352.EYE FOR AN EYE(KOREAN,2008)

352.EYE FOR AN EYE(KOREAN,2008),|Thriller|Action|,Dir:-Kwon-tae Ahn, Kyung-Taek Kwak,*ing:-Suk-kyu Han, Seung-won Cha, Young-chang Song .

    പോലീസ് ജോലിയില്‍ നിന്നും വിരമിച്ച് സ്വന്തമായി ബിസിനസ്സ് ചെയ്യാന്‍ ഉള്ള ഒരുക്കത്തില്‍ ആണ് ക്യാപ്റ്റന്‍ ബെയ്ക്ക്‌-സുംഗ്.ജോലിയില്‍ വിരസത തോന്നിയപ്പോള്‍ എടുത്ത തീരുമാനം എന്നാല്‍ മാറ്റാന്‍ ബെയ്ക്ക്‌ തീരുമാനിക്കുന്നു.അതിനു കാരണം ആയതു അതീവ ശ്രദ്ധയോടെ നടന്ന രണ്ടു മോഷണങ്ങള്‍ ആയിരുന്നു.സോംഗ് യംഗ് എന്ന കോടീശ്വരനായ ബിസിനസ്സുകാരനെ ഉന്നം വച്ചായിരുന്നു രണ്ടു മോഷണങ്ങളും.ആദ്യ മോഷണം അയാളുടെ ബാങ്കില്‍ കൊണ്ട് പോകാനായി പണവുമായി പോയ  വണ്ടിയില്‍ ആയിരുന്നു.മോഷ്ടാക്കള്‍ സൃഷ്ടിച്ച സാഹചര്യങ്ങളിലൂടെ അവര്‍ ആ മോഷണം നടത്തുന്നു.

  രണ്ടാമത്തെ മോഷണം അനധികൃതമായി കൊറിയയില്‍ എത്തിയ 600 കിലോ സ്വര്‍ണം മോഷ്ടിചായിരുന്നു.അതും സോംഗ് യംഗ് കൈകാര്യം ചെയ്യാനായി കൊണ്ട് വന്നതായിരുന്നു.ബെയ്ക്കിനു എന്നാല്‍ അന്റോണിയോ എന്നൊരാള്‍ ആദ്യം തന്നെ സ്വര്‍ണം ഇറങ്ങാന്‍ പോകുന്ന കാര്യം രഹസ്യമായി അറിയിക്കുന്നുണ്ട്.പോലീസ് മോഷ്ടാക്കളെ കുരുക്കാന്‍ നോക്കിയെങ്കിലും വിദഗ്ധമായി അവര്‍ രക്ഷപ്പെട്ടു.മികച്ച ബുദ്ധിയുള്ള ഒരാളുടെ തല ഇതിനു പിന്നില്‍ പ്രവൃത്തിക്കുന്നുണ്ട് എന്ന് ബെയ്ക്ക്‌ മനസ്സിലാക്കുന്നു.മോഷ്ടാവ് ബെയ്ക്കിനെയും തന്‍റെ മോഷണങ്ങളില്‍ വെല്ലുവിളിക്കുന്നുണ്ട്   ബെയ്ക്കിനു കേസില്‍ താല്‍പ്പര്യം കൂടുന്നു.എന്നാല്‍ ബെയ്ക്കിനെ അതി സമര്‍ത്ഥമായി പറ്റിച്ച് മോഷ്ടാക്കള്‍ രക്ഷപ്പെടുന്നു.ആരാണ് ആ മോഷ്ടാവ്?എന്താണ് അയാളുടെ ഉദ്ദേശം?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ പറയുന്നത്.

 ഹെയ്സ്റ്റ് ചിത്രമായ “Eye for an eye” പുതിയ കഥകള്‍ ഒന്നും പറയുന്നില്ല എങ്കില്‍ പോലും അതുള്‍പ്പെടുന്ന ജോനരിനോട്‌ നീതി പാലിച്ചിട്ടുണ്ട്.പ്രതികാരം ആണ് ചിത്രത്തിന്‍റെ പ്രമേയം.ക്യാറ്റ് ആന്‍ഡ് മൗസ്  ഗെയിം  ഈ ചിത്രത്തില്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്.കഥ അവതരിപ്പിക്കപ്പെടുന്നത് ക്യാപ്റ്റന്‍ ബെയ്ക്കിന്റെ കാഴ്ചപ്പാടിലൂടെ ആണ്.അധികം സങ്കീര്‍ണതകള്‍ ഇല്ലാത്ത നല്ലൊരു ആക്ഷന്‍/ത്രില്ലര്‍ ചിത്രം ആണ് eye for an eye.

More movie suggestions @www.movieholicviews.blogspot.com

351.DIAL M FOR MURDER(ENGLISH,1954)

351.DIAL M FOR MURDER(ENGLISH,1954),|Thriller|Crime|,Dir:-Alfred Hitchcock,*ing:-Ray Milland, Grace Kelly, Robert Cummings.

 പ്രത്യക്ഷത്തില്‍ ഒരു തെളിവും അവശേഷിപ്പിക്കാതെ നടത്തുന്ന കുറ്റ കൃത്യങ്ങള്‍ പ്രമേയം ആയുള്ള സിനിമകള്‍ ധാരാളം നമ്മുടെ മുന്നില്‍ അവതരിപ്പിച്ച സംവിധായകന്‍ ആണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക്.Rope,Strangers On A Train തുടങ്ങിയ സിനിമകള്‍ എല്ലാം ഈ ഒരു പ്രമേയത്തില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റ കൃത്യവും തെളിവുകള്‍ ഇല്ലാതെ ചെയ്യാന്‍ കഴിയും എന്നുള്ള വിശ്വാസങ്ങളിലേക്ക് എന്നാല്‍ ഹിച്ച്കോക്ക് തടസ്സം നില്‍ക്കുകയും ചെയ്യുന്നുണ്ട്.മേല്‍പ്പറഞ്ഞ രണ്ടു സിനിമകളിലും പെര്‍ഫെക്റ്റ് ക്രൈമിന്റെ  നിലനില്‍പ്പിനെ ചോദ്യം ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടും ഉണ്ട്.ഓരോ കുറ്റ കൃത്യങ്ങളിലും കണ്ണ് ശരിയായി തുറന്നു വച്ചാല്‍ ദൃഷ്ടി എത്തുന്നത്‌ കുറ്റവാളിയുടെ ആത്മവിശ്വാസത്തില്‍ ആകും എന്ന് തോന്നുന്നു.തെളിയിക്കപ്പെടാത്ത കുറ്റങ്ങള്‍ കുറ്റ കൃത്യം അല്ല എന്ന വിശ്വാസത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തികള്‍  നിസാരനായ മനുഷ്യന്‍ നടത്തുമ്പോള്‍ അതില്‍  എല്ലാ പഴുതും അടച്ച്‌ ചെയ്യാന്‍ കഴിയും എന്ന് വിശ്വസിക്കാന്‍ പോലും കഴിയില്ല.

  ഇനി സിനിമയിലേക്ക്.ടോണി വെണ്ടീസ് ടെന്നീസ് കളിയില്‍ കമ്പം ഉള്ള ആളായിരുന്നു.ടെന്നീസിന് വേണ്ടി ജീവിച്ച അയാളുടെ ജീവിതത്തില്‍ ഭാര്യയായ മാര്‍ഗറ്റിനു നല്‍കാന്‍ കഴിയാത്ത സ്നേഹം മറ്റൊരാള്‍ നല്‍കുന്നു എന്നയാള്‍ മനസ്സിലാക്കുന്നു.അയാള്‍ ടെന്നീസിനോട് വിട പറഞ്ഞ് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വില്‍ക്കുന്ന കമ്പനിയില്‍ ജോലിക്ക് കയറുന്നു.തന്‍റെ ജീവിതം തിരിച്ചു പിടിച്ചു എന്ന് വിശ്വസിക്കുന്ന മാര്‍ഗറ്റിനു എന്നാല്‍ ഭര്‍ത്താവിന് തന്‍റെ രഹസ്യ ബന്ധത്തെ കുറിച്ച് അറിയില്ല എന്ന് വിശ്വസിക്കുന്നു.എഴുത്തുകാരന്‍ ആയ അവരുടെ കാമുകന്‍ മാര്‍ക്ക് അവളെ കാണാന്‍ ആയി എത്തുന്നു.ഒരു സുഹൃത്ത്‌ എന്ന് പറഞ്ഞു മാര്‍ഗറ്റ് പരിചയപ്പെടുത്തുന്ന മാര്‍ക്കിനെയും കൂട്ടി അടുത്ത ദിവസം ഒരു പാര്‍ട്ടിക്ക് പോകാന്‍ ടോണി തീരുമാനിക്കുന്നു.എന്നാല്‍ ആ ദിവസം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ അയാള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരുന്നു.അയാള്‍ അന്നത്തെ ദിവസം തനിക്കു വേണ്ടി ജോലി ചെയ്യാന്‍ തിരഞ്ഞെടുത്തത് സ്വാന്‍ എന്ന അയാളുടെ പഴയ കോളേജ് സീനിയറിനെ ആയിരുന്നു.ജീവിതത്തില്‍ പണത്തിന്റെ ആവശ്യം ഏറെ ഉണ്ടായിരുന്ന സ്വാന്‍ ,ടോണിയുടെ പഴുതുകള്‍ ഇല്ലാത്ത കൊലപാതക മാര്‍ഗത്തെ വിശ്വസിക്കുന്നു.എന്നാല്‍ അടുത്ത ദിവസം രാത്രി നടന്ന സംഭവങ്ങള്‍ അവിശ്വസനീയം ആയിരുന്നു.അവിടെ ആണ് ഈ ചിത്രത്തിന്‍റെ വലിയ ട്വിസ്റ്റ് ഒളിഞ്ഞിരിക്കുന്നത്.

   ക്രൈം/ത്രില്ലര്‍ സിനിമകള്‍ക്ക്‌ വേണ്ടിയ പ്രേക്ഷകനെ മുള്‍ മുനയില്‍ നിര്‍ത്തുന്ന അവസ്ഥകള്‍ ഈ ചിത്രത്തില്‍ കൊണ്ട് വരാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.ആല്ഫ്രെഡ്‌ ഹിച്ച്കോക്കിന്റെ ഒരേ ഒരു ത്രിമാന ചിത്രം ആയിരുന്നു Dial M for Murder.അക്കാലത്തെ ലഭ്യമായ സാങ്കേതിക വിദ്യയില്‍ വാര്‍ണര്‍ ബ്രദേര്‍സിന്‍റെ പ്രത്യേക ക്യാമറയില്‍ ആണ് ത്രിമാനസ്വഭാവം ഉണ്ടാക്കിയത്.ഭാര്യയുടെ വിശ്വാസ വഞ്ചനയ്ക്ക് പകരം വീട്ടാന്‍ ടോണി ശ്രമിക്കുമ്പോള്‍ അയാളോടുള്ള അനുകമ്പ പ്രേക്ഷകനില്‍ ഉണ്ടാക്കി എടുക്കാന്‍ ഹിച്ച്കോക്ക് ശ്രമിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെയാകണം നടക്കാന്‍ പോകുന്ന സംഭവങ്ങള്‍ ഇതാണ് എന്ന് പറഞ്ഞു അവതരിപ്പിക്കപ്പെടുമ്പോള്‍ പോലും ടോണിയെ പോലീസ് പിടിക്കരുത് എന്ന് ചിലര്‍ എങ്കിലും വിചാരിക്കുന്നതും.ഫ്രെഡ്രിക്ക് നോട്ടിന്റെ നാടകം സിനിമയായി മാറുകയായിരുന്നു പിന്നീട്.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്ട്യൂട്ടിന്റെ (AFI) മികച്ച 100 ത്രില്ലറുകളില്‍ ഈ ചിത്രവും സ്ഥാനം പിടിച്ചിട്ടുണ്ട്.പിന്നെ പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തല കാണിച്ചിട്ടുണ്ട്.ടോണിയുടെയും സ്വാനിന്റെയും റീ-യൂണിയന്‍ ഫോട്ടോയില്‍ അദ്ധേഹത്തെ കാണാന്‍ സാധിക്കും.

More movie suggestions @www.movieholicviews.blogspot.com

350.THE SNOW WHITE MURDER CASE(JAPANESE,2014)

350.THE SNOW WHITE MURDER CASE(JAPANESE,2014),|Mystery|Thriller|Crime|,Dir:-Yoshihiro Nakamura,*ing:-Mao Inoue, Gô Ayano, Nanao.

  ഒരു കൊലപാതകത്തിന്റെ ഇന്റര്‍നെറ്റ്‌ ഭാഷ്യം.അതാണ്‌ ഈ ചിത്രത്തെ കുറിച്ച് ചുരുക്കി ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്നത്.കാനേ മിനാറ്റോ എഴുതിയ ഈ നോവലിന്റെ ഉദ്ദേശവും അത് തന്നെ ആയിരിക്കണം.സോഷ്യല്‍ മീഡിയ സംഭവങ്ങളെ അവലോകനം ചെയ്യുന്നത് എങ്ങനെ ആണെന്ന് ഈ ചിത്രത്തില്‍ അതി ഗംഭീരം ആയി അവതരിപ്പിച്ചിട്ടുണ്ട്.പ്രത്യേകിച്ചും കുറ്റവാളി ആരാണെന്ന് തെളിവുകള്‍ ലഭിക്കാത്ത ഒരു കൊലപാതകം എങ്ങനെ ഒക്കെ വിലയിരുത്താന്‍ പേര് പോലും വെളിപ്പെടുത്താന്‍ മടിയുള്ള സാങ്കല്‍പ്പിക ലോകത്തിനു കഴിയുന്നു എന്നുള്ള വെളിപ്പെടുത്തല്‍ ആണ് ഈ ചിത്രം.ജാപ്പനീസ് ത്രില്ലറുകളുടെ പൊതു സ്വഭാവം ആണ് ഒരു മെല്ലെപ്പോക്ക്.ഒരു കഥയില്‍ നിന്നും മറ്റൊന്നിലേക്ക്,അങ്ങനെ അങ്ങനെ ഒന്ന് രണ്ടു സിനിമയ്ക്കുള്ള കഥ പറയാറുണ്ട്‌ ഇത്തരം പല ജാപ്പനീസ് ത്രില്ലറുകളും .അതെ ഫോര്‍മാറ്റില്‍ ആണ് ഈ ചിത്രവും അവതരിപ്പിച്ചിരിക്കുന്നത്.

   ശരീരത്തില്‍ മുറിവുകള്‍ ഏറ്റു കൊല്ലപ്പെട്ട യുവതിയുടെ ശരീരം തീ കൊളുത്തിയ നിലയില്‍ കാണപ്പെടുന്നു.പ്രശസ്ത ബ്യൂട്ടി സോപ ആയ സ്നോ വൈറ്റിലെ ജീവനക്കാരി ആയിരുന്നു കൊല്ലപ്പെട്ട മിക്കി നോറിക്കോ.നോറിക്കോ സുന്ദരി ആയിരുന്നു.ഏതൊരു സ്ത്രീയ്ക്കും അസൂയ തോന്നുന്ന സൗന്ദര്യവും ചുറുചുറുക്കും.പോലീസ് തെളിവുകള്‍ ഒന്നും ആ കേസില്‍ ലഭിക്കാതെ ആയപ്പോള്‍ ആണ് ഒരു ടി വി ചാനലിലെ തുടക്കക്കാരന്‍ ആയ അക്കാഹോഷിക്ക് ആ ഫോണ്‍ കോള്‍ വരുന്നത്.അക്കൊഹോഷിയുടെ പഴയ സുഹൃത്തായ രിസാക്കോ കാനോ എന്ന യുവതി ആയിരുന്നു അവനെ വിളിച്ചത്.മരണപ്പെട്ട നോറിക്കോ അവളുടെ കൂടെ ജോലി ചെയ്തിരുന്നതായിരുന്നു എന്നും കൊലപാതകിയെ കുറിച്ച് അവര്‍ക്കൊക്കെ ഒരു സംശയം ഉണ്ടെന്നും അക്കൊഹോഷിയെ അറിയിക്കുന്നു.RED STAR എന്ന പേരില്‍ ട്വിറ്റെര്‍ അക്കൌണ്ട് ഉപയോഗിക്കുന്ന അക്കൊഹോഷി ട്വിറ്റെരിലൂടെ മരണ കാരണങ്ങള്‍ പുറത്തു വിടുന്നു.അക്കൊഹോഷി നോറിക്കൊയുടെ കൂടെ ജോലി ചെയ്തവരും ആയി നടത്തിയ അഭിമുഖ സംഭാഷണങ്ങള്‍ക്ക് ശേഷം ആയിരുന്നു വെളിപ്പെടുത്തലുകള്‍.

  ടി വിയിലും കുറ്റാന്വേഷണ പരിപാടിയില്‍ ആ കൊലപാതകം ചര്‍ച്ച ചെയ്യപ്പെട്ടു.പോലീസ് അന്വേഷണം നടക്കുമ്പോള്‍ തന്നെ ഓണ്‍ ലൈന്‍ ലോകം കൊലയാളിയെ കണ്ടെത്തുന്നു.നോറിക്കൊയുടെ കൂടെ ജോലി ചെയ്തിരുന്ന ഷിറോണോ ആണ് കൊലയാളിയുടെ പേരിന്റെ സ്ഥാനത്ത് ഉള്ളത്.കൂടെ ജോലി ചെയ്തിരുന്നവരുടെ അഭിപ്രായത്തില്‍ ഷിറോണോയ്ക്ക് നോറിക്കൊയുടെ അവളുടെ സൗന്ദര്യത്തിന്റെ പേരില്‍ അസൂയ ഉണ്ടായിരുന്നു എന്നതാണ്.കൊലയാളിയെ ഓണ്‍ ലൈനില്‍ കണ്ടെത്തിയെങ്കിലും അതിനു എതിര്‍ അഭിപ്രായം ഉള്ള ഒരാള്‍ ഉണ്ടായിരുന്നു.ഷിറോനോയെ അനുകൂലിച്ചും പ്രതികൂലിച്ചും കഥകള്‍ വന്നു തുടങ്ങി.എന്താണ് സത്യം?ആരുടെ വാക്കുകളില്‍ ആണ് സത്യം ഉള്ളത്?കൊലപാതകം നടന്നതിനു ശേഷം അപ്രത്യക്ഷയായ ഷിറോണോ എവിടെയാണ്?ഒരു സംഭവം തന്നെ പല രീതിയില്‍ വിലയിരുത്തി,അതും പല ആളുകളുടെ മനോ വിചാരം അനുസരിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.വ്യത്യസ്തമായ മേക്കിംഗ് ആണ് ചിത്രത്തിന് മുതല്‍ക്കൂട്ട് ആയിരിക്കുന്നത്.ത്രില്ലര്‍ സിനിമ സ്നേഹികള്‍ക്ക് വ്യത്യസ്തം ആയിരിക്കും ഇത്തരത്തില്‍ അവതരിപ്പിക്കപ്പെട്ട കുറ്റാന്വേഷണ ചിത്രം.

More movie suggestions @www.movieholicviews.blogspot.com

349.FANTASTIC Mr.FOX(ENGLISH,2009)

349.FANTASTIC Mr.FOX(ENGLISH,2009),|Comedy|Adventure|Animation|,Dir:-Wes Anderson,Voices:-George Clooney, Meryl Streep, Bill Murray |

  രോല്‍ ദാളിന്‍റെ കുട്ടികള്‍ക്കായുള്ള നോവലിനെ ആസ്പദം ആക്കി Wes Anderson സംവിധാനം ചെയ്ത അനിമേഷന്‍  ചിത്രം ആണ് Fantastic Mr.Fox.സ്റ്റോപ്  അനിമേഷന്‍ വിദ്യ ഉപയോഗിച്ച് കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ച ഈ ചിത്രത്തിനു ആ വര്‍ഷത്തെ രണ്ടു ഓസ്ക്കാര്‍ നാമനിര്‍ദേശം ലഭിച്ചിരുന്നു.മനുഷ്യനും മൃഗങ്ങളും തമ്മില്‍ ഉള്ള ജീവിത സമരം ആണ് സിനിമയുടെ പ്രമേയം.ആ കഥയില്‍ ആണ് ഒരു മനുഷ്യന്‍റെ എല്ലാ ഗുണങ്ങളും മോശം വശവും ഉള്ള  വന്യ മൃഗം ആയ Mr.ഫോക്സ് വരുന്നത്.

  മിസ്റ്റര്‍ ഫോക്സും ഭാര്യയേ ഫെലിസിറ്റിയും മനുഷ്യര്‍ വളര്‍ത്തുന്ന  പക്ഷികളെ മോഷ്ടിച്ച് ആണ് ജീവിച്ചിരുന്നത്.ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യരുടെ ഇടയില്‍ മോഷണം നടത്തുന്നത് പോലെ മനുഷ്യരില്‍ നിന്നും മോഷണം നടത്തുന്ന ഒരു കുറുക്കന്‍ ആയിരുന്നു മിസ്റ്റര്‍ ഫോക്സ്.എന്നാല്‍ അന്ന് രാത്രി നടന്ന മോഷണ ശ്രമത്തിനിടയില്‍ അവര്‍ പിടിയിലാകുന്നു.അപ്പോഴാണ്‌ ഫെലിസിറ്റി ഭര്‍ത്താവിനോട് താന്‍ ഗര്‍ഭിണി ആണെന്ന് പറയുന്നത്.തങ്ങള്‍ രണ്ടു പേരും കുട്ടിയും ആയി അപ്പോള്‍ രക്ഷപ്പെട്ടാല്‍ ഇനി മോഷ്ടിക്കില്ല എന്ന് ഉറപ്പു നല്‍കാന്‍ ഫെലിസിറ്റി മിസ്റ്റര്‍ ഫോക്സിനോട് ആവശ്യപ്പെടുന്നു.ആ വാര്‍ത്ത ഫോക്സിന് പുതിയ ലോകം ലഭിച്ചത് പോലെ ആയിരുന്നു.ഫോക്സ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എങ്ങനെ?.മനുഷ്യരുടെ ഇടയില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപ്പെട്ടു അന്ന് രാത്രി?

  പിന്നീട് മിസ്റ്റര്‍  ഫോക്സും ഭാര്യയും അവരുടെ മകനുമായി ജീവിക്കുമ്പോള്‍ അവരുടെ ജീവിതത്തില്‍ മനുഷ്യരുടെ ഇടപ്പെടല്‍ വീണ്ടും ഉണ്ടാകുന്നു.എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്?മിസ്റ്റര്‍ ഫോക്സ് അതിനായുള്ള വഴികള്‍ നോക്കുന്നു.നിലനില്‍പ്പിനായി വേറൊരു വഴിയും മിസ്റ്റര്‍ ഫോക്സിനും കൂട്ടര്‍ക്കും  ഇല്ലായിരുന്നു.ശരിക്കും മനുഷ്യ ലോകത്തിനു  സമാന്തരമായ ഒരു മൃഗ ലോകത്തില്‍ ആണ് മിസ്റ്റര്‍ ഫോക്സും കൂട്ടരും ജീവിക്കുന്നത്.എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ പല വേഷങ്ങളും കെട്ടുന്നത് പോലെ ആ മൃഗങ്ങളും വേഷങ്ങള്‍ ധരിക്കുന്നു.പക്ഷേ ഉള്ളിന്റെ ഉള്ളില്‍ അവര്‍ വന്യ മൃഗങ്ങള്‍ ആണ്.പ്രത്യേക കഴിവുകള്‍ ഉള്ള വന്യ ജീവികള്‍.വെസ് ആണ്ടെര്സന്‍ ഈ ചിത്രത്തിലും തന്‍റെ മറ്റു ചിത്രങ്ങളിലേതു പോലെ തന്നെ കുടുംബ ബന്ധങ്ങള്‍ക്ക് പ്രധാനമായ സ്ഥാനം ഈ ചിത്രത്തിലും നല്‍കിയിട്ടുണ്ട്.അനിമേഷന്‍ ചിത്രം ആയിരുന്നു എങ്കിലും മനുഷ്യരുടെ മാനസികാവസ്ഥ പ്രകടിപ്പിച്ച മിസ്റ്റര്‍ ഫോക്സും കൂട്ടരും കലക്കി.പ്രത്യേകിച്ചും സ്വന്തം മക്കളെ ഒന്നിനും കൊള്ളില്ല എന്ന് പറയുന്ന മാതാപിതാക്കളുടെ പ്രതിനിധി ആയിരുന്ന മിസ്റ്റര്‍ ഫോക്സ് അവസാനം ആ തീരുമാനം മാറ്റുമ്പോള്‍ വല്ലാത്ത ഒരു ഇഷ്ടം ഈ ചിത്രത്തോട് തോന്നി പോകുന്നുണ്ട്.

More movie suggestions http://www.movieholicviews.blogspot.com

348.THE ROYAL TENENBAUMS(ENGLISH,2001)

348.THE ROYAL TENENBAUMS(ENGLISH,2001),|Comedy|,Dir:-Wes Anderson,*ing:-Gene Hackman, Gwyneth Paltrow, Anjelica Huston.

  The Darjeeling Limited ചിത്രത്തിലെ പോലെ തന്നെ മൂന്നു സഹോദരങ്ങളുടെ കഥയാണ് Wes Anderson ഈ ചിത്രത്തിലും അവതരിപ്പിക്കുന്നത്‌.സമ്പന്നരായ റ്റെനെന്ബോം കുടുംബത്തിലെ മുതിര്‍ന്ന അംഗമായ റോയല്‍ റ്റെനന്ബോം താനും ഭാര്യ ആയ എതെലിനും പിരിയുക ആണെന്ന് കുട്ടികളെ അറിയിക്കുന്നു.ചാസ്,മാര്‍ഗറ്റ്,റിച്ചി എന്നിവരാണ് ആ കുടികള്‍.മാര്‍ഗറ്റിനെ അവര്‍ എടുത്തു വളര്‍ത്തിയതാണ്.റോയല്‍  അവിടെ നിന്നും പോയെങ്കിലും നിയമപരമായി ഭാര്യയും ആയി പിരിയുന്നില്ല.തന്‍റെ സ്വത്തെല്ലാം ഭാര്യയ്ക്ക് കൊടുത്തു അയാള്‍ പോകുമ്പോള്‍ മൂന്നു ചെറിയ കുട്ടികളും ആയി ഒറ്റയ്ക്ക് ആകേണ്ടി വന്ന എതെലിന്‍ എന്നാല്‍ അവരെ നന്നായി വളര്‍ത്തി.ചെറുപ്പത്തില്‍ തന്നെ ആ കുട്ടികള്‍ ഓരോ മേഖലയിലും മിടുക്കരായി.ചാസ് ചെറുപ്പത്തില്‍ തന്നെ ബിസിനസ്സിന്റെ ബാല പാഠങ്ങള്‍  അഭ്യസിച്ചു അതില്‍ മിടുക്കന്‍ ആയി തീര്‍ന്നു.മാര്‍ഗറ്റ് ചെറു പ്രായത്തില്‍ തന്നെ കഥ എഴുത്തിലേക്കും നാടകത്തിലേക്കും തിരിഞ്ഞു.റിച്ചി പ്രൊഫഷനല്‍ ടെന്നീസില്‍ പ്രശസ്തന്‍ ആയി.

  എന്നാല്‍ ചെറുപ്പത്തിലെ മികവു ഇവര്‍ക്കാര്‍ക്കും മുന്നോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നില്ല.ഭാര്യ മരിച്ച ചാസ് തന്‍റെ രണ്ടു കുട്ടികളും ആയി അരക്ഷിതാവസ്ഥയില്‍ ആണ് ജീവിക്കുന്നത്.മാര്‍ഗറ്റ് ഒരു ഡോക്റ്ററെ വിവാഹം ചെയ്തെങ്കിലും വിഷാദ രോഗത്തിന് അടിമയാണ്.റിച്ചി ചില പ്രത്യേക കാരണങ്ങളാല്‍ ടെന്നീസ് ജീവിതം അവസാനിപ്പിക്കുന്നു.വിരസമായ തന്‍റെ ജീവിതത്തിലേക്ക് വന്ന പുതിയ പുരുഷനെ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് എതെലിന്‍.  ആ സമയം ആണ് റോയല്‍ ഒരിക്കല്‍ കൂടി അവരുടെ ജീവിതത്തിലേക്ക് വരുന്നത്.പതിനെട്ടോളം വര്‍ഷം അകന്നു നിന്ന സഹോദരങ്ങള്‍ ഒരു കൂരയ്ക്ക് താഴെ ഒരുമിക്കാന്‍ ഉള്ള അവസരം വരുന്നു.അവരുടെ ജീവിതത്തില്‍ നഷ്ടം ആയ ചിലതുണ്ട്.അതവര്‍ക്ക് തിരികെ ലഭിക്കണം  എന്ന ആഗ്രഹം ഇല്ലെങ്കിലും അവരുടെ ചെറുപ്പത്തില്‍ ഒപ്പം ഇല്ലാതെ ഇരുന്ന പിതാവ് ആ മുങ്ങുന്ന കപ്പലിനെ കരയ്ക്ക്‌ അടുപ്പിക്കാന്‍ എത്തുന്നു.കപ്പലിലെ യാത്രക്കാര്‍ തമ്മില്‍ ബന്ധങ്ങള്‍ കുറവാണ്.അതാണ്‌ റോയലിന്റെ പ്രശ്നവും.

  Wes Anderson ന്‍റെ ചിത്രങ്ങള്‍ക്ക് പൊതുവായി ഉണ്ടെന്നു തോന്നിയ ഒന്നുണ്ട്.കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബന്ധങ്ങളുടെ തീവ്രമായ രംഗങ്ങള്‍.അത് കോമഡിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പോലും ചെറിയ നനവ്‌ കണ്ണിലൂടെ വരാറുണ്ട് ചില ഭാഗങ്ങളില്‍.റോയല്‍ എന്ന ജീന്‍ ഹാക്മാന്റെ കഥാപാത്രം അദ്ദേഹത്തിന് ആ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്ക്കാരം  നേടി കൊടുത്തിരുന്നു.നിസ്സഹായന്‍ ആയ തെറ്റ് മനസ്സിലാക്കി വന്ന ആ കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കും.ഒരു മികച്ച ഫീല്‍ ഗുഡ് മൂവി ആണ് The Royal Tenenbaums എന്ന റ്റെനെന്ബോം  കുടുംബത്തിന്റെ കഥ പറയുന്ന ഈ ചിത്രം.തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം ആണിത്.

More movie suggestions @www.movieholicviews.blogspot.com

347.WALK ON WATER(HEBREW,2004)

347.WALK ON WATER(HEBREW,2004),|Thriller|Drama|,Dir:-Eytan Fox,*ing:-Lior Ashkenazi, Knut Berger, Caroline Peters.

  മൊസ്സാദ്,ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഇന്റലിജന്‍സ് ഏജന്‍സി.ലോകമെമ്പാടും ഉള്ള ന്യൂനപക്ഷമായ ജൂതന്മാരെ സംരക്ഷിക്കുകയും അവരുടെ ശത്രുക്കള്‍ എന്ന് കരുതുന്നവരെ തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ വധിക്കുന്നതില്‍ പ്രാവീണ്യം നേടിയ ഏജന്റുമാര്‍ ആണ് അവരുടെ ശക്തി.അത്തരത്തില്‍ ഉള്ള ഒരാളായിരുന്നു എയാല്‍.തങ്ങള്‍ക്കു നേരെ ഭീഷണി ആയ ഒരാളെ ടര്‍ക്കിയില്‍ പോയി  കൊല്ലപ്പെടുത്തി തിരിച്ചെത്തിയ എയാലിനു ഓഫീസില്‍ അഭിനന്ദനങ്ങള്‍ ഏറെ കിട്ടുന്നു.എന്നാല്‍ തന്‍റെ യാത്രയുടെ അത്രയും സമയം ഭാര്യയായ ഐറിസിനെ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്ന അയാള്‍ക്ക്‌ അവളെ ഫോണില്‍ കിട്ടുന്നില്ല.

  വീട്ടിലെത്തിയ എയാല്‍ കണ്ടത് ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് മരിച്ച ഐറിസിനെ ആണ്.ഭാര്യയുടെ മരണം നല്‍കിയ ഷോക്ക് അയാള്‍ക്ക്‌ വലുതായിരുന്നു.അതിലും  അയാളെ വിഷമിപ്പിച്ചത് അവളുടെ മരണ കാരണം ആയിരുന്നു.എങ്കിലും തന്‍റെ ജോലിയെ ആത്മാര്‍ത്ഥം ആയി പ്രണയിക്കുന്ന എയാല്‍ ആ ദുഃഖത്തില്‍ നിന്നും വേഗം തന്നെ മോചിതന്‍ ആകാന്‍ ശ്രമിക്കുന്നു.ഈ സമയം ഏജന്‍സിക്കും അയാളുടെ മനസ്സിന്‍റെ സ്ഥിതിയെ കുറിച്ച് ആശങ്കയുണ്ട്.അത് കൊണ്ട് തന്നെ അവരുടെ നിരീക്ഷണത്തില്‍ ആണ് എയാല്‍.ആ സമയം ആണ് മെനച്ചം എന്ന ഏജന്‍സിയിലെ മേധാവി എയാലിനെ പുതിയ ജോലി ഏല്‍പ്പിക്കുന്നത്.ജൂതരുടെ മുഖ്യ ശത്രുക്കളില്‍ ഒരാളായ നാസിയുടെ പഴയ ഓഫീസര്‍ ഇപ്പോഴും ജീവനോടെ ഉണ്ടെന്നും അയാളെ കണ്ടെത്തണം എന്നും ആയിരുന്നു അത്.അയാളുടെ ബന്ധുക്കള്‍ അയാള്‍ മരിച്ചു പോയി എന്ന് പറയുന്നുണ്ടെങ്കിലും അയാള്‍ എവിടെയോ വാര്‍ദ്ധക്യം ജീവിച്ചു തീര്‍ക്കുകയാണ് എന്ന് പറയുന്നു.അയാളുടെ അടുക്കല്‍ എത്താന്‍ പറ്റിയ എളുപ്പ വഴി അയാളുടെ കൊച്ചു മക്കള്‍ ആണ്.ഒരാള്‍ ഇസ്രായേലില്‍ ഉണ്ട്.മറ്റെയാള്‍ സഹോദരിയെ കാണാന്‍ ഉടന്‍ തന്നെ ഇസ്രായേലില്‍ എത്തും.

  സാഹസികത കുറഞ്ഞ ആ ഓപറേഷനില്‍ എയാല്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നില്ല.എന്നാല്‍ എയാലിന്റെയും മെനച്ചമിന്റെയും കുടുംബത്തെ കൂട്ടക്കൊല ചെയ്ത നാസി പടയിലെ പഴയ പ്രമൂഖനെ കണ്ടെത്തണം എന്ന മെനച്ചമിന്റെ അഭ്യര്‍ത്ഥനയെ മാനിച്ച് എയാല്‍ ഒരു ടൂറിസ്റ്റ് ഗൈഡ് ആയി അക്സല്‍ എന്ന ആ യുവാവിനെ വിളിക്കാനായി എയര്‍പ്പോര്‍ട്ടില്‍ പോകുന്നു.ഓരോ തീവ്രവാദി ആക്രമണത്തിന് ശേഷവും ശോക പൂര്‍ണമായ പാട്ടുകള്‍ മാത്രം കേള്‍ക്കുന്ന ടെല്‍ അവീവിലെ റേഡിയോയില്‍ തുടങ്ങുന്ന പാട്ടുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മുതല്‍ ആക്സല്‍,പിയ എന്നീ ആ പഴയ നാസി ഓഫീസറുടെ കൊച്ചു മക്കളും ആയി എല്ലാ കാര്യത്തില്‍ അഭിപ്രായം പറഞ്ഞു എയാലും തന്‍റെ ജീവിതത്തിലെ നിര്‍ണായകം ആയ വഴിത്തിരിവിലേക്ക് പോകുന്നു.

ഒരു ത്രില്ലര്‍ എന്നതില്‍ ഉപരി ചിത്രം ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെ മറക്കാന്‍ ശ്രമിക്കുന്ന പുത്തന്‍ തലമുറയെയും എന്നാല്‍ മറക്കാന്‍ ശ്രമിക്കും തോറും ഓര്‍മിക്കുന്ന മറ്റൊരു കൂട്ടം ആളുകളെയും അവതരിപ്പിക്കുന്നു.അറബ് വംശജന്‍ ആയ അക്സലിന്റെ സുഹൃത്തും ജര്‍മ്മന്‍ വംശജരായ അക്സലും പിയയും ഉദാഹരണങ്ങള്‍ മാത്രം.വളരെ നല്ലൊരു ചിത്രം ആണ് Walk On Water.

More suggestions @www.movieholicviews.blogspot.com

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH)

346.HOTEL CHEVALIER & THE DARJEELING LIMITED(2007,ENGLISH),|Comedy|Adventure|,Dir:-Wes Anderson,*ing:-Owen Wilson, Adrien Brody, Jason Schwartzman.

   Wes Anderson Jason Schwartzman,Natalie Portman എന്നിവരെ വച്ച് ചെയ്ത ഷോര്‍ട്ട് ഫിലിം ആണ് Hotel Chevalier.താന്‍ ആ സമയത്ത് എഴുതിക്കൊണ്ടിരുന്ന കഥയിലെ കഥാപാത്രവും ആയി സാമ്യം തോന്നിയത് കൊണ്ട് The Darjeeling Unlimited എന്ന ചിത്രത്തിലെ സഹോദരന്മാരില്‍ ഒരാളായ ജാക്കിന്‍റെ ഇന്ത്യയിലേക്കുള്ള യാത്രയുടെ മുന്നേ നടന്ന സംഭവം ആക്കി ആ  ഷോര്‍ട്ട് ഫിലിമിനെ മാറ്റുകയായിരുന്നു.13 മിനിറ്റ് ദൈര്‍ഘ്യം ഉള്ള ആ ഷോര്‍ട്ട് ഫിലിം അങ്ങനെ The Darjeeling Unlimited ന്‍റെ ആദ്യ ഭാഗം ആയി മാറി.

  വിട്മാന്‍ സഹോദരങ്ങളായ ഫ്രാന്‍സിസ്,ജാക്ക്,പീറ്റര്‍ എന്നിവര്‍ ഒരു വര്‍ഷത്തിനു ശേഷം കണ്ടു മുട്ടുന്നു.മൂത്ത സഹോദരന്‍ ആയ ഫ്രാന്‍സിസിന്‍റെ പ്ലാന്‍ ആയിരുന്നു സഹോദരന്മാര്‍ ഒരുമിച്ചുള്ള ആ യാത്ര.സാത്വികമായ ഉണര്‍വ് സഹോദരന്മാരില്‍ ഉണ്ടാകുന്നതിനോടൊപ്പം മൂന്നു പേരും തമ്മില്‍ ഉള്ള അകലം കുറയ്ക്കാം അങ്ങനെ എന്നായിരുന്നു ഫ്രാന്‍സിസ് വിചാരിച്ചിരുന്നത്.അത് കൂടാതെ ആ യാത്രയ്ക്ക് മറ്റൊരു രഹസ്യമായ ഉദ്ദേശവും ഉണ്ടായിരുന്നു.ഇന്ത്യയില്‍ അവര്‍ യാത്ര ചെയ്തത് The Darjeeling Limited എന്ന ട്രെയിനില്‍ ആയിരുന്നു.മുതിര്‍ന്നെങ്കിലും കൊച്ചു കുട്ടികളെ പോലെ വഴക്കുണ്ടാക്കിയും മറ്റും ആണ് അവരുടെ യാത്ര നടക്കുന്നത്.മൂന്നു പേരുടെയും മാനസിക അവസ്ഥ എന്നാല്‍ വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ബൈക്ക് അപകടത്തില്‍ മുഖത്തിനും തലയ്ക്കും സാരമായി പരുക്കേറ്റ ഫ്രാന്‍സിസ്,തന്‍റെ മുന്‍ കാമുകിയുടെ ഫോണില്‍ വരുന്ന സന്ദേശങ്ങള്‍ അറിയാന്‍ ഉള്ള സീക്രട്ട് കോഡ് അറിയാവുന്ന ജാക്ക് ആ ഫോണ്‍ സന്ദേശങ്ങള്‍ കേള്‍ക്കുക പതിവാക്കിയിരുന്നു.പീറ്റര്‍ അയാള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കുട്ടി ജനിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത അറിഞ്ഞു അസ്വസ്ഥന്‍ ആണ്.

  എന്നാല്‍ ഇവരുടെ ഇന്ത്യയില്‍ ഉള്ള ആ യാത്ര അവരെ പരസ്പ്പരം ഒന്നിപ്പിക്കുക എന്നതിലുപരി അവരെ സ്വയം കണ്ടെത്താന്‍ ഉള്ള ശ്രമം ആയി മാറുന്നു.അവര്‍ പിന്നീടുന്ന വഴികളും അവിടത്തെ ഗ്രാമീണ ജനങ്ങളും എല്ലാം അവരുടെ സ്വഭാവ വ്യതിയാനത്തിന് കാരണം ആകുന്നു.കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും അവരുടെ യാത്ര അതീവ രസകരം ആയിരുന്നു.ട്രെയിന്‍ ക്യാബിന്‍ ജോലിക്കാരി ആയ റീത്ത,ക്ഷേത്രത്തിന്‍റെ അടുക്കല്‍ നിന്നും വാങ്ങിയ വിഷ പാമ്പ് ഒക്കെ രസകരം ആക്കി ചിത്രത്തെ മൊത്തത്തില്‍.Wes Andersen മാജിക് ഒരു ചിത്രം എന്ന നിലയില്‍ ഇതില്‍ പ്രകടം ആയിരുന്നു.ഇന്ത്യ പ്രധാന ലൊക്കേഷന്‍ ആയി വരുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍,ബില്‍ മുറേ എന്നിവര്‍ ചെറിയ വേഷങ്ങളില്‍ ഉണ്ട്.

  സിനിമ കണ്ടതിനു ശേഷം തോന്നിയ പ്രധാന സംശയം.ഒരു സാങ്കല്‍പ്പിക കഥ ആണെങ്കിലും റെയില്‍വേ സ്റ്റേഷന്‍ പോലെ ഉള്ള എയര്‍പോര്‍ട്ട് ഒക്കെ ഇന്ത്യയില്‍ ഉണ്ടോ?Wes Andersen മനപ്പൂര്‍വം ഇന്ത്യയിലെ സൌകര്യങ്ങള്‍ക്ക് നേരെ കൊടുത്ത ഒരു  കൊട്ട് ആണോ അത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

More movie suggestions @www.movieholicviews.blogspot.com

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014)

345.A GIRL WALKS HOME ALONE AT NIGHT(PERSIAN,2014),|Horror|Romance|,Dir:-Ana Lily Amirpour,*ing:-Sheila Vand, Arash Marandi, Marshall Manesh

  “അന ലിലി അമിര്‍പോര്‍ ” സംവിധാനം ചെയ്യാനായി തന്‍റെ ആദ്യ  ചിത്രത്തിന്  തിരഞ്ഞെടുത്തത് പേര്‍ഷ്യന്‍ ഭാഷയില്‍ ഉള്ള ഒരു വാമ്പയര്‍ കഥയാണ്.നിഗൂഡത പ്രതിഫലിക്കുന്ന കഥാപാത്രങ്ങളുടെ ഇരുണ്ട വശം അവരെ സമൂഹത്തിനു അനഭിമതര്‍ ആക്കുന്നു.ഈ സ്ഥലത്താണ് അനയുടെ വാമ്പയര്‍ കഥാപാത്രം ആയി വരുന്ന പെണ്‍ക്കുട്ടി ചിത്രത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.ഏകാന്തമായ തെരുവുകളും കുറച്ചു കഥാപാത്രങ്ങളും മാത്രം.അരാഷ് എന്ന യുവാവ് തന്‍റെ സമ്പാദ്യത്തില്‍ വാങ്ങിച്ച കാര്‍ അവന്റെ പിതാവ് കാശ് കൊടുക്കാന്‍ ഉള്ളത് കൊണ്ട് സയീദ്‌ എന്ന സമൂഹത്തിലെ ഇരുണ്ട വശം സൃഷ്ടിക്കുന്ന കൂട്ടിക്കൊടുപ്പുക്കാരന്‍ തട്ടിയെടുക്കുന്നു.

   മയക്കു മരുന്നിനു അടിമപ്പെട്ട ആരാഷിന്റെ പിതാവ് സ്വന്തം സുഖം മാത്രം നോക്കുന്നു.കഥാപാത്ര സൃഷ്ടിയില്‍ ഏറ്റവും അധികം വെറുപ്പ്‌ തോന്നുന്ന ഒരു മനുഷ്യന്‍ ആണ് അയാള്‍.പണക്കാരന്റെ വീട്ടില്‍ പൂന്തോട്ടക്കാരന്‍ ആയ ആരാഷിനോട് അവിടത്തെ പെണ്‍ക്കുട്ടിക്ക് പ്രണയത്തില്‍ നിന്നും വേര്‍ത്തിരിക്കുന്ന സ്നേഹം തോന്നുന്നുണ്ട്.സ്ത്രീയുടെ ശരീരം മാത്രം ഇഷ്ടം ഉള്ള കുറച്ചു കഥാപാത്രങ്ങളും മയക്കു മരുന്നിനു അടിമപ്പെട്ട ആ മോശം നഗരത്തിലെ ആളുകളുടെ ഇടയില്‍ ഭയം ഇല്ലാതെ നമ്മുടെ ഭാഷയില്‍ “സദാചാരവാദി” എന്ന് വിളിക്കാവുന്ന ആ പെണ്‍ക്കുട്ടി തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കാന്‍ നടക്കുന്നു.അതും പാതിരാത്രിയില്‍ പലരെയും ഭയപ്പെടുത്തിയും കൊല്ലപ്പെടുത്തിയും.

  ഒരു അവസരത്തില്‍ ആരാഷും ആ പെണ്‍കുട്ടിയും അടുപ്പത്തില്‍ ആകുന്നു.ഒരിക്കലും അടുക്കാന്‍ പാടില്ലാത്ത രണ്ടു ധ്രുവങ്ങള്‍  പ്രണയത്തില്‍ ആകുന്നു.ആ മോശമായ നഗരത്തില്‍ നടക്കുന്ന സംഭവങ്ങള്‍ കറുപ്പും വെളുപ്പും നിറം ചാലിച്ച സ്ക്രീനില്‍ അവതരിപ്പിക്കുന്ന അന നടത്തിയിരിക്കുന്നത് ധീരമായ ഒരു പരീക്ഷണം ആണ്.സമൂഹത്തില്‍ സ്ത്രീയോടുള്ള മനോഭാവത്തെ അന അവതരിപ്പിച്ചിരിക്കുന്നത് ഇരുട്ടില്‍ ഒറ്റയ്ക്ക് നടക്കുന്ന ആ പെണ്‍ക്കുട്ടിയുടെ പ്രതികരണങ്ങളിലൂടെ ആണ്.പേര്‍ഷ്യന്‍ ഭാഷയില്‍ ആണ് ചിത്രം എങ്കിലും അമേരിക്കയില്‍ ഷൂട്ട്‌ ചെയ്തത് കൊണ്ട് തന്നെ പേര്‍ഷ്യന്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കവുന്നതിലും അധികം ബോള്‍ഡ് ആയ രംഗങ്ങള്‍ ഇറാനില്‍ വേരുകള്‍ ഉള്ള  ഈ സംവിധായികയ്ക്ക്‌ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു.ഒരു പക്ഷേ ഇറാനിലെ സാമ്പ്രധായിക സംവിധാനത്തോട് ഉള്ള വെല്ലു വിളി ആകും അന മോശം നഗരം എന്നതിലൂടെ പ്രതീകാത്മകം ആയി അവതരിപ്പിച്ചത്.

More movie suggestions @www.movieholicviews.blogspot.com 

344.THE COBBLER(ENGLISH,2014)

344.THE COBBLER(ENGLISH,2014),|Fantasy|Comedy|,Dir:-Thomas McCarthy,*ing:-Adam Sandler,Dustin Hoffman.

  “Walk a ,mile in my shoes”.അതെ നിങ്ങള്‍ ഒരു മൈല്‍ എന്‍റെ ഷൂ ധരിച്ചു നടക്കുക.സംഭവം ഒരാളെ കുറ്റം പറയുമ്പോള്‍ അയാള്‍ നേരിട്ട അവസ്ഥയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന idiom ആണിത്.വാചികമായ അര്‍ത്ഥത്തെക്കാളും കൂടുതല്‍ അര്‍ഥങ്ങള്‍ നല്‍കുന്ന ഒരു ലളിത സുന്ദരമായ ഈ വാചകം ജീവിതത്തില്‍ പലയിടത്തും പ്രയോഗിക്കാറുണ്ട്.എന്നാല്‍ ജീവിതത്തില്‍ വാചികമായ അര്‍ത്ഥം പ്രാവര്‍ത്തികം ആക്കാന്‍ സാധിച്ചാലോ?മാജിക്കല്‍ റിയലിസം പ്രമേയം ആയി വരുന്ന ഈ ആദം സാണ്ട്ലര്‍ സിനിമയുടെ കഥ അതാണ്‌.

  ജൂതനായ മാക്സ് ചെരുപ്പുകള്‍ ശരി ആക്കുന്ന കട നടത്തുന്നു.പ്രായമായ അമ്മയോടൊപ്പം കഴിയുന്ന മാക്സിന്റെ അച്ഛന്‍ അയാളുടെ ചെറുപ്പത്തില്‍ തന്നെ എവിടെയോ പോയതാണ്.ഏകാന്തത ആയിരുന്നു മാക്സിന്റെ ജീവിത സഹചാരി.”ദി ബിഗ്‌ അമേരിക്കന്‍ ഡ്രീം ” ഒന്നും ഇല്ലാത്ത നിറം മങ്ങിയ ജീവിതം.മാക്സിന്റെ കടയുടെ അപ്പുറത്താണ് ജിമ്മിയുടെ ബാര്‍ബര്‍ ഷോപ്പ്.സ്ഥിരമായി ഉപ്പിലിട്ടത്‌ കഴിക്കുന്ന ജിമ്മി ഇടയ്ക്ക് അത് മാക്സിനു കൊടുക്കാറും ഉണ്ട്.ഈ സമയത്താണ് അവരുടെ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ ഒരു വലിയ ഗ്രൂപ്പിന് അവരുടെ താല്പ്പര്യ പ്രകാരം ഉള്ള പണികള്‍ക്കായി ഒഴിപ്പിക്കുന്നത്.വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന ആളുകള്‍ പ്രതിഷേധം നടത്തുന്നു.കാര്‍മന്‍ എന്ന യുവതി ആണ് അവര്‍ക്ക് വേണ്ടി മുന്നില്‍ നില്‍ക്കുന്നത്.അവര്‍ മാക്സിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.എന്നാല്‍ എല്ലാത്തില്‍ നിന്നും മാറി നില്‍ക്കുന്ന മാക്സ് അതില്‍ ചേരുന്നില്ല.ഒരു ദിവസം മാക്സിന്റെ കടയില്‍ ലിയോണ്‍ എന്ന ഗുണ്ടാ സംഘ തലവന്‍ ഷൂ നന്നാക്കാന്‍ കൊണ്ട് വരുന്നത്.അന്ന് വൈകിട്ട് 6 മണിക്ക് മുന്‍പ് ശരി ആക്കിയില്ലെങ്കില്‍ മാക്സിനെ ഉപദ്രവിക്കും എന്നയാള്‍ ഭീഷണി മുഴക്കി.ഭയന്ന് പോയ മാക്സ് അതിന്റെ പണികള്‍ പെട്ടന്ന് ചെയ്യുന്നു.എന്നാല്‍ ഷൂ ശരി ആക്കുന്ന യന്ത്രം തകരാര്‍ വന്നതോടെ മാക്സിനു മുന്‍പുള്ള മൂന്നു തലമുറകള്‍ ഉപയോഗിച്ച യന്ത്രം ഉപയോഗിച്ച് അയാള്‍ അത് ശരി ആക്കുന്നു.ലിയോണിനെ കാത്തിരുന്ന മാക്സ് എന്നാല്‍ ആ രാത്രി രസകരമായ ഒരു രഹസ്യം കണ്ടെത്തുന്നു.എന്താണ് ആ രഹസ്യം?അതറിയാന്‍ ചിത്രം കാണുക.

ആദം സാണ്ട്ലര്‍ സിനിമകള്‍ക്കായി ഒരു കൂട്ടം പ്രേക്ഷകര്‍ ഉണ്ട്.ചെറു ചിരികള്‍ ഒക്കെ ആയി പോകുന്ന ആ ചിത്രങ്ങള്‍ ഇപ്പോള്‍ മോശം അഭിപ്രായങ്ങള്‍ ആണ് നേരിടുന്നത്.എന്നാലും സാണ്ട്ലരുടെ സിനിമകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ എന്ന നിലയില്‍ Click,Bedtime Stories ഒക്കെ പോലെ ഉള്ള ഒരു ഫാന്റസി ചിത്രവും ആയാണ് ആദം സാണ്ട്ലര്‍ ഇത്തവണ വന്നിരിക്കുന്നത്.ഒരു പ്രാവശ്യം കാണാന്‍ മാത്രമുള്ള ചിത്രം ആണെങ്കിലും അതിന്റെ പ്രമേയം എനിക്കിഷ്ടം ആയി.കാരണം മുന്‍പ് പറഞ്ഞ രഹസ്യം അത് പോലെ ജീവിതത്തില്‍ നടന്നാല്‍ ഉള്ള കൗതുകം ഓര്‍ത്തിട്ടാണ്.

More movie suggestions @www.movieholicviews.blogspot.com

343.TAZZA-THE HIDDEN CARD(KOREAN,2014)

343.TAZZA-THE HIDDEN CARD(KOREAN,2014),|Thriller|Crime|,Dir:-Hyeong-Cheol Kang,*ing:-Seung Hyun Choi, Se-Kyung Shin, Yun-seok Kim.

   ഡേ-ഗില്‍ ഒരു സാധാരണ കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും ചീട്ടു കളിയില്‍ അവനു ജന്മസിദ്ധമായ ഒരു കഴിവുണ്ടായിരുന്നു.നാട്ടില്‍ വച്ച് അപ്പൂപ്പനെ ആക്രമിച്ച ഗുണ്ടാ തലവനു അബദ്ധത്തില്‍ കുത്ത് ഏറ്റപ്പോള്‍ അവന്റെ അമ്മ അവനെ ഭയം കാരണം നാട് വിടാന്‍ സഹായിക്കുന്നു.അവന്‍ ചെന്നെത്തിയത് സുഹൃത്തായ റിയോലിന്റെ അടുക്കല്‍ ആയിരുന്നു.റിയോല്‍  ജോലി ചെയ്തിരുന്നത് ഒരു കാസിനോയില്‍ ആയിരുന്നു.അതിന്റെ ഉടമസ്ഥന്‍ ആയ ക്യുയോംഗിനു ഭക്ഷണം ശരി  ആക്കി കൊടുക്കുന്ന പണി ആണ് അവന്‍ ചെയ്തിരുന്നത്.ചീട്ടു കളിയ്ക്കാന്‍ അറിയാവുന്നത് കൊണ്ട് ഇടയ്ക്ക് അതിനും പോകുമായിരുന്നു.

 ഡേ-ഗില്ലിന് റിയോല്‍ അവിടെ ജോലി വാങ്ങിച്ചു കൊടുക്കുന്നു.എന്നാല്‍ മിടുക്കന്‍ ആയ ഡേ-ഗില്‍ അവിടെ സ്വന്തമായി ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നു.അവന്റെ ചീട്ടു കളിയിലെ പ്രാവീണ്യം അറിഞ്ഞ ക്യുയോംഗ് അവനെ അയാളെ ആളായി ചീട്ടു കളിക്ക് വിടുന്നു.പെട്ടന്നായിരുന്നു ഡേ-ഗില്ലിന്റെ ഉയര്‍ച്ച.റിയോല്‍ പോലും ഡേ-ഗില്ലിന്റെ കീഴ് ജീവനക്കാരന്‍ ആയി മാറി.ഇടയ്ക്കൊരു കളിയില്‍ ക്യുയോംഗിന്റെ ടീമിന് നഷ്ടം വന്നു.ആ സമയം ആണ് ഡേ-ഗില്‍ റിയോലിന്റെ ഒപ്പം ഒരു മത്സരത്തിനായി ഡോംഗ്-സിക്ക് എന്നയാളുടെ അടുക്കല്‍ പോകുന്നത്.

  അവിടെ വച്ച് അവന്‍ തന്‍റെ സ്ക്കൂള്‍ സമയത്തെ പ്രണയിനി ആയ മി-നായെ കാണുന്നു.അവള്‍ ആകെ മൊത്തം മാറിയിരിക്കുന്നു.അവള്‍ ആ കാസിനോയുടെ ഒരു ഭാഗം ആയിരുന്നു അപ്പോള്‍.പരസ്പ്പരം അവര്‍ പരിചയം ഭാവിക്കുന്നില്ല.എന്നാല്‍ ആ മത്സരം ഡേ-ഗില്‍ തോല്‍ക്കുന്നു.അവനു എല്ലാം നഷ്ടം ആകുന്നു.അതിനു ശേഷം അവന്‍ മരണത്തെ മുഖാമുഖം കാണുന്നു.ഒപ്പം പെട്ടന്നുണ്ടായ വളര്‍ച്ച അവനു സമ്മാനിച്ച പുതിയതും പഴയതും ആയ ശത്രുക്കളെയും മിത്രങ്ങളെയും.ഡേ-ഗില്ലിന്റെ അതിജീവനത്തിനു ഒരു പുത്തന്‍ കൂട്ട് കൂടി ഉണ്ടാകുന്നു.അവന്റെ ചീട്ടു കളിയിലെ പ്രാവീണ്യം മിനുക്കാന്‍ ഉള്ള ഒരു സുഹൃത്ത്‌.ഡേ-ഗില്‍ തന്‍റെ ജീവന്‍ മരണ പോരാട്ടം എങ്ങനെ നയിക്കുന്നു എന്നാണു ബാക്കി ചിത്രത്തിന്‍റെ കഥ അവതരിപ്പിക്കുന്നത്‌.

More movie suggestions @www.movieholicviews.blogspot.com

342.THE EAST(ENGLISH,2013)

342.THE EAST(ENGLISH,2013),|Thriller|,Dir:-Zal Batmanglij,*ing:-Brit Marling, Alexander Skarsgård, Ellen Page.

  ലോകത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദം നടക്കുന്നത് മതത്തിന്റെയും രാഷ്ട്രീയ അഭിപ്രായങ്ങളും കാരണം ആണ്.ചിലരുടെ മാത്രം സംക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി നടക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ നിരപരാധികള്‍ ആയ ധാരാളം ആളുകളുടെ മരണത്തില്‍ കലാശിക്കുന്നു.മരണങ്ങളിലൂടെ നേട്ടം കൊയ്യുന്ന നേതാക്കള്‍ മത ഗ്രന്ഥങ്ങളുടെ പേരിലും അവര്‍ പ്രതിധാനം ചെയ്യുന്ന സംഘടനയുടെ വിശ്വാസങ്ങളെ വളച്ചു ഓടിച്ചു നടത്തുന്ന ഇത്തരം  പ്രവര്‍ത്തനങ്ങളില്‍ ജീവിതങ്ങള്‍ ഇയം പാറ്റകളെ പോലെ ഒതുങ്ങുന്നത് പല പാവങ്ങളുടെയും ആണ്.ഈ ചിത്രവും തീവ്രവാദം ആണ് ചര്‍ച്ച ചെയ്യുന്നത്.എന്നാല്‍ മേല്‍ പറഞ്ഞതില്‍ നിന്നും വ്യത്യസ്തം ആയ ഒന്ന്.

  “ഹില്ലര്‍ ബ്രൂഡ്”  ഒരു രഹസ്യാന്വേഷണ ഏജന്‍സി ആണ്.അവരുടെ പ്രവര്‍ത്തനം അതീവ രഹസ്യമായാണ്.ലോകത്തില്‍ നടക്കുന്ന പല പ്രധാന സംഭവ വികാസങ്ങളിലും അവരുടെ ആളുകള്‍ ഉണ്ടാകാറുണ്ട്.അവര്‍ പ്രവര്‍ത്തിക്കുന്നത് കോടീശ്വരന്മാര്‍ക്ക് വേണ്ടി ആണ്.അവര്‍ പലരും “ഹില്ലര്‍ ബ്രൂഡ്” നല്‍കുന്ന സേവനങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്.പ്രത്യേകിച്ചും അവര്‍ക്ക് എതിരെ ഉള്ള ആക്രമണങ്ങള്‍ക്ക് പ്രതിരോധം ആയിട്ട്.ജേന്‍ എന്ന യുവതി വിവാഹതിനു ശേഷം ഭര്‍ത്താവും ആയി ജീവിക്കുന്നു.അവര്‍ ഹില്ലര്‍ ബ്രൂഡ് എജന്റ്റ് ആയി നിയോഗിക്കപ്പെടുന്നു.പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന തീവ്രവാദ പ്രസ്ഥാനം ആണ് “ദി ഈസ്റ്റ്”.പരിസ്ഥിതി നശിപ്പിക്കുന്ന ആളുകളുടെ മനസ്സില്‍ ഭീതി നിറയ്ക്കുന്നതാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍.അവരെ നിരീക്ഷിക്കാന്‍ ആയി അവരോടൊപ്പം ചേര്‍ന്ന് വിവരങ്ങള്‍ ചോര്‍ത്തുക എന്നതാണ് ജേനിന്റെ ദൗത്യം.ദുബായിലേക്ക് ജോലി സംബന്ധമായി പോവുകയാണ് എന്ന് ഭര്‍ത്താവിനോട് പറഞ്ഞിറങ്ങിയ ജേന്‍ “ദി ഈസ്റ്റ്” എന്ന സംഘടനയോടൊപ്പം ചേരുന്നു.പിന്നീടും ജേന്‍ കാണുന്ന അവരുടെ പ്രവര്‍ത്തനങ്ങളിലൂടെ ആണ് ചിത്രം വികസിക്കുന്നത്.മികച്ച ഒരു ത്രില്ലര്‍ ചിത്രം ആണ് “The East”.അപരിചിതമായ അനാര്‍ക്കിസ്റ്റ് സ്വഭാവം കാത്തു സൂക്ഷിക്കുന്ന ആ സംഘടന എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ബാക്കി ചിത്രം കാണിച്ചു തരുന്നുണ്ട്.

ഇനി ഒരു “ചെറിയ സ്പോയിലര്‍ “.ഇത് എന്റെ തോന്നല്‍ മാത്രം ആണോ എന്നറിയില്ല.

“Sound of my Voice” എന്ന 2011 ലെ ചിത്രത്തിലെ പ്രധാന ടീം ആയിരുന്നു “The East” എന്ന ഈ ത്രില്ലര്‍ സിനിമയുടെയും പുറകില്‍.”Sound of my Voice” അവ്യക്തമായി ,ചില ചോദ്യങ്ങളുടെ ഉത്തരം നല്‍കാതെ ആണ് അവസാനിച്ചത്‌.എന്നാല്‍ ഈ ചിത്രം കുറച്ചും കൂടി വ്യക്തം ആണ് പല കാര്യങ്ങളിലും.ആ വ്യക്തത മനസ്സിലാകാന്‍ ചിത്രം കാണുക തന്നെ വേണം.”Sound of My Voice” എന്ന ചിത്രത്തിലെ മാഗി ആരായിരുന്നു എന്നൊരു ചോദ്യം ആ ചിത്രം അവശേഷിപ്പിക്കുന്നു.അവരെ അന്വേഷിച്ചു വരുന്ന പോലീസ് ഉദ്യോഗസ്ഥ ആരാണ്.മാഗിയും കൂട്ടരും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കെല്ലാം ഉത്തരം നല്‍കാന്‍ ഒരല്‍പം ഭാവന ഉപയോഗിച്ചാല്‍ “ദി ഈസ്റ്റ് ” എന്ന ചിത്രത്തിലൂടെ ലഭിക്കും.

ആദ്യ സിനിമയുടെ ടീം ഇങ്ങനെ ഒരു അവകാശ വാദം ഉന്നയിച്ചതായി അറിവില്ല.എന്നാലും അവര്‍ പറയാതെ തന്നെ “ദി ഈസ്റ്റ്” എന്ന ചിത്രത്തിലൂടെ ഈ വിവരം അവതരിപ്പിച്ചിട്ടുണ്ടാകണം.അങ്ങനെ നോക്കുമ്പോള്‍ എന്‍റെ അഭിപ്രായത്തില്‍ “Sound of My Voice” ന്‍റെ ആദ്യ ഭാഗം ആണ് “The East”

More movie suggestions @www.movieholicviews.blogspot.com

341.SOUND OF MY VOICE(ENGLISH,2011)

341.SOUND OF MY VOICE(ENGLISH,2011),|Mystery|Sci-Fi|,Dir:-Zal Batmanglij,*ing:-Christopher Denham, Nicole Vicius, Brit Marling

  ചില സിനിമകള്‍ അങ്ങനെയാണ്.അവ തീര്‍ന്നതിനു  ശേഷവും പ്രേക്ഷകനില്‍ കുറേ ഏറെ ചോദ്യങ്ങള്‍ അവശേഷിപ്പിക്കും.അത്തരത്തില്‍ ഒരു ചിത്രം ആണ് Sound of my Voice.പ്രത്യക്ഷത്തില്‍ വിശ്വാസവും അവിശ്വാസവും തമ്മില്‍ ഉള്ള നേര്‍ത്ത വര കൊണ്ട് കഥയെ മൂടി പിടിപ്പിക്കാന്‍ കഴിയുമെങ്കിലും ചിത്രത്തിന്‍റെ അവസാനം പ്രേക്ഷകന്‍ വിശ്വാസത്തെ ആണോ അവിശ്വാസത്തെ ആണോ തന്‍റെ കൂടെ കൂട്ടേണ്ടത്‌ എന്നുള്ള സംശയത്തില്‍ ആകും.ഈ ചിത്രത്തിന്‍റെ പിന്നീടുള്ള ഭാഗങ്ങള്‍ വരും എന്ന് കേട്ടിരുന്നു.ഒരു പക്ഷേ ആ ചിത്രങ്ങള്‍ നല്‍കുമായിരിക്കും മറുപടികള്‍.(ആ സിനിമ ഒക്കെ ഇറങ്ങിയാല്‍  മാത്രം.).അത് വരെ എന്തും വിശ്വസിക്കാന്‍ ഉള്ള സ്വാതന്ത്ര്യം പ്രേക്ഷകന് ഉണ്ട്.

   ഭാവിയില്‍ നിന്നും വന്നിരിക്കുന്നു എന്ന് അവകാശപ്പെടുന്ന മാഗി എന്ന സ്ത്രീയുടെ അനുയായികള്‍ ആകാന്‍ കുറേ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്.രഹസ്യമായി പ്രവര്‍ത്തിക്കുന്ന ആ കള്‍ട്ടിനെ കുറിച്ച് അറിഞ്ഞപ്പോള്‍ സ്ക്കൂള്‍ അദ്ധ്യാപകന്‍ ആയ പീറ്ററും അയാളുടെ ഭാര്യയായ ലോര്‍നയും അവരുടെ തട്ടിപ്പ് പുറത്തു കൊണ്ട് വരണം എന്ന ഉദ്ദേശ്യത്തോടെ അവരുടെ കൂട്ടത്തില്‍ കയറി പറ്റുന്നു.അതിനായി ഒരു  ഡോകുമെന്ററി ഷൂട്ട്‌ ചെയ്യാന്‍ തീരുമാനിക്കുന്നു.അതിനായി കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയും ആയി അവര്‍ അവിടെ പോയി തുടങ്ങുന്നു. ചിട്ടയായ ക്രമങ്ങളും തങ്ങള്‍ എവിടെയാണ് എന്ന് അറിയിക്കാതെയും ആണ് ആളുകളെ മാഗിയുടെ അടുക്കല്‍ എത്തിച്ചിരുന്നത്.

  മാഗി അതീവ സുന്ദരി ആണ്.2054 ല്‍ ജീവിച്ചിരുന്ന അവള്‍. അവള്‍ പോലും അറിയാതെ ആണ് പഴയ ലോകത്ത് എത്തിയത് എന്ന് പറയുന്നു.പ്രത്യേക രീതിയില്‍ ഉള്ള ജീവിതം ആണ് 2054 ല്‍ എത്തുമ്പോള്‍ മനുഷ്യന് വേണ്ടത് എന്നും തന്‍റെ അനുയായികളെ അവള്‍ അതിനു പ്രാപ്തര്‍ ആക്കുക എന്നാണു അവളുടെ ഉദ്ദേശ്യം എന്നും പറയുന്നു.പീറ്റര്‍ ആദ്യം മുതല്‍ മാഗിയെ വിശ്വസിക്കുന്നില്ല എങ്കിലും മാഗിയും ആയുള്ള അയാളുടെ  ബന്ധം  മാറുന്നു.ഈ അവസരത്തില്‍ ആണ് മാഗി പീറ്റരിനോട് ഒരു ആവശ്യം ഉന്നയിച്ചത്.ചെയ്തു കൊടുക്കാന്‍ ബുദ്ധിമുട്ട് ഉള്ളത് ആണെങ്കിലും പീറ്റര്‍ അതിനു സമ്മതിക്കുന്നു.എന്നാല്‍ മാഗി ആരാണ്?അവളുടെ ആവശ്യത്തിന്റെ പിന്നിലെ ലക്‌ഷ്യം എന്താണ്?ഇതൊക്കെ ആണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.മാഗി പറയുന്നതില്‍ എന്തെങ്കിലും സത്യം ഉണ്ടോ?ചിത്രം കാണുക.

  ടൈം ട്രാവല്‍ പ്രമേയം ആയി ഉള്ള ചിത്രം ആണെന്ന് പറയാമെങ്കിലും അവ്യക്തമായ തെളിവുകള്‍ മാത്രം ആണ് ചിത്രം പ്രേക്ഷകനില്‍ അവശേഷിപ്പിക്കുന്നത് സൂചനകള്‍ ഒന്നും ഇല്ലാതെ.ഒപ്പം രഹസ്യങ്ങള്‍ അറിയുവാന്‍ ഉള്ള ശ്രമങ്ങളുടെ മുകളില്‍ ആണിയും അടിയ്ക്കുന്നുണ്ട് ഇടയ്ക്ക്.തല പുകച്ചു കാണേണ്ടി വരുന്ന ചിത്രങ്ങള്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാണാവുന്ന ചിത്രം ആണ് ഇത്.

More movie suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started