148.CONFESSIONS(JAPANESE,2010)

148.CONFESSIONS(JAPANESE,2010),|Thriller|Mystery|Drama|,Dir:-Tetsuya nakashima,*ing:-Takako Matsu,Yoshino Kimura,Masaki Okada.

“Confessions”, 2010 ല്‍ ഇറങ്ങിയ ജാപ്പനീസ് സൈക്കോ ത്രില്ലര്‍ ആണ്.പ്രതികാരം എന്ന പ്രമേയത്തെ അതി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു ഈ ചിത്രത്തില്‍.ജപ്പാനിലെ നിയമപ്രകാരം പ്രായപൂര്‍ത്തി ആകാത്ത കുറ്റവാളികള്‍ക്ക് നമ്മുടെ നാട്ടിലെ പോലെ തന്നെ നാമമാത്രമായ ശിക്ഷ ആണ് ലഭിക്കുന്നത്.അത് കൊണ്ട് തന്നെ തന്‍റെ എല്ലാം ആയ മകളെ അകാരണമായ ,പ്രത്യേകിച്ച് എടുത്തു പറയുകയാണെങ്കില്‍ ചില ഈഗോകള്‍ കാരണം നഷ്ടപ്പെടുമ്പോള്‍ ആ അമ്മ കുറ്റവാളികളെ നിയമത്തിന്‍റെ മുന്നിലേക്ക്‌ വിട്ടു കൊടുക്കുന്നില്ല.ജീവന്‍റെ വില മനസ്സിലാകാത്ത ജന്മങ്ങള്‍ക്ക്,തങ്ങളുടെ കുറവുകള്‍ മൂടി വയ്ക്കുവാനും അത് പോലെ തങ്ങളുടെ ജീവിതത്തിലെ നഷ്ടങ്ങള്‍ നികത്തുവാനും ഉള്ള വില മാത്രം നല്‍കുമ്പോള്‍ ഈ അമ്മയുടെ പ്രതികാരം വളരെയധികം ഭീകരം ആയി മാറുകയാണ്.ഇതിലും മികച്ച രീതിയില്‍ പ്രതികാരം ചെയ്യുന്ന സിനിമകള്‍ വളരെയധികം കുറവാണ്.ഒരു സിനിമ എന്നതിലുപരി വളരെയധികം ഭംഗിയായി മനസ്സിന്‍റെ ചിന്തകളെ ഒരു കുമ്പസ്സാരം പോലെ അവതരിപ്പിച്ചാണ് കഥ മുന്നോട്ടു പോകുന്നത്.മൊരിഗുച്ചി ഒരു ഹൈ സ്ക്കൂള്‍ ടീച്ചര്‍ ആണ്.അവര്‍ ഒരു ദിവസം അടുത്ത അവധിക്കാലത്തോടെ താന്‍ അദ്ധ്യാപനം നിര്‍ത്തുകയാണെന്ന് തന്‍റെ ക്ലാസ്സില്‍ പറയുന്നു.ക്ലാസ് തീരുന്ന അന്ന് അവര്‍ അന്നേ വരെ തന്‍റെ തൊഴിലിനെ എങ്ങനെ കണ്ടു എന്ന് പറയുന്നു.അതിനു പുറകെ ഒരു വലിയ രഹസ്യവും.

     മൊരിഗുച്ചിയുടെ നാല് വയസ്സുകാരിയായ മകള്‍ സ്വിമ്മിംഗ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.നാല് വയസ്സുകാരി ആയ അവള്‍ അതില്‍ അബദ്ധത്തില്‍ വീണ് മരിച്ചു എന്നാണ് പോലീസ് ഭാഷ്യവും.മോരിഗുചിയും അങ്ങനെ തന്നെ കരുതി.എന്നാല്‍ അവളുടെ ശവശരീരം കിടന്നതിന്റെ അടുത്ത് നിന്ന് ലഭിച്ച പേര്‍സും ബേസ്ബോള്‍ ബോളും അവരുടെ മകളുടെ മരണത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുന്നു.അവര്‍  ക്ലാസ്സിലെ കുട്ടികളോട് ഒരു കഥ പറയുന്നു.തന്‍റെ മകളുടെ അച്ഛനായ പ്രശസ്ത പ്രൊഫ.ചെഗൂചി ഒരു HIV ബാധിതന്‍ ആണെന്നും അതിനാല്‍ അവരുടെ മകള്‍ അച്ഛന്റെ സാമീപ്യം ഇല്ലാതെ ആയിരുന്നു വളര്‍ന്നതെന്നും.തന്‍റെ സംരക്ഷണയില്‍ ആയിരുന്ന മകളുടെ കൊലപാതകികള്‍ അവരുടെ ഒപ്പം തന്നെ ഉണ്ടെന്നും പറയുന്നു.A എന്നും B എന്നും ഉള്ള രണ്ടു വിദ്യാര്‍ഥികളെ കുറിച്ചവര്‍ പറയുന്നു.അതില്‍ A യോട് സംസാരിച്ചപ്പോള്‍ അവന്‍ വളരെയധികം ലാഘവത്തോടെ ആ കൊലപാതകത്തെ നിസാരവല്‍ക്കരിച്ചു എന്നും അവന്‍ താന്‍ ചെയ്ത തെറ്റിന്റെ വ്യാപ്തി അറിയാതെ അവരെ പരിഹസിച്ചു എന്നും പറയുന്നു.B എന്ന വിദ്യാര്‍ഥിയുടെ പ്രതികരണവും സമാനമായ രീതിയില്‍ ആയിരുന്നു.അത് കൊണ്ട് തന്നെ നിയമത്തിനു മുന്നില്‍ അവര്‍ക്ക് ഒരിക്കലും ശിക്ഷ ലഭിക്കില്ല എന്ന് മനസ്സിലാകുന്നതോടെ അവര്‍ തന്‍റെ പ്രതികാരം ആരംഭിക്കുന്നു.തന്‍റെ മരിച്ച മകളുടെ അച്ഛനായ പ്രൊഫ.ചെഗൂചിയുടെ HIV ബാധിതമായ  രക്തം അന്ന് തന്‍റെ സ്കൂളിലെ അവസാന ദിവസം നല്‍കിയ പാലില്‍ കലക്കി എന്ന് പറയുന്നു.മറ്റുള്ള കുട്ടികള്‍  ഈ A യെയും Bയെയും  തങ്ങളുടെ ഇടയില്‍ നിന്നും കണ്ടെത്തുന്നു.ഇതിനു ശേഷം ഈ ചിത്രത്തിന്‍റെ അവതരണം ഇതിലെ പ്രധാന കഥാപാത്രങ്ങളുടെ ഭാഗത്ത്‌ നിന്നും കൊലപാതകത്തെ കുറിച്ചും അതിലേക്കു നയിച്ച കാര്യങ്ങളെയും അത് പോലെ തന്നെ ഈ സംഭവങ്ങള്‍ക്ക് ശേഷം അവരുടെ ജീവിതത്തില്‍ എന്തെല്ലാം ഉണ്ടായി എന്നതിനെയും കുറിച്ചുള്ള അവരവരുടെ ഭാഗത്ത്‌ നിന്നുള്ള കുറ്റസമ്മതങ്ങളും കുറ്റപ്പെടുത്തലുകളിലും കൂടി ഈ കഥാപാത്രങ്ങളെ അവരുടെ മാനസിക തലങ്ങളില്‍ നിന്നും പുറത്തു കൊണ്ട് വന്ന് അവരുടെ ജീവിതങ്ങളെ പരിചയപ്പെടുത്തുകയാണ്.പ്രധാനമായും ഇവരുടെ ഈ പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ ഉള്ള ഇരുണ്ട രഹസ്യങ്ങളും സിനിമയില്‍ ആദ്യം കണ്ട കുട്ടികളില്‍ നിന്നും അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നും അവതരിപ്പിക്കുന്നു.

    ചിത്രത്തിന്‍റെ ഓരോ ഫ്രയിമും മനോഹരമായിരുന്നു.രംഗങ്ങള്‍ക്ക് അനുയോജ്യമാംയ പശ്ചാതല സംഗീതവും ,ക്യാമറയും എന്നിവ കൂടാതെ ഉന്നത നിലവാരത്തില്‍ ഒരു ഗ്രാഫിക്സും ഈ സിനിമയെ ഇരുണ്ട ജീവിതങ്ങളെ കുറിച്ചുള്ള മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരം നല്‍കി.ജീവിതത്തില്‍ അംഗീകാരം ലഭിക്കുവാനും പ്രിയപ്പെട്ടവരാല്‍ തങ്ങളെ അനുമോദിക്കപ്പെടുവാനും ഉള്ള ഒരു ത്വര എല്ലാ മനുഷ്യരിലും ഉള്ളതാണ്.എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ അതിഭീകരം ആയ ഭവിഷ്യത്തുകള്‍ ചിലപ്പോള്‍ സഹജീവികളോടുള്ള വില കുറഞ്ഞ കാഴ്ചപ്പാടുകള്‍ ഉണ്ടാക്കും എന്നുള്ള ഒരു സത്യാവസ്ഥ ഈ ചിത്രം അവതരിക്കുന്നു.വേറിട്ട രീതിയില്‍ ഉള്ള ചിത്ര നിര്‍മാണം ഈ സിനിമയെ കണ്ടു തീര്‍ത്താലും നമ്മുടെ ഒപ്പം കൊണ്ട് വരും.

More reviews @ http://www.movieholicviews.blogspot.com

147.THE DISCREET CHARM OF THE BOURGEOISIE(FRENCH,1972)

147.THE DISCREET CHARM OF BOURGEOISIE(FRENCH,1972),|Fantasy|Comedy|Drama|,Dir:-Luis Bunuel,*ing:-Fernando Rey,Delphine Seyrig,Paul Frankeur.

  ലൂയി ബുനുവല്‍ സംവിധാനം ചെയ്ത 1972 ലെ റിലീസ് ആയ ചിത്രം ആണ് “The Disceet Charm of the Bourgeoisie”.1920 കളില്‍ ആരംഭിച്ച “സറിയലിസ്റ്റിക്ക്” രീതിയില്‍ ഉള്ള കലാവിഷ്ക്കാരം ആണ് ഈ ചിത്രത്തിലും അവതരിപ്പിച്ചിരിക്കുന്നത്.ഒരു ഫാന്റസി/കോമഡി ചിത്ര വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രമാണ് ഇത്.ലൂയി ബയൂവലിന്റെ മറ്റൊരു ചിത്രമായ “The Exterminating Angel” എന്ന ചിത്രത്തിന്‍റെ സമാനമായ ഒരു പശ്ചാത്തലം ആണ് ഈ ചിത്രത്തിനും ഉള്ളത്.”The Exterminating Angel” ല്‍ വിരുന്നിനു ശേഷം അദൃശ്യമായ കാരണങ്ങള്‍ മൂലം പുറത്തു കടക്കാന്‍ കഴിയാത്ത അതിഥികള്‍ ആണ് ഉള്ളതെങ്കില്‍ ഈ ചിത്രത്തില്‍ നടത്താന്‍ കഴിയാത്ത വിരുന്നാണ് പ്രമേയം.ഈ ചിത്രം സഞ്ചരിക്കുന്നത് രണ്ടു രീതിയിലാണ്,ഒരു ഭാഗത്ത്‌ സാമൂഹിക,രാഷ്ട്രീയ പ്രശ്നങ്ങളെ പരാമര്ഷിച്ചും പിന്നെ സിനിമയുടെ കാല്‍പ്പനിക വിഭാഗത്തില്‍  നാല് പേരുടെ സ്വപ്നങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന കഥാഗതിയും.ഒരു സ്വപ്നത്തിലൂടെ സഞ്ചരിച്ചു അടുത്ത സ്വപ്നത്തിലേക്ക് എത്തുന്ന കഥാഗതി.സമൂഹത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ ഉള്ളവര്‍ തമ്മില്‍ ഉള്ള ബന്ധം ആണ് ഈ ചിത്രത്തിലെ പ്രധാന പ്രമേയം.ഒരു കഥ എന്ന നിലയില്‍ വേര്‍തിരിച്ചെടുക്കാവുന്ന അടുക്കും ചിട്ടയും ഈ ചിത്രത്തിനില്ല.എന്നാല്‍ സംവിധായകന്‍റെ ഉദ്ദേശവും അത്തരം ഒന്നല്ല എന്ന് അനുമാനിക്കണം,പ്രത്യേകിച്ചും ബെനുവലിനെ പോലെ ഒരു മികച്ച സംവിധായകന്‍.തന്‍റെ ചിന്തകള്‍ക്കൊപ്പം പ്രേക്ഷകരെ അദ്ദേഹം യാത്ര ചെയ്യിപ്പിക്കുന്നു.

   ആറു സുഹൃത്തുക്കള്‍ പലപ്പോഴായി വിരുന്നിനു ഒത്തു കൂടാന്‍ ശ്രമിക്കുന്നു.ആദ്യത്തെ പ്രാവശ്യം ആലീസ്-കാസല്‍ ദമ്പതികളുടെ വെട്ടില്‍ എത്തിയപ്പോള്‍ അവര്‍ വന്ന ദിവസം മാറി പോയി എന്ന് ആലീസ് പറയുന്നു.വിരുന്നിന് ക്ഷണിച്ചത് അടുത്ത ദിവസം രാത്രിയിലേക്ക്‌ ആയിരുന്നു എന്ന് പറയുന്നു.നിരാശരായ അവര്‍ അവിടെ അടുത്തുള്ള ഒരു വലിയ ഭക്ഷണശാലയില്‍ പോകുന്നു.എന്നാല്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്ന അവര്‍ അവിടെ അന്നുച്ചയ്ക്ക്‌ അവിടത്തെ ഉടമസ്ഥന്‍ മരിച്ചു എന്ന് മനസ്സിലാക്കുന്നു.അവര്‍ ആവിടം കാലിയാക്കുന്നു.അടുത്ത പ്രാവശ്യം ആലീസ്-കാസ്സല്‍ ദമ്പതികളുടെ വീട്ടില്‍ വേണ്ടും എത്തിയപ്പോള്‍ സെക്സിനായി അവര്‍ വീടിന്റെ ജനലിലൂടെ പോകുന്നു.അല്‍പ്പ നേരത്തിനു ശേഷം വരാം എന്ന് കരുതി പോയ അവര്‍ എന്നാല്‍ വരാന്‍ താമസിച്ചപ്പോള്‍ തങ്ങളുടെ നിയമവിരുദ്ധമായ ഇടപാടുകള്‍ കണ്ടു പിടിച്ചു പോലീസ് വരും എന്നറിഞ്ഞു അവര്‍ രക്ഷപ്പെട്ടതാണ് എന്നവര്‍ കരുതുന്നു.അത് കൊണ്ട് അവരും അവിടെ നിന്നും പോകുന്നു.ഇത് പലപ്പോഴുമായി ആവര്‍ത്തിക്കുന്നു.ചായ കുടിക്കാന്‍ ആയി പോയ ഹോട്ടലില്‍,പിന്നീട് പട്ടാളക്കാര്‍ വന്ന മറ്റൊരു വിരുന്നില്‍,സ്വപനങ്ങളുടെ ഭാഗത്ത്‌ പോലും ഇത് ആവര്‍ത്തിക്കപ്പെടുന്നു.”മിറാണ്ട” എന്ന സാങ്കല്‍പ്പിക രാജ്യത്തിന്റെ സ്ഥാനപതിയും മറ്റുള്ളവരും ആയുള്ള സംഭാഷങ്ങളില്‍ അക്കാലത്തെ രാഷ്ട്രീയാവസ്ഥകള്‍ തുറന്നു കാട്ടുന്നുണ്ട്.വിവാദപരമായ അല്ലെങ്കില്‍ സംവിധായകന്‍റെ കണ്ണില്‍ കൂടി നോക്കുമ്പോള്‍ പ്രേക്ഷകന്‍ കേള്‍ക്കണ്ട എന്ന് കരുതുന്ന ഭാഗങ്ങള്‍ മറ്റു ചില ശബ്ദങ്ങള്‍ ഉപയോഗിച്ച് കേള്‍ക്കാത്ത രീതിയില്‍ ആക്കിയിട്ടുണ്ട്.ഒരു പക്ഷേ എല്ലാവര്ക്കും അറിയാവുന്ന കാര്യം എന്നതായിരിക്കും അതിനു കാരണം അല്ലെങ്കില്‍ പ്രേക്ഷകന് പൂരിപ്പിക്കാന്‍ ഉള്ള ഭാഗങ്ങള്‍ ആയിരിക്കാം.

  അര്‍ത്ഥമില്ലാത്ത സ്വപ്‌നങ്ങള്‍ കാണ്ട് അത് മറ്റുള്ളവരോട് വിവരിക്കുന്ന യുവാവായ ലെഫ്ടനന്റ്റ്,പിന്നെ സ്വപ്നങ്ങളിലൂടെ മറ്റു കഥാപാത്രങ്ങളുടെ ചിന്തകള്‍ അല്ലെങ്കില്‍ അവരെ അവതരിപ്പിക്കുന്ന ആളുകള്‍ എന്നിവയാണ് ഈ ചിത്രത്തിന്റെ മറ്റൊരു വശം.ഒരു പക്ഷേ ഈ സ്വപ്നങ്ങളിലൂടെ ഒരാള്‍ക്ക്‌ മറ്റൊരാളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ അവര്‍ സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു പ്രതിച്ഛായ ആകും അവതരിപ്പിക്കപ്പെടുക.സ്വന്തം രാജ്യമായ എല്ലാ കൊല്ലരുതായ്മയ്ക്കും പേര് കേട്ട മിറാണ്ടയെ കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ദേഷ്യം വരുന്ന അവരുടെ സ്ഥാനപതി കഥാപാത്രം ഇത്തരം ഒരു സൂചന നല്‍കുന്നു.മിക്ക സ്വപ്നങ്ങളിലും അയാളുടെ സ്വഭാവം ഇത് തന്നെ ആയിരുന്നു.തന്‍റെ സുഹൃത്തിനോടൊപ്പം ഭാര്യ പോകുന്നതായി സ്വപനം കാണുന്ന ഭര്‍ത്താവ് ഒക്കെ ഇത്തരം ചിലരുടെ മാനസിക ചിന്തകളും അവതരിപ്പിക്കുന്നു.അത് കൊണ്ട് തന്നെ മികച്ച  സര്‍ക്കാസം അവതരിപ്പിക്കപ്പെട്ട ചിത്രം ആണെന്നും ഇതിനെ കുറിച്ച് പറയാം.കാരണം സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ പരിഹാസത്തിന്റെ ഭാഷയില്‍ ആണ് ഇവിടെ വ്യക്തമായി പരിഹസിച്ചിട്ടുള്ളത് .മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്ക്കാരം ലഭിച്ച ഈ ചിത്രം സിനിമ നിരൂപകന്മാരുടെ തലതൊട്ടപ്പന്‍ ആയ റോജര്‍ എബെര്‍റ്റ് മുഴുവന്‍ മാര്‍ക്കും നല്‍കിയ ചിത്രമായിരുന്നു.ഒരു പ്രത്യേക വരയിലൂടെ നീങ്ങുന്ന കഥ ഇല്ലെങ്കില്‍ പോലും അല്‍പ്പം പോലും ഈ ചിത്രം മുഷിപ്പിക്കുന്നില്ല.ഉയര്‍ന്ന ജീവിത നിലവാരം ഉള്ളവര്‍ പോലും മാനസികമായി സാധാരണ മനുഷ്യര്‍ തന്നെ ആണെന്ന് പലപ്പോഴും തോന്നുകയും ചെയ്യും.

More reviews @ http://www.movieholicviews.blogspot.com

146.BEKAS(KURDISH,2012)

146.BEKAS(KURDISH,2012),|Drama|,Dir:-Karzan Kader,*ing:-Zamand Taha,Sarwar Fazil.

 സൂപ്പര്‍മാന്‍-അനീതിക്കെതിരെ പോരാടുന്ന അമാനുഷികന്‍ എന്ന് ബാല്യത്തില്‍ ആ കഥാപാത്രത്തെ കുറിച്ച് ചിന്തിക്കാത്ത ബാല്യങ്ങള്‍ കുറവാണ്.കുട്ടികളെ കുറിച്ചുള്ള സിനിമകള്‍ പലതും ലോകനിലവാരത്തിലേക്ക് ഉയരുമ്പോള്‍ അവയുടെ പ്രമേയങ്ങള്‍ പലപ്പോഴും ബാല്യത്തിലെ നിഷ്ക്കളങ്കമായ സ്വപ്നങ്ങളെ ആധാരമാക്കി ആകും.ജീവിത ലക്ഷ്യത്തില്‍ എത്തി ചേരാന്‍ പ്രയത്നിക്കുന്ന കുട്ടികളുടെ കഥകള്‍ അത് കൊണ്ട് തന്നെ നിഷ്ക്കളങ്കമായ മനസ്സ് കൊണ്ട് കാണുമ്പോള്‍ പലപ്പോഴും മനസ്സിന് ഒരു പ്രത്യേക സുഖം നല്‍കും.അതിനായി മുതിര്‍ന്നവരുടെ മനസ്സും അവരുടെ ചിന്തകള്‍ക്ക് ഒപ്പം അതിവേഗം സഞ്ചരിക്കണം എന്ന് മാത്രം.ഇറാക്ക് എന്ന രാജ്യത്തെ കുറിച്ച് ആദ്യം കേള്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്നത് സദ്ദാമും പിന്നെ അവിടത്തെ യുദ്ധങ്ങളും ആണ്.ഒരു ദു:ഖ സത്യമായി ഈ സിനിമ കാണുമ്പോഴും അവിടെ നടക്കുന്ന മരണങ്ങള്‍ മനുഷ്യരാശിയെ എന്നും വേദനിപ്പിക്കുന്ന ഒന്നാണ്.ഇറാക്കിലെ കുര്‍ദുകളുടെ ഭാഗത്തില്‍ ഉള്ള കുട്ടികളായ ധനയുടെയും അവന്‍റെ അനുജന്‍ സനയുടെയും സ്വപ്നങ്ങളുടെ കഥയാണ് ഈ ചിത്രം.അവരുടെ സ്വപ്നം വലുതാണ്,അമാനുഷികനായ സൂപ്പര്‍മാനെക്കാളും വലുത്.അനാഥരായ, വീടില്ലാത്ത അവരുടെ സ്വപ്നം അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണുക എന്നതാണ്.

    റോഡരികില്‍ ഷൂ തുടച്ചു ജീവിക്കുന്ന അവരെ സഹായിക്കുന്നത് കണ്ണ് കാണാത്ത വൃദ്ധനായ ബാബ ഖാലിദ് ആണ്.അയാള്‍ പുത്രവാല്‍സല്യത്തോടെ സനയെ വിളിക്കുമ്പോള്‍ അവന്‍ പലപ്പോഴും അനാഥന്‍ ആണെന്നത് മറക്കുന്നു.തന്‍റെ മൂത്ത സഹോദരനായ ധന ആയിരുന്നു സനയുടെ ലോകം.അവനെ ശാസിക്കാനും തല്ലാനും എല്ലാം അധികാരം ഉള്ളത് തന്‍റെ മാതാപിതാക്കളുടെ സ്ഥാനത് ഉള്ള ധനയ്ക്ക് സന നല്‍കിയിരുന്നു.ഒരു കൊച്ചു കുട്ടി ആയിരുന്നെങ്കിലും അവനു ജീവിതത്തെ കുറിച്ച് ചില കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.അതിലൊന്ന് ആണ്,ഒളിച്ചിരുന്ന് കാണുന്ന സിനിമകളിലെ സൂപ്പര്‍മാനെ നേരില്‍ കാണണം എന്ന ആഗ്രഹം.തന്‍റെ ജീവിതം ദുഷ്ക്കരം ആക്കിയവരെ ഒക്കെ ശിക്ഷിക്കാന്‍ സൂപ്പര്‍മാന് കഴിയും എന്നവന്‍ വിശ്വസിക്കുന്നു.യുദ്ധങ്ങളിലൂടെ തന്‍റെ മാതാപിതാക്കളുടെ മരണത്തിനു കാരണക്കാരന്‍ ആയ സദ്ദാം ആണ് ആവന്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ആദ്യ പേരുകാരന്‍.ധനയ്ക്കാണെങ്കില്‍ ഒരു കൗമാര പ്രണയം ഉണ്ട്.അവള്‍ ഒരു ദിവസം മാതാപിതാക്കളോടൊപ്പം  അമേരിക്കയില്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ അവളെ കാണാന്‍ വേണ്ടി അമേരിക്കയില്‍ പോകാന്‍ അവന്‍ തീരുമാനിച്ചു.കൂടെ സൂപ്പര്‍മാനെ കാണാം എന്നുള്ള പ്രതീക്ഷയില്‍ സനയും.നിയമവിരുദ്ധമായി ആളുകളെ അമേരിക്കയിലേക്ക് കടത്തി കൊണ്ട് പോകുന്നവര്‍ അവിടെ ധാരാളം ഉണ്ട്.എന്നാല്‍ അതിനു ആവശ്യം പണം,പാസ്പ്പോര്‍ട്ട് എന്നിവയാണ്.എന്നാല്‍ ആവരുടെ കയ്യില്‍ രണ്ടും ഇല്ല.എന്നാലും അവര്‍ തളരാതെ മൈക്കില്‍ ജാക്സണ്‍ എന്ന പേരിട്ട് വിളിക്കുന്ന ഒരു കഴുതയെ  വാങ്ങുന്നു.അപകടകരമായ ഒരു സാഹസത്തിനു അവര്‍ തയ്യാറായി..ഒരു കഴുതപ്പുറത്ത് കയറി  അമേരിക്കയില്‍ പോയി സൂപ്പര്‍മാനെ കാണാം എന്ന ലക്ഷ്യത്തോടെ.അവരുടെ കൌതുകകരവും രസകരവുമായ യാത്രയാണ് “ബെകാസ്” എന്ന ഈ കുര്‍ദിഷ് ഭാഷയില്‍ ഉള്ള ചിത്രം അവതരിപ്പിക്കുന്നത്‌.

   യുദ്ധങ്ങളുടെ കെടുതിയും എല്ലാം തികച്ചും വ്യത്യസ്തമായി ഈ ചിത്രത്തില്‍ അവരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.ഏതു യുദ്ധത്തിന്റെയും അവസാനം അനാഥരായ ഇത്തരം ബാല്യ-കൗമാരങ്ങള്‍ മാത്രമാണ്.സന ആയി അഭിനയിച്ച സമന്ദ് താഹ എന്ന കുട്ടി ആ വേഷം അവിസ്മരനീയം ആക്കി.അത്ര ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന്.ഒരു പക്ഷേ ഒരു ബാലതാരത്തില്‍ നിന്നും പ്രതീക്ഷിക്കവുന്നതിനും അപ്പുറം അവന്‍ അഭിനയിച്ചിട്ടുണ്ട്.സിനിമ കഴിയുമ്പോള്‍ പോലും മനസ്സില്‍ നില്‍ക്കുന്ന ഒരു കഥാപാത്രം.അവന്റെ നിഷ്കളങ്കമായ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ അതീവ രസകരം ആയിരുന്നു.കുര്‍ദുകളുടെ ജീവിത രീതികളും അവരുടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും പ്രതീക്ഷകളും എല്ലാം ഈ ചിത്രത്തിലുണ്ട്.ഈ ചിത്രം കൂടുതല്‍ മനോഹരമാക്കുന്നത് ക്യാമറയും പിന്നെ പശ്ചാത്തല സംഗീതവും ആണ്.അധികം കേട്ടിട്ടില്ലാത്ത ഒരു സ്ഥലത്ത് നിന്ന് അവതരിപ്പിക്കപ്പെട്ട ഈ ചിത്രം നിലവാരത്തിലും മോശം അല്ല.ചുരുക്കത്തില്‍ ഒരല്‍പം സമയം ഉണ്ടെങ്കില്‍ തലയൊന്നും പുകയ്ക്കാതെ കാണാവുന്ന ഒരു നല്ല സിനിമയാണ് ബെകാസ്.

More reviews @ http://www.movieholicviews.blogspot.com

145.THE CRIMSON RIVERS(FRENCH,2000)

 145.THE CRIMSON RIVERS(FRENCH,2000),|Thriller|Mystery|,Dir:-Mathiew Kassowitz,*ing:Jean Reno,Vincent Cassel.

ഒരു ത്രില്ലര്‍ സിനിമയുടെ എല്ലാ ചേരുവകകളും കോര്‍ത്തിണക്കി എടുത്ത ചിത്രം ആണ് “The Crimson Rivers”.ഫ്രാന്‍സില്‍ മലനിരകളില്‍ ഒന്നില്‍ കാണപ്പെട്ട പ്രത്യേകമായ ലക്ഷ്യത്തോടെ കൊല ചെയ്യപ്പെട്ട ഒരു ശവശരീരം ആണ് കേസിന് തുടക്കം.അന്വേഷണത്തിനായി പോലീസ് എത്തിയതിനു പിന്നാലെ വന്ന “നിമാന്‍സ് ” എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസ് വളരെയധികം ദുരൂഹത നിറഞ്ഞതാണെന്ന് മനസ്സിലാക്കുന്നു.ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന ശിശുവിനെ പോലെ കെട്ടി വച്ച മനുഷ്യ ശരീരത്തില്‍ കാണപ്പെട്ട അസാധാരണമായ മുറിവുകളും അത് പോലെ തന്നെ ചൂഴ്ന്നെടുത്ത കണ്ണുകളും മുറിക്കപ്പെട്ട രണ്ടു കൈകളും അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നു.ആ ഗ്രാമത്തിലെ എല്ലാം അവിടെ ഉള്ള ഒരു യൂനിവേര്‍സിറ്റി ആയിരുന്നു.ഫ്രാന്‍സിലെ തന്നെ മികച്ചതെന്ന് അവകാശപ്പെടാവുന്ന ഒന്ന്.അവിടത്തെ ലൈബ്രറിയിലെ ഉദ്യോഗസ്ഥന്‍ ആയ റിമി കല്ലോയിസ് ആയിരുന്നു കൊല്ലപ്പെട്ടത്.അയാള്‍ അവിടെ ഒരു പ്രൊഫസ്സറും ആയിരുന്നു.കേസന്വേഷണത്തിനായി യൂനിവേര്‍സിറ്റിയില്‍ എത്തിയ നിമാന്‍സ് അവിടത്തെ രീതികള്‍ പഠിക്കുന്നു.വളരെയധികം ചിട്ടയോടെ നടത്തപ്പെടുന്ന പഠനവും അവിടെ ഉള്ള വിദ്യാര്‍ഥികളില്‍ അധികവും അവിടത്തെ പ്രൊഫസര്‍മാരുടെ മക്കളും ആണെന്ന് മനസിലാക്കുന്നു.മരണപ്പെട്ട കല്ലോയിസും ഇത്തരത്തില്‍ അവിടത്തെ അധ്യാപകരുടെ മകന്‍ ആയിരുന്നു.ആ ഗ്രാമത്തിലെ ആശുപത്രി,വൈദ്യുതി എല്ലാം യൂനിവേര്സിട്ടിയുടെ കീഴില്‍ ആയിരുന്നു.നിമാന്‍സ് ചൂഴ്ന്നെടുത്ത കണ്ണുകളെ കുറിച്ചറിയാന്‍ അവിടത്തെ നേത്രരോഗ വിദഗ്ദ്ധനെ കാണാന്‍ ചെല്ലുന്നു.Dr.ചെര്‍നെസ് എന്ന അയാള്‍ നിമാന്‍സിനോട് താഴ്വരയില്‍ കുട്ടികളില്‍ കണ്ടു വരുന്ന ജനിതക രോഗത്തെ കുറിച്ച് സംസാരിക്കുന്നു.അത് പോലെ യൂനിവേര്സിട്ടിയിലെ കുട്ടികളുടെ മികച്ച ആരോഗ്യത്തെ കുറിച്ചും.

   സമാന്തരമായി മറ്റൊരു സ്ഥലത്ത് പോലീസിനു ശവക്കലറയില്‍ രാത്രി അതിക്രമിച്ചു സ്വാസ്തിക ചിഹ്നം വരച്ചവരെയും അത് പോലെ തന്നെ അവിടത്തെ സ്കൂളിന്‍റെ സ്റ്റോര്‍ റൂമില്‍ ആരോ രാത്രിയില്‍ കയറിയതായും പരാതി ലഭിക്കുന്നു.ജൂഡിത്ത് എന്ന ഇരുപതു വര്ഷം മുന്‍പ് ഒരു അപകടത്തില്‍ മരിച്ച പെണ്‍ക്കുട്ടിയുടെ ശവക്കലറയില്‍ ആയിരുന്നു ആരോ ആക്രമിച്ചു കടന്നത്‌.സ്ക്കൂളിലെ രേഖകളില്‍ നിന്നും അന്ന് രാത്രി അവിടെ വന്ന ആരോ അവള്‍ അവിടെ പഠിച്ച വര്‍ഷത്തെ രേഖകള്‍ എല്ലാം കീറി എടുത്തതായും കാണപ്പെട്ടു.ഈ കേസ് അന്വേഷിക്കുന്നത് മാക്സ് എന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരുന്നു.സ്വാസ്തിക ചിഹ്നത്തിന്‍റെ പുറകെ പോയ മാക്സ് നാസി അനുകൂലികളായ ചെറുപ്പക്കാരെ സംശയിക്കുന്നു.എന്നാല്‍ അവര്‍ പറഞ്ഞ സൂചനകള്‍ വച്ച് ഒരു ലട കാറില്‍ തലേന്ന് രാത്രി ആരോ അവിടെ വന്നിരുന്നു എന്ന് മനസ്സിലാക്കുന്നു.മാക്സ് ജൂടിത്തിന്റെ അമ്മയെ കാണാന്‍ പോകുന്നു.മകളുടെ അപകട മരണത്തിനു ശേഷം സമനില തെറ്റിയ അവര്‍ ഇപ്പോള്‍ ഒരു കോണ്‍വെന്റില്‍ വൈദികയാണ്.അവര്‍ തന്‍റെ മകളെ കൊന്നത് പിശാചുക്കള്‍ ആണെന്ന് മാക്സിനോട് പറയുന്നു.എന്നാല്‍ ഒരു പ്രത്യേക അവസരത്തില്‍ മാക്സിന്റെയും നിമാന്സിന്റെയും സമാന്തരമായ അന്വേഷണങ്ങള്‍ അവര്‍ അറിയാതെ തന്നെ ഒരു തെളിവില്‍ എത്തി ചേരുന്നു.സ്വന്തമായി കേസ് അന്വേഷിക്കുന്ന നിമാന്‍സിനു മാക്സിന്റെ കഴിവില്‍ വിശ്വാസം ഇല്ലായിരുന്നു.എങ്കിലും മാക്സ് അന്വേഷണത്തില്‍ ഉള്ള തന്‍റെ പ്രാഗത്ഭ്യം ഉപയോഗിച്ച് നടത്തുന്ന കണ്ടെത്തലുകള്‍ നിമാന്‍സിനെയും ആകര്‍ഷിക്കുന്നു.തങ്ങളുടെ ലക്‌ഷ്യം ഒന്നാണെന്ന് അവര്‍ മനസ്സിലാക്കുന്നു.അവരെ കാത്തിരുന്നത് വലിയൊരു രഹസ്യം ഒളിപ്പിച്ച പര്‍വത നിരകളും അവിടത്തെ ആളുകളും ആയിരുന്നു.മരണങ്ങള്‍ വീണ്ടും സംഭവിക്കുന്നു.കുറ്റവാളി എന്ന് സംശയിക്കാവുന്ന പലരെയും അവര്‍ കാണുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ ചെയ്യുന്ന ആള്‍ അവരോട് എന്തോ പറയാന്‍ ശ്രമിക്കുന്നതായി .അവിശ്വസനീയമായ പല തെളിവുകളും അവരെ കൊണ്ടെത്തിച്ചത് ഒരു വലിയ രഹസ്യത്തിലേക്ക് ആണ്.അതെന്താണെന്ന് അറിയാന്‍ ബാക്കി ചിത്രം കാണുക.
   
  ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഉള്ള പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്‍റെ ഒരു വലിയ മുതല്‍ക്കൂട്ട് ആണ്.ഈ സിനിമയുടെ മൊത്തത്തില്‍ ഉള്ള നിഗൂഡമായ ഒരു സ്വഭാവം നിലനിര്‍ത്താന്‍ അതിനു സാധിക്കുന്നുണ്ട്.അന്വേഷണ ഉദ്യോഗസ്ഥരായി അഭിനയിച്ച ജീന്‍ റെനോയും വിന്സന്റ് കാസ്സലും നല്ല പ്രകടനം തന്നെ നടത്തി.നിഗൂഡമായ ഒരു കഥയും മികച്ച അപ്രതീക്ഷിതമായ ട്വിസ്ട്ടുകളും ഈ ഫ്രഞ്ച് ചിത്രത്തെ മികച്ച ഒരു ത്രില്ലര്‍ സിനിമ ആക്കുന്നുണ്ട്‌.രണ്ടു ഭാഗങ്ങള്‍ ഉള്ള “The Crimson Rivers ” പരമ്പരയിലെ ആദ്യ ചിത്രം തീര്‍ച്ചയായും നല്ലൊരു ത്രില്ലര്‍ അനുഭവം ആണ് നല്‍കുന്നത്.

More reviews @ http://www.movieholicviews.blogspot.com

144.THE NEIGHBORS(KOREAN,2012)

144.THE NEIGHBORS(KOREAN,2012),|Thriller|,Dir:-Hwi Kim,*ing:-Yunjin Kim,Dong Seok ma,Gun Ho Jin.

കൊറിയന്‍ ത്രില്ലര്‍ സിനിമകളിലെ സ്ഥിരം വിഷയം ആണ് പെണ്‍കുട്ടികള്‍ക്ക് നേരെ ഉള്ള അക്രമങ്ങള്‍ പ്രമേയം ആക്കിയുള്ള സിനിമകള്‍.ഒരു പക്ഷേ പലപ്പോഴും മടുപ്പ് ഉണ്ടാകും ഇത്തരം സ്ഥിരം പ്രമേയങ്ങള്‍  എന്ന് കരുതുമ്പോഴും ഓരോ പ്രാവശ്യവും വ്യക്തമായ ഒരു തിരക്കഥ അവതരിപ്പിച്ച് കൊറിയന്‍ സിനിമ നമ്മളെ അത്ഭുതപ്പെടുത്തും.ഒരു ക്ലീഷേ പ്രമേയം എങ്ങനെ വ്യത്യസ്തം ആയി എടുക്കാം എന്ന് അവരുടെ പല സിനിമകളും കാണിച്ചു തരുന്നു.”Azooma”, “Psychometry”,”Memories of Murder”,”Monatge”,”Missing”,”No Mercy”,”Voice of Murderer”,”Chaser” അങ്ങനെ പോകുന്നു ആ ലിസ്റ്റ്.ഈ സിനിമകള്‍ ഒക്കെ കാണുമ്പോള്‍ മനസ്സിലാകും ഒരേ പ്രമേയം വ്യത്യസ്ത രീതിയില്‍ അവതരിപ്പിക്കുന്നതിന്റെ മായാജാലം.ആ ഗണത്തില്‍ തീര്‍ച്ചയായും പെടുത്താവുന്ന ഒരു ചിത്രം ആണ് 2012 ല ഇറങ്ങിയ “The Neighbors”.ഇത്തവണയും ഒരു പെണ്‍ക്കുട്ടിയുടെ കൊലപാതകത്തോടെ ആണ് സിനിമ തുടങ്ങുന്നതും.മരിച്ചു പോയ പെണ്‍ക്കുട്ടിയുടെ രണ്ടാനമ്മ മരിച്ചതിന് അവള്‍ ദിവസവും വൈകിട്ട് വീട്ടില്‍ വരുന്നത് പോലെ അനുഭവപ്പെടുന്നു.അവര്‍ അവളെ ഭയക്കുന്നു.എന്നാല്‍ ഒരു ദിവസം ആ പെണ്‍ക്കുട്ടിയുടെ അച്ഛന്‍ തന്റെ മകളെ രണ്ടാനമ്മ ഭയപ്പെടുന്നത് അവള്‍ സ്വന്തം മകള്‍ അല്ലാത്തത് കൊണ്ടാണെന്ന് പറയുന്നു.അതിനു ശേഷം അവര്‍ അവളെ കൂടുതലായി സ്നേഹിക്കുന്നു.അവര്‍ തമ്മില്‍ ഉള്ള ബന്ധം ശക്തമാകുന്ന ദിവസം ആണ് അവളെ കാണാതാകുന്നതും ഒരു പെട്ടിയില്‍ അവളുടെ മൃത ദേഹം ലഭിക്കുന്നതും.എന്നാല്‍ സിനിമയില്‍ കൊലയാളിയെ തുടക്കം മുതല്‍ കാണിക്കുന്നുണ്ട് മറകള്‍ ഇല്ലാതെ.

  അയല്‍ വീടുകള്‍ തമ്മില്‍ ഉള്ള അടുപ്പമില്ലായ്മ കാരണം അപരിചിതമായ പല സംഭവങ്ങളും അവിടെ വിഷയം ആകുന്നില്ല.ഒരു കൊലയാളി അവിടെ ഉണ്ടെന്നറിഞ്ഞാല്‍ അവിടെ ഉള്ള വീടുകളുടെ വില കുറയും എന്ന് ഭയപ്പെടുന്നവരും,തന്‍റെ ജീവിതത്തിലെ വലിയ ഒരു രഹസ്യത്തില്‍ നിന്നും 5 മാസത്തില്‍ നിന്നും രക്ഷപ്പെടും എന്ന് കരുതുന്ന ആളും,മറ്റൊരു മുഖം ഉള്ള കൊലയാളി പോലും സ്വന്തം സ്വഭാവം മറ്റുള്ളവരില്‍ നിന്നും ഒളിച്ചു വയ്ക്കുന്നു.ചില പ്രത്യേക ദിവസങ്ങളില്‍ മാത്രം പിസ്സ വാങ്ങിക്കുന്ന ഫ്ലാറ്റിലെ അന്തേവാസിയെ കുറിച്ച് സംശയം തോന്നുന്ന പിസ ഡെലിവറി ബോയ്‌ അക്കാര്യം തന്‍റെ മുതലാളിയോട് പറയുന്നെങ്കിലും അതൊരു ഭ്രാന്തന്‍ ചിന്ത മാത്രം ആയി അയാള്‍ തള്ളിക്കളയുന്നു.സമാനമാണ് മൃത ശരീരം അടയ്ക്കപ്പെട്ട പെട്ടി വാങ്ങിച്ച കടയുടെ ഉടമയായ വൃദ്ധനും.അയാള്‍ ഇക്കാര്യം തന്‍റെ ഭാര്യയോടു പറയുമ്പോള്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപ്പെടാതെ ഇരിക്കാന്‍ അവര്‍ ഉപദേശിക്കുന്നു.തന്‍റെ അമ്മാവനോടുള്ള പക തീര്‍ക്കാന്‍ അയാള്‍ക്ക്‌ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അത്ര തുക കൊടുത്ത് പീഡിപ്പിക്കുന്ന ആന്‍-ഹ്യുക് മോയും മനുഷ്യന്റെ മറ്റൊരു മുഖം കാണിക്കുന്നു.ആ കഥാപാത്രത്തെ അവതരിപ്പിക്കുന്ന :മാ ഡോംഗ് സിയോക്” ഇപ്പോള്‍ കൊറിയന്‍ നടന്മാരില്‍ എനിക്ക് ഇഷ്ടപ്പെട്ട നടന്മാരില്‍ ഒരാളാണ്.പലപ്പോഴും ചുറ്റും ഉള്ളവരുടെ അശ്രദ്ധയും മറ്റുള്ളവരുടെ ജീവിതം പോകുന്ന വഴിക്ക് പോകട്ടെ എന്ന് കരുതുന്ന ചിന്താഗതിയും പുലര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അപകടം ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ആദ്യ പെണ്‍ക്കുട്ടിയുടെ മരണത്തിനു ശേഷം കൊലയാളി അവളുടെ മുഖ സാദൃശ്യം ഉള്ള മറ്റൊരു പെണ്‍ക്കുട്ടിയെ ഉന്നമിടുന്നു.അതിന്‍റെ ഇടയ്ക്ക് അയാള്‍ പല കൊലകളും നടത്തുന്നു;നടത്താന്‍ ശ്രമിക്കുന്നു.എന്നാല്‍ സംശയം ഉള്ളവര്‍ പോലും തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മൂലം അത് പുറം ലോകത്തെ അറിയിക്കുന്നില്ല.എന്നാല്‍ ഒരിക്കല്‍ ഈ ചിന്താഗതി ഉള്ളവര്‍ എല്ലാം ഒരുമിക്കുന്നു,പരസ്പ്പരം അറിയിക്കാതെ തങ്ങളുടെ കടമകള്‍ ചെയ്യാന്‍ അവര്‍ തയ്യാറാകുമ്പോള്‍ ചിത്രം അവരുടെ ഇടയില്‍ ഉള്ള ഊഷ്മളമായ ഒരു ബന്ധം പുറത്തു കൊണ്ട് വരുന്നു.അല്ലെങ്കില്‍ അവരെ അതിലേക്ക് അടുപ്പിക്കുന്ന  സംഭവങ്ങള്‍ ഉണ്ടാകുന്നു.നമുക്ക് അരോചകം തോന്നുന്ന പല കഥാപാത്രങ്ങളും തങ്ങളുടെ ഭാഗം ഭംഗിയാക്കാന്‍ ശ്രമിക്കുന്നു.അതിനു കാരണം?വിധി എന്നൊക്കെ പറയാം.”ഈ അടുത്ത കാലത്ത്” സിനിമയില്‍ അവതരിപ്പിച്ച വിധിയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് ചിത്രം പിന്നീട്(രണ്ടു ചിത്രങ്ങളും തമ്മില്‍ ഒരു സാമ്യവും ഇല്ല.പകരം എനിക്ക് ഓര്‍മ വന്ന സമാന ചിത്രത്തെ കുറിച്ച് പറഞ്ഞു എന്നെ ഉള്ളു).അതില്‍ ചിലത് മോശം ആകാം.ചിലത് നല്ലതും.

 തന്‍റെ അയല്‍ക്കാരോട് അവരറിയാതെ സന്ധിയില്ലാ ആക്രമണം സ്വയം മനസ്സില്‍ പ്രഖ്യാപിച്ച കൊലയാളി.അയാളുടെ യുദ്ധങ്ങളെ കുറിച്ച് അറിയാത്ത അല്ലെങ്കില്‍ അറിയില്ല എന്ന് നടിക്കുന്ന അയല്‍ക്കാര്‍.ഈ ഒരു സാഹചര്യം അയാള്‍ക്ക്‌ തന്‍റെ മനസ്സിന്റെ വികലമായ പ്രവര്‍ത്തികള്‍ തുടര്‍ന്ന് പോകാന്‍ ഉള്ള മൌനാനുവാദം ആണ് നല്‍കുന്നത്.ചെറിയ ചെറിയ സംഭവങ്ങള്‍ വലിയ സംഭവങ്ങളിലേക്ക് ഉള്ള മാര്‍ഗദര്‍ശി ആകും എന്ന് ഈ സിനിമയിലെ ചില സീനുകളിലൂടെ സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നുണ്ട്.ഒരു പക്ഷേ കൂടൊരുക്കാന്‍ സാമഗ്രികള്‍ അന്വേഷിച്ച് ഇറങ്ങുന്ന പക്ഷിയുടെ നിയോഗം അതായിരിക്കാം.കൊറിയന്‍ ത്രില്ലറുകളുടെ ആരാധകര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.

More reviews @ http://www.movieholicviews.blogspot.com

143.BAMBARA WALLALA (SINHALESE,2009)

143.BAMBARA WALLALA(SINHALESE,2009),|Drama|Thriller|,Dir:Athula Liyanage,*ing:-Athula Liyanage,Mahendra Perera,Sriyantha Mendis.

  “പൊടി എക്ക” എന്ന കുട്ടിയുടെ ജീവിത കഥയാണ് “ബംബര വല്ലല” എന്ന സിംഹളീസ് ചിത്രം അവതരിപ്പിക്കുന്നത്‌.ശ്രീലങ്കയിലെ ഒരു നൃത്ത രൂപത്തിന്റെ പേരാണ് ഈ ചിത്രത്തിന് നല്‍കിയിരിക്കുന്നത്.ഈ നൃത്തത്തില്‍ നൃത്തം ചെയ്യുന്ന ആള്‍ ഒരു പമ്പരത്തിന് സമാനമായ രീതിയില്‍ കറങ്ങുന്നു.അയാളുടെ ബാലന്‍സില്‍ ആണ് ഈ നൃത്തം നടക്കുന്നത്.അത് പോലെ തന്നെ ആണ് പൊടി എക്കയുടെ ജീവിതവും.തുടക്കത്തില്‍ താളം പിഴച്ച ജീവിതം പിന്നീട് ബാലന്‍സ് നേടി എത്തിയപ്പോഴേക്കും ജീവിതം അയാളെ തന്റെ തുടക്കത്തില്‍ തന്നെ എത്തിച്ചിരുന്നു.എന്നാല്‍ ഇത്തവണ ഒരു വ്യത്യാസവും ഉണ്ടായിരുന്നു.പൊടി എക്ക എന്ന ബാലനില്‍ നിന്നും പ്രായം ഉള്ള പൊടി എക്കയിലെക്കുള്ള പ്രയാണം ആണ് ബംബര വല്ലല എന്ന് പറയാം.പൊടി എക്ക വിദ്യാഭ്യാസം ഇല്ലാത്തവന്‍ ആണ്.താമസം ഒരു ശ്രീലങ്കന്‍ ഗ്രാമത്തില്‍.80 കളിലെ തമിഴ് സിനിമകളിലെ ഗ്രാമങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു ഗ്രാമം.അച്ഛനില്ലാത്ത അവന്‍ തന്റെ അമ്മയോടും പെങ്ങളോടും ഒപ്പം കഴിയുന്നു.തന്‍റെ രണ്ടാനച്ഛന്റെ കള്ള വാറ്റില്‍ സഹായിക്കുകയാണ് അവന്‍റെ ജോലി.അയാള്‍ എന്നാല്‍ തന്‍റെ സുഖത്തിനായി പൊടി എക്കയുടെ സഹോദരിയെ ഉപയോഗിക്കുന്നു.എന്നാല്‍ തന്‍റെ സഹോദരിയ്ക്ക് നേരിട്ട ദുരിതം കൗമാര പ്രായത്തില്‍ മനസ്സിലാക്കുന്ന പൊടി എക്ക അയാളുടെ രണ്ടാനച്ചനെ കൊല്ലുന്നു.പോലീസ് പിടിക്കാന്‍ വരുമ്പോള്‍ നിക്കറിലൂടെ മൂത്രം ഒഴിക്കുന്ന ആ കൗമാര പ്രയക്കാരന്‍ പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ ഗ്രാമത്തില്‍ ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ആകെ മാറിയിരുന്നു.ജീവിതം അവനെ കഠിന ഹൃദയന്‍ ആക്കിയിരുന്നു.മനുഷ്യനും മൃഗവും തമ്മില്‍ ഉള്ള വ്യത്യാസം അവനില്‍ കാണാതായി.

  തന്‍റെ മക്കള്‍ക്ക്‌ സംഭവിച്ച ദുരിതങ്ങള്‍ മൂലം ഭ്രാന്തിയായ അവന്റെ അമ്മയെ നോക്കിയിരുന്നത് അവന്‍റെ അമ്മയുടെ സഹോദരിയും കുടുംബവും ആയിരുന്നു.പൊടി എക്ക അവരുടെ കൃഷിയില്‍ സഹായി ആയി കൂടുന്നു.അതിന്‍റെ ഇടയ്ക്ക് ഗ്രാമത്തിലെ ഉത്സവത്തില്‍ നടന്ന മത്സരത്തില്‍ അവന്‍ വിജയി ആകുന്നു.കൃഷിക്കാരില്‍ ഉയര്‍ന്ന സ്ഥാനം അവനു ലഭിക്കുന്നു.എന്നാല്‍ അവന്‍റെ ഉള്ളിലെ മൃഗം പതുക്കെ പുറത്തു വരുന്നു.അവന്‍റെ പശു കിടാവിനെ മോഷ്ടിച്ച ആളെ അവന്‍ ക്രൂരമായി മര്‍ദിക്കുന്നു.കൂടാതെ ഒരു നാള്‍ അവന്‍റെ അമ്മയുടെ സഹോദരിയുടെ മകളോട് തോന്നിയ കാമാവേശത്തില്‍ അവന്‍ അവളുടെ മുറി മുറിക്കുന്നു.മരണത്തെക്കാളും ആ പ്രവര്‍ത്തി അഭിമാനക്ഷതം വരുത്തുന്നു അവര്‍ക്ക്.ഗ്രാമം ഒന്നടങ്കം അവനെതിരെ ആകുന്നു.അവന്‍റെ വീടും കത്തിച്ചിട്ട് അവര്‍ അവനെ മൃതുപ്രായന്‍ ആക്കുന്നു.എന്നാല്‍ അത് വഴി വന്ന “മേല്‍” എന്ന ശവപ്പെട്ടി കച്ചവടക്കാരന്‍ അവനെ രക്ഷിക്കുന്നു.അയാള്‍ അവന്‍റെ തന്റയോപ്പം കൂട്ടുന്നു.ആ ഗ്രാമത്തില്‍ നിന്നും അവന്‍ ജീവിതത്തില്‍ ഉയരത്തിലേക്ക് പോകുന്നു;രക്തത്തിന്‍റെ വഴിയിലൂടെ.മരണത്തെ മുഖാമുഖം കണ്ട അവന്‍റെ ജീവിതത്തില്‍ വന്‍ വഴിത്തിരിവുകള്‍ ഉണ്ടാകുന്നു.ഇടം കയ്യനായ പൊടി എക്കയെ “മേല്‍” വലം കയ്യനാക്കുന്നു.പ്രതീകാത്മകം ആയ രംഗം.അവന്റെ ജീവിതവും അയാള്‍ മാറ്റി മറിക്കുന്നു.പൊടി എക്കയുടെ ബാക്കി ഉള്ള ജിവിത കഥയാണ് ബംബര വല്ലല.

   കരി കഷ്ണങ്ങള്‍ കൊണ്ട് ചുവരില്‍ തന്നെയും അമ്മയെയും സഹോദരിയും കുരിശടയാളത്തില്‍ രേഖപ്പെടുത്തിയ ബാലനില്‍ നിന്നും മരണത്തിന്‍റെ കാവല്‍ക്കാരന്‍ ആയി അവന്‍ മാറുമ്പോള്‍ വന്നിരുന്ന വ്യത്യാസം മാനസിക നിലയില്‍ വന്ന ഒരു അപക്വമായ മാറ്റം ആകാം.തന്‍റെ ആവശ്യങ്ങള്‍ ആണ് തനിക്കു വലുതെന്ന് ഒരു സ്ത്രീയെ കാണുമ്പോള്‍ മേലിനോട് അവന്‍ പറയുന്നത് സാമൂഹിക ജീവിതം അന്യമായ ഒരു മനുഷ്യനെ ആണ് വരച്ചു കാണിക്കുന്നത്.സംവിധായകന്‍ ആയ “അതുല ലിയാനാഗെ” തന്നെയാണ് മുഖ്യ കഥാപാത്രമായ പൊടി എക്കയുടെ മുതിര്‍ന്ന കാലം അവതരിപ്പിച്ചിരിക്കുന്നത്.ശ്രീലങ്കന്‍ സിനിമയില്‍ മുഖ്യമായ ഒരു സ്ഥാനം ഉള്ള ഈ ചിത്രത്തിന് നമ്മുടെ നാട്ടിലെ പ്രേക്ഷകരെ എത്ര മാത്രം സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് സംശയം ആണ്.ഒരു ശ്രീലങ്കന്‍ ഗ്രാമത്തിന്‍റെ തനിമയോടെ അവതരിപ്പിച്ച ഈ സിനിമ എനിക്ക് പുതുമ ആയിരുന്നു.പിന്നെ കൊലപാതകങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണല്ലോ?അവസാനം രക്തം തന്നെ ആണ് അതിനെ വര്‍ണമയം ആക്കുന്നത്.

More reviews @ http://www.movieholicviews.blogspot.com

142.THE TENANT(FRENCH,1976)

142.THE TENANT(FRENCH,1976),|Mystery|Thriller|,Dir:-Roman Polanski,*ing:-Roman Polanski,Isabella Adjani,Melvyn Douglas.

റോമന്‍ പോളന്‍സ്കിയുടെ “The Apartment” സീരീസില്‍ മൂന്നാമതായി ഇറങ്ങിയ ചിത്രം ആണ് “The Tenant”.ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങള്‍ “Repulsion”(1965),”Rosemarys’s Baby “(1968) എന്നിവയാണ്.ഒരു സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.റോമന്‍ പോലന്‍സ്കി തന്നെ മുഖ്യ കഥാപാത്രമായ ട്രക്കോല്‍വ്സ്ക്കിയെ അവതരിപ്പിക്കുന്നു.ട്രക്കൊല്‍വ്സ്കി താമസിക്കാനായി ഒരു സ്ഥലം തേടി “Zy” എന്നയാളുടെ അടുക്കല്‍ എത്തുന്നു.വൃദ്ധനായ അയാള്‍ ട്രക്കൊല്‍വ്സ്ക്കിയോടു അവിടെ താമസിക്കാന്‍ ചില നിബന്ധനകള്‍ വയ്ക്കുന്നു.ഒരു ബാച്ചിലര്‍ ആയ ട്രക്കൊല്‍വ്സ്ക്കിയോടു അയാളുടെ സ്ത്രീ സുഹൃത്തുക്കളെ അവിടെ കൊണ്ട് വരരുതെന്നും കൂടാതെ അവിടെ ഒരു തരത്തില്‍ ഉള്ള ശബ്ദ കോലാഹലങ്ങള്‍ അനുവദനീയം അല്ല എന്ന് പറയുന്നു.നല്ല ഒരു തുക മുന്‍ക്കൂര്‍ ആയി വാങ്ങുകയും ചെയ്യുന്നു.ട്രക്കൊല്‍വ്സ്ക്കിയ്ക്ക് കിട്ടിയ മുറി “സിമോണ്‍ ഷൂല്‍” എന്ന യുവതി താമസിച്ച മുറി ആയിരുന്നു.സൈമണ്‍ ഷൂല്‍ ആ മുറിയുടെ ജനലില്‍ നിന്നും താഴേക്ക് ചാടി അപകട നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയം ആണ് ട്രക്കൊല്‍വ്സ്ക്കി അവിടെ എത്തുന്നത്‌.അത് കൊണ്ട് തന്നെ അവര്‍ക്ക് എന്ത് സംഭവിക്കും എന്നറിഞ്ഞതിനു മാത്രമേ അയാള്‍ക്ക്‌ അങ്ങോട്ട്‌ മാറാന്‍ സാധിക്കുമായിരുന്നുള്ളൂ.ട്രക്കൊല്‍വ്സ്ക്കി ഷൂളിനെ കാണാന്‍ ആശുപത്രിയില്‍ പോകുന്നു.

  ഒരു ഇജിപ്ഷ്യന്‍ മമ്മിയെ മൂടി വച്ചത് പോലെ ആയിരുന്നു അവര്‍ അവിടെ കിടന്നിരുന്നത്.ഷൂളിന്റെ സുഹൃത്തായ സ്റ്റെല്ലയെ അയാള്‍ അവിടെ വച്ച് പരിചയപ്പെടുന്നു.അടുത്ത ദിവസം ഷൂള്‍ മരിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി ആ മുറിയിലേക്ക് മാറുന്നു.ടോയിലറ്റ് ബന്ധിപ്പിചിട്ടില്ലായിരുന്നു അവിടെ ഉള്ള മുറികളും ആയി.ട്രക്കൊല്‍വ്സ്ക്കി താമസിക്കുന്ന മുറിയുടെ തൊട്ട് എതിര്‍ വശത്താണ് ആ ടോയിലറ്റ്.അയാള്‍ക്ക്‌ ജനാലയിലൂടെ നോക്കിയാല്‍ അവിടം കാണാമായിരുന്നു.ട്രക്കൊല്‍വ്സ്ക്കിയുടെ സുഹൃത്തുക്കള്‍ ഒരു ശനിയാഴ്ച രാത്രി അവിടെ ചിലവഴിക്കുന്നു.എന്നാല്‍ അത് അയാള്‍ വക്കത്ത് ഉള്ളവരെയും കെട്ടിട ഉടമയേയും അലോസരപ്പെടുത്തുന്നു.അയാള്‍ ട്രക്കൊല്‍വ്സ്ക്കിയ്ക്ക് താകീത് നല്‍കുന്നു.തീരെ സൗഹൃദപരം ആയിരുന്നില്ല അയല്‍വാസികളുടെ പെരുമാറ്റം.പലപ്പോഴും അവര്‍ പരസ്പ്പരം കുറ്റപ്പെടുത്താനും അത് പോലെ ശബ്ദം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും പോലീസ് പരാതി കൊടുക്കുന്നതും പതിവായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ തന്‍റെ കാലൈന് സ്വാധീനക്കുറവു ഉള്ള മകളുമായി ട്രക്കൊല്‍വ്സ്ക്കിയുടെ മുറിയില്‍ എത്തുന്നു.അവരുടെ പേരില്‍ മറ്റൊരു സ്ത്രീ പരാതി കൊടുത്തിട്ടുണ്ട്‌ എന്നും,അതിനു ഒപ്പിടാന്‍ അയാളെ സമീപിക്കും എന്നും പറയുന്നു.പിന്നീട് ഒപ്പിടീക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീ എത്തിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി അതിനു തയ്യാര്‍ ആകുന്നില്ല.തന്റെ മുറിയിലെ ജനലിലൂടെ നോക്കുമ്പോള്‍ നിശ്ചലരായി മണിക്കൂറുകളോളം നില്‍ക്കുന്ന തന്‍റെ അയല്‍വാസികളെ അയാള്‍ കാണാന്‍ തുടങ്ങുന്നു.അത് പോലെ തന്നെ റൂമിന്റെ താഴെ ഉള്ള കോഫീ ഷോപ്പില്‍ മരണപ്പെട്ട ഷൂളിന്റെ ശീലങ്ങള്‍ എല്ലാം തന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതായി അയാള്‍ക്ക് തോന്നുന്നു.ട്രക്കൊല്‍വ്സ്ക്കിയെ കാത്തിരിക്കുന്നത് ഒരു വലിയ അപകടം ആയിരുന്നു.അയാള്‍ ആ അപകടത്തെ എങ്ങനെ അതിജീവിക്കാന്‍ ശ്രമിച്ചു എന്നും അയാള്‍ അതില്‍ വിജയിച്ചോ എന്നതും ആണ് ബാക്കി ചിത്രം.

  പോലന്‍സ്ക്കിയുടെ ചില ചിത്രങ്ങള്‍ എങ്കിലും സംഘടിതരായ ആളുകള്‍ക്ക് എതിരെ ഉള്ള പോരാട്ടങ്ങള്‍ ആയി കാണാന്‍ കഴിയും.ഒരു ജീവിതാന്തരീക്ഷം നല്‍കുന്ന പോസിറ്റീവ്/നെഗറ്റീവ് എനര്‍ജികള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ഒക്കെ ബാധിക്കും എന്നും ഈ ചിത്രം പറയുന്നു.ചിലപ്പോഴൊക്കെ ഒരു ഹൊറര്‍ ചിത്രം കാണുന്ന പോലെ ഉള്ള ഒരു അനുഭവം ഈ ചിത്രം നല്‍കും.എന്നാല്‍ ഒരു പ്ലെയിന്‍ ആയുള്ള കാഴ്ചയില്‍ ഒരു സൈക്കോ ത്രില്ലര്‍ ആയി തോന്നും എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ചില സംശയങ്ങള്‍ നമ്മില്‍ അവസാനിപ്പിക്കും.പ്രത്യേകിച്ചും ചുവരിലെ ദ്വാരത്തില്‍ കണ്ട പല്ലുകള്‍.ഒളിപിച്ചു വയ്ക്കുന്ന പല്ലുകള്‍ പണമായി തീരുമോ??അത് പോലെ ടോയിലറ്റില്‍ കാണുന്ന ഇജിപ്ഷ്യന്‍ ചുവര്‍ ചിത്രങ്ങളും.

More reviews @ http://www.movieholicviews.blogspot.com

141.THE CLIENT(KOREAN,2011)

141.THE CLIENT(KOREAN,2011),|Thriller|Crime|Mystery|,Dir:-Young Sung Sohn,*ing:-Jung Woo Ha,Hee Soon Park.

  സങ്കീര്‍ണമായ ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കുകയാണ് 2011 ല്‍ ഇറങ്ങിയ “The Client” എന്ന കൊറിയന്‍ ചിത്രം.ആദ്യം തന്നെ പറയട്ടെ അടുത്തിറങ്ങിയ ഒരു മലയാളം സിനിമ ഈ ചിത്രത്തിലെ തന്ത്രപ്രധാനമായ ട്വിസ്റ്റ് മുതല്‍ ചിലയിടങ്ങളില്‍ ഉള്ള സാദൃശ്യം മൂലം ഒരു സാധാരണ മലയാളി പ്രേക്ഷകന് ഊഹിക്കാന്‍ സാധിക്കും ഈ സിനിമയുടെ ട്വിസ്റ്റ് മുതല്‍ ഉള്ള ഭാഗങ്ങള്‍.തന്‍റെ വിവാഹ വാര്‍ഷികത്തിന്റെ അന്ന് “ഹാന്‍ ചുല്‍” വീട്ടിലേക്കു വന്നു കയറുമ്പോള്‍ അവിടെ ഒരു ആള്‍ക്കൂട്ടം കാണുന്നു.അയാള്‍ വീട്ടിലേക്കു നടന്നടുത്തപ്പോള്‍ വീട് നിറയെ പോലീസും ചോരയില്‍ കുതിര്‍ന്ന ബെഡ്ഡില്‍ നിന്നും മന്ദമായ് ഒഴുകുന്ന ചോരയും കാണുന്നു.ചാന്‍ ഹുല്ലിന്റെ ഭാര്യ കൊല്ലപ്പെട്ടിരിക്കുന്നു.എന്നാല്‍ ശവം അവര്‍ക്ക് കണ്ടെത്താന്‍ സാധിക്കുന്നില്ല.സാഹചര്യ തെളിവുകള്‍ വച്ച് പോലീസ് ചാന്‍ ഹുല്‍ ആണ് കൊലപാതകി എന്ന നിഗമനത്തില്‍ പോലീസ് എത്തി ചേരുന്നു.ചാന്‍ ഹുല്ലിനെ അന്വേഷണത്തിനായി പോലീസ് കസ്റ്റടിയില്‍ ആക്കുന്നു.പ്രോസിക്യൂട്ടര്‍ ആയ ആന്‍-മിന്‍ ഹോ ഈ കേസില്‍ ചാന്‍ ഹുല്ലിനു എതിരായി വാദിക്കുന്നു.ഈ സമയം ജാംഗ് ഹോ എന്ന കുറ്റാന്വേഷകന്‍ ഈ കേസ് “കാംഗ് സുംഗ്” എന്ന വക്കീലിനെ ചാന്‍ ഹുല്ലിനു വേണ്ടി വാദിക്കാന്‍ ഏര്‍പ്പെടുത്തുന്നു.

 ആദ്യം ഈ കേസില്‍ താല്‍പ്പര്യം ഇല്ലാതിരുന്ന കാംഗ് സുംഗ് എന്നാല്‍ പിന്നീട് തന്‍റെ കക്ഷിയുടെ പക്കല്‍ ആണ് സത്യം എന്ന നിഗമനത്തില്‍ എത്തി ചേരുന്നു.അന്ന-മിന്‍ ഹോയുടെ അച്ഛനായ പ്രശസ്ത പ്രൊഫസ്സര്‍ ചോയിയുടെ പ്രിയപ്പെട്ട ശിഷ്യന്‍ ആയിരുന്നു കാംഗ് സുംഗ്.ആന്‍ മിന്‍ ഹോ അദ്ദേഹത്തിന്റെ മകനും.അങ്ങനെ ചോയിയുടെ ഇഷ്ട ശിഷ്യനും സ്വന്തം മകനും തമ്മില്‍ ഉള്ള പോരാട്ടമായി ഈ കേസ് മാറുന്നു.ആന്‍ മിന്‍ ഹോയ്ക്ക് തന്‍റെ കഴിവ് സ്വന്തം പിതാവിന്‍റെ മുന്നില്‍ തെളിയിക്കണം എങ്കില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യന്‍ ഈ കേസ് തോല്‍ക്കണം എന്ന് കരുതുന്നു.കാംഗ് സുംഗ് തന്‍റെ കക്ഷിയായ ചാന്‍ ഹുല്ലിനെ ശക്തമായ തെളിവുകള്‍ ഒന്നുമില്ലാതെ സാഹചര്യ തെളിവുകള്‍ മാത്രം ഉപയോഗിച്ചാണ് പോലീസ് കുരുക്കിയതെന്നു മനസ്സിലാകുന്നു.വാന്‍ ഹുല്ലിന്റെ വീട്ടിലേക്കുള്ള സി സി ടി വി വീഡിയോ പോലീസ് എത്തുന്നതിനു മുന്‍പ് തന്നെ മുന്‍ ഡിറ്റക്ടീവ് ആയ സിയോ അവിടെ നിന്നും മാറ്റി എന്നതും കാംഗ് സുംഗിനു ഈ കേസില്‍ തന്റെ കക്ഷി കുറ്റക്കാരന്‍ അല്ല സംശയം ബലപ്പെടുത്തുന്നു.ഒരു സിനിമ ലാബോറട്ടറിയില്‍ ജോലി ചെയ്യുന്ന ചാന്‍ ഹുല്ലിനു അവിടെയുള്ള രാസ പദാര്‍ഥങ്ങള്‍ മൂലം കയ്യിലെ വിരലടയാളങ്ങള്‍ നഷ്ടം ആകുന്നു.അതിനാല്‍ തന്നെ പോലീസിനു അത്തരത്തില്‍ ഉള്ള തെളിവുകള്‍ ലഭിചിരുന്നും ഇല്ല.മാത്രമല്ല കൊല ചെയ്യപ്പെട്ടു എന്ന് കരുതുന്ന സ്ത്രീയുടെ ശവ ശരീരം ലഭിക്കുന്നുമില്ല.മൂന്നു ലിറ്ററോളം രക്തം നഷ്ടപ്പെട്ട അവര്‍ ജീവിച്ചിരിക്കാന്‍ ഉള്ള സാധ്യതയും തള്ളിക്കളയുന്നു.ഇ കേസിന്റെ പുറകെ പോയ ജംഗ് ഹോ സംഭവം നടന്ന അന്ന് ചാന്‍ ഹുല്ലിന്റെ വണ്ടി അപകടത്തില്‍ പെട്ട് എന്ന് അയാള്‍ അവകാശപ്പെടുന്ന ഡാമിന്റെ അടുത്തേക്ക് പോകുന്നു.അവിടെ ഒരു വൃദ്ധനും അയാളുടെ മൂക-ബധിരനായ മകനെയും കണ്ടു മുട്ടുന്നു.കൊലപാതകം നടന്ന അന്ന് രാത്രി വാന്‍ ഹുല്ലിന്റെ കാര്‍ അയാളുടെ മകന്റെ മേല്‍ തട്ടി എന്നും അയാള്‍ ജംഗ് ഹോയെ അറിയിക്കുന്നു.മരിച്ച സ്ത്രീയുടെ അമ്മ മുതല്‍ എല്ലാവരും വാന്‍ ഹുല്ലിനു എതിരായി സാക്ഷി പറയുന്നു.എന്നാല്‍ അതി ബുദ്ധിമാനായ കാംഗ് സുംഗ് കേസ് തന്‍റെ വരുതിയില്‍ ആക്കാന്‍ സകല നീക്കങ്ങളും പരീക്ഷിക്കുന്നു.എന്നാല്‍ വാന്‍ ഹുല്ലിന്റെ മുന്‍കാല ജീവിതം അറിഞ്ഞതോടെ കാംഗ് സുംഗ് മറ്റൊരു നിഗമനത്തില്‍ എത്തുന്നു.താന്‍ പ്രതീക്ഷിച്ചതിനും അപ്പുറം ആണ് ഈ കൊലപാതക കേസ് എന്ന് മനസ്സിലാക്കുന്നു.തന്‍റെ ഭാഗത്ത്‌ നിന്ന് നോക്കുമ്പോള്‍ ഏതാണ് നീതി അയാള്‍ തീരുമാനിക്കുന്നു.കോടതിയില്‍ രണ്ട് ഊര്‍ജസ്വലരായ യുവ വക്കെലന്മാര്‍ ഏറ്റു മുട്ടുന്നു.എന്നാല്‍ ഈ കേസില്‍ നിഗൂഡമായ പലതും ഉണ്ടായിരുന്നു.വാന്‍ ഹുല്ലും ഭാര്യയും,അവരുടെ ജീവിതവും.കൂടുതല്‍ അറിയുവാന്‍ ഈ സിനിമ കാണുക.

   ഒരു മികച്ച ത്രില്ലര്‍ എന്ന രീതിയില്‍ ആസ്വദിച്ചു വരുമ്പോഴായിരുന്നു ആ രംഗം.പരിചിതമായ മലയാള സിനിമയിലെ അതേ രംഗം.പിന്നെ സിനിമയില്‍ നടന്നതൊക്കെ എളുപ്പത്തില്‍ ഊഹിക്കാന്‍ സാധിച്ചു.എന്നാലും ഒരു കാര്യം ഉണ്ട് , കഥാപാത്രം തന്നെ മലയാളം സിനിമയില്‍ സ്വന്തം തോന്നലുകളില്‍ കണ്ടെത്തിയതും ഓര്‍ത്തെടുത്തതും ആയ തെളിവ് എന്നാല്‍ ഈ സിനിമയില്‍ വിശ്വസനീയം ആയ  രീതിയില്‍ തന്നെ പ്രേക്ഷകനില്‍ എത്തിക്കാന്‍ സിനിമയുടെ തിരക്കഥാകൃത്തിനു സാധിച്ചിട്ടുണ്ട്.മലയാള സിനിമയില്‍ പാളി പോയതും അവിടെ ആയിരുന്നു.പൊതുവേ മറ്റൊരു ഇംഗ്ലീഷ് സിനിമയുടെ ഒരു ചെറിയ സാദൃശ്യം  എന്ന് കരുതിയിരുന്ന ആ മലയാള ചലച്ചിത്രം രണ്ടാമതൊരു സിനിമ കൂടി യോജിച്ച് എടുപ്പിച്ച സന്തതി ആയിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്‌.ഇന്‍സ്പിരേഷന്‍ ആയി സിനിമ എടുക്കുമ്പോള്‍ എങ്കിലും അതിലെ ചെറിയ ലോജിക്കുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ മലയാള സിനിമ നല്ല ഹിറ്റ്‌ ആയേനെ.എന്നാല്‍ ബോക്സോഫീസ് പരാജയം ആയ ഒരു സിനിമയുടെ യഥാര്‍ത്ഥ മുഖം ഒരു നല്ല ത്രില്ലര്‍ ആണെന്ന് മനസ്സിലായി.മലയാളം സിനിമ കാണാത്ത പ്രേക്ഷകര്‍ക്ക്‌ ഈ ചിത്രം ഇഷ്ടമാകും.

More reviews @ http://www.movieholicviews.blogspot.com

140.BACKYARD(SPANISH,2009)

140.BACKYARD(SPANISH,2009),|Mystrey|Thriller|Crime|,Dir:-Carlos Carrera,*ing:-Ana de la Regura,Asur Zagada,Marco Perez.

മെക്സിക്കന്‍-അമേരിക്കന്‍ ബോര്ടരില്‍ ഉള്ള “ചിഹാഹുവ” സംസ്ഥാനത്തിലെ “യുവാരസ്‌” എന്ന ചെറിയ പട്ടണത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദം ആക്കിയാണ് “Backyard” aka “El Traspatio” ഒരുക്കിയിരിക്കുന്നത്.1996 നും 2007 നും ഇടയില്‍ കാണാതായ അല്ലെങ്കില്‍ മരണപ്പെട്ട  3500 ഓളം സ്ത്രീകളെ കുറിച്ചുള്ള അന്വേഷണം ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.വളരെയധികം സാമൂഹിക പ്രസക്തിയുണ്ട് ഈ ചിത്രത്തിന്.ഒരു ചെറിയ പട്ടണത്തില്‍ നടന്നത് ഇത്രത്തോളം തിരോധാനം ആണെങ്കില്‍ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിലും എത്രയോ മുകളില്‍ ഉള്ള കണക്കാണെന്ന് ഒരു നിമിഷം എങ്കിലും തോന്നിപ്പിക്കുന്നുണ്ട് ഈ ചിത്രം.മരുഭൂമിയാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു വ്യവസായ നഗരി ആണ് യുവാരസ് .അവിടെ ശരാശരി 2 എന്ന കണക്കില്‍ ചുട്ടുപൊള്ളുന്ന വെയിലത്ത്‌ മരുഭൂമിയില്‍ കാണപ്പെടുന്ന ശവശരീരങ്ങള്‍ പലതും വ്യവസായ നഗരിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ആണ്.ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും ശവശരീരം വികൃതം ആക്കിയ നിലയിലും ആണ് മൃതദേഹങ്ങള്‍ അവിടെ കാണപ്പെടുന്നത്.ആവശ്യത്തിന് പോലീസ് സേനയില്‍ ആളില്ലാത്തതും സൗകര്യങ്ങളുടെ പരിമിതിയും ഭരണത്തില്‍ ഇരിക്കുന്നവരെ കുഴയ്ക്കുന്നുമുണ്ട്.അതിനൊപ്പം പോലീസില്‍  ഉള്ള ആളുകളുടെ കഴിവില്ലായ്മയും ഒരു പ്രശ്നം ആണ്.ഒരു പരമ്പര കൊലയാളിയുടെ സാദ്ധ്യതകള്‍ അവര്‍ ആദ്യം തന്നെ തള്ളിക്കളയുന്നുണ്ട്.കൊലപാതകങ്ങളില്‍ സാമ്യം ഉള്ളതൊന്നും കാണാന്‍ സാധിക്കുന്നില്ല എന്നത് ഒരു കാരണം ആയിരുന്നു.അത് പോലെ തന്നെ ഒരു ദിനചര്യ പോലെ കാണപ്പെട്ട ശവശരീരങ്ങള്‍ ആരെയും കൊല്ലാന്‍ ഉള്ള അവകാശമായി സമൂഹത്തില്‍ കുറെ പേര്‍ കണ്ടു തുങ്ങി എന്നതിന്‍റെ സൂചനകളും പലപ്പോഴും കാണാന്‍ കഴിഞ്ഞു.

  അങ്ങനെ ഈ കേസുകള്‍ അന്വേഷിക്കാന്‍ ബ്ലാങ്ക എന്ന പോലീസുകാരി അവിടെ എത്തുന്നു.ബ്ലാങ്ക വന്നതിന്റെ അടുത്ത ദിവസങ്ങളില്‍ കണ്ട ശവശരീരം അവിടത്തെ ഒരു വിദേശ കമ്പനിയില്‍ ദിവസ വേതനത്തിന് ജോലി ചെയ്യുന്ന സ്ത്രീയുടെ ആണെന്ന് പത്ര വാര്‍ത്തയിലൂടെ സാമൂഹിക പ്രവര്‍ത്തകയായ ഒരു സ്ത്രീ മനസ്സിലാക്കുന്നു.അവര്‍ ബാങ്കയെ സമീപിക്കുന്നു.ഇജിപ്ഷ്യന്‍ വംശജനായ അവളുടെ ഭര്‍ത്താവിന്‍റെ പീഡനത്തെ കുറിച്ച് ആ സ്ത്രീ നേരത്തെ പരാതി നല്‍കിയിരുന്നു എന്നവര്‍ ബ്ലാങ്കയെ അറിയിക്കുന്നു.ബ്ലാങ്ക ആ സ്ത്രീയുടെ ഭര്‍ത്താവായ “സുല്‍ത്താന്‍” എന്ന ആളെ അറസ്റ്റ് ചെയ്യുന്നു.മറ്റൊരു പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുന്ന സമയം ആയിരുന്നു അറസ്റ്റ്.എന്നാല്‍ ജയിലില്‍ സുല്‍ത്താനെ അടച്ചെങ്കിലും മരണങ്ങള്‍ തുടര്‍ന്ന് കൊണ്ടിരുന്നു.സുല്‍ത്താനെ ജനങ്ങള്‍ “ടെലിപ്പതി കൊലപാതകി” എന്ന് ആളുകള്‍ വിളിച്ചു തുടങ്ങി.എന്നാല്‍ ചില തിരോധാനങ്ങളും ശവശരീരം കിട്ടുന്ന സമയത്തില്‍ ഉള്ള സാദൃശ്യത്തില്‍ ബ്ലാങ്ക ശ്രദ്ധിക്കുന്നു.ശവശരീരങ്ങള്‍ കേടുപാട് പറ്റാതെ എവിടെയോ സൂക്ഷിക്കാറുണ്ട് എന്നവര്‍ മനസിലാക്കുന്നു.ആ സമയത്താണ് ജുനയിട്ട എന്ന പെണ്‍ക്കുട്ടി ഗ്രാമത്തില്‍ നിന്നും തന്‍റെ ബന്ധുവിനോടൊപ്പം ജോലി ചെയ്തു ജീവിക്കാന്‍ യുവരസില്‍ എത്തുന്നത്‌.അല്‍പ്പ ദിവസത്തില്‍ തന്നെ അവള്‍ ഒരു യഥാര്‍ത്ഥ നഗരവാസി ആയി മാറുന്നു.ബ്ലാന്കയുടെ അന്വേഷണങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് ആണ് അവളെ കൊണ്ടെത്തിച്ചത്.കുത്തഴിഞ്ഞ ഭരണസംവിധാനവും പൊലീസിന്‍റെ തലപ്പത്ത് ഇരിക്കുന്നവരുടെ പണത്തിനോടും അധികാരത്തോടും ഉള്ള ആര്‍ത്തി ബ്ലാന്കയുടെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.ആ സമയം ആണ് “പെരാള്‍ട്ട” എന്ന റേഡിയോ ജോക്കി അവരുടെ രക്ഷകന്‍ ആയി എത്തുന്നത്‌.ജനങ്ങളില്‍ ഈ സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാന്‍ അയാള്‍ക്ക്‌ സാധിക്കുന്നു.ശത്രു ആര് മിത്രം ആര് എന്നറിയാതെ മുന്നോട്ടു നീങ്ങിയ ബ്ലാങ്കയുടെ അന്വേഷണം അവളെ കൊണ്ടെത്തിച്ചത് ചോരയില്‍ എഴുതി ചേര്‍ത്ത ക്രൂരതകളില്‍ ആണ്.ബ്ലാന്കയുടെ അന്വേഷണം അവസാനം എന്തായി എന്നറിയാന്‍ ചിത്രം ബാക്കി കാണുക.

   മെക്സിക്കോയുടെ ആ വര്‍ഷത്തെ ഓസ്കാര്‍ നാമനിര്‍ദേശം ആയിരുന്നു ഈ ചിത്രം.ഒരു മിസ്റ്ററി ത്രില്ലറിന്റെ എല്ലാ ചേരുവകകളും കൂടെ മനോഹരമായ സംവിധാനവും ക്യാമറയും എല്ലാം ചിത്രത്തിന് യഥാര്‍ത്ഥ സംഭവങ്ങളുടെ അടുത്ത് നില്‍ക്കുന്ന ഒരു പൂര്‍ണത നല്‍കുന്നുണ്ട്.ചതിയുടെയും സാമൂഹിക വിപത്തുക്കളുടെയും ഒരു മികച്ച പഠനം തന്നെ ഇ ചിത്രം മുന്നോട് വയ്ക്കുന്നുണ്ട്‌.സ്ത്രീ ശരീരങ്ങള്‍ തങ്ങള്‍ക്കു വേണ്ടി മാത്രം ഉള്ളതാണെന്ന് ഓര്‍ത്ത് അതില്‍ ആനന്ദം കണ്ടെത്തുന്ന ഒരു സമൂഹത്തെയും കൂടെ ഒളിഞ്ഞിരിക്കുന്ന ഭീകരന്മാരെയും ചിത്രം കാണിച്ചു തരുന്നു.ഇത് മെക്സിക്കോയില്‍ മാത്രം നടക്കുന്ന സംഭവം അല്ല.ഒരു പക്ഷേ നമ്മുടെ ചുറ്റും നടക്കുന്നത് ഇതിന്റെ എത്രയോ ഇരട്ടി ആയിരുന്നിരിക്കണം?ചിത്രത്തിലെ ഗവര്‍ണര്‍ പറയുന്നത് പോലെ യുവരാസ് മാത്രം അല്ല ഇത്തരം പ്രവര്‍ത്തികളുടെ വിളനിലം,അതിര്‍ത്തിക്ക് അപ്പുറം  ഉള്ള അമേരിക്കയിലും ഈ സംഭവം നടക്കുന്നുണ്ട്.

More reviews @ http://www.movieholicviews.blogspot.com

139.BACKYARD ASHES(ENGLISH,2013)

139.BACKYARD ASHES(ENGLISH,2013),|Comedy|Sports|,Dir:-Mark Grentell,*ing:-Sarah Burnell,Damian Callinan.

 1882 ല്‍ ഓസ്ട്രേലിയന്‍ ടീമിനോട് ഏറ്റ പരാജയത്തില്‍ നിരാശരായ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു എന്നും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി എന്നും എഴുതി.അടുത്ത തവണ തങ്ങള്‍ ആ ചാരം തിരിച്ചു ഇംഗ്ലണ്ടില്‍ തന്നെ എത്തിക്കും എന്ന് ശപഥം എടുത്ത ഇവോ ബ്ലി എന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ തന്‍റെ ശപഥം പൂര്‍ത്തീകരിച്ചപ്പോള്‍ മെല്‍ബര്നിലെ കുറച്ചു വനിതകള്‍ അദ്ദേഹത്തിന് നല്‍കിയ സ്റ്റംപുകളുടെ അടച്ചു വച്ച ചാരം ആണ് പിന്നീട് വിശ്വ വിഖ്യാതമായ ആഷസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.പ്രതീകാത്മകമായ ആ ചരമ-ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ഭാവത്തില്‍ എത്തുകയാണ് “Backyard Ashes” എന്ന ഓസ്ട്രേലിയന്‍ സിനിമയില്‍. ഇത്തവണയും രണ്ടു ഭാഗത്തും ഉള്ളത് ഓസി-ഇംഗ്ലണ്ട് ടീമുകള്‍ തന്നെയാണ്.എന്നാല്‍ മത്സരം ടെന്നീസ് പന്തിലും മൈതാനം വീടിന്‍റെ പുറകു വശവും ആണെന്ന് മാത്രം.ടഗ്ഗി വാട്ടെര്സും കൂട്ടുകാരും ഒഴിവുദിനങ്ങള്‍ ആഘോഷിച്ചിരുന്നത് ടഗ്ഗിയുടെ വീടിന്‍റെ പുറകു വശത്ത് തിന്നും കുടിച്ചും കൂടെ ക്രിക്കറ്റ് കളിച്ചും ആണ്.നമ്മള്‍ പറമ്പുകളില്‍ കളിച്ചിരുന്ന അതേ നിയമങ്ങള്‍ ഉള്ള ക്രിക്കറ്റ്..സിക്സ് അടിച്ചു പുറത്തു പോയാല്‍ ഔട്ട്‌,ഒറ്റക്കയ്യില്‍ കുത്തിപൊങ്ങി വരുന്ന പന്ത് പിടിച്ചാല്‍ ഔട്ട്‌ എന്ന് വേണ്ട മിക്ക നിയമങ്ങളും പഴയ കുട്ടിക്കളികളെ ഓര്‍മിപ്പിക്കും.

  ഒരു ഫാക്റ്റരിയിലെ തൊഴിലാളികള്‍ ആണ് ടഗ്ഗിയും കൂട്ടരും.അവരില്‍ ഏഷ്യക്കാര്‍ ഉണ്ട്,സായിപ്പന്മാര്‍ ഉണ്ട്…അങ്ങനെ ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരും സാധാരണ മനുഷ്യരും അവരുടെ കുടുംബങ്ങളും കളിച്ചും ചിരിച്ചും സന്തോഷമായി ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അവരുടെ കമ്പനി നഷ്ടം കുറയ്ക്കാന്‍ വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തുന്നു.അതില്‍ ദാഗ്ഗിയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ നോര്‍മിനു ജോലി നഷ്ടപ്പെടുന്നു.അതിനു കാരണക്കാരനായ ഇംഗ്ലീഷുകാരന്‍ ആയ ലോര്‍ഡ്സ് എന്ന മാനേജരെ അവര്‍ വെറുക്കുന്നു.എന്നാല്‍ ടഗ്ഗിയുടെ സന്തോഷങ്ങള്‍ വീണ്ടും കാറ്റില്‍ പരത്തി ലോര്‍ഡ്സ് നോര്മിന്റെ വീട് വാങ്ങി അവിടെ ഭാര്യയുമായി താമസിക്കുവാന്‍ വരുന്നു.പൊതുസമൂഹത്തില്‍ അധികം ഇടപ്പഴകാന്‍ ഇഷ്ടം ഇല്ലാത്ത ലോര്‍ഡ്സ് അവരില്‍ നിന്നും അകലം പാലിക്കുന്നു.എന്നാല്‍ ലോര്‍ദ്സിന്റെ ഭാര്യയ്ക്ക് അതില്‍ അമര്‍ഷം ഉണ്ട്.ലോര്‍ഡ്സ് കൂടുതല്‍ നേരവും തന്റെ പൂച്ചയായ ടെക്സ്ട്ടര്‍ക്ക് ഒപ്പം ചിലവഴിക്കുന്നു.പലപ്പോഴും ടഗ്ഗിയുടെയും കൂട്ടരുടെയും ഒത്തു ചേരലുകള്‍ ലോര്‍ഡ്സിന് അരോചകം ആകുന്നും ഉണ്ട്.അവര്‍ തമ്മില്‍ വലിയ മതിലുകള്‍ വീടുകള്‍ തമ്മില്‍ തീര്‍ത്തു.എന്നാല്‍ ചരിത്രത്തിന്‍റെ ബാക്കിയെന്നോണം ഒരു ആഷസ് അവരുടെ ജീവിതത്തിലും വരുന്നു.വളരെയധികം രസകരമായ ഒരു ആഷസ് കളി.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള മത്സരം ആയി അത് മാറുന്നു.എന്നാല്‍ അതിന്‍റെ കാരണമോ??കൂടുതല്‍ അറിയാന്‍ സിനിമ കാണുക.

  ഒരു സിനിമ എന്ന നിലയില്‍ അത്ര വലിയ സംഭവം ഒന്നുമല്ല ഈ ചിത്രം.എന്നാല്‍ ക്രിക്കറ്റ് കളിയില താല്‍പ്പര്യം ഉള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകുന്ന ചിലതൊക്കെ ഈ സിനിമയില്‍ ഉണ്ട്.പ്രത്യേകിച്ചും പല ഇതിഹാസ താരങ്ങളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങളും സ്ലെട്ജിങ്ങും എല്ലാം.റേറ്റിംഗ് ഒന്നും നോക്കാതെ ചിത്രം മനസ്സിനെ ഇഷ്ടപ്പെടുത്തുമോ എന്ന് ചോദിച്ചാല്‍,അതിനു ഉള്ള സാധ്യതകള്‍ ഈ സിനിമയ്ക്കും ഉണ്ട്.ഒരിക്കലും ഉപേക്ഷിക്കാന്‍ ആവാത്ത ചിത്രം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം എന്ന് ഇതിനെ പറയാം.

More reviews @ www.movieholicviews.blogspot.com

138.RUNNING MAN(KOREAN,2013)

138.RUNNING MAN(KOREAN,2013),|Action|Thriller|,Dir:-Dong -oh Jo,*ing:-Sin Ha Gyoon,Eun Ji Jo.

 മാറുന്ന കൊറിയന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നാണ്, നമ്മുടെ നാട്ടില്‍ വന്നിരുന്നു എങ്കില്‍ ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന “Running Man” എന്ന സിനിമ.കൂടുതല്‍ ജനകീയവും വിശാലവുമായ ഒരു മാര്‍ക്കറ്റ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പതിഞ്ഞ  താളത്തില്‍ മഴയില്‍ നനഞ്ഞ കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ അവരുടെ മുഖമുദ്ര ആയിരുന്നു.എന്നാല്‍ ഒരു മാറ്റം വരണം എന്ന് തോന്നിയത് കൊണ്ടാകാം തമാശയും ആക്ഷനും ഒക്കെ കലര്‍ന്ന ചിത്രങ്ങള്‍ ഈ അടുത്തായി ഇറങ്ങുന്നത്.കൊറിയയില്‍ ആദ്യമായി നൂറു ശതമാനം നിക്ഷേപവവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിര്‍വഹിച്ചു എന്ന പ്രത്യേകത ഈ സിനിമയ്ക്കുന്ന്ട്.20 th Century Fox ആയിരുന്നു ആ നിര്‍മാതാക്കള്‍.”Secretly Greatly”,”Phsychometry” മുതലായ സിനിമകള്‍ എല്ലാം കച്ചവടത്തിന്‍റെ ഒരു ഉദ്ദേശം വച്ച് പുലര്‍ത്തുന്നു എന്നും തോന്നുന്നു.”Running Man” അവിചാരിതമായി ഒരു വലിയ രഹസ്യത്തിന്റെ കാവല്‍ക്കാരന്‍ ആകേണ്ടി വന്ന  ജോണ്‍ വൂ എന്ന സാധാരണക്കാരന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.

   ജോണ്‍ വൂ ഒരു പഴയ കുറ്റവാളി ആണ്.സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ ആകേണ്ടി വന്ന ജോണ്‍ വൂ മകനായ ചാ ഗി ഹുക്കിന്റെ ഒപ്പമാണ് താമസം.പകല്‍ സമയങ്ങളില്‍ വണ്ടികള്‍ നന്നാക്കുകയും,രാത്രി സമയങ്ങളില്‍ ടാക്സി ഓടിച്ചുമാണ് അയാള്‍ ജീവിച്ചിരുന്നത്.കൌമാരക്കാരനായ സ്ക്കൂള്‍ വിദ്യാര്‍ഥി ആയ മകന്‍ അച്ഛന്റെ കുട്ടിക്കളികളില്‍ അമര്‍ഷം ഉള്ള ആളാണ്.മുന്ക്കോപം കാരണം അവന്‍ പലപ്പോഴും പ്രശ്നങ്ങളില്‍ ചെന്ന് ചാടാറും ഉണ്ട്.അച്ഛനും മകനും തമ്മില്‍ പ്രായവ്യത്യാസത്തില്‍ ഉള്ള കുറവ് കാരണം പലപ്പോഴും വഴക്ക് കൂടാറും ഉണ്ട്.ഒരു ദിവസം ഒരു ഹോട്ടലില്‍ ഒരാളെ കൊണ്ട് വിട്ടിട്ടു പോകാന്‍ ഇറങ്ങിയ ജോണ്‍ വൂവിന്റെ കാറില്‍ കൂടുതല്‍ കാശ് തരാം എന്നും പറഞ്ഞു ഒരാള്‍ കയറുന്നു.അയാള്‍ പറഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പിന്നെയും കാത്തു നിന്ന് അടുത്ത സ്ഥലത്ത് കൊണ്ട് പോയാല്‍ പിന്നെയും കാശ് തരാമെന്ന് പറഞ്ഞ അയാള്‍ക്ക്‌ വേണ്ടി ജോണ്‍ വൂ കാത്തു നില്‍ക്കുന്നു.അയാള്‍ വണ്ടിയില്‍ കയറിയതിനു ശേഷം യാത്ര തുടര്‍ന്ന ജോണ്‍ എന്നാല്‍ അയാള്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ മരണപ്പെട്ടതായി കാണുന്നു.അവിടെ ഉണ്ടായിരുന്ന സെക്ക്യൂരിറ്റി അയാളെ ശ്രദ്ധിച്ചതോടെ ആ കൊലപാതകം ജോണിന്‍റെ മേല്‍ ചാര്‍ത്തുന്നു എല്ലാവരും.ജോണ്‍ അവിടെ മുതല്‍ ഓട്ടം തുടങ്ങുന്നു..ആ സമയത്ത് ആദ്യം ഉള്ള ഹോട്ടലിന്‍റെ അടുത്ത് മറ്റൊരാളും കൊല്ലപ്പെടുന്നു.പോലീസില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജോണിന്‍റെ മൊബൈല്‍ ഫോണ്‍ തന്നാല്‍ അയാളെ രക്ഷിക്കാം എന്ന് പറഞ്ഞു കൊണ്ട് അടുത്ത ആളുകള്‍ വരുന്നു.എന്നാല്‍ അവര്‍ക്കും ജോണിന്‍റെ ജീവന്‍ വേണമായിരുന്നു.അതിനു പുറകെ നാഷണല്‍ ഇന്വസ്സ്ടിഗേശന്‍ ഏജന്‍സി കൂടി ജോണിന്‍റെ കേസ് അന്വേഷിക്കാന്‍ വരുന്നു.ഇവരില്‍ നിന്നും എല്ലാം രക്ഷപ്പെടാന്‍ ഓടുകയാണ് ജോണ്‍.എന്നാല്‍ ഇവര്‍ക്കെല്ലാം വേണ്ടത് ജോണിന് അറിയാത്ത ഒരു രഹസ്യം ആയിരുന്നു..എന്നാല്‍ അത് ജോണിന്‍റെ ഒപ്പം ഉണ്ടായിരുന്നു താനും.തന്ത്രപ്രധാനമായ ആ രഹസ്യം തേടി പോകുന്ന ജോണിനെ കാത്തിരുന്നത് കുറച്ചുകൊലപാതകങ്ങളും ജീവന് ആപകടം ഉണ്ടാക്കുന്ന സംഭവങ്ങളും ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?ജോണ് എങ്ങനെ അതില്‍ നിന്നും രക്ഷപ്പെടും?ജോണിന്റെ ഓട്ടത്തിന്റെ ആ കഥയാണ് ബാക്കി ചിത്രം.

  കഥയില്‍ ദുരൂഹത ഉണ്ടെങ്കിലും തമാശ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ത്രില്ലര്‍ മൂഡ്‌ കിട്ടുന്നില്ല.ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ ഉള്ളത് പോലെ പ്രേക്ഷകനെ വരിഞ്ഞു മുറുക്കുന്ന ഒരു തിരക്കഥയുടെ അഭാവം ഉള്ളത് പോലെ തോന്നിയിരുന്നു ഈ ചിത്രം.

More reviews @www.movieholicviews.blogspot.com

137.AZOOMA(KOREAN,2012)

137.AZOOMA(KOREAN,2012),|Crime|Thriller|,Dir:-Ji Seung Lee,*ing:-Seong Woo Bae,Taekwang Hwang.

2012 ലെ ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ആണ് “അസൂമ” എന്ന കൊറിയ ചിത്രം ആദ്യം പ്രദര്‍ശിപ്പിക്കുന്നത്.ഈ ചിത്രം അവതരിപ്പിച്ച രീതി വളരെയധികം വ്യത്യസ്ഥമായിരുന്നു.സാധാരണ രീതിയില്‍ ഒരു പ്രത്യേക ഘടനയില്‍ കഥ അവതരിപ്പിക്കുന്നതിനു പകരം ഓരോ സീനില്‍ നിന്നും അതിന്‍റെ ഫ്ലാഷ്ബാക്ക് അല്ലെങ്കില്‍ ആ സീനിലേക്ക്‌ എത്തിയത് എങ്ങനെ എന്നാണു അവതരിപ്പിച്ചിരുന്നത്.ഇത്തരം ഒരു അവതരണ ശൈലിയിലും കഥ ആരെയും കുഴപ്പിക്കാത്ത രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടും ഉണ്ട്.ഒരു പക്ഷേ ഓരോ സന്ദര്‍ഭങ്ങളിലേക്ക് എത്തി എന്നുള്ളത് വളരെയധികം എളുപ്പമുള്ള രീതിയില്‍ പ്രേക്ഷകനെ മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.”അസൂമ” തന്‍റെ മകള്‍ക്ക് നിഷേധിക്കപ്പെടുകയും എന്നാല്‍ കുറ്റവാളി എന്ന് ഒരു അമ്മയ്ക്ക് ഉറപ്പുള്ള ആള്‍ക്ക് നല്‍കുകയും ചെയ്ത നീതിയ്ക്കു എതിരായി ഒഴുക്കിന് എതിരെ നീന്തി കരയ്ക്കെത്താന്‍ ശ്രമിക്കുന്ന അമ്മയുടെ കഥയാണ്.യൂന്‍ എന്ന പത്തുവയസ്സുകാരി പെണ്‍ക്കുട്ടി ഒരു ദിവസം അപ്രത്യക്ഷയാകുന്നു.അവളുടെ അമ്മ ജോലിക്ക് ശേഷം വന്നു അവളെ വീട്ടില്‍ കൂട്ടി കൊണ്ട് വരാന്‍ ശ്രമിച്ചിട്ടും അവളെ കണ്ടെത്താന്‍ സാധിക്കുന്നില്ല.ആറു മണിക്കൂറിനു ശേഷം അവര്‍ പോലീസില്‍ പരാതി നല്‍കുന്നു.എന്നാല്‍ ഇത്തരം കേസുകളില്‍ കുട്ടികള്‍ രാത്രി തന്നെ തിരിച്ച് എത്താറുണ്ട് എന്ന്‍ പറഞ്ഞ് അവര്‍ ആ അമ്മയെ യാത്രയാക്കുന്നു.പരാതി എഴുതി വാങ്ങിയപ്പോള്‍ പോലും ഉള്ള പോലീസിന്‍റെ നിസ്സംഗത അവരെ തളര്‍ത്തുന്നു.അല്‍പ്പ സമയത്തിന് ശേഷം വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ യൂനിനെ കാണുന്നു.അവള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു.

  യൂനിന്റെ അമ്മയായ യംഗ് അവളെ ആശുപത്രിയിലേക്ക് എടുത്തു കൊണ്ട് ഓടുന്നു.യൂനിനെ മരണത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ ഡോക്റ്റര്‍മാര്‍ക്ക് കഴിഞ്ഞു.എന്നാല്‍ യൂനിനെ ആക്രമിച്ച ആളെ കണ്ടെത്താന്‍ യംഗ് തന്നെയും മകളെയും ഉപേക്ഷിച്ചു പോയ ടി വി സെലിബ്രിറ്റി ആയ ദന്ത ഡോക്റ്ററെ സമീപിക്കുന്നു.എന്നാല്‍ തന്‍റെ പ്രശസ്തിക്ക് ഈ സംഭവം കളങ്കം ആകും എന്ന് കരുതുന്നു.മകളുമായി എവിടെങ്കിലും മാറി താമസിക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു.എന്നാല്‍ യംഗ് പോലീസിന്റെ അടുക്കല്‍ ഈ സംഭവവുമായി ചെല്ലുന്നു.എന്നാല്‍ അവരുടെ നിസ്സംഗത തുടരുന്നു.”മ” എന്ന പേരുള്ള ഡിറ്റക്ടീവ് അവരോട് ഈ കേസിന്‍റെ പുറകെ പോയാല്‍ ഉള്ള ഭവിഷ്യത്തുക്കള്‍ യംഗിനോട് അവതരിപ്പിക്കുന്നു.എന്നാല്‍ അവര്‍ നീതി വേണം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു.എങ്ങും നിന്നും സഹായം ലഭിക്കില്ല എന്നറിഞ്ഞതോടെ അവര്‍ കുറ്റവാളിയെ തേടി ഇറങ്ങുന്നു.ലക്ഷ്യം കാണുന്നതിനു മുന്‍പ് തന്നെ അവര്‍ക്ക് മനസ്സിലായി തനിക്കു നീതി നിഷേധിക്കാന്‍ ഒരു കൂട്ടം ആളുകള്‍ അവളുടെ ഒപ്പം തന്നെ ഉണ്ടെന്ന്.ഒരു കുറ്റവാളിക്ക് ലഭിക്കുന്ന പരിഗണന മകള്‍ക്ക് ലഭിക്കില്ല എന്ന് മനസ്സിലാകുന്നതോടെ അവര്‍ സ്വന്തം വഴി തേടുന്നു.അവര്‍ അതില്‍ എങ്ങനെ വിജയിക്കും?നീതി നിഷേധിക്കപ്പെട്ട അമ്മയും മകളും അതെങ്ങനെ നേടി എടുക്കും?അതാണ്‌ ഈ ചിത്രത്തിന്റെ ബാക്കി കഥ.

  64 ശതമാനത്തോളം ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചവര്‍ കൊറിയയില്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാറുണ്ട് എന്ന് പറയുന്ന കണക്കുകള്‍ ഒരു പക്ഷേ കുട്ടികളുടെ ഭാവിയില്‍ ആശങ്കാകുലരായ മാതാപിതാക്കളെ തളര്‍ത്തുന്നു.എന്നാല്‍ മരണശിക്ഷ കിട്ടണ്ട രാക്ഷസന്മാര്‍ പുതിയ ഇരകളെ തേടി നടക്കുകയും ചെയ്യുന്നു.ഒരു പക്ഷേ കൊറിയയില്‍ നടക്കുന്ന ഇത്തരം മാനസിക പ്രശ്നങ്ങള്‍ ഉള്ളവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ആകാം അവരുടെ വളരെയധികം ക്രൂരമായ പ്രവര്‍ത്തികളും അതിനെ ചുവടുപ്പറ്റിയുള്ള അന്വേഷണങ്ങള്‍ നടത്തുന്ന സിനിമകള്‍ക്ക്‌ പ്രചോദനം.നമ്മുടെ നാടും ഇത്തരം ഒരു അവസ്ഥയിലേക്കാണ് പോകുന്നതെന്ന് പലപ്പോഴും തോന്നി പോകും.നീതി നിഷേധം അനുഭവിക്കുന്നത് എല്ലായ്പ്പോഴും നിസ്സഹായനായ സാധാരണക്കാരന്‍ ആണല്ലോ?അത്തരമൊരു കഥ ആയതു കൊണ്ടും കൂടി ആകാം “ദൃശ്യം ” എന്ന ചിത്രം മലയാളത്തില്‍ മഹാസംഭവം ആയത്.നമ്മുടെ എല്ലാവരുടെ ഉള്ളില്‍ നീതി ലഭിക്കാത്ത ആളുകളോട് ഒരു അനുകമ്പ  നീതി എന്നും ഉണ്ടായിരുന്നിരിക്കാം.അത്തരം ഒരു പ്രമേയം ആണ് ഈ സിനിമയെയും വയ്ത്യസ്തം ആക്കുന്നത്.

More reviews @ http://www.movieholicviews.blogspot.com

Facebook page:-https://www.facebook.com/movieholicviews 

Design a site like this with WordPress.com
Get started