവങ്ങളില്‍ തന്നെയുള്ള മാധ്യമ സ്വാധീനം ഉദാഹരണമാണ്.

  സാധാരണ ,പരമ്പര കൊലയാളിയെ കണ്ടെത്താന്‍ പോകുന്ന സാഹചര്യം ഒന്നും അല്ല സിനിമയില്‍ ഉള്ളത്.പ്രത്യേകിച്ചും കഥ സങ്കീര്‍ണം ആകും എന്ന് പറഞ്ഞ ആ വശം ആകുമ്പോള്‍ ഇത്തരം ഒരു അവസ്ഥയെ ഒരു തരിപ്പോടെ മാത്രമേ കാണാന്‍ സാധിക്കൂ.സത്യം അറിയുമ്പോഴേക്കും ചെകുത്താനും കടലിനും ഇടയില്‍ ആകും എന്ന് കേട്ടിട്ടില്ലേ?അത്തരം ഒരു അവസ്ഥ.കഴിയുമെങ്കില്‍ കാണുക.നല്ല ഒരു ക്രൈം/ത്രില്ലര്‍ ആണ് ചിത്രം!!

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

t.me/mhviews

978.Dark Figure of Crime(Korean,2018)

978.Dark Figure of Crime(Korean,2018)
       Mystery,Thriller,Crime.

  തന്‍റെ കാമുകിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 15 വര്ഷം തടവ്‌ ലഭിച്ച ടെ-ഹോ,ബുസനിലെ പോലീസ് കുറ്റാന്വേഷകന്‍ ആയ ഹ്യുംഗ് മിന്നിനെ ഫോണില്‍ വിളിച്ച് ആ രഹസ്യം പറയുന്നു.താന്‍ ഇപ്പോള്‍ പിടിയില്‍ ആയ കൊലപാതകം അല്ലാതെ മറ്റു ആറു കൊലപാതകങ്ങള്‍ കൂടി ചെയ്തിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ താരാന്‍ താന്‍ തയ്യാറാണ് എന്നും ആണ് അയാള്‍ അറിയിച്ചത്.എന്ത് കൊണ്ട് ആയിരിക്കും ടെ-ഹോ താന്‍ ചെയ്തെന്നു പറയുന്ന കൊലപാതകങ്ങള്‍ ഹ്യുംഗ് മിന്നിനെ വിളിച്ചു പറയുന്നത്?അയാളെ തന്നെ തിരഞ്ഞെടുക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടോ?

   ‘Dark Figure of Crime”.കുറ്റാന്വേഷകനെ സംബന്ധിച്ച് പേടിപ്പെടുത്തുന്ന ഒരു ‘term’ ആയിരുന്നിരിക്കണം.കാരണം,തെളിയാതെ പോയ കേസുകളുടെ ആകെത്തുക ആണ് അത്.ഈ ചിത്രവും അത്തരം ഒരു കഥയാണ് പറയുന്നത്.ടെ-ഹോ അയാള്‍ ചെയ്ത കൊലപാതകങ്ങള്‍ വിവരിക്കുകയും,അതിനു പിന്നിലെ സത്യം അന്വേഷിച്ചു പോകുമ്പോള്‍ കാണുന്നത് ഇത്തരത്തില്‍ തെളിവുകള്‍ കിട്ടാത്ത പല കേസുകളുടെയും യഥാര്‍ത്ഥ ചിത്രമാണ്.എന്നാല്‍ ടെ-ഹോ പറയുന്ന കഥകളില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ?ഒരു സൈക്കോ ആണെന്ന് പോലീസ് തന്നെ കരുതി പോകുന്ന ഒരാളുടെ ഇത്തരം ഒരു നീക്കം പോലീസിലെ പലര്‍ക്കും വിശ്വാസം ഇല്ല.

   ഹ്യുംഗ് -മിന്‍ വെറുതെ ആവശ്യമില്ലാതെ സമയം കളയുക ആണെന്നാണ്‌ അവരുടെ മതം.ഹ്യുംഗ്-മിന്നും,തനിക്കു പരാജയം നേരിടുക ആണെങ്കില്‍ അവരുടെ വാദം ശരി വച്ച് കൊണ്ട് ഒരു പരിഹാസ കഥാപാത്രം ആകാന്‍ തയ്യാറും ആണ്.കൊറിയന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളായ കിം യുന്‍ -സിയോക് ആണ് കുറ്റാന്വേഷക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.വളരെ അനായാസമാണ് അദ്ദേഹത്തിന്റെ അഭിനയം.പ്രത്യേക മാനറിസങ്ങള്‍ ഒന്നും ഇല്ലാതെ ഒരു കഥാപാത്രമായി മാറുന്ന ആളുടെ മികച്ച വേഷങ്ങളില്‍ ഒന്നാണ് ഇതിലും ഉള്ളത്.ദുരൂഹമായിരുന്നു ടെ-ഹോയുടെ സ്വഭാവ രീതികള്‍.അത് കൊണ്ട് തന്നെ അയാളുടെ മൊഴികള്‍ കണക്കിലെടുക്കണം എന്നുള്ള അഭിപ്രായം പോലും ധാരാളം അപകടകരം ആയിരുന്നു.പോലീസ് എന്ന നിലയില്‍ സാധാരണ ഗതിയില്‍ അയാള്‍ പറഞ്ഞ ആറു കേസുകളില്‍ ഉള്ള ‘Statute of Limitations’ പോലും അവസാനിച്ചത്‌ കൊണ്ട് പ്രത്യേകിച്ച് ഒരു ഉപയോഗവും ഇല്ലായിരുന്നു.എന്നാല്‍ ഈ രണ്ടു കഥാപാത്രങ്ങള്‍ക്കും അവരുടേതായ ലക്ഷ്യങ്ങള്‍ ഉണ്ടായിരിക്കുമോ?

   ഈ വര്‍ഷത്തെ ‘ബ്കൂ ഡ്രാഗന്‍ പുരസ്ക്കാര’ങ്ങളില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്കാരം ചിത്രം ഈ ചിത്രത്തിനായിരുന്നു.കൊറിയന്‍ സിനിമകളുടെ പതിവ് ദുരൂഹതകളും ആമ്പിയന്സും എല്ലാം ച്ഹിത്രത്തിനു അവകാശപ്പെടാന്‍ ഉണ്ട്.പ്രത്യേക ഗിമിക്കുകളിലൂടെ അല്ല അന്വേഷണം പോകുന്നതെങ്കിലും,അവതരിപ്പിച്ചു പ്രേക്ഷകനില്‍ ജിജ്ഞാസയും കൂട്ടുന്നുണ്ട് അവസാനം ട്വിസ്റ്റ് എന്നൊക്കെ പറയാവുന്ന രീതിയില്‍ സംഭവങ്ങള്‍ കൂടി ചേരുമ്പോള്‍.അതൊക്കെ ചിത്രത്തിന്റെ മിസ്റ്ററി സ്വഭാവം കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്.

കൊറിയന്‍ സിനിമയുടെ ആരാധകര്‍ കാണാന്‍ ശ്രമിക്കുമല്ലോ!

More movie suggestions@www.movieholicvies.blogspot.ca

ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്.

t.me/mhviews

         

977.BlacKkKlansman(English,2018)

977.BlacKkKlansman(English,2018)
        Biography,Comedy,Crime

   #Oscar 1

   Anglo-Saxon,Protestant വിഭാഗങ്ങളുടെ വംശീയവാദ സംഘടന ആയിരുന്ന KKK(Ku Klax Klan) യില്‍ ഒരിക്കല്‍ ഒരു കറുത്ത വംശജന് മെമ്പര്‍ഷിപ്പ് ലഭിച്ചു.ജൂതന്മാര്‍ ഉള്‍പ്പടെ,തങ്ങളില്‍ ഉള്‍പ്പെട്ടവര്‍ എല്ലാവരെയും ഉന്മൂലനം ചെയ്യണം എന്ന ചിന്താഗതി ഉണ്ടായിരുന്ന KKK യില്‍ ഒരു കറുത്ത വര്‍ഗക്കാരന് എങ്ങനെ ആണ് അംഗത്വം ലഭിക്കുക?അയാള്‍ എങ്ങനെ ആണ് അവരുടെ നേതാവായി മാറുക? ഇത്തരം  കൗതുകകരമായ ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് ‘BlacKkKlansman”.

   ‘Denzel Washington’ ന്‍റെ മകന്‍ ‘ജോണ് ഡേവിഡ് വാഷിങ്ങ്ടന്‍’ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച  ചിത്രം എന്ന നിലയില്‍ തോന്നിയ കൌതുകം ആണ് സിനിമ കാണാന്‍ പ്രേരിപ്പിച്ചത്.ഒപ്പം KKK യെ കുറിച്ചുള്ള പരാമര്‍ശവും.അമേരിക്കയില്‍ പച്ച പിടിച്ചെങ്കിലും തൊട്ടു അപ്പുറത്തുള്ള കാനഡയില്‍ തീരെ പരാജയം ആയിരുന്നെങ്കിലും അവരുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന ‘Saskatchewan’ ല്‍ ജീവിക്കുന്നത് കൊണ്ട് തന്നെ സംഘടനയെ കുറിച്ച് ഏകദേശ രൂപം വായനയിലൂടെയും പ്രദേശ വാസികളില്‍ നിന്നും ലഭിച്ചിരുന്നു.ഹിറ്റ്ലര്‍,Aryan Supremacy Theory പരീക്ഷിച്ചത് പോലെ വെളുത്ത വര്‍ഗക്കാര്‍,അമേരിക്കയിലെ കറുത്ത വംശജര്‍ അടിമകള്‍ ആണെന്നുള്ള മുന്‍വിധികള്‍ മാറ്റി പൊതു സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങളില്‍ വന്നു തുടങ്ങിയപ്പോള്‍ ,തങ്ങളുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ഭീതി കൊണ്ട് കൂടി ആണ് 70 കളില്‍ പോലും സംഘടന പ്രവര്‍ത്തന സജ്ജം ആക്കി നിര്‍ത്തിയത്.

  Colarado Springs ലെ ആദ്യ കറുത്ത വംശജനായ പോലീസ് ഓഫീസര്‍ ആയിരുന്നു ‘റോണ്‍ സ്റ്റാല്‍വര്‍ത്ത്”.വെള്ളക്കാരായ സഹ പ്രവര്‍ത്തകരില്‍ നിന്ന് പോലും വംശീയാധീക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന റോണ്‍ എന്നാല്‍ അതില്‍ തളരാതെ തന്‍റെ വഴികള്‍ പോലീസില്‍ വെട്ടി തെളിച്ചു.അതില്‍ ഒന്നായിരുന്നു KKK യുടെ രഹസ്യ പ്രവര്‍ത്തനങ്ങളെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ട് വരാന്‍ അദ്ദേഹം പ്രയോഗിച്ച വഴി.’ശബ്ദം-ശരീരം’ എന്നിവ കൊണ്ടുള്ള ബുദ്ധിപൂര്‍വമായ ഒരു കളി ആയിരുന്നു അത്.ശക്തമായി കൊണ്ടിരുന്ന കറുത്ത വംശജരുടെ കൂട്ടായ്മകളെ ഭയന്നിരുന്ന പോലീസില്‍, വെളുത്ത വര്‍ഗക്കാരുടെ വംശീയ കൂട്ടായ്മയെ ,അതിന്‍റെ അപകടത്തെക്കുറിച്ച് അറിയിച്ചു  ഈ വിഷയവും ശ്രദ്ധിക്കപ്പെടേണ്ട കാര്യമായി ഉയര്‍ത്തി കൊണ്ട് വരാന്‍ റൊണിന് സാധിച്ചിരുന്നു.

  ആ ഇടയ്ക്ക് KKK അപകടകരമായ വിധത്തില്‍ സമൂഹത്തിലേക്കു ഇറങ്ങാന്‍ ഉള്ള ത്വര കാണിച്ചിരുന്നു.ഭൂരിഭാഗവും വെളുത്ത വര്‍ഗക്കാര്‍ ജോലി ചെയ്യുന്ന പോലീസില്‍ ,ജൂത വംശജനായ ‘സിമ്മര്‍മാന്‍’ ആണ് അപകടകരമായ ദൗത്യത്തില്‍ ,റൊണിന്റെ കൂടെ ഉണ്ടായിരുന്നത്.സംഘാംഗങ്ങളുടെ വിശ്വാസം പിടിച്ചു പറ്റുക,അവരില്‍ ഒരാളായി മാറുക എന്നതൊക്കെ വിഷമം പിടിച്ച സംഭവങ്ങള്‍ ആയിരുന്നു.പലപ്പോഴും നേരെ അപകടത്തിലേക്ക് അവര്‍ ചെന്ന് ചാടുകയും ചെയ്യുന്നുണ്ട്.യഥാര്‍ത്ഥ  സംഭവങ്ങളുടെ രസകരമായ അവതരണം ആണ് ചിത്രം.

  ,സ്പൈക് ലീ’യുടെ മികച്ച ചിത്രമായി കണക്കാക്കപ്പെടുന്ന BlacKkKlansman ,നിരൂപകരുടെ ഇടയിലും 2018 ലെ മികച്ച ചിത്രങ്ങളുടെ കൂടെ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.തീര്‍ച്ചയായും കാണേണ്ട ചിത്രമാണ് BlacKkKlansman.ഒരു പക്ഷെ ഉള്ളില്‍ ഉള്ള വംശീയ വെറി പുറത്തു കാണിക്കാതെ ഇരിക്കാന്‍ വെളുത്ത വര്‍ഗക്കാരില്‍ ,KKK യോടുള്ള എതിര്‍പ്പ് സമൂഹത്തില്‍ ഉണ്ടെന്നു മനസ്സിലാക്കി കൊടുക്കാന്‍ അക്കാലത്ത് സാധിച്ചിരുന്നു.ഇപ്പോഴും ഈ സംഘടന രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു .

  6 വിഭാഗത്തിലാണ് ചിത്രത്തിന് ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.മികച്ച സഹ നടന്‍ ആയി ആഡം ഡ്രൈവര്‍,മികച്ച ചിത്രം,മ്യൂസിക്,തിരക്കഥ,സംവിധാനം,ഫിലിം എഡിറ്റിംഗ് എന്നിവയാണ് ഈ വിഭാഗങ്ങള്‍.മറക്കാതെ കാണുക.നിരാശരാകേണ്ടി വരില്ല.

More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്‍റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ലിങ്ക്: t.me/mhviews

    

Design a site like this with WordPress.com
Get started