328.IDENTITY(ENGLISH,2003)

328.IDENTITY(ENGLISH,2003),|Thriller|Mystery|,Dir:-James Mangold,*ing:-John Cusack, Ray Liotta, Amanda Peet.

 പരമ്പര കൊലപാതകിയായ മാല്‍ക്കം റിവേര്‍സ് അടുത്ത ദിവസം വധ ശിക്ഷ നേരിടുകയാണ്.എന്നാല്‍ തലേന്ന് രാത്രി അയാളെ പരിശോധിച്ച Dr.മല്ലിക്ക്  മാല്‍ക്കമിന്റെ ആണെന്ന് കരുതുന്ന ഒരു ഡയറി കാണാന്‍ ഇടയാകുന്നു. കുറ്റവാളി എന്ന് കരുതുന്ന ആള്‍ അയാള്‍ മനസ്സ് കൊണ്ട്  അറിയാതെ ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് ഉത്തരവാദി അല്ല എന്ന കോടതി വിധി ആധാരമാക്കി മാല്‍ക്കമിന് വേണ്ടി വാദിച്ച അഭിഭാഷകരും ഡോക്റ്ററും കരുതുന്നു.കേസിന്റെ വിധി  പറഞ്ഞ ജഡ്ജിയെ അവര്‍ അന്ന് രാത്രി തന്നെ കൊണ്ട് വന്നു കേസിന്‍റെ പുതിയ വിവരങ്ങള്‍ അറിയിക്കുന്നു.ക്രൂരമായ രീതിയില്‍ ആളുകളെ കൊല്ലപ്പെടുത്തിയ കുറ്റവാളിയുടെ കേസ് പുന:പരിശോധിക്കാന്‍ ജഡ്ജി മടിക്കുന്നു.എങ്കിലും മാന്യതയുടെ പുറത്തു അയാള്‍ അത് സമ്മതിക്കുന്നു.

  ഇതേ സമയം നെവാഡയിലെ ഒരു മോട്ടലില്‍ പത്തു അപരിചിതര്‍ കണ്ടു മുട്ടുന്നു.അതി ഭയങ്കരമായ മഴ ആണ് അവരെ അവിടെ കൊണ്ടെത്തിക്കുന്നത്.ലിമോ കാര്‍ ഡ്രൈവര്‍,അയാളുടെ യാത്രക്കാരി ആയ മുന്‍ക്കാല നടി,ലിമോ ഡ്രൈവറുടെ അശ്രദ്ധ കാരണം അപകടം സംഭവിച്ച സ്ത്രീയും അവരുടെ ഭര്‍ത്താവും കുട്ടിയും,ഒമ്പത് മണിക്കൂര്‍ മുന്‍പ് വിവാഹം ചെയ്ത ദമ്പതികള്‍,തന്‍റെ മോശമായ ഭൂതക്കാലം ഉപേക്ഷിച്ചു ഒരു ഒരഞ്ച് തോട്ടം വാങ്ങി ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീ ,പിന്നെ കുറ്റവാളിയെയും കൊണ്ട് പോകുന്ന പോലീസുകാരനും.അവര്‍ കനത്ത മഴ മൂലം റോഡ്‌ ഗതാഗതം തടസ്സപ്പെട്ടപ്പോള്‍ ഒരു മോട്ടലില്‍ എത്തിച്ചേരുന്നു.അപകടത്തില്‍പ്പെട്ട സ്ത്രീയെ ഇപ്പോള്‍ ഡ്രൈവര്‍ ആയ പഴയക്കാല പോലീസുകാരന്‍ ഡക്കോട്ട രക്ഷിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആശയ വിനിമയ സൌകര്യങ്ങള്‍ തടസ്സപ്പെട്ട ആ സ്ഥലത്ത് ഒന്നും നടക്കുന്നില്ല.അല്‍പ്പ സമയത്തിന് ശേഷം ഡക്കോട്ട ഒരു വാഷിംഗ് മെഷീനില്‍ തന്‍റെ യാത്രക്കാരി ആയ സ്ത്രീയുടെ ജഡം കണ്ടെത്തുന്നു.പോലീസുകാരന്‍റെ സഹായം അഭ്യര്‍ത്ഥിക്കുന്നു.കൊലപാതകിയെ തിരയാന്‍ തുടങ്ങുമ്പോള്‍ ആണ് അവര്‍ അത് മനസ്സിലാക്കുന്നത് പോലീസുകാരന്റെ കൂടെ ഉണ്ടായിരുന്ന പരമ്പര കൊലയാളി രക്ഷപ്പെട്ടിരിക്കുന്നു.അവിടെ ഉണ്ടായിരുന്നവരുടെ എല്ലാം ജീവിതം അപകടത്തില്‍ ആണ്.കൊലപാതകി അവരുടെ ഒപ്പം തന്നെ ഉണ്ട്.ആരാണ് അയാള്‍?അതാണ്‌ ബാക്കി ചിത്രം.ഈ അപരിചിതര്‍ തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

  ഒരു സൈക്കോ ത്രില്ലര്‍ ആയി ആരംഭിക്കുന്ന ഈ ചിത്രം ഇടയ്ക്കൊരു സമയം വേറൊരു രീതിയില്‍ പോകുന്നുണ്ടെങ്കിലും പിന്നീട് അക്ഷാരാര്‍ത്ഥത്തില്‍ മികച്ച ഒരു സൈക്കോ ത്രില്ലര്‍ ആയി മാറുന്നു.And Then ThereWere എന്ന അഗതാ ക്രിസ്റ്റി നോവലിന്‍റെ സിനിമ രൂപത്തോട് അടുത്ത് നില്‍ക്കും എന്ന് തോന്നുന്ന ഈ ചിത്രം എന്നാല്‍ ആ തീമില്‍ നിന്നും വ്യത്യസ്ഥം ആയാണ് അവസാനിക്കുന്നത്.മികച്ച ഒരു മിസ്റ്ററി/സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

327.THE AFTER-DINNER MYSTERIES(JAPANESE,2014)

327.THE AFTER-DINNER MYSTERIES(JAPANESE,2014),|Mystery|Thriller|,Dir:Masato Hijikata,*ing:-Shô Sakurai, Keiko Kitagawa, Vincent Giry.

  ടോകൂയ ഹിഗാഷിവ എഴുതിയ നോവലിനെ ആസ്പദം ആക്കി വന്ന ടി വി പരമ്പരയുടെ ചുവടു പിടിച്ചാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്,രേയ്ക്കോ എന്ന യുവതി അതി സമ്പന്ന കുടുംബത്തില്‍ ആണ് ജനിച്ചത്‌.എങ്കിലും അവള്‍ തിരഞ്ഞെടുത്തത് പോലീസ് ജോലി ആയിരുന്നു.കുറ്റാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന രേയ്ക്കൊയുടെ ജോലിക്കാരന്‍ ആണ് കഗേയാമ.മനുഷ്യ സ്വഭാവം നിരീക്ഷണങ്ങളിലൂടെ അപഗ്രഥിച്ചു വിശകലനം ചെയ്യുന്നതില്‍ കഗേയാമ മിടുക്കന്‍ ആണ്.Princess Reiko എന്ന ഏഷ്യയിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ അതിന്റെ അവസാന പ്രയാണം നടത്തുമ്പോള്‍ ആണ് അതില്‍ രേയ്ക്കോയും കഗേയാമയും അവധിക്കാലം ചിലവഴിക്കാന്‍ എത്തുന്നത്‌.ജപ്പാനിലെ ഏറ്റവും മികച്ച കുറ്റാന്വേഷകന്‍ ആയ കസമാട്ട്സുരി ആ കപ്പലില്‍ ഉണ്ടായിരുന്നു.K-Lion എന്ന പ്രശസ്തമായ ശില്പ്പത്തിന്റെ സംരക്ഷണ ചുമതല കസ്മട്ട്സുരിക്ക് ആയിരുന്നു.ആ ശില്‍പ്പം മോഷ്ടിക്കാനായി ഒരു കള്ളന്‍ ആ കപ്പലില്‍ കാണും എന്ന ഇന്റര്‍പോള്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നായിരുന്നു സുരക്ഷാക്രമീകരണങ്ങള്‍.

   The Siren’s Teardrop. എന്ന രത്നം രേയ്ക്കൊയുടെ ഹോഷോ കുടുംബത്തിന്റെ ഭാഗ്യ രത്നം ആണ്.അവര്‍ കപ്പല്‍ യാത്രയില്‍ സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയുള്ള ഭാഗ്യം ആ രത്നം നല്‍കും എന്ന് വിശ്വസിക്കുന്നു.ആ വിശ്വാസം അനുസരിച്ച് ആ രത്നം കഗേയാമ പതിവ് പോലെ അതി സുരക്ഷാ വലയത്തില്‍ കപ്പലില്‍ സൂക്ഷിക്കുന്നു.അവസാന യാത്രയില്‍ അതിഥികള്‍ക്ക് ആയി ഒരുക്കിയ വെടിക്കെട്ട്‌ പ്രകടനങ്ങളുടെ ഇടയില്‍ കപ്പലില്‍ നിന്നും ഒരാള്‍ വെള്ളത്തില്‍ വീഴുന്നത് ആളുകള്‍ കാണുന്നു.കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനു ശേഷം അവര്‍ ആ ശവ ശരീരം കടലില്‍ നിന്നും എടുക്കുന്നു.ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ കണ്ടെത്തിയ ആ ശരീരത്തില്‍ ബുള്ളറ്റ് കണ്ടെത്തുന്നു.അങ്ങനെ അത് കൊലപാതകം ആണെന്ന് സ്ഥിതീകരിക്കുന്നു.മൂന്നൂറോളം യാത്രക്കാര്‍ ഉണ്ടായിരുന്ന ആ കപ്പലില്‍ തന്നെ കൊലപാതകിയും ഉണ്ടെന്നു എല്ലാവരും വിശ്വസിക്കുന്നു,കേസിന്റെ അന്വേഷണം കസ്മട്ട്സുരി ഏറ്റെടുക്കുന്നു.ഒപ്പം രേയ്ക്കോയും കഗേയാമയും കൂടുന്നു.പിന്നീട് കപ്പലില്‍ മരണങ്ങള്‍ നടക്കുന്നു.കപ്പലിലെ മാനേജരെ ആരോ കൊല്ലപ്പെടുതാന്‍ ശ്രമിക്കുന്നു.എന്നാല്‍ അയാള്‍ രക്ഷപ്പെടുന്നു.കേസന്വേഷണം ചെന്നെത്തുന്നത് ലോകത്തിലെ തന്നെ ഏറ്റവും ഭീകരനായ കള്ളന്‍ എന്ന വിശേഷണത്തിന് അര്‍ഹനായ ഫാന്‍റം സോറസില്‍ ആണ്.അയാളുടെ മുഖം ഇത് വരെയും ആരും കണ്ടിട്ടില്ല.കപ്പലില്‍ 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് സോര്‍സ് ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു.ദുരിതങ്ങള്‍ നടന്നതിനു ശേഷം ഫാന്‍റം സോറസ് അയച്ചു എന്ന രീതിയില്‍ വരുന്ന എഴുത്തുകള്‍ കേസ് അന്വേഷണം അയാളിലേക്ക് തിരിയുന്നു.

  ആരാണ് ഫാന്‍റം സോര്‍സ്?കപ്പലില്‍ നടന്ന മരണങ്ങളുടെ പിന്നില്‍ ആരാണ്?എന്താണ് കൊലപാതകിയുടെ ഉദ്ദേശം?ഇതെല്ലം ആണ് രേയ്ക്കൊയുടെ ഈ യാത്രയില്‍ ചുരുളഴിയുന്നത്.ചിത്രം ജാപ്പനീസ് കോമഡികളിലൂടെ ആണ് സഞ്ചരിക്കുന്നത്.അവര്‍ അത് ഇഷ്ടപ്പെടുന്നുണ്ട് എന്ന് തോന്നുന്നു.കഗേയാമയുടെ അന്വേഷണ പാടവം ആണ് ചിത്രത്തില്‍ ഉടന്നീളം.കുറ്റാന്വേഷണ ചിത്രങ്ങള്‍ ഇഷ്ടം ഉള്ളവര്‍ക്ക് ഇഷ്ടം ആകും ഈ ചിത്രം എന്ന് കരുതുന്നു.

More movie suggestions @www.movieholicviews.blogspot.com

326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004)

326.CRIMSON RIVERS 2:ANGELS OF THE APOCALYPSE(FRENCH,2004),Dir:-Olivier Dahan,*ing:-Jean Reno, Benoît Magimel, Christopher Lee

  Crimson Rivers ആദ്യ ഭാഗം ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ആയ Mathew Kassowitz നു പകരം രണ്ടാം ഭാഗത്തില്‍ Olivier Dahan ആണ് സംവിധായകന്‍ ആയതു.അത് പോലെ മാക്സ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആയി വന്ന Vincent Cassal ന്‍റെ  വേഷവും ഈ ചിത്രത്തില്‍ ഇല്ല.പകരം ചീഫ് നിമാന്സിനു പങ്കാളി ആയി എത്തുന്നത് മറ്റൊരാള്‍ ആണ്.ആദ്യ ഭാഗത്തെ കുറിച്ച് ഇവിടെ വായിക്കാം.(http://goo.gl/QiwfjO)

  ഫ്രാന്‍സിലെ സന്യാസിമാരുടെ ആശ്രമത്തില്‍ ആണ് ആ സംഭവങ്ങളുടെ ആരംഭം.നിഷേധിക്കപ്പെട്ട പതിമൂന്നാം നമ്പര്‍ മുറിയിലെ പുതിയ അന്തേവാസി കൊല്ലപ്പെടുന്നു.അതും വിചിത്രമായ രീതിയില്‍.കൊല്ലപ്പെടുത്തി ഭിത്തിയില്‍ സിമന്റ് വച്ച് അടയ്ക്കപ്പെട്ട നിലയില്‍ ആയിരുന്നു ആ ശവ ശരീരം.കേസിന്റെ അന്വേഷണം നീമാന്‍സ് ഏറ്റെടുക്കുന്നു.എന്നാല്‍ ആ ആശ്രമത്തില്‍ ഉണ്ടായിരുന്ന ആരും നിമാന്സിന്റെ അന്വേഷണത്തില്‍ സഹകരിക്കുന്നില്ല.  പിന്നീട് നടന്ന ഒരു ആക്രമണത്തില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുന്നു.ഇതേ സമയം റെഡ എന്ന പുതിയ പോലീസുകാരന്‍ മറ്റൊരു അന്വേഷണത്തില്‍ ആയിരുന്നു.ഒരു പിടിക്കിട്ടാപ്പുള്ളിയെ പിടിക്കാന്‍ അവര്‍ ശ്രമിക്കുന്നു.ആ കേസിന് ശേഷം ആണ് റെഡയും കൂട്ടുകാരും യേശു ക്രിസ്തുവിനെ പോലെ തോന്നിക്കുന്ന ഒരാളെ കാണുന്നത്.അവര്‍ സഞ്ചിരിച്ചിരുന്ന വാഹനത്തിന്റെ മുന്നിലേക്ക്‌ ചാടിയ അയാള്‍ എന്നാല്‍ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഒരു പള്ളിയെ ലക്ഷ്യമാക്കി ആണ് നടന്നത്.അവിടെ വച്ച് ബോധം കേട്ട് വീണ അയാളെ റെഡയും കൂട്ടരും ആശുപത്രിയില്‍ ആക്കുന്നു.അയാള്‍ ആരാണെന്ന് എന്താണെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു.

  തലയും മുഖവും മറച്ചു കൊണ്ട് വന്ന ഒരാള്‍ യേശു ക്രിസ്തു എന്ന് റെഡ പേരിട്ട ആളെ  അപായപ്പെടുത്താന്‍ ശ്രമിക്കുന്നു.അയാളെ കണ്ടെങ്കിലും റെഡയ്ക്ക് ആ അജ്ഞാതനെ പിടിക്കൂടാന്‍ കഴിയുന്നില്ല.വളരെയധികം വേഗത്തില്‍ ഓടിയിരുന്ന അയാളുടെ ഒപ്പം എത്താന്‍ റെഡയ്ക്ക് സാധിക്കുന്നില്ല.അടുത്ത ദിവസവും റൂമില്‍ ചീഫ് എന്ന് പരിചയപ്പെടുത്തിയ ഒരാള്‍ ഉണ്ടെന്നു അറിഞ്ഞ റെഡ തോക്കുമായി അയാളുടെ അടുക്കല്‍ പോകുന്നു.അവിടെ സംഭവിച്ചത് എന്ത്?ആരായിരുന്നു അയാള്‍?ആശുപത്രിയില്‍ ഉള്ള യേശു ക്രിസ്തുവിനെ പോലെ തോന്നിക്കുന്ന ആളും ആ മരണങ്ങളുമായി എന്തെങ്കിലും ബന്ധം ഉണ്ടോ?എന്തിനാണ് ഇവര്‍ കൊല്ലപ്പെടുന്നത്?ഇനിയും കൊലപാതകങ്ങള്‍ നടക്കുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ബാക്കി ചിത്രം നല്‍കും.

  ആദ്യ ഭാഗം മികച്ച ഒരു മിസ്റ്ററി/ത്രില്ലര്‍ ചിത്രം ആയി തോന്നിയിരുന്നുവെങ്കിലും ഈ ചിത്രം അതിനോടൊപ്പം എത്താന്‍ സാധിച്ചില്ല എന്ന് പറയേണ്ടി വരും.ആദ്യ ഭാഗത്തിലെ മാക്സ് എന്ന കഥാപാത്രമായി വന്ന വിന്സന്റ് നിമാന്സിന്റെ കഥാപാത്രത്തിന്റെ ഒപ്പം പിടിച്ചു നിന്ന്.എന്നാല്‍ റെഡയുടെ വേഷത്തിനു അതിനു കഴിഞ്ഞില്ല.കെട്ടുകഥകളെ ആശ്രയിച്ചാണ് ഈ കഥയുടെ നിലനില്‍പ്പ്‌ എന്നതും ആഴത്തില്‍ ഉള്ള അന്വേഷണം ഈ ചിത്രത്തിന് നഷ്ടപ്പെടുത്തി.ആദ്യ ഭാഗം ഇഷ്ടം ആയവര്‍ക്ക് രണ്ടാം ഭാഗം കൂടി കണ്ടാല്‍ കൊള്ളാം എന്ന തോന്നല്‍ ഉണ്ടാകുമെങ്കില്‍ ഈ ചിത്രം കാണാന്‍ ശ്രമിക്കാവുന്നതാണ്,ആദ്യ ഭാഗത്തിന്റെ അത്ര മികച്ചതാകും എന്ന പ്രതീക്ഷ ഇല്ലാതെ.

More movie suggestions @www.movieholicviews.blogspot.com

325.THE BIRDS(ENGLISH,1963)

325.THE BIRDS(ENGLISH,1963),|Horror|Thriller|,Dir:-Alfred Hitchcock,*ing:-Rod Taylor, Tippi Hedren, Suzanne Pleshette.

  ലോക സിനിമയിലെ മാന്ത്രികന്‍ എന്ന പേരിനു അര്‍ഹനാണ് ആല്‍ഫ്രഡ്‌ ഹിച്ച്കോക്ക് എന്ന വിശ്വ വിഖ്യാത സംവിധായകന്‍.തന്‍റെ ചിത്രങ്ങളില്‍ അവതരിപ്പിക്കുന്ന കഥകളില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിരിക്കുന്ന ചിന്തകള്‍ ആണ് ആ ചിത്രങ്ങളെ എക്കാലവും ഓര്‍മിപ്പിക്കാവുന്ന ചിത്രങ്ങള്‍ ആക്കി മാറ്റിയത്.താത്വികമായ ചിന്തകള്‍ അല്ല ഉദ്ദേശിച്ചത്.പകരം Strangers on a Train,Rear Window,The Rope തുടങ്ങിയ സിനിമകളില്‍ അദ്ദേഹം ഉപയോഗിച്ച ആഖ്യാന ശൈലി :അത് അദ്ദേഹത്തിന്റെ തലയില്‍ നിന്നും മാത്രം വരുന്ന ചിന്തകള്‍ ആകാം.അത്രയ്ക്കും പുതുമ ആയിരുന്നു ആ ചിത്രങ്ങള്‍ക്ക് ഉണ്ടായിരുന്നതും.ആ ഒരു സ്വഭാവം അദ്ദേഹത്തിന്റെ സിനിമ ജീവിതത്തില്‍ ഉടന്നീളം കാത്തു സൂക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.ആ ഗണത്തില്‍ പെടുന്ന ഒരു ചിത്രം ആണ് 1963 ല്‍ റിലീസ് ആയ The Birds.

  ഹൊറര്‍ ആണ് സിനിമയുടെ ജോണര്‍.എന്നാല്‍ ഈ ഹൊറര്‍ ചിത്രത്തില്‍ ഭയപ്പെടുത്തുന്ന പ്രേതങ്ങളെയോ അല്ലെങ്കില്‍ അത്തരം ഗിമ്മിക്കുകള്‍ ഒന്നും അല്ല ഉപയോഗിച്ചിരിക്കുന്നത്.നേരത്തെ പറഞ്ഞ ചിന്തകള്‍ ആണ് ഈ ചിത്രത്തെയും വ്യത്യസ്തം ആക്കുന്നത്.Daphne du Maurier എഴുതിയ കഥയെ ആസ്പദം ആക്കിയാണ് The Birds നിര്‍മിക്കപ്പെട്ടത്.അസാധാരണമായ ഒരു കഥയാണ് ചിത്രത്തിനുള്ളത്.പക്ഷികള്‍ മനുഷ്യനെ ഉപദ്രവിക്കാതെ ജീവിക്കുന്ന ജീവികള്‍ ആണ്.എന്നാല്‍ ബോദേഗ ബേയില്‍ നടന്ന സംഭവങ്ങള്‍ ഈ ചിന്താഗതി മാറ്റുന്നു.മിച് എന്നയാളെ മെലാനി ആദ്യം കണ്ടു മുട്ടുന്നത് വളര്‍ത്തു പക്ഷികളെ വില്‍ക്കുന്ന കടയില്‍ വച്ചാണ്.തന്‍റെ സഹോദരിക്ക് വേണ്ടി പിറന്നാള്‍ സമ്മാനമായി വളര്‍ത്തു പക്ഷികളെ വാങ്ങിക്കാനായി വന്ന മിച് കടയിലെ ജീവനക്കാരി ആണെന്ന മട്ടില്‍ മെലാനിയോടു സംസാരിക്കുന്നു.എന്നാല്‍ പിന്നീട് മിച് അറിഞ്ഞു കൊണ്ട് തന്നെ വന്നാണ് തന്നോട് സംസാരിച്ചതെന്ന് മെലാനി മനസ്സിലാക്കുമ്പോള്‍ മിച്ചലിനെ അന്വേഷിച്ചു ചെല്ലുന്നു;ഒപ്പം മിച് ആവശ്യപ്പെട്ട വളര്‍ത്തു പക്ഷികളെയും വാങ്ങി കൊണ്ട്.എന്നാല്‍ മിച്ചിന്റെ വീട്ടില്‍ എത്തിയ മെലാനി അയാള്‍ വാരാന്ത്യത്തില്‍ തന്‍റെ കുടുംബ വീട്ടിലേക്കു പോയി എന്ന് മനസിലാക്കുന്നു.ബോദേഗ ബേയില്‍ ഉള്ള ആ വീട്ടിലേക്കു മെലാനി യാത്രയാകുന്നു.പിന്നീട് നടന്ന സംഭവങ്ങള്‍ അസാധാരണം ആയിരുന്നു.ആ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

പതിവ് പോലെ ഹിച്ച്കോക്ക് ഈ ചിത്രത്തിലും തന്‍റെ രൂപ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.ആദ്യ സീനില്‍ രണ്ടു പട്ടി കുട്ടികളെയും കൂട്ടി നടന്നു പോകുന്നത് അദ്ദേഹം ആയിരുന്നു.മികച്ച വിഷ്വല്‍ എഫക്ട്സ് വിഭാഗത്തില്‍ ഈ ചിത്രത്തിന് ഓസ്കാര്‍ നാമനിര്‍ദേശം ലഭിക്കുകയും ചെയ്തു.പല രംഗങ്ങളും ഈ മികവു കാരണം ആയിരിക്കും അന്നത്തെ പരിമിത സാഹചര്യങ്ങളില്‍ പോലും സ്ക്രീനില്‍ വന്നപ്പോള്‍ മികവേറിയത്‌ ആയി മാറിയത്.ചുരുക്കത്തില്‍ ചില സീനുകളില്‍ കൂടി അദ്ദേഹം പറയാന്‍ ഉദ്ദേശിച്ച ഹൊറര്‍ അങ്ങനെയാണ് അവതരിപ്പിക്കപ്പെട്ടത്.അവസാന രംഗത്തില്‍ ഉള്ള ആ ഭീകരത മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യും.അമേരിക്കന്‍ ഫിലിം ഇന്‍സ്ടിട്യൂട്ട് (AFI) ലോക സിനിമയിലെ മികച്ച ഏഴാമത്തെ ത്രില്ലര്‍ ആയി ഈ ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.സിനിമയുടെ കോപ്പി ഭാവി തലമുറയ്ക്ക് വേണ്ടി കാത്തു സൂക്ഷിച്ചിട്ടും ഉണ്ട്.

ഹൊറര്‍ സിനിമകളിലെ ക്ലീഷേ കഥകളില്‍ നിന്നും ഭയം ഉണ്ടാക്കാന്‍ വേറെ വഴികളും ഉണ്ടെന്നു അദ്ദേഹം ലോക സിനിമയെ പഠിപ്പിച്ചു ഈ ചിത്രത്തിലൂടെ.ഈ ചിത്രം കണ്ടു നോക്കൂ.അപ്പോള്‍ മനസ്സിലാകും ആല്‍ഫ്രഡ്‌ ഹിച്ച്കോക്കിലെ മാജിക്കുകാരനെ.ചിത്രം കാണുന്ന സ്ക്രീനിനോട് ഒരു ഇഷ്ടം തോന്നി പോകും അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമ്പോള്‍.

http://magazine.koottam.com/the-birds/

324.EDEN LAKE(ENGLISH,2008)

324.EDEN LAKE(ENGLISH,2008),|Horror|Thriller|,Dir:-James Watkins,*ing:-Kelly Reilly, Michael Fassbender, Tara Ellis .

  പ്രേതം,ക്രൂര മൃഗങ്ങള്‍  എന്നിവയില്‍ കൂടി മാത്രമല്ല ഹൊറര്‍ ചിത്രങ്ങള്‍ എടുക്കാന്‍ സാധിക്കുക.നമ്മുടെ ചുറ്റും ഉള്ള പലരിലും ഉറങ്ങി കിടക്കുന്ന ഒരു മൃഗം ഉണ്ട്.ഒരു പക്ഷെ ആദ്യം പറഞ്ഞവയില്‍ നിന്നൊക്കെ വിഭിന്നമായ ക്രൂരതകള്‍ പ്രവൃത്തിക്കാന്‍ കഴിവുള്ളവര്‍.അത്തരം ഒരു പ്രമേയം ആണ് ഈഡന്‍ ലേക്ക് എന്ന ഈ ബ്രിട്ടീഷ് ചിത്രം പറയുന്നത്.ആഴ്ചയുടെ അവസാനം ഉള്ള ദിവസങ്ങള്‍ ചിലവഴിക്കാന്‍ ആയി ഈഡന്‍ ലേക്ക് എന്ന സ്ഥലത്തേക്ക് യാത്രയാകുന്ന ജെന്നി,സ്റ്റീവ് എന്നീ പ്രണയിതാക്കള്‍ നേരിടേണ്ടി വരുന്ന സംഭവങ്ങള്‍ ആണ് ചിത്രത്തിന് ആധാരം.

  ജെന്നി ഒരു പ്ലേ സ്ക്കൂള്‍ അദ്ധ്യാപിക ആണ്.സ്റ്റീവ് അവര്‍ക്ക് രണ്ടു പേര്‍ക്കും പോകാനായി തിരഞ്ഞെടുത്ത സ്ഥലം ഉടന്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധ്യത ഉള്ള ക്വോറി ആണ്.അത്  കൊണ്ട് തന്നെ അവിടത്തെ അവസാനത്തെ സന്ദര്‍ശകരില്‍ ഒരാള്‍ ആകാം എന്നാണു  സ്റ്റീവ് കരുതിയത്‌.സ്റ്റീവിന്റെ അഭിപ്രായം ശരിയായിരുന്നു താനും.അതിമനോഹരമായ ഒരു തടാകവും അതിന്റെ ബീച്ചും.പ്രണയിക്കാന്‍ പറ്റിയ സ്ഥലം തന്നെ.ജെന്നിയ്ക്ക് സ്റ്റീവിന്റെ ഇഷ്ടത്തോട് താല്‍പ്പര്യം തോന്നി.എന്നാല്‍ അവര്‍ മാത്രം അല്ലായിരുന്നു അവിടെ ഉണ്ടായിരുന്നത്.കൌമാരത്തിലേക്ക് അടുത്ത് കൊണ്ടിരുന്ന ചിലര്‍ കൊച്ചു കുസൃതികളും ആയി അവരുടെ അടുത്ത് തന്നെ സ്ഥാനം പിടിച്ചു.അന്ന് രാത്രി തടാക കരയില്‍ കഴിഞ്ഞു കൂടിയ സ്റ്റീവിനെയും ജെന്നിയും  കാത്തിരുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും നടുക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.എന്താണ് ആ സംഭവങ്ങള്‍?അതാണ്‌ ഈ ചിത്രത്തിന്‍റെ ബാക്കി കഥ.

  അക്ഷരാര്‍ത്ഥത്തില്‍ ഈ ബ്രിട്ടീഷ് സിനിമയുടെ അവസാനം പ്രേക്ഷകന്‍റെ മനസ്സില്‍ ഭീതി നിറയ്ക്കുന്നുണ്ട്.പ്രത്യേകിച്ചും ഇരയായി മാറിയവരെ രക്ഷിക്കാതെ പിന്തുടരുന്ന കൊലപാതകികളും ഒപ്പം അവരെ തങ്ങളുടെ ജന്മം കൊണ്ട് സഹായിക്കേണ്ടി വന്നവരും.ഇത്തരം ഒരു അവസ്ഥയില്‍ ശരിയും തെറ്റും തമ്മില്‍ വേര്‍തിരിച്ചു എടുക്കുന്നതിലും അപ്പുറം എളുപ്പം ചുവന്ന നിറമുള്ള ആ ദ്രാവകത്തിന്റെ വില മനസ്സിലാക്കുക ആകും അഭികാമ്യം.

More movie suggestions @www.movieholicviews.blogspot.com

323.89(BENGALI,2015)

323.89(BENGALI,2015)Crime|Mystery|Thriller|,Dir:-Manoj Michigan,*ing:-Saswata Chatterjee, Raima Sen, Shataf Figar.

    രണ്ടു കണ്ണുകള്‍ പൂര്‍ബയെ എന്നും അലട്ടിയിരുന്നു.പൂര്‍ബ ഇപ്പോള്‍ ഒരു സൈക്കാട്രിസ്റ്റ് ആണ്.മനുഷ്യ മനസ്സുകളുടെ ചിന്തകള്‍  വിവേകപരമായ അപഗ്രഥനത്തിലൂടെ മനസ്സിലാക്കിയെടുക്കുകയും അതിനെ നേര്‍വഴിക്ക് സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പൂര്‍ബയുടെ ജോലി.എന്നാല്‍ പൂര്‍ബ ഇപ്പോള്‍ ഒരു അന്വേഷണത്തില്‍ ആണ്.തന്‍റെ കുട്ടിക്കാലം മുതല്‍ ഓര്‍മകളില്‍ വന്നു പോകുന്ന കണ്ണുകള്‍.അത് താന്‍ കാണുന്ന ആരുടെ എങ്കിലും ആണോ എന്നവള്‍ തിരയാറുണ്ട്.എന്നാല്‍ ആ കണ്ണുകളുടെ ഉടമയെ കണ്ടു പിടിക്കാന്‍ ആകുന്നില്ല അവള്‍ക്കു.എന്നാല്‍ അവളുടെ ഈ നിരീക്ഷണ പാടവം പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ ഉള്ളവരുടെ മരണത്തിനു ഇടയാക്കിയ തീവ്രവാദിയെ കണ്ടെത്താന്‍ അവളെ സഹായിക്കുന്നു.

   അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അനൂപിനെ പരിചയപ്പെടാന്‍ അവര്‍ക്ക് അവസരം ഒരുങ്ങുന്നത് അങ്ങനെയാണ്.അനൂപ്‌ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു.എന്നാല്‍ അനൂപിന് പൂര്‍വയുടെ മനസ്സിന്റെ ബലത്തില്‍ സംശയം ഉണ്ടായിരുന്നു.അവളെ ആ കണ്ണുകള്‍ അലട്ടിയിരുന്നു.മല്ലിക് എന്ന ഹിപ്നോട്ടിക് വിദഗ്ദ്ധന്റെ ചികിത്സയില്‍ അവളെ അലട്ടുന്ന ആ പ്രശ്നം അവര്‍ കണ്ടെത്തുന്നു.89 എന്ന സംഖ്യയുമായി “തന്‍റെ നേട്ടങ്ങളുടെ” കൊടുമുടിയില്‍ കയറാന്‍ വെമ്പുന്ന സബ്യാസച്ചി പാല്‍ എന്ന ബുദ്ധിമാനായ കോടീശ്വരനില്‍ ആണ് ആ അന്വേഷണം എത്തി ചേരുന്നത്.പൂര്‍ബ അയാളെ കാണാന്‍ തീരുമാനിക്കുന്നു.എന്നാല്‍ അയാളെ കാണുക എളുപ്പം അല്ലായിരുന്നു.കാരണം അയാളുടെ പ്രവൃത്തികള്‍ അയാളെ കൊണ്ടെത്തിച്ച സ്ഥലം അത്തരം ഒന്നായിരുന്നു.പൂര്‍ബ അനൂപിന്‍റെ സഹായത്തോടെ അയാളെ കാണാനായി ബംഗാളിന്റെ വടക്കന്‍ ഭാഗത്തേക്ക് യാത്ര തിരിക്കുന്നു.അവിടെ അവര്‍ ബുദ്ധിമാനായ സബ്യാസച്ചി പാലിനെ കാണുന്നു.എന്തായിരുന്നു പൂര്‍ബയ്ക്ക് അയാളുമായി ഉള്ള ബന്ധം.89 എന്ന സംഖ്യയില്‍ ഇവര്‍ രണ്ടു പേരും എങ്ങനെ ബന്ധിക്കപ്പെട്ടിരിക്കുന്നു?ഇതാണ് ചിത്രത്തിന്‍റെ ബാക്കി കഥ.

  അന്താരാഷ്‌ട്ര ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടന്നപ്പോള്‍  ഈ ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു.ഒരു ഫിലിം ഫെസ്റ്റിവലില്‍ കാണിക്കുന്ന സിനിമകളുടെ രീതിയില്‍ അല്ല ഈ ചിത്രം ഒരുക്കിയിരിക്കുന്നതെങ്കിലും വിശ്വാസങ്ങളും യാഥാര്‍ത്ഥ്യവുമായി  ഉള്ള കണ്ണി കണ്ടെത്തി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.അതിനായി മനോജ്‌ മിച്ചിഗണ്‍ ഉപയോഗിച്ചിരിക്കുന്നത് സംഖ്യാശാസ്ത്രം,ആത്മാവിന്‍റെ കൂട് മാറ്റം തുടങ്ങിയ ശാസ്ത്രത്തിന്‍റെ അപ്പുറം ഉള്ള സംഭവങ്ങളില്‍ കൂടി ആണ്.ആ രീതിയില്‍ സമീപിച്ചാല്‍ നോണ്‍ ലീനിയര്‍ രീതിയില്‍ അവതരിപ്പിക്കപ്പെട്ട ഈ ചിത്രം ഒരു സൈക്കോ ത്രില്ലര്‍ ചിത്രം എന്ന നിലയില്‍ നിലവാരം പുലര്‍ത്തുന്നുണ്ട്,ചിലയിടങ്ങളില്‍ Silence of Lambs നെ ഓര്‍മിപ്പിച്ചു എങ്കിലും.

More movie suggestions @www.movieholicviews.blogspot.com

322.THE PRESIDENT(PERSIAN,2014)

322.THE PRESIDENT(PERSIAN,2014),|Drama|Comedy|,Dir:-Mohsen Makhmalbaf,*ing:-Misha Gomiashvili.

  The President എന്ന ചിത്രത്തിലൂടെ മോഹ്സീന്‍ മഖ്മല്ബാഫ് പറയാന്‍ ശ്രമിക്കുന്നത് ഒരു ഏകാധിപതിയുടെ കഥയാണ്.തന്‍റെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി അയാള്‍ ചിലവഴിച്ചത് ജനങ്ങളുടെ ജീവിതം ആയിരുന്നു.അതിന്റെ പ്രതിഫലം ആയിരുന്നു ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങള്‍.രാജ്യത്തിന്റെ ഏകാധിപതിയെ ദൈവത്തെ പോലെ കണ്ടു ആരാധിച്ചിരുന്ന ജനങ്ങള്‍ ഒരു ദിവസം സംഘടിച്ചു.തങ്ങളുടെ ജീവിതത്തിനും ജീവനും വില കൊടുക്കാത്ത ഒരു ഭരണാധികാരി തങ്ങള്‍ക്കു വേണ്ട എന്ന തീരുമാനം എടുത്ത ദിവസം ആണ് ആ ഏകാധിപതി സുരക്ഷിതമായ ഒരു സ്ഥലത്തേക്ക് തന്‍റെ കുടുംബാംഗങ്ങളെ മാറ്റുന്നു.എന്നാല്‍ മുത്തച്ഛന്‍റെ അത്ര തന്നെ അധികാരം ഭ്രമിക്കുന്ന ഒന്നാണ് എന്ന് മനസ്സിലാക്കി വരുന്ന നിഷ്കളങ്കനായ കൊച്ചു മകന്‍ അയാളോടൊപ്പം നില്‍ക്കുന്നു.

  എന്നാല്‍ തിരിച്ചു വരുന്ന വഴിയില്‍ ആണ് ജനങ്ങള്‍ തനിക്കെതിരെ തിരിഞ്ഞു എന്നയാള്‍ മനസ്സിലാക്കുന്നത്.സേവകരായുണ്ടായിരുന്നവര്‍ എല്ലാം അയാളുടെ അടുക്കല്‍ നിന്നും മാറിയപ്പോള്‍ ഒരു വഴി മാത്രമേ അയാളുടെ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.ദിവസം തോറും വിലയേറുന്ന തന്‍റെ ജീവിതം താന്‍ ദുരിതങ്ങള്‍ മാത്രം നല്‍കിയ ജനങ്ങളില്‍ നിന്നും സംരക്ഷിക്കുക.ഒപ്പം കൊച്ചു മകനെയും.അവനെയും കൂട്ടി കടല്‍ തീരത്ത് എത്തുക,അവിടെ നിന്നും രക്ഷപ്പെടാന്‍ ഉള്ള നൗകയില്‍ കയറുക.അത് വരെ എത്താന്‍ ആ  ഏകാധിപതിയും കൊച്ചു മകനും തെരുവ് ഗായകരുടെ വേഷം കെട്ടുന്നു.പിന്നീട് നടന്ന രസകരമായ സംഭവങ്ങള്‍ ആണ് ബാക്കി ചിത്രം.

  ഏകാധിപത്യ വ്യവസ്ഥയെ ഹാസ്യത്തിന്റെ വിമര്‍ശനം കൊണ്ട് നേരിട്ടാണ് ഈ ചിത്രം ആരംഭിക്കുന്നത്.അവസാനിക്കുന്നത് ഡെമോക്രസി എന്ന വലിയ വ്യവസ്ഥിതിയിലേക്ക് ഉള്ള കാല്‍ച്ചുവടുകള്‍ വച്ച് കൊണ്ടും.ജനങ്ങളെ നോക്ക് കുത്തി ആയി ഭരണം നിര്‍വഹിക്കുന്ന ഏതൊരു ഭരണാധികാരിക്കും ഉള്ള മുന്നറിയിപ്പ് ആണ് ഈ ചിത്രം.ഒരു രാജ്യം ഭരിക്കുമ്പോള്‍ നിയന്ത്രിക്കേണ്ടത് ജനങ്ങളുടെ ജീവിതം അല്ല എന്നും അങ്ങനെ ചെയ്‌താല്‍ ,ചെയ്യുന്നവരെ ജനങ്ങളുടെ ശക്തി ഡെമോക്രസിയുടെ നൃത്ത ചുവടുകള്‍ പഠിപ്പിച്ചു കൊടുക്കും എന്ന സൂചനയോടെ ചിത്രം അവസാനിക്കുമ്പോള്‍ ഇറാനില്‍ നിന്നും ഉള്ള എക്കാലവും ശ്രദ്ധേയം ആയ പ്രമേയം ചര്‍ച്ച ചെയ്യുന്ന ഹാസ്യാത്മകമായ ഒരു ചിത്രം ആണ്.

More movie suggestions @www.movieholicviews.blogspot.com

321.ALIF(MALAYALAM,2015)

321.ALIF(MALAYALAM,2015),|Drama|,Dir:-Mohammed Koya,*ing:-Lena,Zeenath,Kalabhavan Mani,Joy Mathew.

  അലിഫ് എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് തൊട്ടാല്‍  കൈ പൊള്ളുന്ന വിഷയം ആണ്.ചിത്രത്തിലെ ചിരപരിചിതമായ മുഖങ്ങള്‍ കാരണം ആകാം ചിത്രത്തെ കുറിച്ച് അങ്ങനെ ഉള്ള വിമര്‍ശനങ്ങള്‍ അധികം കേള്‍ക്കാതെ ഇരുന്നത്.താന്‍ സംവിധാനം ചെയ്ത സിനിമയുടെ തീം ഇതാണ് എന്ന് വിളിച്ചു പറഞ്ഞ് ചിത്രത്തിന് യാഥാസ്ഥിക മതവാധികളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ ഏറ്റു വാങ്ങുന്നതില്‍ നിന്നും ഒരു പരിധി വരെ മൊഹമദ് കോയ എന്ന സംവിധായകന്‍ രക്ഷപ്പെട്ടു എന്ന് കരുതുന്നു.ഇല്ലാത്ത വിവാദം ഉണ്ടാക്കി ചിത്രത്തെ ശ്രദ്ധേയം ആക്കുക എന്ന ടെക്നിക് ഉള്ള ഒരു കാര്യത്തെ കുറിച്ച് ഹൈലൈറ്റ് ചെയ്തിരുന്നെങ്കില്‍ ആ രീതിയില്‍ ഈ ചിത്രം കൂടുതല്‍ ആളുകള്‍ കാണാന്‍ ഉള്ള സാധ്യത ഉണ്ടാകുമായിരുന്നു.എന്നാല്‍ ഉദ്ധേശ ശുദ്ധിയുള്ള ഒരു സംവിധായകന്‍ ആയതു കൊണ്ടാകാം മൊഹമദ് കോയ അതിനു മുതിര്‍ന്നില്ല എന്ന് കരുതുന്നു.

  അലിഫ് പറയുന്നത് അല്ലെങ്കില്‍ ചോദ്യം ചെയ്യുന്നത് മതപരമായി പ്രവാചകന്‍ സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്ത സ്വാതന്ത്ര്യത്തെ പുരുഷ മേല്‍ക്കോയ്മയ്ക്ക് വേണ്ടി വളച്ചൊടിച്ച് അവരെ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിപ്പിച്ച സമൂഹത്തെ കുറിച്ചാണ്.യാഥാസ്തികരായവര്‍ക്ക് അല്‍പ്പം വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ് ഇത്.ചുരുക്കത്തില്‍ ഇപ്പോള്‍ പ്രചാരത്തില്‍ ഉള്ള ചില വിശ്വാസങ്ങളെ വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നുള്ള വാക്കുകളാല്‍ തന്നെ തെറ്റാണ് എന്ന് സ്ഥാപിക്കാന്‍ ഉള്ള ശ്രമം ആണ് ഈ ചിത്രത്തില്‍.ഇത് സിനിമയുടെ സാമൂഹിക വശം.ഇനി കഥയിലേക്ക്.മലബാര്‍ പശ്ചാത്തലമാക്കി ആണ് കഥ പുരോഗമിക്കുന്നത്.ഫാത്തിമ എന്ന സ്ത്രീ തന്‍റെ മക്കളുടെ ഒപ്പം അമ്മയായ ആറ്റയുടെയും അവരുടെ അമ്മയുടെയും കൂടെ ആണ് ജീവിക്കുന്നത്.ആസ്ത്മ രോഗിയായ ഫാത്തിമയെ അവരുടെ ഭര്‍ത്താവ് ഖുറാന്‍ വളച്ചൊടിച്ച് മൊഴി ചൊല്ലി വേറെ വിവാഹം ചെയ്യുന്നു.ജീവിതത്തിലെ ദുഃഖങ്ങള്‍ ഒരു പരിധി വിട്ടപ്പോള്‍ സാമൂഹിക പരിഷ്കര്‍ത്താവ് ആയിരുന്ന മരിച്ചു പോയ അപ്പൂപ്പനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഫാത്തിമ യാഥാസ്തിക മതവാധികളെ പരസ്യമായി വെല്ലുവിളിക്കുന്നു.കൂട്ടിനായി ഉള്ളത് സ്വന്തം കുടുംബം മാത്രം ആയിരുന്നു ഫാതിമയ്ക്ക്.എന്നാല്‍ അവള്‍ ജീവിക്കുന്ന സാമ്പ്രധായിക വ്യവസ്ഥിതി ഫാത്തിമയെയും കുടുംബത്തെയും ഒറ്റപ്പെടുത്താന്‍ നോക്കുന്നു.അതവരുടെ ജീവിതത്തില്‍ ദുരിതങ്ങള്‍ ഉണ്ടാക്കുന്നു.ആ ദുരിതങ്ങളുടെ കഥയും അതില്‍ നിന്നും അവര്‍ എങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നതും ആണ് ചിത്രം.

  ഇന്നത്തെ കാലത്ത് പണ്ട് നിര്‍മിച്ചെടുത്ത വിശ്വാസ പ്രമാണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള ത്വര ഉള്ള കഥാപാത്രങ്ങളെയും ചിത്രത്തില്‍ കാണാം.പ്രത്യേകിച്ചും ഹാജിയാര്‍ എന്ന കഥാപാത്രം.മതത്തിനും അപ്പുറം എല്ലാവരും സന്തോഷമായി ജീവിക്കാന്‍ കഴിയുന്ന ഒരു ജീവിതം ഉണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ ചിത്രം നല്‍കി അവസാനിക്കുമ്പോള്‍ ബാക്കിയാകുന്നത് മനുഷ്യനാല്‍ നിര്‍മ്മിച്ച മതങ്ങള്‍ ദൈവത്തിന്‍റെ പേരില്‍ നടത്തുന്ന സാമൂഹിക അസമത്വത്തിന്റെ ചിന്തകള്‍ ആണ്.ഇത്തരം ഒരു പ്രമേയം സിനിമയാക്കാനുള്ള ധൈര്യം ആണ് സിനിമ എന്ന നിലയില്‍ ഉള്ള ബാലരിഷ്ടതകളില്‍ നിന്നും ചിത്രത്തെ വേറിട്ട്‌  നിര്‍ത്തുന്നത്.

More movie suggestions @www.movieholicviews.blogspot.com

320.DIFRET(AMHARIC,2014)

320.DIFRET(AMHARIC,2014),|Drama|,Dir:-Zeresenay Mehari,*ing:-Meron Getnet, Tizita Hagere, Rahel Teshome .

  എത്യോപയിലെ അദീസ് അബാബയിലെ ഒരു ഗ്രാമത്തില്‍ ആണ് കഥ ആരംഭിക്കുന്നത്.തികച്ചും ദരിദ്രര്‍ ആയ കര്‍ഷകര്‍ ജീവിക്കുന്ന ആ സ്ഥലത്തെ നിയമങ്ങള്‍ നടപ്പാക്കുന്നത് ഗോത്ര നിയമങ്ങള്‍ അനുസരിച്ചുള്ള നാട്ടു കൂട്ടം ആണ്.അതില്‍ ഒരു നിയമം ആയിരുന്നു ഇഷ്ടമുള്ള പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുക എന്നുള്ളത്.ഹിറുറ്റ് എന്ന പെണ്‍ക്കുട്ടിയെ ഒരു യുവാവും അയാളുടെ സുഹൃത്തുക്കളും ഈ രീതിയില്‍ തട്ടിക്കൊണ്ടു പോകുന്നു.അഞ്ചാം ക്ലാസിലേക്ക് അവള്‍ക്കു പഠിക്കാന്‍ ഉള്ള ശുപാര്‍ശ നല്‍കാം എന്ന് അവളുടെ പഠന മികവില്‍ തൃപ്തന്‍ ആയ അദ്ധ്യാപകന്‍ പറയുന്ന ദിവസം ആണ് എത്യോപ്പിയയുടെ പല ഗോത്ര വിഭാഗങ്ങളിലും നടക്കുന്ന ഈ ആചാരം ഹിറൂട്ടിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്.തട്ടിക്കൊണ്ടു പോയി ഒരു വീട്ടില്‍ അടയ്ക്കപ്പെട്ട അവളെ ആ യുവാവ് ബലാല്‍സംഘം ചെയ്യുന്നു അന്ന് തന്നെ.പിറ്റേന്ന് അവള്‍ അയാളുടെയും കൂട്ടുകാരുടെയും ശ്രദ്ധ തെറ്റിയപ്പോള്‍ അയാളുടെ തോക്കുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു.എന്നാല്‍ ആ ശ്രമത്തിനിടയില്‍ തോക്കില്‍ നിന്നും ഉതിര്‍ത്ത വെടിയുണ്ട ഏറ്റു അയാള്‍ കൊല്ലപ്പെടുന്നു.

 അയാളുടെ സുഹൃത്തുക്കളില്‍ നിന്നും രക്ഷിച്ച സിവില്‍ പോലീസ് അവളെ പോലീസിന്‍റെ അടുക്കല്‍ എത്തിക്കുന്നു.ഒരു യുവാവിനെ കൊന്ന അവള്‍ക്കു മരണ ശിക്ഷ ലഭിക്കും എന്നവര്‍ കരുതുന്നു.ഗോത്ര നിയമങ്ങളുടെ മുകളില്‍ രാജ്യ നിയമം നോക്ക് കുത്തി ആകുന്ന എത്യോപ്പിയയില്‍ അവളുടെ മരണം സുനിശ്ചിതം ആയിരുന്നു.കാരണം തട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കുക എന്ന നിയമത്തിനെതിരായി ആണ് അവള്‍ ആ യുവാവിനെ കൊന്നത്.ഈ സമയം ആണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന മീസ അശ്നഫി ഈ വിവരം അറിയുന്നത്.അവര്‍ പോലീസിന്‍റെ അടുക്കല്‍ എത്തി പരുക്കേറ്റ ആ പെണ്‍ക്കുട്ടിയെ ആശുപത്രിയില്‍ ആക്കണം എന്ന് പറയുന്നു.എന്നാല്‍ അവര്‍ അതിനു തയ്യാറാകുന്നില്ല.എന്നാല്‍ ഹിറൂട്ടിന്റെ ജനന തിയതി സംബന്ധിച്ച മാമോദിസ നടത്തിയ ദിവസത്തെ കുറിച്ച് പള്ളിയില്‍ നിന്നും ഉള്ള പേപ്പറുകള്‍  തുടങ്ങി ആവശ്യം ഉള്ള രേഖകള്‍ മുഴുവന്‍ ഒപ്പിച്ചെടുത്തു മീസ അവളെ അവിടെ നിന്നും രക്ഷിച്ചു പട്ടണത്തില്‍ കൊണ്ട് വരുന്നു.

  എന്നാല്‍ ഗ്രാമത്തിലെ നിയമം അനുസരിച്ച് ഹിറൂട്ടിനെ നാട് കടത്താന്‍ തീരുമാനിക്കുന്നു.കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും എന്നാല്‍ അവളെ കൊല്ലും എന്ന് ഭീഷണി മുഴക്കുന്നു.ഹിറൂട്ടിന്റെ മാതാപിതാക്കളും ഇളയ സഹോദരിയും ഭയന്നാണ് ജീവിക്കുന്നത്.എന്നാല്‍ മീസയുടെ നടപടികള്‍ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് നിയമ മന്ത്രിയും മന്ത്രാലയവും പ്രതികരിക്കുന്നു.അതിനെതിരായി മീസ കേസ് കൊടുക്കുന്നു.ഗോത്ര നിയമവും അതിന്റെ താഴെ മാത്രം സ്ഥാനം ഉള്ള രാജ്യ നിയമവും തനിക്കെതിരായപ്പോള്‍ മീസ അശ്നഫി നടത്തുന്ന ഹിരൂട്ടിനു വേണ്ടി ഉള്ള ശ്രമങ്ങള്‍ ആണ് ഈ ചിത്രം.

  ആഞ്ജലീന ജോളി നിര്‍മാതാക്കളില്‍ ഒരാളായി എത്തുന്ന ഈ ചിത്രം Sundance Film Festival,Berlin Film Festival എന്നിവയില്‍ പുരസ്ക്കാരം നേടിയിരുന്നു.87 മത് അക്കാദമി പുരസ്ക്കാര നാമനിര്‍ദേശവും ലഭിച്ചിരുന്നു.മീസ അശ്നഫി എന്ന African Nobel Laureate പുരസ്ക്കാരം ലഭിച്ച നിയമ വിദഗ്ധയായ സ്ത്രീയുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങള്‍ ആണ് ചിത്രത്തില്‍ ഉള്ളത്.സ്ത്രീകള്‍ക്ക് വേണ്ടിയുള്ള നിയമങ്ങളില്‍ സമഗ്രമായ മാറ്റം വരുത്താന്‍ അവര്‍ക്ക് ഈ കേസ് കൊണ്ട് കഴിഞ്ഞിരുന്നു.മികച്ച ചിത്രം ആയി തോന്നി Difret.

More movie suggestions @www.movieholicviews.blogspot.com

319.THEY ARE THE DOGS(ARABIC,2014)

319.THEY ARE THE DOGS(ARABIC,2014),|Drama|,Dir:-Hisham Lasri,*ing:-Hassan Ben Badida, Yahya El Fouandi, Imad Fijjaj

  അറബ് വസന്തത്തിന്‍റെ സമയം.മൊറോക്കയിലെ ജനങ്ങള്‍ തെരുവുകളില്‍ ആണ്.തൊഴിലില്ലായ്മ അലട്ടുന്ന യുവജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അത് അറബ് യുവതയുടെ പ്രതിഷേധത്തിന്റെ ഭാഗം ആവുകയായിരുന്നു.വാര്‍ത്തകള്‍ ലോകത്തിനു മുന്നില്‍ എത്തിക്കാന്‍ വന്ന ലോഫ്തിയ്ക്ക് വ്യത്യസ്തമായ എന്തെങ്കിലും വാര്‍ത്ത വേണമെന്ന് ആഗ്രഹം ഉണ്ട്.എന്നാല്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യങ്ങള്‍ ആവര്‍ത്തന വിരസമായി മാറുന്നു.അപ്പോഴാണ്‌ തന്‍റെ ക്യാമറാമാനും അയാളുടെ ട്രെയിനിയും ആയി വാര്‍ത്ത അന്വേഷിച്ചു നടക്കുമ്പോള്‍ ലോഫ്തിക്ക് പരിചയം തോന്നുന്ന ഒരു മുഖം കാണുന്നത്.ഷര്‍ട്ടും കോട്ടും അണിഞ്ഞ അയാള്‍ കാഴ്ചയില്‍ മാന്യന്‍ എന്ന് തോന്നിക്കുമെങ്കിലും അയാളുടെ ശരീര ഭാഷ അസ്വസ്ഥതയുടെ ആയിരുന്നു.ലോഫ്തി അയാളെ പിന്തുടരാന്‍ ശ്രമിക്കുന്നു.

  ക്യാമറമാന്റെ വിയോജിപ്പ് കണക്കാക്കാതെ അയാളെ പിന്തുടരുന്ന ലോഫ്തി മനസ്സിലാക്കുന്നു.സ്വന്തം തിരിച്ചറിയല്‍ നമ്പര്‍ മാത്രം ഓര്‍മ ഉള്ള അയാള്‍ 1981 ലെ സമരത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട ആള്‍ ആണെന്ന്.404 എന്ന് പരിചയപ്പെടുത്തുന്ന അയാള്‍ അന്ന് സമരത്തിന്റെ സമയം മകന്റെ സൈക്കിളിനു ബാലന്‍സ് കിട്ടാനായി ഒരു സൈഡ് വീല്‍ വാങ്ങിക്കുവാന്‍ ആണ് പോയത്.കൂട്ടത്തില്‍ ഭാര്യയ്ക്കുള്ള പൂക്കളും.എന്നാല്‍ പോലീസ് അയാളെ അറസ്റ്റ് ചെയ്തു നാട് കടത്തുന്നു.അയാളുടെ ഓര്‍മ അവിടെ അവസാനിക്കുന്നു.കുടുംബം എവിടെ ആണെന്നറിയാതെ അയാള്‍ ജയില്‍ മോചിതനായത്തിനു ശേഷം അവരെ അന്വേഷിക്കുകയായിരുന്നു.അയാള്‍ക്ക്‌ തന്‍റെ കുറച്ചു സുഹൃത്തുക്കളുടെ പേരുകള്‍ മാത്രം ആണ് ഓര്‍മ.ആദ്യം തന്‍റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു ഒരു വാര്‍ത്ത ലഭിക്കും എന്ന് കരുതി അസ്വസ്ഥന്‍ ആയിരുന്നു എങ്കിലും അയാളെ അനുനയിപ്പിച്ചു കൂടെ കൂട്ടിയ ലോഫ്തിയും കൂട്ടരും എന്നാല്‍ അയാളുമായി ഒരു ബന്ധം സ്ഥാപിക്കുന്നു.404 എന്ന മനുഷ്യന്‍  തന്‍റെ കുടുംബത്തെ അന്വേഷിച്ചു പോകുന്ന കഥയാണ് They are the Dogs.

ചിത്രത്തില്‍ ഉടന്നീളം കണ്ട ഒരു പ്രത്യേകത പശ്ചാതല സംഗീതം ഉപകരണങ്ങളിലൂടെ അവതരിപ്പിക്കുന്നതിനു പകരം അറബ് വസന്ത കാലത്ത് റേഡിയോയിലും  ടി വിയിലും ഉള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ആണ്.വ്യത്യസ്തമായി തോന്നി ആ രീതി.ഒരു ക്യാമറയില്‍ എഡിറ്റ്‌ ചെയ്യാതെ ഷൂട്ട്‌ ചെയ്തിരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകും വിധം ക്യാമറമാന്റെ കാഴ്ചകളിലൂടെ ആണ് സിനിമ സഞ്ചരിക്കുന്നത്.ആ സഞ്ചാരത്തില്‍ മൊറോക്കോ ജനതയുടെ അറബ് വസന്തത്തെ കുറിച്ചുള്ള വികാരങ്ങളും അവതരിപ്പിക്കുന്നു.404 ആയി ഹസന്‍ ബെന്‍ ബടിട മികച്ച അഭിനയം ആണ് കാഴ്ച വച്ചിരിക്കുന്നത്.കഥാപാത്രമായി അയാള്‍ ജീവിക്കുകയാണ് എന്ന് തോന്നി.അയാളുടെ അന്വേഷണം അയാളെ കൊണ്ട് എത്തിക്കുന്നത് മുപ്പതോളം വര്‍ഷങ്ങളുടെ നഷ്ടങ്ങളിലേക്ക്‌ ആണ്.

More movie suggestions @www.movieholicviews.blogspot.com

318.OBLIVION SEASON(PERSIAN.2014)

318.OBLIVION SEASON(PERSIAN.2014),|Drama|,Dir:-Abbas Rafei,*ing:-Sareh Bayat, Amin Zendegani, Shahin Taslimi

  ജീവിതത്തിലെ ഒരു സമയം തെരുവകളുടെ പ്രിയങ്കരിയായിരുന്ന ഫരിബ അവളെ ഒരിക്കല്‍ സ്നേഹിച്ചിരുന്ന മോര്‍ടസയുടെ ഭാര്യ ആയതിനു ശേഷം പഴയ ജീവിതം ഓര്‍മകളില്‍ പോലും ഇല്ലാതെ ജീവിക്കുകയായിരുന്നു.മോശക്കാരി ആയി കരുതുന്ന ഒരു സ്ത്രീയെ വിവാഹം ചെയ്തതിലൂടെ മോര്‍ടാസ കൂട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും അനഭിമതനായി മാറി.ആ കാരണം കൊണ്ട് തന്നെ ആണ് മൊര്‍ടാസ ഫരീബയെ വെറുക്കുന്നതും അവളെ സംശയിക്കുന്നതും.ഫരിബ പഴയക്കാല ജീവിതത്തിലേക്ക് തിരിച്ചു പോകും എന്ന ഭയം കാരണം അയാള്‍ അവളെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയാണ്.സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടെങ്കിലും തനിക്കു അപ്രതീക്ഷിതമായി ലഭിച്ച സ്നേഹത്തില്‍ ഫരീബ സന്തോഷവതി ആണ്.

  എന്നാല്‍ ഒരു ദിവസം താന്‍ ഗര്‍ഭിണി ആണെന്നുള്ള വിവരം തീര്‍ച്ചപ്പെടുത്താന്‍ അവള്‍ മൊര്‍ടാസ ഇല്ലാതെ പുറത്തു പോകുന്നു.വീട്ടിലെ താക്കോലിന്റെ പതിപ്പ് ഉണ്ടാക്കി ആണ് അവള്‍ ഡോക്റ്ററുടെ അടുക്കല്‍ പോകുന്നത്.എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ മൊര്‍ടാസ വീട്ടില്‍ ഉണ്ടായിരുന്നു.അയാള്‍ അവളെ ക്രൂരമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ അവള്‍ വാതിലടച്ചു രക്ഷപ്പെടുന്നു.ദേഷ്യം വന്ന മൊര്‍ടാസ അവളെ വീണ്ടും വീട്ടു തടങ്കലില്‍ ആക്കുന്നു.എന്നാല്‍ അന്ന് രാത്രി ഭക്ഷണം തയ്യാറാക്കി ഇരുന്ന ഫരീബയുടെ അടുക്കല്‍ മൊര്‍ടാസ വരുന്നില്ല.പിറ്റേ ദിവസം അയല്‍വാസിയായ സ്ത്രീ പറഞ്ഞതനുസരിച്ച് അവള്‍ മനസിലാക്കുന്നു തന്‍റെ ഭര്‍ത്താവ് തലേന്നുണ്ടായ അപകടം മൂലം ആശുപത്രിയില്‍ ആണെന്ന്.വീട്ടില്‍ നിന്നും പുറത്തിറങ്ങിയ ഫരീബ ആശുപത്രിയില്‍ എത്തുന്നു.എന്നാല്‍ ശരീരം അനങ്ങാന്‍ ആകാത്ത വിധം ജീവിക്കുന്ന മോര്‍ടാസയെ ആണ് അവള്‍ അവിടെ കാണുന്നത്.മോര്‍ടാസയുടെ പിക് അപ് വാഹനം ശരിയാക്കാനും ആശുപത്രിയിലെ ബില്ല അടയ്ക്കാനും അവള്‍ക്കു പണം ആവശ്യം ആണ്.അതവള്‍ എങ്ങനെ സമ്പാദിക്കും?ഫരീബയുടെ യാതനകളുടെ കഥയാണ് ബാക്കി സിനിമ.

പുരുഷ മേല്‍ക്കോയ്മ നിലനില്‍ക്കുന്ന ഇറാനില്‍ നിന്നും വന്ന ഈ ചിത്രത്തില്‍ അവിടെയുള്ള ആളുകളുടെ സ്ത്രീകളോടുള്ള മനോഭാവം ആണ് ചിത്രത്തില്‍ ഉടന്നീളം ഉള്ളത്.സ്ത്രീയുടെ ശരീരം മാത്രം മുന്നില്‍ കണ്ടു ജീവിക്കുന്ന പുരുഷന്മാരും സമൂഹവും ആണ് ഫരീബയ്ക്ക് ചുറ്റും ഉള്ളത്.അത് കാരണം ഒരു തൊഴില്‍ ചെയ്തു ജീവിക്കാന്‍ പോലും അവള്‍ക്കു എതിര്‍പ്പുകള്‍ നേരിടേണ്ടി വരുന്നു. സ്വന്തം അമ്മ വില്‍പ്പനച്ചരക്കാക്കിയ അവള്‍ക്ക് തന്‍റെ ചുറ്റും ഉള്ളവരെ പേടിയാണ്.കിടക്കയില്‍ ആണെങ്കിലും സംശയിക്കുന്ന ഭര്‍ത്താവ്.എന്നാല്‍ നല്ല മനസ്സോടെ സഹായിക്കാന്‍ വന്നവരും ഉണ്ട്.ഇറാനിലെ സ്ത്രീകളുടെ സാമൂഹിക ജീവിതത്തെ ആസ്പദം ആക്കി ആണ് അബ്ബാസ് റാഫി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.പശ്ചാത്തല സംഗീതം സിനിമയില്‍ ഉടന്നീളം പ്രേക്ഷകനെ പിന്തുടരുന്നുണ്ട് ഒരു വേദനയായി.

More movie suggestions @www.movieholicviews.blogspot.com

317.ORAALPPOKKAM(MALAYALAM,2014)

317.ORAALPPOKKAM(MALAYALAM,2014),|Drama|,Dir:-Sanal Kumar Sasidharan,*ing:-Prakash Bare, Meena Kandasamy, Chala Chari.

  Crowd funded ചിത്രം ആയിരുന്നു സനല്‍ കുമാര്‍ സംവിധാനം ചെയ്ത ഒരാള്‍പ്പൊക്കം.ഇതേ രീതിയില്‍ അവതരിപ്പിച്ച കന്നഡ ചിത്രം ലൂസിയയും ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.പരീക്ഷിക്കാവുന്ന സിനിമ നിര്‍മാണ മാര്‍ഗം ആണ് ഇത്.ചലച്ചിത്ര മേളകളില്‍ നിറഞ്ഞ സാന്നിധ്യം ആയ ഈ ചിത്രം അവതരിപ്പിക്കുന്ന തീം മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ട് ഉള്ളതായി തോന്നാം.അല്ലെങ്കില്‍ പ്രേക്ഷകന്റെ മുന്നിലേക്ക്‌ തന്‍റെ കഥാ പാത്രങ്ങളെ മനസിലാക്കാന്‍ വിട്ടു കൊടുത്തിരിക്കുകയാണ് സനല്‍ കുമാര്‍.ജീവിതവും മരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ആണ് ഓര്‍മ.ചിലരുടെ ഓര്‍മ്മകള്‍ ഒരാളെ ജീവിതക്കാലം മുഴുവന്‍ വേട്ടയാടാന്‍ സാധ്യത ഉണ്ട്.ആ ഓര്‍മ്മകള്‍ അയാളെ കൊണ്ടെത്തിക്കുന്ന തലങ്ങള്‍ മരണത്തിനും അപ്പുറം ഉള്ള അതിജീവനം ആ കഥാപാത്രത്തിന് നല്‍കുന്നു.അത്തരം ഒരു പ്രമേയം ആണ് ഒരാള്‍പ്പൊക്കം അവതരിപ്പിക്കുന്നതും.

  മഹേന്ദ്രന്‍ എന്ന പത്രപ്രവര്‍ത്തകന്‍ തന്‍റെ സ്ത്രീ സുഹൃത്തായ തമിഴത്തി മായയും ആയി ലിവ്-ഇന്‍-റിലേഷന്‍ഷിപ്പില്‍ ആണ്.പരസ്പ്പര സമ്മതത്തോടെ ഉള്ള ആ ജീവിതത്തില്‍ വിലങ്ങുകള്‍ അവര്‍ പരസ്പ്പരം അണിയുന്നില്ല.ഒരു ഭാര്യ-ഭര്‍തൃ ബന്ധം എന്നതിലുപരി ആയുള്ള ആ ബന്ധത്തില്‍ അത്തരം ഒരു നിയമാവലിയുടെ ആവശ്യവും ഇല്ലായിരുന്നു.എന്നാല്‍ തന്നെ ലൈംഗികമായി ആകര്‍ഷിച്ച പുതിയ സ്ത്രീ സുഹൃത്തിനോട്‌ മായയ്ക്ക് അസൂയ തോന്നിയപ്പോള്‍ അഞ്ചു വര്‍ഷം ഒരുമിച്ചു താമസിച്ചത് തികയ്ക്കുന്ന ദിവസം അവര്‍ പിരിയുന്നു.മഹേന്ദ്രന്‍ പുതിയ പെണ്‍ സുഹൃത്തിനോടൊപ്പം തന്‍റെ ജീവിതം മുന്നോട്ടു പോകുന്ന സമയം .ഒരു ദിവസം ബാറില്‍ ഇരിക്കുമ്പോള്‍ മായയുടെ ഫോണ്‍ കോള്‍ വരുന്നു.താന്‍ മഹേന്ദ്രനില്‍ നിന്നും മാറിയപ്പോള്‍ കേദാരനാഥില്‍ എത്തി ചേര്‍ന്ന് എന്നും ഉയരം കൂടിയ മലകള്‍ കണ്ടപ്പോള്‍ ഉയരമുള്ള മഹിയെ ഓര്‍മ വന്നു എന്നും പറയുന്നു.മദ്യപിച്ചു ബാറില്‍ നിന്നും ഇറങ്ങിയ മഹി അന്ന് രാത്രി ബോധവും ഫോണിന്റെ ബാറ്ററി ചാര്‍ജും തീരുന്നിടത്തോളം അവളോട്‌ സംസാരിച്ചു.പിറ്റേ ദിവസം ഉറക്കം എഴുന്നേറ്റപ്പോള്‍ ടി വിയില്‍ കേദാരനാഥിലും പരിസരത്തും ഉണ്ടായ പ്രളയ ദുരിതത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ ആയിരുന്നു.ഉയരങ്ങള്‍ നടന്നു കയറുന്ന മായയ്ക്ക് എന്തായി എന്നറിയാന്‍ മഹി ഫോണ്‍ വിളിക്കുന്നു എങ്കിലും അവളെ കിട്ടുന്നില്ല.എങ്കിലും മഹിയുടെ മനസ്സില്‍ അവള്‍ ജീവനോടെ ഇരിക്കുന്നു എന്ന തോന്നല്‍ ഉണ്ടാകുന്നു.അയാള്‍ യാത്രയാകുന്നു മായയെ അന്വേഷിച്ച്.അതാണ്‌ ബാക്കി ചിത്രം.

   ഉയര്‍ന്ന മിഡില്‍ ക്ലാസ് വിഭാഗത്തില്‍ ഉള്ള ലൈംഗിക അസ്ഥിരതയുടെയും ബന്ധങ്ങളുടെ നിലനില്‍പ്പിനെയും കുറിച്ചുള്ള അപഗ്രഥനം ആയി ചിത്രം ഏറെ കുറെ സഞ്ചരിക്കുമ്പോള്‍ അവസാന ഭാഗങ്ങളില്‍,പ്രത്യേകിച്ചും യാത്രയുടെ സമയം മരണവും ഓര്‍മകളും ആണ് കഥയെ മുന്നോട്ടു നയിക്കുന്നത്.മനോഹരമായ ക്യാമറ കാഴ്ചകള്‍ ആണ് ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം ആയി തോന്നിയത്.ബൌദ്ധികമായ ഉന്നത നിലവാരം ഒരു പക്ഷേ മനുഷ്യനില്‍ ഉണ്ടാക്കുന്ന വിചാരങ്ങളും അത് കുറഞ്ഞവനില്‍ ഉണ്ടാകുന്നത് ഏകദേശം ഒരു പോലെ ആണെങ്കിലും ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ വ്യത്യാസം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്.ഭൂതക്കാലം;അതിനോടൊപ്പം ഇപ്പോള്‍ നടക്കുന്ന ജീവിതവും ആയി കോര്‍ത്ത്‌ ഇണക്കുന്ന കണ്ണിയായി ഓര്‍മ്മകള്‍ വരുമ്പോള്‍ മായയ്ക്ക് മഹി അമരത്വം നല്‍കുന്നു,അയാളുടെ മരണം വരേയ്ക്കും.

More suggestions @www.movieholicviews.blogspot.com

Design a site like this with WordPress.com
Get started