124.PARADISE MURDERED (KOREAN,2007)

124.PARADISE MURDERED(KOREAN,2007),|Thriller|Mystery|,Dir:-Han-min Kim,*ing :-Hae-il Park,Sol-Mi Park,Ji Ru Sung.

  കൊറിയന്‍ ത്രില്ലറുകളുടെ സ്ഥിരം ശൈലികളില്‍ നിന്നും വിഭിന്നമായാണ് സ്വര്‍ഗത്തില്‍ നടന്നതെന്ത് എന്നുള്ളതിന് ഉത്തരം നല്‍കുന്ന ഈ ചിത്രം ആരംഭിക്കുന്നത്.ദക്ഷിണ കൊറിയയിലെ ഒരു ദ്വീപിന്റെ പേരാണ് പാരദൈസ് ദ്വീപ്‌.പേര് അന്വര്‍ത്ഥം ആക്കും വിധം ആയിരുന്നു ആ ദ്വീപിലെ ആളുകളുടെ ജീവിതവും.മലകളും കടലുകളും  അതിര്‍ത്തി ആയുള്ള ആ ദ്വീപില്‍ സമാധാനവും സന്തോഷവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.എന്നാല്‍ ഒരു ദിവസം ദുരൂഹമായ സാഹചര്യത്തില്‍ ആ ദ്വീപില്‍ ഉണ്ടായിരുന്ന 17 ആളുകളെയും കാണാതെ ആകുന്നു.അക്കരെ നിന്ന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അരിയും പഞ്ചസാരയും മാത്രമായിരുന്നു അവര്‍ക്ക് പുറം ലോകവും ആയുള്ള ബന്ധം.മോശമായ കാലാവസ്ഥ ഉള്ള സമയങ്ങളില്‍ അവര്‍ ലോകത്തിന്‍റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടും.അവര്‍ക്ക് പുറം ലോകവും ആയുള്ള ബന്ധം മൊത്തം അവര്‍ക്കുണ്ടായിരുന്ന റേഡിയോ വഴി മാത്രമായിരുന്നു.എന്നാല്‍ സ്വര്‍ഗ്ഗ ദ്വീപില്‍ എന്തുണ്ടായി എന്ന് അന്വേഷിച്ചു എത്തുന്ന അന്വേഷണ സംഘം കുഴയുന്നു.എന്തോ ഒരു ആപത്തു ഉണ്ടായി എന്നുള്ള സൂചന മാത്രം അല്ലാതെ പുറം ലോകത്തിനു ഒന്നും അറിയില്ലായിരുന്നു.അത് പോലെ തന്നെ അപ്രത്യക്ഷരായ 17 ജീവനുകളെ കുറിച്ചും.

       സിനിമ പിന്നീട് യാത്ര ചെയ്യുന്നത് പരദൈസോ ദ്വീപിലെ ജീവിതങ്ങളിലേക്ക് ആണ്.പ്രത്യേക ഇഷ്ടാനിഷ്ട്ടങ്ങള്‍ ഒന്നും ഇല്ലാതെ സമാധാനമായി കഴിയുന്ന കുറചു ആളുകള്‍.സര്‍ക്കാരില്‍ നിന്നും വരുന്ന അരിയും പഞ്ചസാരയും തന്നെ ധാരാളം എന്ന് കരുതുന്നവര്‍.ഏറ്റവും മികച്ച ദ്വീപ സമൂഹത്തിനുള്ള പുരസ്ക്കാരം ലഭിച്ച അവരുടെ ആഘോഷങ്ങളില്‍ നിന്നും സിനിമ മുന്നോട്ടു പോകുന്നു.അവരുടെ എല്ലാം തലവനായ മേയര്‍,അയാളുടെ മക്കള്‍,ഡോക്റ്റര്‍ ആയ ജേ തുടങ്ങിയവര്‍ ആയിരുന്നു അവരില്‍ പ്രധാനികള്‍.തീര്‍ത്തും നിഷ്ക്കളങ്ക ജന്മങ്ങള്‍ എന്ന് പറയാം ബാക്കി ഉള്ളവരെ.അവരുടെ ജീവിത രീതികളും സംസാരവും എല്ലാം രസകരവും സൗഹൃദപരവും ആയിരുന്നു.അവര്‍ അവിടെ ഭയപ്പെട്ടിരുന്നത് ഒന്നുണ്ടായിരുന്നു.ഒരു യുവതിയുടെ ആത്മാവ്.എന്നാല്‍ മേയര്‍ അതിനെ ഒരു സ്ഥലത്ത് കുടിയിരുത്തുകയും അങ്ങനെ അവരുടെ ഭയം കുറയുകയും ചെയ്തിരുന്നു.എന്നാല്‍ ഏറ്റവും മികച്ച ദ്വീപ സമൂഹത്തിനുള്ള പുരസ്ക്കാരം ലഭിച്ച അന്ന് രാത്രി ആ ദ്വീപില്‍ ദുരൂഹമായ ചിലത് സംഭവിക്കുന്നു.17 ആളുകളുടെ തിരോധാനതിനുള്ള ഉത്തരം ആ സംഭവങ്ങളിലൂടെ വിവരിക്കപ്പെടുന്നു.മോശം കാലാവ്സ്ഥയാണോ അതോ മുന്‍പ് പറഞ്ഞ പ്രേതമോ അതോ മറ്റെന്തെങ്കിലും ആണോ അവരുടെ തിരോധാനത്തിനു കാരണം?.കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.

   മനുഷ്യ സ്വഭാവത്തിലെ ദുരൂഹമായ രണ്ടാമതൊരു മുഖം ഉണ്ട്.പലപ്പോഴും മനുഷ്യനെ മനുഷ്യന്‍ അല്ലതാക്കുവാന്‍ കഴിയുന്ന ഒന്ന്.വൈകരികപരവും ബൌധികപരവും ആയ ഉയര്‍ച്ച ചിലപ്പോള്‍ മന്സുഹ്യനിലെ അത്തരം ഒരു സ്വഭാവത്തെ പുറത്തു കൊണ്ട് വരാന്‍ സാധ്യത ഉണ്ട്.ഒരു ജനസമൂഹത്തില്‍ എല്ലാവരും ഒരേ രീതിയില്‍ ചിന്തിക്കുമ്പോള്‍ പ്രശ്നങ്ങള്‍ വളരെയധികം കുറവായിരിക്കും.എന്നാല്‍ ബുദ്ധിയും വികാരവും എല്ലാം വ്യത്യസ്തം ആവുകയും ഒരാള്‍ മറ്റൊരാളെ ഭയക്കുകയും ചെയ്തു തുടങ്ങുമ്പോള്‍ മനുഷ്യ ജീവനുള്ള വില കുറയുന്നു.കൊറിയന്‍ സിനിമകളിലെ വ്യത്യസ്തമായ ഒരു ചലച്ചിത്രാവിഷ്ക്കാരം ആയിരുന്നു ഈ സിനിമ.പ്രധാനമായും കഥ പറച്ചിലില്‍.ജനങ്ങളുടെ കാഴ്ചപ്പാടില്‍ തന്നെ കഥ അവതരിക്കപ്പെടുന്നു.പതുങ്ങിയിരിക്കുന്ന ദുരിതത്തെ അറിയാതെ ജീവിച്ചു അപ്രത്യക്ഷം ആകുന്ന മനുഷ്യരുടെ കഥ..

More reviews @ http://www.movieholicviews.blogspot.com

123.NOBEL CHOR(BENGALI,2011)

123.NOBEL CHOR(BENGALI,2011),|Thriller|Drama|,Dir:-Suman Ghosh,*ing:-Mithun Chakraborthy,Soma Chakraborthy.

ഭാരതം സമ്മാനിച്ച മഹാന്മാരില്‍ എന്നും മുന്‍പന്തിയില്‍ ആണ് “ഗുരുദേബ്” എന്ന് ജനങ്ങള്‍ ആദരത്തോടെ വിളിക്കുന്ന രബീന്ദ്രനാഥ ടാഗോറിന്റെ സ്ഥാനം.അദ്ദേഹത്തിന്‍റെ സാഹിത്യസപര്യകള്‍ക്ക് സമ്മാനമായി 1913 ല ലഭിച്ച നോബല്‍ സമ്മാനം 2005 ല്‍ മ്യൂസിയമായി മാറിയ വീട്ടില്‍ നിന്നും മോഷണം പോകുന്നു.ആ മോഷണവും അതിനു ശേഷം നടന്ന സംഭവങ്ങളും ഭാനു എന്ന ഒരു സാധാരണക്കാരന്‍ ആയ ഗ്രാമവാസിയുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുകയാണ് സുമന്‍ ഘോഷ് ഈ ചിത്രത്തില്‍.മോഷണത്തെ തുടര്‍ന്ന് നടന്ന സംഭവങ്ങളെ ഫിക്ഷനുമായി കോര്‍ത്തിണക്കി ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാനം മോഷണം പോയി എന്ന വാര്‍ത്ത രാജ്യത്താകമാനം പ്രകമ്പനം സൃഷ്ടിച്ചു.പ്രത്യേകിച്ചും ടാഗോര്‍ എന്ന മഹാനെ ദൈവത്തെ  പോലെ ആരാധിക്കുന്ന ബംഗാളില്‍.പോലീസും സി ബി ഐ യും എല്ലാം കേസ് അന്വേഷണം തുടങ്ങുന്നു.മോഷണം നടന്ന അന്ന് രാത്രി ഭാനുദാ എന്ന് വിളിക്കുന്ന ഭാനു എന്ന സാധുവായ ഗ്രാമീണന്റെ വീട്ടിലെ കിണറിന്റെ അടുത്ത് മോഷ്ടാവിനു നഷ്ടപ്പെടുന്നു.പിറ്റേന്ന് രാവിലെ കിണറിന്റെ കരയില്‍ കടക്കുന്ന സ്വര്‍ണ നിറമുള്ള വസ്തു കണ്ട ഭാനു അതുമായി ആ ഗ്രാമത്തിലെ സ്കൂളിലെ പ്രധാനാധ്യാപകനെ കാണാന്‍ ചെല്ലുന്നു.അന്നത്തെ പത്രത്തില്‍ കണ്ട വാര്‍ത്ത അനുസരിച്ച് അത് കാണാതായ നോബല്‍ സമ്മാനം ആണെന്ന് അദ്ദേഹം ഭാനുവിനോട് പറയുന്നു.ഗ്രാമത്തിലെ മുതിര്‍ന്നവരുമായി ആലോചിച്ച് അവര്‍ അവസാനം നോബല്‍ സമ്മാനം മുഖ്യമന്ത്രിയെ ഏല്‍പ്പിക്കാന്‍ തീരുമാനിക്കുന്നു.നോബല്‍ സമ്മാനം വിറ്റ്‌ അത് ഗ്രാമത്തിന്‍റെ ശോചന്യാവസ്ഥ മാറ്റണം എന്ന അഭിപ്രായം ഉയര്‍ന്നു എങ്കിലും ഭാനു അതിനു ചെവി കൊടുക്കുന്നില്ല.ഭാനു അടുത്ത ദിവസം തലസ്ഥാന നഗരിയായ കൊല്‍ക്കത്തയിലേക്ക് യാത്ര തിരിക്കുന്നു.

   ഭാനു നോബല്‍ സമ്മാനം സര്‍ക്കാരിനെ ഏല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന സമ്മാനം കൊണ്ട് തങ്ങളുടെ ജീവിതം ഭദ്രം ആകും എന്ന് ഭാനുവിന്റെ ഭാര്യയും വിശ്വസിക്കുന്നു.ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഹൊരി എന്നയാളുടെ അടുക്കലേക്കു ആണ് ഭാനു പോകുന്നത്.മുഖ്യമന്ത്രിയുടെ അടുക്കല്‍ ഏതാണ ഹോരി സഹായിക്കുമെന്ന് അവര്‍ കരുതുന്നു.എന്നാല്‍ ഹൊരി ഭാനുവിനെ ആ സമ്മാനം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്നെങ്കിലും ഭാനു അതിനു തയ്യാറാകുന്നില്ല.മുഖ്യമന്ത്രിയെ കാണാന്‍ ഉള്ള അവസരം നിഷേധിക്കപ്പെട്ട ഭാനുവിന്റെ മനസ്സിന് ചാഞ്ചല്യം ഉണ്ടാകുന്നു.രബീന്ദ്രനാഥ ടാഗോര്‍ ആരാണ് എന്ന് അറിയാതെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ആയിരുന്നു അക്ഷരാഭ്യാസം ഇല്ലാത്ത ഭാനുവും.എന്നാല്‍ ഗുരുദേബിന്റെ വില ശരിക്കും എവിടെയാണെന്ന് ഭാനു മനസ്സിലാക്കുന്നു.ഒരു ഗ്രാമത്തില്‍ നിന്നും കൊല്‍ക്കട്ട പോലെ ഒരു വന്‍ നഗരത്തില്‍ എത്തിയ ഭാനുവിനെ കാത്തിരുന്നത് മനുഷ്യന്‍റെ മറ്റൊരു മുഖമായിരുന്നു.നോബല്‍ സമ്മാനത്തിനു വെറും സ്വര്‍ണത്തിന്‍റെ വില നല്‍കാന്‍ തയ്യാറായ മാര്‍വാഡി മുതല്‍ അന്താരാഷ്‌ട്ര തലത്തില്‍ ഉള്ള ബിസിനസ്സിനു ചുക്കാന്‍ പിടിച്ച പണക്കാരന്‍ വരെ ഉള്ള ആളുകള്‍ നോബല്‍ സമ്മാനം എന്താണെന്നും ഗുരുദേബ് ആരാണെന്നും ഭാനുവിന് മാന്സ്സിലാക്കി കൊടുക്കുന്നു.ഇന്ത്യന്‍ രാഷ്ട്രീയം,ബ്യൂറോക്രസി എന്നിവയുടെ പൊയ്മുഖങ്ങളും ഗ്രാമങ്ങളിലെ ജീവിത അവസ്ഥയും എല്ലാം ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.ഈ ഒരു അവസ്ഥയില്‍ ഭാനുവിന് എന്ത് സംഭവിച്ചു എന്നതാണ് ബാക്കി ചിത്രം.

  വെറുതെ ഒരു കാഴ്ച വസ്തു മാത്രമായി ഇരിക്കുന്ന നോബല്‍ സമ്മാനം വിറ്റ് ജീവിതം കരുപിടിപ്പിക്കാന്‍ പറയുന്ന ആളുകള്‍ മുതല്‍ അതിന്റെ മഹത്വം അറിയുന്ന ധാരാളം ആളുകള്‍ ഉണ്ടായിരുന്നു എങ്കിലും അതിന്റെ വില എന്താണെന്ന് യഥാര്‍ത്ഥത്തില്‍ ഭാനുവിന് മാത്രമേ മനസ്സിലാകുന്നുള്ളൂ.”പീപലി ലൈവ് ” പോലെ ഉള്ള സിനിമകളുടെ ഗണത്തില്‍ പെടുത്താം ഈ ചിത്രത്തെയും.ഒരു ത്രില്ലര്‍ എന്ന് വിളിക്കാവുന്ന കഥാ സന്ദര്‍ഭങ്ങളും എന്നാല്‍ അതിനു വിപരീതമായ കഥാഗതിയും കഥാപാത്രങ്ങളും ഈ ചിത്രത്തിലും കാണുവാന്‍ സാധിക്കും.പഴയക്കാല ബോളിവുഡ് സൂപ്പര്‍ താരമായിരുന്ന മിഥുന്‍ ദായുടെ വ്യത്യസ്തമായ മുഖമാണ് ഈ ബംഗാളി ചിത്രത്തില്‍.ടഗോരിനെക്കാളും കച്ചവട സാധ്യത പുതു യുഗത്തിലെ കായിക സിനിമ താരങ്ങള്‍ക്ക് ആണെന്ന് വില പേശലില്‍ പറയുന്ന  ഭാഗം മതി ഈ ചിത്രത്തിന്റെ പ്രസക്തി മനസ്സിലാക്കാന്‍.

More reviews @ http://www.movieholicviews.blogspot.com 

122.LIFEBOAT(ENGLISH,1944)

122.LIFEBOAT(ENGLISH,1944),|Thriller|War|,Dir:-Alfred Hitchcock,*ing:-Tallulah Bankhead,John Hodiak,Walter Slezak.

  ആല്‍ഫ്രെഡ് ഹിച്ച്കോക്കിന്റെ വ്യത്യസ്തമായ ഒരു ത്രില്ലര്‍ ആണ് രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍മ്മിക്കപ്പെട്ട ലൈഫ് ബോട്ട് എന്ന ബ്ലാക്ക് & വൈറ്റ് ചിത്രം.ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ആക്രമണത്തില്‍ തകര്‍ന്ന കപ്പലിലെ യാത്രക്കാര്‍ ഒരു ലൈഫ് ബോട്ടില്‍ കയറി രക്ഷപ്പെടുന്നു.അവരുടെ കൂടെ ഒരു കുഞ്ഞുമായി ഒരു സ്ത്രീയും നീന്തി കയറുന്നു.എന്നാല്‍ അവരുടെ കുട്ടി മരണപ്പെട്ടിരുന്നു.ജര്‍മന്‍ സേനയോടുള്ള വിരോധം അവര്‍ക്കിടയില്‍ കൂടിവരുന്ന സമയത്ത് ആ ലൈഫ് ബോട്ടില്‍ രക്ഷപ്പെടാന്‍ ഒരാള്‍ കൂടി എത്തുന്നു.വില്ലി എന്ന ജര്‍മന്‍ .അവരുടെ കപ്പലിനെ ആക്രമിച്ച യുദ്ധക്കപ്പല്‍ തകര്‍ന്നെന്നും അതില്‍  ഉണ്ടായിരുന്ന ഒരു ക്രൂ മാത്രം ആണ് താന്‍ എന്നയാള്‍ പരിചയപ്പെടുത്തുന്നു.തങ്ങള്‍ ഈ നിലയ്ക്ക് ആകാനും ആ പിഞ്ച് കുഞ്ഞു മരിക്കാനും കാരണക്കാരനായ ശത്രു പക്ഷത്തെ ആളെ അമേരിക്കന്‍-ബ്രിട്ടീഷ് വംശജര്‍ ആയ അവര്‍ ആദ്യം കൂടെ കൂട്ടാന്‍ സമ്മതിക്കുന്നില്ല.എന്നാല്‍ അവസാനം മനുഷ്യത്വത്തിന്റെ പുറത്ത് അവര്‍ അയാളെ ആ ബോട്ടില്‍ കയറ്റുന്നു.ജര്‍മന്‍ ഭാഷ മാത്രം അറിയാവുന്ന വില്ലി തന്‍റെ കാര്യങ്ങള്‍ എല്ലാം അവതരിപ്പിച്ചത് പത്രത്തിലെ കോളം എഴുത്തുകാരി ആയ കോണി പോര്‍ട്ടര്‍ മുഖേനെ ആയിരുന്നു.തനിക്കു ആരോടും ശത്രുത ഇല്ല എന്നും യുദ്ധ കപ്പലിലെ ക്യാപ്റ്റന്റെ നിര്‍ദേശ പ്രകാരം ആണ് അവരെ ആക്രമിച്ചതെന്നും വില്ലി പറയുന്നു.

     അടുത്തുള്ള ലക്ഷ്യസ്ഥാനമായ ബര്‍മുഡ ലക്ഷ്യമാക്കി നീങ്ങാന്‍ അവര്‍ തീരുമാനിക്കുന്നു.എന്നാല്‍ അവര്‍ പോകുന്ന ദിശ തെറ്റാണെന്ന് വില്ലി പറയുന്നു.എന്നാല്‍ വില്ലിയുടെ വാക്ക് വകവയ്ക്കാതെ അവര്‍ ലൈഫ് ബോട്ട് മുന്നോട്ട് നീക്കുന്നു.കോമ്പസ് ഇല്ലാതെ ലക്ഷ്യം കണ്ടെത്താന്‍ ആകാതെ അവര്‍ മുന്നോട്ടു പോകുന്നു.അവര്‍ അവിടെ തല്ക്കാലം ഉള്ള രക്ഷയ്ക്കായി അവരില്‍ നിന്നും കൊവാക്കിനെ സ്കിപ്പര്‍ ആയി തിരഞ്ഞെടുക്കുന്നു.പ്രതീക്ഷയോടെ ലക്‌ഷ്യം വച്ച് തുഴഞ്ഞ അവരുടെ സ്വഭാവങ്ങളും അവരുടെ ജീവിതവും എല്ലാം അവിടെ ചുരുളഴിയുന്നു.യുദ്ധങ്ങള്‍ തന്റെ കോളത്തില്‍ എഴുതി കാശ് ഉണ്ടാക്കുന്ന കോണി പോര്‍ട്ടര്‍,കോടീശ്വരന്‍ ആയ റിറ്റ്,നേഴ്സ് ആയ ആലീസ് ,അപകടത്തില്‍ കാലിനു മുറിവേറ്റ ഗസ് എന്നിവരുടെ എല്ലാം ജീവിതകഥകള്‍ അവതരിക്കപ്പെടുന്നു.പിന്നീട് ആ രക്ഷാ ബോട്ടില്‍ സംഭവിക്കുന്നത്‌ സ്വന്തം ജീവന്‍ നിലനിര്‍ത്താനായി ശ്രമിക്കുന്ന കുറച്ചു മനുഷ്യരുടെ വ്യഗ്രത ആണ്.അവരുടെ എല്ലാം പുറം മോടിയില്‍ നിന്നും പുറത്തു വരുന്നു.മരണത്തെ മുഖാമുഖം കണ്ട അവര്‍ അവരുടെ വലിപ്പ ചെറുപ്പം എല്ലാം മാറ്റി വച്ച് ഒരേ രീതിയില്‍ കഴിയുന്നു.അതിന്റെ ഇടയ്ക്ക് ഗസ്സിന്റെ കാലു മുറിച്ചു കളയേണ്ട രീതിയില്‍ മോശം ആകുന്നു.എന്നാല്‍ അതിനു കഴിവുള്ള ഒരാളെ ഉണ്ടായിരുന്നുള്ളൂ.ജര്‍മന്‍ കപ്പലിലെ ക്രൂ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ വില്ലി.എന്നാല്‍ വില്ലി അവര്‍ എല്ലാം പ്രതീക്ഷിച്ചതിനും അപ്പുറം ആയിരുന്നു.ആ ആറു പേരുടെയും ചിന്തകള്‍ക്ക് അപ്പുറം ആയിരുന്നു വില്ലി.യഥാര്‍ത്ഥത്തില്‍ വില്ലി ആരായിരുന്നു?ദുരൂഹത നിറഞ്ഞു നിന്നിരുന്ന വില്ലി അവരുടെ രക്ഷകന്‍ ആകുമോ അതോ വില്ലിയില്‍ ഒരു ക്രൂര മൃഗം ഒളിഞ്ഞിരിപ്പുണ്ടോ?ബാക്കി അറിയുന്നതിനായി ഈ ചിത്രം ആകുക.

  ഹിച്ച്കോക്ക് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് ഒരു ബോട്ടും അതിലെ യാത്രക്കാരെയും മാത്രം ആണ്.അതില്‍ ഉള്ള മനുഷ്യരുടെ പല മുഖങ്ങളും ജീവിതത്തില്‍ അവര്‍ക്കുണ്ടായിരുന്ന വിശ്വാസ പ്രമാണങ്ങളും തമ്മില്‍ ഉള്ള സംഘര്‍ഷങ്ങളെ ആണ്.വില്ലി എന്ന കഥാപാത്രം ആണ് ദുരൂഹത എന്ന് ചിന്തിക്കുമ്പോള്‍ അവരില്‍ ഓരോരുത്തരും അതിലേറെ ദുരൂഹതകള്‍ ഉള്ള ആളുകള്‍ ആണെന്ന് മനസ്സിലാക്കപെടുന്നു.ഒരു ത്രില്ലര്‍/യുദ്ധ സിനിമ എന്നതില്‍ ഉപരി മനുഷ്യരുടെ അതിജീവനത്തിനുള്ള ത്വര ഈ ചിത്രത്തില്‍ അവതരിക്കപ്പെടുന്നുണ്ട്.അവിടെ ആണ് ഈ ചിത്രം ദുരൂഹത ഉള്ള ഒരു ത്രില്ലര്‍ ആകുന്നതു.ഈ ചിത്രം ഇറങ്ങിയ സമയത്തുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ചിത്രം പരക്കെ വിമര്‍ശിക്കപ്പെട്ടു.ഓസ്കാര്‍ പുരസ്ക്കാരങ്ങളില്‍ മൂന്നു നാമനിര്‍ദേശം ഈ ചിത്രത്തിന് ലഭിച്ചിരുന്നു.റോപ്,റിയര്‍ വിന്‍ഡോ  തുടങ്ങിയ ഹിച്ച്കോക്ക് സിനിമകളില്‍ ഉപയോഗിച്ചിരുന്നത് പോലെ  കുറച്ചു സെറ്റ് മാത്രം ഇട്ടു ചെയ്ത ചിത്രം ആണിതും.അതില്‍ ആദ്യത്തെ ചിത്രം എന്ന് വിശേഷിപ്പിക്കാം ലൈഫ് ബോട്ടിനെ.ഹിച്ച്കോക്ക് സിനിമകളുടെ ആരാധകര്‍ക്ക് വളരെയേറെ ഇഷ്ടപ്പെടും ഈ ചിത്രം.

More reviews @ http://www.movieholicviews.blogspot.com

121.THE LEGO MOVIE(ENGLISH,2014)

121.THE LEGO MOVIE(ENGLISH,2014),|Animation|Comedy|Adventure|,Dir:-Phil Lord,Christopher miller,*ing (voices):-Morgan Freeman,Will Arnett,Leam Neeson,Will Ferrel.

 ലെഗോ എന്ന ഡെന്മാര്‍ക്ക്‌ ആസ്ഥാനമായി ഉള്ള കളിപ്പാട്ട കമ്പനിയില്‍ നിന്നും വന്ന കഥാപാത്രങ്ങളെ മറ്റുള്ള അമാനുഷിക കഥാപാത്രങ്ങളെയും കൂട്ടി ചേര്‍ത്ത് ഇറക്കിയ സിനിമയാണ് “ദി ലെഗോ മൂവി”.ഓര്‍മയില്ലേ കുട്ടിക്കാലത്ത് വീടും ട്രെയിനും ഒക്കെ ഉണ്ടാക്കി കളിച്ച പ്ലാസ്റ്റിക് കളിപ്പാട്ടങ്ങള്‍?ലെഗോ ബ്രിക്ക്സ് എന്ന് അവ അറിയപ്പെടുന്നു.ആ ഗ്രൂപ്പ് പിന്നെ വളര്‍ന്ന് അനിമേഷന്‍ ഗെയിംസിലും അനിമേഷന്‍ സിനിമകളിലും എല്ലാം അതികായര്‍ ആയി മാറി.പല അമാനുഷിക കഥാപാത്രങ്ങളെയും ലെഗോ അവരുടെ രൂപ ഭാവങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.അതിനെ ചുവടു പിടിച്ചു ഇറങ്ങിയതാണ് വാര്‍ണര്‍ ബ്രദേര്‍സ് അവതരിപ്പിച്ച ഈ ചിത്രം.വിട്രൂവിയസ് എന്ന വൃദ്ധനായ മാസ്റ്റര്‍ ബില്‍ഡര്‍ “ക്രാഗിള്‍” എന്ന അതി ശക്തമായ ആയുധം “ദി ലോര്‍ഡ്‌ ബിസിനസ്” എന്ന ആളില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. വിട്രൂവിയസ് അതില്‍ പരാജയപ്പെടുന്നു.എന്നാല്‍ “ദി സ്പെഷ്യല്‍” എന്ന ആള്‍ ഒരിക്കല്‍ ക്രാഗിലിനെ തടുക്കാന്‍ ഉള്ള സാധനവുമായി വരുമെന്ന് വിട്രൂവിയസ് പ്രവചിക്കുന്നു.എട്ടര വര്‍ഷങ്ങള്‍ക്കു ശേഷം എമിറ്റ് എന്ന സാധാരണക്കാരനായ ,അധികം ചിന്തിക്കാത്ത ഒരു നിര്‍മാണ തൊഴിലാളി ആകസ്മികമായി “ദി സ്പെഷ്യല്‍” ആയി വൈല്‍ട്സ്ടയില്‍ എന്ന മാസ്റ്റര്‍ ബില്‍ഡര്‍ പെണ്‍കുട്ടിക്ക് തോന്നുന്നു.അങ്ങനെ അവള്‍ എമിറ്റിനെയും ക്രാഗിലിനെ തടുക്കാന്‍ ഉള്ള ആയുധവുമായി തങ്ങളുടെ ലക്ഷ്യത്തിലേക്ക് യാത്ര തിരിക്കുന്നു.

  പിന്നിട്ട വഴികളില്‍ അവര്‍ക്ക് ധാരാളം പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു.ദ്വന്ദ്വ ഭാവങ്ങള്‍ ഉള്ള പോലീസുകാരനെ “ദി ലോര്‍ഡ്‌ ബിസിനസ്”എമിറ്റിനെ പിടികൂടുവാനായി നിയോഗിക്കുന്നു.അതിനായി അയാളുടെ നല്ല സ്വഭാവത്തെ മായ്ച്ചു കളയുന്നു.വിട്രൂവിയസ്സിനെ കണ്ടു മുട്ടുന്ന എമിറ്റ് താന്‍ പ്രത്യേക കഴിവുകള്‍ ഇല്ലാത്ത സാധാരണക്കാരന്‍ ആണെന്ന് പറയുന്നു.എമിറ്റ് ഒരു മാസ്റ്റര്‍ ബില്‍ഡര്‍ അല്ല എന്ന് അവര്‍ മനസ്സിലാക്കുന്നു.എങ്കിലും ക്രാഗിലിനെ തടുക്കാന്‍ ഉള്ള ആയുധം എമിറ്റിന്റെ പക്കല്‍ ഉള്ളത് കൊണ്ട് അവര്‍ മറ്റുള്ള മാസ്റ്റര്‍ ബില്‍ഡറുമാരെ കാണുവാന്‍ യാത്ര ആകുന്നു.ബാട്മാന്‍,സൂപ്പര്‍മാന്‍,ഗ്രീന്‍ ലാന്റെര്ന്‍,വണ്ടര്‍ വുമണ്‍ തുടങ്ങി അമാനുഷിക ശക്തി ഉള്ള ധാരാളം മാസ്റ്റര്‍ ബില്‍ഡരുമാരെ അവര്‍ കാണുന്നു.എന്നാല്‍ ഒരു മാസ്റ്റര്‍ ബില്‍ഡര്‍ അല്ലാത്ത എമിറ്റിനെ അവര്‍ അംഗീകരിക്കുന്നില്ല.ആ സമയത്താണ് ബാഡ് കോപ്പിന്റെ നേതൃത്വത്തില്‍ അവര്‍ ആക്രമിക്കപ്പെടുന്നത്.അമാനുഷികര്‍ ആയിരുന്നു എങ്കിലും അവര്‍ക്കെല്ലാം ഒരു രക്ഷകന്‍ വേണമായിരുന്നു.എമിറ്റ് ആണോ ആ രക്ഷകന്‍?ആണെങ്കില്‍ എന്ത് കൊണ്ട് എമിറ്റ് മാസ്റ്റര്‍ ബില്ദര്‍ അല്ലാതെ ആയി?ബാക്കി ഉത്തരങ്ങള്‍ ഈ ചിത്രം നല്‍കും.

   വാര്‍ണര്‍ ബ്രദേര്‍സ് അവതരിപ്പിച്ച അനിമേഷന്‍ സിനിമകളില്‍ ഏറ്റവും പണംവാരി ചിത്രം എന്ന് ഈ സിനിമയെ കുറിച്ച് പറയാം.എല്ലാ പ്രായത്തിലും ഉള്ളവര്‍ക്ക് ആസ്വദിക്കാവുന്ന ഈ ചിത്രം അവസാനം ചെറിയ ഒരു ട്വിസ്റ്റും നല്‍കുന്നുണ്ട്.മോര്‍ഗന്‍ ഫ്രീമാന്‍,ലിയാം നീസന്‍,ചാനിംഗ് ടാട്ടം തുടങ്ങി ഒരു വന്‍ നിര തന്നെ ഈ ചിത്രത്തിന്റെ പിന്നണിയില്‍ ഉണ്ട്.സങ്കീര്‍ണമായ ചിത്രങ്ങള്‍ കാണുന്നതിന്‍റെ ഇടയ്ക്ക് ഒരു ചെറിയ മാറ്റം വേണം എന്ന് തോന്നിയാല്‍ ഈ ചിത്രം കാണുക.ഇതില്‍ ബാട്മാന്‍,സൂപ്പര്‍മാന്‍ എന്നിവരുടെ ഒക്കെ കോമഡി നന്നായിട്ടുണ്ടായിരുന്നു.അവരുടെ എല്ലാം ഒരു ലോകത്തിലെ കാഴ്ചകള്‍ ഇങ്ങനെ ആയിരിക്കും അല്ലെ?

More reviews @ http://www.movieholicbiews.blogspot.com

120.INTERROGATION(1989,POLISH)

120.INTERROGATION aka PRZESLUCHANIE(POLISH,1989)|Drama|Crime|Thriller|,Dir:-Ryszarda Bugajskiego,*ing:-Krystyna Janda,Janusz Gajos,Adam Ferency.

1982 ല്‍ നിര്‍മിക്കപ്പെടുകയും സ്പഷ്ടമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള എതിര്‍പ്പ് മൂലം പോളണ്ടിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്ത ചിത്രമാണ് Przesluchanie.പിന്നീട് ഭരണ സംവിധാനം സുപ്രധാനമായ തീരുമാനങ്ങളിലൂടെ പോളണ്ടില്‍ മാറിയപ്പോള്‍ ആണ് ഈ സിനിമ റിലീസ് ചെയ്യപ്പെട്ടത്.അതും നീണ്ട ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം 1989 ല്‍.ടോണിയ എന്ന കാബറെ നര്‍ത്തകിയുടെ ജീവിതം ആണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന കമ്മ്യൂണിസ്റ്റ് ഭരണം ജര്‍മനിയും ആയുള്ള പോരാട്ടത്തിനു ശേഷം അതിശക്തരായി മാറി.ആ കാലയളവിലും തന്‍റെ ജീവിതക്കാലം മൊത്തം സ്റ്റാലിന്‍ അനുവര്‍ത്തിച്ച സോഷിയലിസതിന്റെ ദുരിത ഫലങ്ങള്‍ ആണ് ചിത്രം അവതരിപ്പിക്കുന്നത്‌.രാജ്യം മൊത്തം സോഷ്യലിസം നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി ജനങ്ങളുടെ സ്വത്തുക്കള്‍ എല്ലാം സര്‍ക്കാരിന്റെ ആണെന്നുള്ള നയപ്രഖ്യാപനവും അതിനു എതിര്‍ത്തവരെ ഉന്മൂലനം ചെയ്യുകയും ചെയ്ത കിരാത ഭരണം ആയിരുന്നു അന്നുണ്ടായിരുന്നത്‌.അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടി വന്ന ടോണിയുയടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്‌.

  ടോണിയ തന്‍റെ നൃത്ത പരിപാടിയുടെ ഇടയ്ക്ക് സ്വന്തം ഭര്‍ത്താവിനോട് കൂടുതല്‍ അടുക്കുന്ന തന്‍റെ സുഹൃത്തിനെ കാണുന്നു.അതിന്‍റെ പിണക്കവും പരിഭവവും ആയി അവള്‍ ഭര്‍ത്താവിന്‍റെ കൂടെ പോകാതെ രണ്ട് അപരിചിതരോടൊപ്പം മദ്യപിക്കാന്‍ പോകുന്നു.മദ്യപിച്ചു ഉന്മാദാവസ്ഥയില്‍ ആയ ടോണിയ പിറ്റേ ദിവസം ഉണര്‍ന്ന് എണീക്കുമ്പോള്‍ താന്‍ പോലീസിന്‍റെ പിടിയില്‍ ആണെന്ന് മനസ്സിലാക്കുന്നു.മറ്റു സ്ത്രീകളോടൊപ്പം സെല്ലില്‍ അടയ്ക്കപ്പെട്ട അവളെ ചോദ്യം ചെയ്യുവാനായി പോലീസുകാര്‍ കൂട്ടിക്കൊണ്ടു പോകുന്നു.അങ്ങനെ ഒരു രാത്രി കൊണ്ട് അവളുടെ ജീവിതം മാറി മറിയുന്നു.പോലീസുകാര്‍ തങ്ങളുടെ ആവശ്യത്തിനനുസരിച്ച് മൊഴി നല്‍കുവാന്‍ അവളോട്‌ ആവശ്യപ്പെടുന്നു.ടോണിയുടെ ജീവിതം പലപ്പോഴും ചികയുന്ന പോലീസ് അവളുടെ ആദ്യ ചുംബനം മുതല്‍ ഉള്ള കഥ പറയുവാന്‍ ആവശ്യപ്പെടുന്നു.എന്നാല്‍ അവര്‍ അവളുടെ ഓരോ വാക്കുകളും അവള്‍ക്കെതിരെ ഉള്ള തെളിവുകള്‍ ആക്കി മാറ്റുകയായിരുന്നു എന്ന് അവള്‍ ആദ്യം അറിയുന്നില്ല.സെല്ലിലുള്ള സഹതടവുകാരെ ചിരിപ്പിക്കാനായി അവള്‍ പറഞ്ഞ കഥ പോലും അവള്‍ക്കെതിരെ ഉള്ള തെളിവുകള്‍ ആകുന്നു.കൂടുതല്‍ തടവുകാരും കുറ്റവാളികള്‍ ആക്കി ആരെയെങ്കിലും മുദ്ര കുത്താന്‍ ഉള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ ചെയ്യാത്ത കുറ്റങ്ങള്‍ പോലും തന്‍റെ തെറ്റാക്കി മാറ്റിയവര്‍ ആയിരുന്നു.പൂര്‍വികമായി ലഭിച്ച സ്വത്തുക്കള്‍ അപഹരിക്കാന്‍ വന്ന കമ്മ്യൂണിസ്റ്റ് ഭടന്മാരെ ആക്രമിച്ച് ജയിലില്‍ ആയവരും ഉണ്ടായിരുന്നു തടവുക്കാരില്‍.ഒരാളോടുള്ള വിശ്വസ്തത സത്യത്തോടുള്ള വിമുഖത ആണെന്ന രീതിയില്‍ “പിതൃദേശ” ശത്രുക്കള്‍ ആയി അവര്‍ കണ്ടു. ആ ജയില്‍ ജീവിതം ടോണിയുടെ ജിവിതം അപ്പാടെ മാറ്റി.നര്‍ത്തകിയായ അവര്‍ സഹനശക്തി കാണിച്ചു തുടങ്ങി.തനിക്കറിയാത്ത കാര്യം മറ്റൊരാള്‍ ചെയ്തു എന്നുള്ളത് അവള്‍ എഴുതി കൊടുക്കില്ല എന്ന് അവള്‍ തീരുമാനിക്കുന്നു.പോലീസും ടോണിയയും തമ്മില്‍ ഉള്ള സംഘര്‍ഷം അതിശക്തമായി.അവളുടെ ജീവിതം അവള്‍ക്കു അന്യമാകുന്നു.അവര്‍ അനുനയിപ്പിച്ചു നോക്കി,ഭയപ്പെടുത്തി പിന്നെ ക്രൂരമായ രീതിയില്‍ അവളെ കൊണ്ട് തെളിവ് കൊടുപ്പിക്കാന്‍ നോക്കി.അവളുടെ ജീവിതം ഒരു വേശ്യയുടെ ജീവിതത്തിനു തുല്യമാക്കി.അങ്ങനെ മരണവും ജീവിതവും മുഖാമുഖം കണ്ട ടോണിയ ജീവിതത്തിലെ പ്രകാശം എന്നെങ്കിലും കാണുമോ എന്നതാണ് ബാക്കി ചിത്രം.അവള്‍ ചെയ്ത കുറ്റം എന്തായിരുന്നു?ടോണിയ ഒരു ദു:സ്വപ്നം കാണുകയായിരുന്നോ?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.
  സ്വാതന്ത്രത്തിന്റെ ഇളം ശ്വാസം ലഭിക്കാതെ വീര്‍പ്പു മുട്ടുന്ന ഒരു സമൂഹം അനുഭവിച്ച യാതനകള്‍  ,അതിലേക്കു നയിച്ച പ്രത്യയശാസ്ത്രം എന്നിവയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ ചിത്രത്തില്‍.ടോണിയ എന്ന സ്ത്രീ തന്‍റെ ദുരനുഭവങ്ങളിലും തമാശ കണ്ടെതുനത് അവരുടെ മനോബലത്തിനു ഉദാഹരണമാണ്.കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ അവസാനം വെളിച്ചം കണ്ട ഈ ചിത്രം അതിനു മുനപ് തന്നെ സംവിധായകന്റെ നേത്രത്വത്തില്‍ ഹോം വീഡിയോ ആയി ഇറങ്ങുകയും ഒരു കള്‍ട്ട് പദവി നേടുകയും ചെയ്തിരുന്നു.1989 ല്‍ ഇറങ്ങിയപ്പോള്‍ കാന്‍സ്‌ ഉള്‍പ്പടെ ഉള്ള ലോകോത്തര ചലച്ചിത്ര മേളകളില്‍ സംസാര വിഷയം ആകാന്‍ ഈ ചിത്രത്തിന് സാധിച്ചു.ഒരു ത്രില്ലര്‍/ഡ്രാമ ഗണത്തില്‍ പെടുത്താവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 8/10!!

119.CHILDREN(KOREAN,2011)

119.CHILDREN(KOREAN,2011),|Mystery|Thriller|Drama|,Dir:-Kyu-maan Lee,*ing:-Yong-woo ParkRyu Seung-RyongDong-il Song

  യഥാര്‍ത്ഥ സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള സിനിമകള്‍ക്ക് ഫിക്ഷന്റെ ചേരുവകകള്‍ കൂടി കൊടുത്താണ് സിനിമയായി ഇറങ്ങുന്നത്.നിയമത്തിന്‍റെ മുന്നില്‍ ഉള്ള സംഭവങ്ങള്‍ ആസ്പദം ആക്കി ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ അവയില്‍ വിവാദങ്ങള്‍ സാധാരണം ആണ്.അത് കൊണ്ട് തന്നെ ശ്രദ്ധയോടെ ഉള്ള കൂട്ടി ചേരലുകള്‍ ആണ് അനിവാര്യം.ആ ചേരുവകകള്‍ ഇല്ലെങ്കില്‍ ഒരു സിനിമ ഡോക്യുമെന്‍ററിയുടെ നിലവാരത്തില്‍ ആവുകയും ചെയ്യുന്നു.സോഡിയാക്,മെമ്മറീസ് ഓഫ് മര്‍ഡര്‍,വോയിസ് ഓഫ് എ മര്‍ഡറര്‍ തുടങ്ങി യഥാര്‍ത്ഥ സംഭവങ്ങളോട് നീതി പുലര്‍ത്തിയ മികച്ച കുറ്റാന്വേഷണ ചിത്രങ്ങള്‍ ധാരാളം വന്നിട്ടുണ്ട്.പലതിലും ഒരു ത്രില്ലര്‍ എന്നതിലുപരി കഥാപാത്രങ്ങളുടെ വിചാര വികാരങ്ങളിലേക്കും ആ ചിത്രങ്ങള്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്.അത്തരത്തില്‍ ഉള്ള ഒരു ചിത്രമാണ് കൊറിയന്‍ ചിത്രമായ “ചില്‍ഡ്രന്‍”.കൊറിയയിലെ “ഫ്രോഗ് ചില്‍ഡ്രന്‍” എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന കുപ്രസിദ്ധമായ അഞ്ചു കുട്ടികളുടെ തിരോധാനം ആണ് ഈ ചിത്രത്തിന്‍റെ പ്രമേയം.1991 ലെ ഇലക്ഷന്റെ അന്ന് തവളകളെ പിടിക്കാന്‍ പോയ അഞ്ചു ബാലന്മാര്‍ അന്ന് മടങ്ങി വരുന്നില്ല.അവര്‍ ദുരൂഹമായി കാണാതാകുന്നു.അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല.നിയമപാലകരും ഒരു തെളിവും കിട്ടാതെ കുഴയുന്നു.കുട്ടികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിയെല്ലാം ഉപേക്ഷിച്ചു കുട്ടികളെ തേടി ഇറങ്ങുന്നു.മന്ത്രവാദിനികളെ പോലും കുട്ടികളുടെ തിരച്ചിലിനായി അവര്‍ ആശ്രയിക്കുന്നു.എന്നാല്‍ ഫലം ഒന്നും ഉണ്ടായില്ല.

   നാല് വര്‍ഷത്തിനു ശേഷം ഒരു ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന കാംഗ് എന്നയാള്‍ തനിക്ക് ശിക്ഷയായി ലഭിച്ച സ്ഥലം മാറ്റം കാരണം കുട്ടികളെ കാണാതായ സ്ഥലത്തെത്തുന്നു.എന്നാല്‍ ഈ തിരോധാനത്തിനു പുറകെ നടന്നു തുടങ്ങുന്ന കാംഗ്, വു ഹിയോക് എന്ന പ്രൊഫസ്സറുടെ വസ്തുതകളെ ആധാരമാക്കി ഉള്ള തെളിവുകളില്‍ വിശ്വസിക്കുന്നു.പ്രൊഫസര്‍ക്ക് തന്‍റേതായ ഒരു തിയറി ഈ വിഷയത്തില്‍ ഉണ്ടായിരുന്നു.അതനുസരിച്ച് കുട്ടികളെ ശരിക്കും അറിയാവുന്ന ആരോ ആണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍ എന്ന് വിശ്വസിക്കുന്നു.അന്ന് നടക്കുന്ന ഇലക്ഷന്‍ അട്ടിമറിക്കാന്‍ ഉള്ള ആരുടെയോ ശ്രമം പാളി പോയതാകും എന്നയാള്‍ വിശ്വസിക്കുന്നു.കുട്ടികളില്‍ ഒരാളായ ജോംഗ് ഹോയുടെ മാതാപിതാക്കളുടെ പെരുമാറ്റം അവരില്‍ കൂടുതല്‍ ദുരൂഹത ഉളവാക്കുന്നു.മാത്രമല്ല ജോംഗ് ഹോയുടെ പേരില്‍ രണ്ടു വര്‍ഷത്തിനു ശേഷം വന്ന ഒരു ഫോണ്‍ കോള്‍ അവരില്‍ സംശയം കൂടുതല്‍ ആക്കുന്നു.പ്രത്യേക ഭാവ വ്യത്യാസം ഇല്ലാത്ത അവരുടെ സംസാര രീതിയും പിന്നെ നമ്പര്‍ കണ്ടുപ്പിടിക്കാന്‍ ഉള്ള സൗകര്യം അവര്‍ ഉപയോഗപ്പെടുത്താത്തതും സംശയം കൂടുതല്‍ ആക്കുന്നു.അവര്‍ ആരെയോ സഹായിക്കുന്നതായി അവര്‍ക്ക് തോന്നുന്നു.ജോംഗ് ഹോയുടെ വീട്ടില്‍ എത്തിയ അവര്‍ക്ക് ദുരൂഹത ഉളവാക്കുന്ന പ്രതീതി അവിടെ നിന്നും ലഭിക്കുന്നു.തങ്ങളുടെ വിശ്വാസപ്രമാണങ്ങളുടെ പുറത്തു അവര്‍ ജോംഗ് ഹോയുടെ വീട്ടില്‍ പുതുതായി നിര്‍മിച്ച ടോയിലറ്റ് പൊളിച്ചുള്ള ഉള്ള പരിശോധനയ്ക്ക് അനുമതി നേടുന്നു.പരിശോധന ആരംഭിക്കുന്നു.ചാംഗിന്റെയും പ്രോഫസറുടെയും ജീവിതം എന്നെന്നേക്കുമായി മാറ്റി മറിയ്ക്കുന്നു ആ സംഭവം.അവര്‍ക്കു അവിടെ നിന്നും ആ സംഭവത്തിന്റെ ദുരൂഹത കണ്ടെത്താന്‍ സാധിച്ചോ??ആരാണ് ഈ തിരോധാനങ്ങള്‍ക്ക് പിന്നില്‍?ആ കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു?അവര്‍ മടങ്ങി വന്നോ?കൂടുതല്‍ അറിയാന്‍ ബാക്കി സിനിമ കാണുക.

 ഒരു ത്രില്ലര്‍ എന്ന രീതിയില്‍ മാത്രം ഒതുങ്ങാതെ ഈ ചിത്രം കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും എല്ലാം ജീവിതത്തിലേക്ക് ശ്രദ്ധാപൂര്‍വ്വം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.കുട്ടികളെ കാണാതെ ആയതിന്  ശേഷം ഉള്ള അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍.പിന്നെ അവരില്‍ ഒരാളില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ;അതിലെ സത്യാവസ്ഥ എല്ലാം.യഥാര്‍ത്ഥ സംഭവങ്ങള്‍ ആയിരുന്നു എങ്കിലും മനോഹരമായ ഒരു ദൃശ്യാനുഭവം ഈ ചിത്രം നല്‍കുന്നുണ്ട്.കൂടെ സ്ഥിരമായി ഉള്ള കൊറിയന്‍ പോലീസിന്‍റെ അലസതയും ഈ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഒരു നല്ല ത്രില്ലര്‍ തന്നെയാണ് ഈ ചിത്രം.ഞാന്‍ ഇതിനു നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ http://www.movieholicviews.blogspot.com

118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}

118.MIXED REVIEWS {DEFINITELY,MAYBE(2008) & Mr.DESTINY(1990)}

  ഒരു ടൈം പാസിനു കാണാവുന്ന രണ്ടു സിനിമകള്‍ ആണ് ഈ റിവ്യൂവില്‍ ഉള്ളത്.അധികം എഴുതാന്‍ ഒന്നും ഇല്ലാത്ത രണ്ടു ഫീല്‍ ഗുഡ് സിനിമകള്‍.ഒരെണ്ണം കുഴപ്പമില്ലാത്ത ഒരു റൊമാന്റിക് സിനിമ.മറ്റുള്ളത് ഒരു സിമ്പിള്‍ ഫാന്റസിയും.

1)DEFINITELY,MAYBE(ENGLISH,2008),|Romance|Drama|,Dir:-Adam Brooks,*ing:-Ryan ReynoldsRachel WeiszAbigail Breslin

  ഇതൊരു അമേരിക്കന്‍ റൊമാന്റിക് കോമഡി സിനിമയാണ്.വില്‍ ഹേയ്സ് തന്‍റെ മകളായ മായയോട്‌ അവളുടെ നിര്‍ബന്ധപ്രകാരം വില്ലും ഭാര്യയും  എങ്ങനെ ആണ് കണ്ടുമുട്ടിയതെന്ന് ഒരു കഥയായി പറയുന്നു.ഒരു ബെഡ് ടൈം കഥ പറച്ചില്‍ ആയാണ് അത് തുടങ്ങുന്നത്.വില്‍ കഥ പറയുമ്പോള്‍ മകളുടെ മുന്നില്‍ ഒരു നിബന്ധന വച്ചു.താന്‍ പറയുന്ന കഥയില്‍ ഉള്ള സ്ത്രീകളില്‍ നിന്നുംഅവളുടെ അമ്മയെ മായ  സ്വയം കണ്ടെത്തണം എന്നും അത് കൊണ്ട് തന്‍റെ കഥയിലെ കഥാപാത്രങ്ങള്‍ക്ക് യഥാര്‍ത്ഥ പേരുകള്‍ അല്ല എന്നും .വില്‍ തന്‍റെ ജീവിതത്തില്‍ പല ഘട്ടത്തില്‍ ആയി കണ്ടു മുട്ടുന്ന മൂന്നു സ്ത്രീകളായ എമിലി,സമ്മര്‍,ഏപ്രില്‍ എന്നിവരാണ് കഥയിലെ പ്രധാന കഥാപാത്രങ്ങള്‍.ഒരാള്‍ കോളേജില്‍ വച്ചുള്ള കാമുകിയും പിന്നീടുള്ളവര്‍ ജോലിക്കായി വന്ന സ്ഥലത്ത് വച്ച് പരിചയപ്പെടുന്നവരും ആയിരുന്നു.വില്ലിന് പലപ്പോഴും തന്‍റെ ബന്ധങ്ങള്‍ നന്നായി മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയുന്നില്ല.

  പല കാരണങ്ങളാല്‍ അവരെല്ലാം ഇടയ്ക്ക് വച്ച് അന്യരായി പോകുന്നു.എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ വീണ്ടും വരുകയും ചെയ്യുന്നു അയാളുടെ ജീവിതത്തിലേക്ക്.ഒരു ചക്രം ഉരുളുന്നത് പോലെ ആയിരുന്നു ആ മൂന്നു പേരും അയാളുടെ ജീവിതത്തില്‍ വന്നു പോകുന്നത്.മായയുടെ അമ്മയുമായി വേര്‍പിരിയാന്‍ തീരുമാനിച്ച വില്ലിന് ആ കഥ പറയല്‍ തന്‍റെ ഭൂതകാലത്തിലേക്കുള്ള ഒരു പിന്‍വാങ്ങല്‍ കൂടി ആയിരുന്നു.ക്ലിന്റന്റെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി വരുന്ന ബില്ലിന്റെ ജീവിത കഥ ബില്‍ ക്ലിന്റന്‍ ഇമ്പീച് ചെയ്യപ്പെടുന്ന കാലഘട്ടം എല്ലാം പരാമര്‍ശിച്ചു പോകുന്നു.അമേരിക്കന്‍ കുടുംബ ജീവിതങ്ങളിലെ അസ്ഥിരത സിനിമയില്‍ വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്.മായയ്ക്ക് തന്‍റെ അമ്മയെ കണ്ടെത്താന്‍ കഴിഞ്ഞോ ആ കഥയില്‍ നിന്നും?ക്ലീഷേകള്‍ കുറേ ഉണ്ടെങ്കിലും അധികം തല പുകയ്ക്കാതെ കാണാവുന്ന ഒരു സിമ്പിള്‍ ഗുഡ് ഫീല്‍ കോമഡി   സിനിമയാണ് Definitely,Maybe.ഞാന്‍ ഇതിനു നല്‍കുന്ന റേറ്റിംഗ് 6.5/10!!

2)Mr. DESTINY(ENGLISH,1990),|Fantasy|Drama|,Dir:-James Orr,*ing:-James BelushiLinda HamiltonMichael Caine

   പരാജയങ്ങളിലും നിരാശകളിലും ഇപ്പോഴും പഴിചാരുന്ന ഒരാളുണ്ട്.അദൃശ്യമായ ആ ശക്തിക്ക് നമ്മള്‍ വിധി എന്ന പേരും നല്‍കിയിട്ടുണ്ട്.ജീവിതത്തിലെ ചെറുതെന്ന് കരുതുന്ന ചില കാര്യങ്ങള്‍ പോലും ഭാവി നിര്‍ണയത്തില്‍ സ്വാധീനം ഉണ്ടാക്കും എന്നുള്ള “ബട്ടര്‍ഫ്ലൈ എഫെക്റ്റ്തി യ്യറി”ആധാരമാക്കി ആണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍  സമാനമായ മറ്റു സിനിമകളുടെ രീതിയില്‍ സങ്കീര്‍ണമായ കഥാവതരണം ഇവിടെ ഇല്ല.പകരം തമാശയുടെ മേമ്പൊടിയോടെ ആണ് ഈ ചിത്രം അവതരിപ്പിക്കുന്നത്‌.ലാറി ബറോസ് എന്ന ആളുടെ മുപ്പത്തിയഞ്ചാം പിറന്നാളിന്റെ അന്ന് നടക്കുന്ന സംഭവങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.എന്നാല്‍ അയാളുടെ ജിവിതം ഇന്നത്തെ നിലയില്‍ എത്തിയതിനു ഒരു കാരണം ഉണ്ട്.ഒരു ബേസ്ബോള്‍ കളി.അന്ന് അടിച്ചകറ്റാന്‍ പറ്റാത്ത പന്ത് ആണ് അയാളുടെ ജീവിതം നിര്‍ണയിച്ചത്.പന്തടിച്ചിരുന്നെങ്കില്‍ അയാളുടെ ജീവിതം എത്തരത്തില്‍ ഉള്ള മാറ്റങ്ങള്‍ക്കു വിധേയം ആയിരുന്നേനെ എന്ന് ഈ ചിത്രം അവതരിപ്പിക്കുന്നു.

  ലാറി യഥാര്‍ത്ഥത്തില്‍ പന്തടിക്കുന്നില്ല.അത് കൊണ്ട് ലാറി ഇന്ന് സാധാരണക്കാരന്‍ ആയി ജീവിക്കുന്നു.അന്ന് പന്ത് അടിക്കാതെ വിഷമിച്ചിരിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥിയുടെ ജീവിതം അവിടെ വച്ച് മാറുന്നു.ഇതിനെല്ലാം അകമ്പടിയായി വിധിയും.നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന  ജീവിതത്തെക്കാള്‍ എത്രയോ നല്ലതാണ് ആഗ്രഹിക്കുന്ന  ജീവിതം എന്ന് കരുതുന്നുണ്ടോ?എങ്കില്‍ ഈ ചിത്രം ധൈര്യമായി കാണാം.ഒരു നല്ല ഫീല്‍ ഗുഡ് അമേരിക്കന്‍ ഫാന്റസി ആണ് ഈ ചിത്രം.വിധിയും ജീവിതവുമായുള്ള കളികള്‍ അവതരിപ്പിക്കുന്ന ഈ സിനിമയ്ക്ക് എന്‍റെ മാര്‍ക്ക് 6/10!!

More reviews @ http://www.movieholicviews.blogspot.com


117.TELL ME SOMETHING(KOREAN,1999)

117.TELL ME SOMETHING(KOREAN,1999),|Thriller|Mystery|Crime|,Dir:-Youn-hyun Chang,*ing:-Suk-kyu HanEun-ha ShimHang-Seon Jang

കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ക്ക്‌ ഒരു പ്രത്യേക തരം അനുഭവം കൊടുക്കുവാനായി പലപ്പോഴും അവര്‍ മഴയുടെ പശ്ചാത്തലവും അതിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു അന്തരീക്ഷവും അവതരിപ്പിക്കാറുണ്ട്.എപ്പോള്‍ വേണമെങ്കിലും മഴ പെയ്യാം എന്ന് നില്‍ക്കുന്ന മേഘങ്ങള്‍ പോലെയാണ് പല സിനിമകളും.സസ്പന്‍സ് മിക്കവാറും വരുന്നത് ഇത് പോലെ ആയിരിക്കും.ഒരു സിനിമയില്‍ ആര്‍ വേണമെങ്കിലും സംശയിക്കാവുന്ന കഥാതന്തു.ചിലപ്പോള്‍ നമ്മള്‍ കുറ്റവാളികളെ ഒക്കെ സ്വയം കണ്ടെതുമെങ്കിലും പലപ്പോഴും അവരില്‍ നിന്നും കഥ വഴുതി പോകാറും ഉണ്ട്.അത്തരത്തില്‍ ഒരു കഥയാണ് “Tell Me Something ” എന്ന ഈ ചിത്രവും.അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ ജോ തന്‍റെ അമ്മയുടെ ചികിത്സയ്ക്കായി മാഫിയയുടെ കയ്യില്‍ നിന്നും കാശ് വാങ്ങി എന്ന കുട്ടത്തില്‍ അന്വേഷണം നേരിടുകയാണ്.ആ സമയത്താണ് എല്ലാവരെയും കുഴപ്പിച്ചു കൊണ്ട് മുറിക്കപ്പെട്ട ശവശരീരങ്ങള്‍ നഗരത്തിന്‍റെ പല ഭാഗത്തായി ലഭിക്കുന്നത്.വിദഗ്ദ്ധമായി മുറിക്കപ്പെട്ട ആ മൃതദേഹങ്ങള്‍ മൂന്നു മനുഷ്യരുടേത് ആയിരുന്നു .കേസന്വേഷണം ജോയെ ഏല്‍പ്പിക്കുന്നു.പാരിതോഷികമായി കേസില്‍ നിന്നും രക്ഷപ്പെടുത്താം എന്നുള്ള ഉറപ്പും.ഓരോ പ്രാവശ്യം  മൂന്നു പേരുടെയും വിവിധ ശരീര ഭാഗങ്ങള്‍ കലര്‍ത്തി ആയിരുന്നു കിട്ടിയിരുന്നത്.

  ലിഫ്റ്റ്‌,റോഡിന്റെ നടുക്ക് തുടങ്ങി പൊതു സ്ഥലങ്ങളില്‍ ആയിരുന്നു ശവശരീരങ്ങള്‍ ബാഗിലാക്കി കിട്ടിയിരുന്നത്.അതില്‍ ഒരു ശിരസ്സ്‌ സൂയോന്‍ എന്ന യുവതിയുടെ ബന്ധു ആണെന്നായിരുന്നു രേഖകളില്‍.അവരെ അന്വേഷിച്ചു ചെല്ലുന്ന ജോ മനസ്സിലാക്കുന്നു,ആ മൂന്നു മരണപ്പെട്ട ആളുകളും പല സമയങ്ങളിലായി സൂയോന്റെ കാമുകന്മാരായിരുന്നു എന്ന്.അവരെ പലപ്പോഴായി സുയോന്‍ തന്നെ ഉപേക്ഷിച്ചതാണെന്നും.സുയോന്‍ താമസിച്ചിരുന്നത് കുട്ടിക്കാലത്തെ സുഹൃത്തായ സ്യുംഗ് മിന്റെ കൂടെ ആയിരുന്നു.അവര്‍ ഒരു ഡോക്റ്റര്‍ ആയിരുന്നു.ജോ തന്‍റെ അന്വേഷണം തുടങ്ങുന്നു.പതിയെ ജോ മനസ്സിലാക്കുന്നു സുയോങ്ങിനെ അടുത്തറിയുന്ന ഒരാള്‍ ആണ് ഈ കൊലകള്‍ നടത്തുന്നതെന്ന്.കാരണം കൊല്ലപ്പെട്ടവരും സുയോങ്ങും ആയുള്ള ബന്ധം ആര്‍ക്കും അറിയില്ലായിരുന്നു.സുയോന്ഗ് ഒരു പക്ഷെ കൊലയാളിയുടെ അടുത്ത ലക്‌ഷ്യം ആകും എന്ന് സംശയിക്കുന്നു.അതിനാല്‍ അവരെ ജോ തന്‍റെ വീട്ടില്‍ താമസിപ്പിക്കുന്നു.വ്യക്തമായ തെളിവുകളുടെ അഭാവം അന്വേഷനറെ എങ്ങും കൊണ്ടെത്തിക്കുന്നില്ല.ശവശരീരഭാഗങ്ങള്‍ പിന്നെയും ലഭിക്കുന്നു.സുയോന്ഗ് തന്‍റെ ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റിയ മുന്‍ കാല കാമുകരെ കുറിച്ച് അന്വേഷിച്ചതിന്റെ ഇടയ്ക്കാണ് സുയോങ്ങിന്റെ പ്രശസ്തനായ ആര്‍ട്ടിസ്റ്റ് ആയ അച്ഛനിലേക്ക് അന്വേഷണം നീങ്ങുന്നു.അവിടെ ജോയെ കാത്തിരുന്നത് സുയോങ്ങിന്റെ മറ്റൊരു ജീവിത രഹസ്യം ആയിരുന്നു.അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് അപ്രത്യക്ഷന്‍ ആയ പിതാവ് ഈ കൊലപാതകങ്ങളില്‍ പങ്കാളി ആണോ?അതോ മറ്റാരെങ്കിലും ആയിരുന്നോ കൊലയാളി?സുയോങ്ങിനെ ചുറ്റിപ്പറ്റി ഉള്ള രഹസ്യങ്ങള്‍ എന്തൊക്കെ?ഇതാണ് ബാക്കി സിനിമ പറയുന്നത്.

  കണ്മുന്നില്‍ ഉള്ളതെല്ലാം സത്യം അല്ല എന്ന ത്രില്ലര്‍ സിനിമകളുടെ പൊതുവായ സ്വഭാവം ഈ സിനിമയിലും ഉണ്ട്.കാഴ്ച്ചക്കാരെ സത്യത്തില്‍ നിന്നും മിഥ്യ..അവിടെ നിന്നും വീണ്ടും സത്യം എന്നിങ്ങനെ ഒരു ചെയിന്‍ പോലെ സംഭവങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.ഒന്ന് രണ്ടു സംഭവങ്ങളില്‍ കൂടി വ്യക്തത ഉണ്ടായിരുന്നു എങ്കില്‍ ഉറപ്പായും കൊറിയന്‍ സിനിമയിലെ മികച്ച ത്രില്ലര്‍ എന്ന് പറയാമായിരുന്നു ഈ സിനിമയെ കുറിച്ച്.എങ്കില്‍ കൂടി മൊത്തത്തില്‍ നല്ല ഒരു ത്രില്ലര്‍ ആണ് ഈ ചിത്രം.ദര്‍ശനത്തില്‍ ആനന്ദം കണ്ടെത്തുന്ന ഒരു പ്രത്യേകതരം മാനസികാവസ്ഥ ആയ സ്കോപോഫീലിയയെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട് ഈ സിനിമയില്‍.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് ഈ സിനിമ ഇഷ്ടപ്പെടും എന്ന് കരുതുന്നു.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 6.5/10!!

More reviews @ http://www.movieholicviews.blogspot.com

116.BLOOD RAIN(KOREAN,2005)

116.BLOOD RAIN(KOREAN,2005),|Mystery|Crime|,Dir:-Dae-seung Kim,*ing:-Seung-won ChaYong-woo ParkSeong Ji

  പതിവ് കൊറിയന്‍ ത്രില്ലറുകളുടെ തന്നെ പ്രമേയത്തില്‍ 1808ല്‍ നടക്കുന്ന കുറച്ചു കൊലപാതകങ്ങളുടെ ചുരുളഴിക്കുകയാണ് “ബ്ലഡ്‌ റെയിന്‍” എന്ന ഈ കൊറിയന്‍ ചിത്രം.പഴയ കാലം ആണ് പശ്ചാത്തലം എങ്കിലും വളരെയധികം കുഴയ്ക്കുന്ന ഒരു കടങ്കഥ പോലെ ആണ് ഈ ചിത്രം.അക്കാലത്തെ പരിഷ്കൃതമായ കണ്ടെത്തല്‍ ആയിരുന്നു പേപ്പര്‍.ടോന്ഗ്വ എന്ന ദ്വീപില്‍ പേപ്പര്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള കാലാവസ്ഥയും മറ്റു അവശ്യസാധനങ്ങളും ഉണ്ടായിരുന്നു.അത് കാരണം സ്വയംപര്യാപ്തമായ ഒരു ജനസമൂഹം ആയിരുന്നു അവിടെ.എന്നാല്‍ അവിടെ അപ്രതീക്ഷിതം ആയി നടന്ന ചില കൊലപാതകങ്ങളും അതിനെ പിന്‍പ്പറ്റി നടന്ന സംഭവങ്ങളും ആ ദ്വീപിനെ ബാധിക്കുന്നു.കൊലപാതകങ്ങള്‍ നടക്കുന്നു എന്നതില്‍ ഉപരി അത് നടത്തപ്പെടുന്ന രീതികള്‍ ആണ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത്.രാജാവിന് വര്‍ഷാവര്‍ഷം കാഴ്ചവയ്ക്കുന്നു അതിവിഷിഷ്ട്ടമായ പേപ്പറുകള്‍ ഉണ്ടാകുന്ന സമയം ആയിരുന്നു അത്.ഈ കൊലപാതകങ്ങള്‍ എന്നാല്‍ ജനങ്ങള്‍ കരുതിയിരുന്നത് ഏഴു വര്‍ഷം മുന്‍പ്  മരണ ശിക്ഷയ്ക്ക് വിധേയനാക്കിയ ചാംഗ് എന്ന പേപ്പര്‍ മില്ലിന്റെ ഉടമയുടെ പ്രേതം ആയിരുന്നു എന്നായിരുന്നു.ചാംഗിന്റെ പ്രേതം ശപഥം ചെയ്തത് പോലെ അയാള്‍ വന്നിരിക്കുന്നു എന്നും അത് കൊണ്ട് ചുവന്ന നിറത്തില്‍ ഉള്ള മഴ പെയ്യും എന്നും അവര്‍ വിശ്വസിച്ചു.കിണറിലെ വെള്ളത്തില്‍ ഉണ്ടാകുന്ന നിറവ്യത്യാസവും മണവും അവരുടെ സംശയം കൂട്ടുന്നു.ഭീതി മൂലം അവര്‍ മില്ലിലെ ജോലിക്ക് പോകാതെ ആയി.

    അവസാനം രാജാവ് സത്യാവസ്ഥ അറിയുവാനായി വോങ്ക്യു എന്ന അന്വേഷണ ഉദ്യോഗസ്ഥനെ അയയ്ക്കുന്നു.അതി ബുദ്ധിമാന്‍ ആയ വോങ്ക്യു ദ്വീപിലെ കൊലപാതകങ്ങളെയും അത് നടത്തിയ രീതികളെയും സസൂക്ഷം പഠിക്കുന്നു.വോന്ക്യുവിന്റെ അന്വേഷണത്തില്‍ ചാംഗിന്റെ കുടുംബം മൊത്തം നാമാവശേഷം ആയതായി മനസ്സിലാക്കുന്നു.അതിനാല്‍ തന്നെ കൊലപാതകങ്ങള്‍ നടത്തുന്നത് ആരാണെന്ന് പിടിക്കിട്ടാതെ കുഴയുന്നു.പ്രേതമാണ്‌ മരണത്തിനു കാരണം എന്ന് വോങ്ക്യു എന്നാല്‍ വിശ്വസിക്കുന്നില്ല.വോങ്ക്യു അവിടെ എത്തിയതിനു ശേഷവും,അയാളുടെ മുന്നില്‍ വച്ച് പോലും മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു.ജനങ്ങള്‍ കൂടുതല്‍ പരിഭ്രാന്തിയില്‍ ആകുന്നു.അവര്‍ മന്ത്രവാദിയുടെ അടുക്കല്‍ ഒക്കെ പോയി തുടങ്ങുന്നു.ഭീതിതരായ ജനങ്ങള്‍ ചാംഗ് തന്‍റെ പക വീട്ടാന്‍ വന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു.എന്നാല്‍ കേസില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുമ്പോള്‍ വോങ്ക്യു മനസ്സിലാക്കുന്നു പ്രത്യക്ഷത്തില്‍ കാണുന്നതിലും അപ്പുറം ഉള്ള രഹസ്യങ്ങള്‍ ആ ദ്വീപിനു ഉണ്ടായിരുന്നു എന്ന്.ഒരു അഴിയാക്കുരുക്ക്‌ അഴിക്കുന്നത് പോലെ അയാള്‍ അവയെല്ലാം അഴിക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ മരണങ്ങള്‍ മുറയ്ക്ക് നടന്നു കൊണ്ടിരുന്നു.ഒരു പ്രത്യേക ക്രമത്തിലും പ്രത്യേക രീതിയിലും.ആരാണ് അല്ലെങ്കില്‍ എന്താണ് ഈ കൊലകള്‍ക്ക് പിന്നില്‍?പ്രേതമോ അതോ മനുഷ്യരോ?എന്തിനായിരുന്നു ചാംഗിനെ വധശിക്ഷയ്ക്കു വിധിച്ചത്?കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്ത്?ഇതെല്ലാം കൂടുതല്‍ അറിയണമെങ്കില്‍ സിനിമ കാണുക.

   കൊറിയന്‍ ദേശിയ പുരസ്ക്കാരം,ബ്ലൂ ഡ്രാഗണ്‍ ചലച്ചിത്ര പുരസ്ക്കാരം,ഗ്രാന്‍ഡ്‌ ബെല്‍ പുരസ്ക്കാരം തുടങ്ങിയവ ഉള്‍പ്പടെ 2005ലെ അന്തര്‍ദേശിയ കൊറിയന്‍ സിനിമയുടെ അന്തസ്സുയര്‍ത്തിയ ചിത്രമാണ് “ബ്ലഡ്‌ റെയിന്‍”.ചൈന ഭരിച്ചിരുന്ന കൊറിയയുടെ  അക്കാലത്തെ ഭരണകൂടത്തിന്‍റെ രീതികളും സമ്പ്രദായങ്ങളും എല്ലാം ഈ ചിത്രത്തില്‍ കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.അതിമനോഹരമായ ക്യാമറ കാഴ്ചകളും സംവിധാനവും അഭിനയവും എല്ലാം ചേര്‍ന്ന് മികച്ച ഒരു ത്രില്ലര്‍ ആക്കി മാറ്റി ഈ ചിത്രത്തെ.വീണ്ടും ഒരു നല്ല ത്രില്ലര്‍,കൊറിയന്‍ സിനിമയില്‍ നിന്നും.ഇത്തരം ചിത്രങ്ങളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് ധൈര്യമായി കാണാവുന്ന ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

More reviews @ http://www.movieholicviews.blogspot.com

115.H (KOREAN,2002)

115.H.(KOREAN,2002),|Thriller|Mystery|Crime|,Dir:-Jong-hyuk Lee,*ing:- Jung-ah YumJin-hee JiJi-ru Sung

  “H” ഈ അക്ഷരത്തില്‍ കൊറിയയില്‍ നിന്നും 2002ല്‍ ഇറങ്ങിയ ഈ ത്രില്ലര്‍ ചിത്രത്തെ കുറിച്ച് ഉള്ളതെല്ലാം അടങ്ങിയിരിക്കുന്നു.ആറു സ്ത്രീകളുടെ കൊലപാതകത്തിന് ശേഷം പരമ്പര കൊലയാളി ആയ ഇരുപത്തിരണ്ടു വയസ്സുകാരന്‍ ഷിന്‍ പോലീസില്‍ കീഴടങ്ങുന്നു.അവന്‍റെ അവസാനത്തെ ഇര ആരായിരുന്നു എന്ന് കണ്ടുപിടിക്കുവാന്‍ പോലീസിനു സാധിക്കുന്നില്ല.എന്നാലും ഈ കൊലപാതകങ്ങള്‍ക്ക് നിയമം ഷിന്നിനു മരണ ശിക്ഷ നല്‍കുന്നു.ഷിന്‍ ജയിലില്‍ ആയതിന്‍റെ പത്താം മാസം സമാനമായ രീതിയില്‍ രണ്ടു സ്ത്രീകള്‍ കൂടി കൊല്ലപെടുന്നു.ഷിന്‍ ചെയ്തത് പോലെ തന്നെ ഗര്‍ഭിണികള്‍ ആയിരുന്നു ഇത്തവണയും മരിച്ചത്.ഒരു മനോരോഗിയുടെ ചെയ്തികള്‍ ആയി പോലീസ് കരുതിയിരുന്ന ആ കൊലപാതകങ്ങള്‍ക്ക് മറ്റു അര്‍ത്ഥതലങ്ങള്‍ കൈ വരുന്നു.സമാനമായ രീതിയില്‍ ഉള്ള കൊലപാതകങ്ങളുടെ പിന്നാലെ പോയ അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ ആയ കിം ,കാംഗ് എന്നിവര്‍ക്ക് ആദ്യ കൊലപാതകിയെ മനസ്സിലാകുന്നു.അയാളുടെ പുറകെ പോയ കാംഗ് അയാളെ ഒരു നിശാക്ലബ്ബില്‍ വച്ച് വെടിവയ്ക്കുന്നു.എന്നാല്‍ അയാള്‍ വെടിയേല്‍ക്കുന്നതിനു മുന്‍പ് അവിടെ ഉണ്ടായിരുന്ന ഒരു സ്വവര്‍ഗാനുരാഗി ആയ സ്ത്രീയുടെ ചെവി മുറിച്ചിട്ട് അവരെ കൊല്ലപ്പെടുത്തുന്നു.വെടി ഏറ്റെങ്കിലും അയാള്‍ മരിക്കുന്നില്ല.പിന്നീടുള്ള അന്വേഷണത്തില്‍ അയാള്‍ ഷിന്നിനോടൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ആള്‍ ആണെന്ന് മനസ്സിലാകുന്നു.

  എന്നാല്‍ കൊലപാതകങ്ങള്‍ അവിടെ അവസാനിക്കുന്നില്ല.പിന്നീടും സമാന രീതിയില്‍ ഉള്ള കൊലപാതകങ്ങള്‍ നടക്കുന്നു.പോലീസ് ആകെ മൊത്തം കുഴങ്ങുന്നു.ഷിന്നിനോട് ഇതിനെക്കുറിച്ച്‌ ചോദിക്കാന്‍ ജയിലില്‍ പോയ കാംഗ്,കിം എന്നിവരോട് അയാള്‍ സഹകരിക്കുന്നില്ല.കിമ്മിന്റെ പോലീസ് ആയ കാമുകന്‍ ഹാന്‍ ആദ്യം ഷിന്നിന്റെ കേസ് അന്വേഷിച്ച സമയത്ത് ആത്മഹത്യ ചെയ്തിരുന്നു.കാരണം ദുരൂഹമായി തുടരുന്നു. വീണ്ടും കൊലയാളിയെ ലഭിക്കുന്നു. ഇത്തവണ കൊലയാളി, പോലീസിന്‍റെ മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുന്നു.അയാള്‍ ഷിന്‍ പഠിച്ച സ്ഥാപനത്തില്‍ സീനിയര്‍ ആയിരുന്നു എന്ന് മനസ്സിലാകുന്നു.എന്നാല്‍ ഈ കൊലപാതകങ്ങള്‍ തുടര്‍ക്കഥ ആയപ്പോള്‍ സര്‍ക്കാര്‍ ഷിന്നിനെ മരണ ശിക്ഷയ്ക്ക് വിധിക്കുന്നു.പോലീസ് ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു.എന്നാല്‍ എന്താണ് ഈ കൊലകളുടെ കാരണം?ഇവര്‍ പോലീസ് സംശയിക്കുന്നത് പോലെ ഷിന്നിന്റെ വാടക കൊലയാളികള്‍ ആയിരുന്നോ?സംശയത്തിന്‍റെ മുള്‍മുനയില്‍ പലരും ഉണ്ട്.എന്നാല്‍ ഒന്നിനും ഒരു തെളിവ് ലഭിക്കുന്നുമില്ല.കാത്തിരിക്കുന്നത് അപ്രതീക്ഷിതമായ കാരണങ്ങള്‍ ആണ്.ബാക്കി അറിയുവാന്‍ ചിത്രം കാണുക.

  വളരെയധികം സങ്കീര്‍ണമായ ഒരു കഥയാണ് ഈ ചിത്രത്തിനുള്ളത്.”The Cure” എന്ന ജാപനീസ് സിനിമയോട് കുറച്ചൊക്കെ സാമ്യം ഈ ചിത്രത്തിന് തോന്നിയിരുന്നു.എങ്കിലും കഥാസന്ദര്‍ഭം,കഥാതന്തു എന്നിവയെല്ലാം ഈ ചിത്രത്തില്‍ വ്യത്യസ്തം ആണ്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ക്ക് തലപുകയ്ക്കാന്‍ ഉള്ള അവസരങ്ങള്‍ ഈ ചിത്രം സൃഷ്ടിക്കുന്നുണ്ട്.ഒരു നല്ല ത്രില്ലര്‍ സിനിമ എന്ന് പറയാം H എന്ന ഈ ചിത്രത്തെ.H എന്താണെന്ന് അവസാനം എനിക്ക് മനസ്സിലായപ്പോള്‍ ഞാന്‍ ഈ ചിത്രത്തിന് 7/10 മാര്‍ക്ക് നല്‍കുന്നു.

 More reviews @ http://www.movieholicviews.blogspot.com

114.7 BOXES(SPANISH,2012)

114. 7 BOXES(SPANISH,2012),|Thriller|,Dir:-Juan Carlos ManegliaTana Schembori,*ing:-Celso FrancoVíctor SosaLali Gonzalez

 പരാഗ്വേയില്‍ നിന്നും ഉള്ള ഒരു ത്രില്ലര്‍ ആണ് “7 ബോക്സെസ്”.ഒരു മികച്ച ത്രില്ലര്‍ എന്ന് പറയുന്നതില്‍ എന്തൊക്കെ വേണോ അതെല്ലാം ശരിയായ അളവില്‍ പാകത്തിന് കൊടുത്ത് രൂപപ്പെടുത്തിയ മികച്ച ചിത്രം ആണിത്.വിക്റ്റര്‍ മാര്‍ക്കറ്റില്‍ കൈവണ്ടി തള്ളി ജീവിക്കുന്ന യുവാവാണ്.അവന്‍റെ പ്രായത്തിന്റേതായ സ്വപ്‌നങ്ങള്‍ എല്ലാം താലോലിക്കുന്നവന്‍.അവനു ടി വി ഒരു അത്ഭുത വസ്തു ആണ്.അവന്‍ ടി വിയില്‍ വരുന്നതിനെ കുറിച്ച് അവന്‍ സ്വപ്നം കാണാറുണ്ട്‌.അങ്ങനെ ഒരു ദിവസം ഉച്ച തിരിഞ്ഞ് 3:30 യ്ക്ക് അവന്‍ ടി വി കണ്ടു കൊണ്ടിരിക്കുമ്പോള്‍ അവനു ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നു.അവന്‍റെ ജോലിയിയിലെ എതിരാളിയായ നെല്‍സന്‍ ആ കസ്റ്റമറെ കൊണ്ട് പോകുന്നു.അവന്‍ വിഷമിച്ചു നില്‍ക്കുമ്പോഴാണ് ഫോട്ടോയും വീഡിയോയും എടുക്കാന്‍ സാധിക്കുന്ന വിലകൂടിയ ഒരു മൊബൈലുമായി അവന്‍റെ സഹോദരി വരുന്നത്.അത്  അവളുടെ സുഹൃത്തിന്‍റെ ആണെന്നും അത് വില്‍ക്കാന്‍ നടക്കുകയാണെന്നും പറയുന്നു.വിക്ട്ടറിനു ആ മൊബൈല്‍ ഒരു അത്ഭുതം ആയിരുന്നു.അത് അവനു വാങ്ങണം എന്നുണ്ടായിരുന്നു.എന്നാല്‍ കാശില്ലാത്തത്‌ കൊണ്ട് അവന്‍ വിഷമിച്ചു നടക്കുന്നു.അപ്പോഴാണ്‌ അവനോടു ഗസ് എന്ന ആളെ കാണുവാന്‍ അടുത്തുള്ള മൊബൈല്‍ കടയിലെ പെണ്‍ക്കുട്ടി  പറയുന്നത്.

  വിക്റ്റര്‍ ഗസിന്റെ അടുക്കല്‍ പോകുന്നു.ആ സ്ഥലം മൊത്തം പോലീസ് വളഞ്ഞിട്ടുണ്ട്.ഗസ് അവനെ രഹസ്യമായി 7 പെട്ടികള്‍ ഏല്‍പ്പിക്കുന്നു.അവന്‍ ആ പെട്ടികളും കൊണ്ട് പോയിട്ട് തിരിച്ചു വരാന്‍ ആവശ്യപ്പെടുന്നു.പകരമായി ഒരു നൂറു ഡോളര്‍ മുറിച്ച് അവന്‍റെ കയ്യില്‍ കൊടുക്കുന്നു.തിരിച്ചു വരുമ്പോള്‍ അതിന്‍റെ പകുതി തരാം എന്ന് പറയുന്നു.വിക്റ്റര്‍ ഉടനെ സഹോദരിയുടെ അടുക്കല്‍ ചെന്ന് ആ പകുതി ഡോളറിനെ വീണ്ടും പകുതി ആക്കി ഏല്‍പ്പിക്കുന്നു.മൊബൈല്‍ ഫോണ്‍ ആര്‍ക്കും വില്‍ക്കാതിരിക്കാന്‍ ഉള്ള അഡ്വാന്‍സ് ആയി.താന്‍ അത് വൈകിട്ട് വാങ്ങും എന്നും പറയുന്നു.വിക്റ്റര്‍ ആ പെട്ടികളുമായി പോയപ്പോള്‍ കൂടെ ലിസ് എന്ന പെണ്‍ക്കുട്ടി കൂടെ കൂടുന്നു.ഇടയ്ക്ക് വച്ച് അതില്‍ ഒരു പെട്ടി മോഷണം പോകുന്നു.ഇതേ സമയം നെല്‍സന്‍ തന്‍റെ മകനെയും കൊണ്ട് മരുന്ന് വാങ്ങിക്കാന്‍ ചെന്നപ്പോള്‍ കാശില്ലാത്തത്‌ കൊണ്ട് ദു:ഖത്തോടെ മടങ്ങി വരുന്നു.അപ്പോഴാണ്‌ താന്‍ കൊണ്ട് പോകാന്‍ ഇരുന്ന പെട്ടികള്‍ വിക്റ്റര്‍ കൊണ്ട് പോയി എന്നറിഞ്ഞത്.അതെങ്ങനെ എങ്കിലും കൈക്കലാക്കി കാശ് ഒപ്പിക്കാന്‍ നെല്‍സന്‍ തീരുമാനിക്കുന്നു.അയാള്‍ വിക്ട്ടറെ അന്വേഷിച്ച് ഇറങ്ങുന്നു.എന്നാല്‍ ആ പെട്ടികള്‍ അന്ന് ഉള്ള അല്‍പ്പസമയത്തിനുള്ളില്‍ എല്ലാവരുടെയും ജീവിതം മാറ്റി മറിയ്ക്കാന്‍ പോകുന്ന ഒന്നാണെന്ന് കുറച്ച് പേര്‍ക്ക് അറിയാമായിരുന്നു.അത്രയ്ക്കും അപകടകരം ആയതാണ് ആ പെട്ടിയില്‍ നിന്നറിയാതെ അതുമായി സഞ്ചരിക്കുന്ന വിക്ട്ടറും വിക്റ്ററുടെ പിന്നാലെ പോകുന്ന ചിലരുടെയും അപകടകരമായ കഥയാണ് “7 ബോക്സസ്” എന്ന ഈ സ്പാനിഷ് ചിത്രം പറയുന്നത്.എന്തായിരുന്നു ആ പെട്ടികളില്‍?ആ പെട്ടിയില്‍ ഉള്ളത് ഇതിലെ കഥാപാത്രങ്ങളുടെ ജീവിതം എങ്ങനെ മാറ്റി മറിയ്ക്കും?കൂടുതല്‍ അറിയുവാനായി ചിത്രം കാണുക.

  ഓരോ സീനിലും അപ്രതീക്ഷിതമായ ട്വിസ്റ്റുകള്‍ ആണ് ഈ ചിത്രത്തിന്‍റെ ശക്തി.പരഗ്വയുടെ സിനിമ ചരിത്രത്തില്‍ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ് ഈ ചിത്രം.നിരൂപക പ്രശംസയും ബോക്സോഫീസില്‍ മികവും പുലര്‍ത്തി ഈ ചിത്രം.യഥാര്‍ത്ഥത്തില്‍ നടക്കുന്ന ഒരു സംഭവം ആണോ എന്ന് തോന്നിപ്പിക്കും വിധം ആണ് ചിത്രത്തിന്‍റെ നിര്‍മാണം.ലാറ്റിന്‍ അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌,പാം സ്പ്രിംഗ് അന്താരാഷ്‌ട്ര പുരസ്ക്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്.ത്രില്ലര്‍ സിനിമകളുടെ ആരാധകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 7.5/10!!

             More reviews @ http://www.movieholicviews.blogspot.com

113.SECONDS(ENGLISH,1966)

113.SECONDS(ENGLISH,1966),|Drama|Mystery|,Dir:-John Frankenheimer,*ing:-Rock HudsonFrank CampanellaJohn Randolph

  സെക്കന്റ്സ്-നിമിഷങ്ങള്‍ എന്ന് നമ്മള്‍ പറയുന്ന ഈ വാക്കിന് ജീവന്റെ വില വരുന്ന അവസ്ഥ ആലോചിച്ചിട്ടുണ്ടോ?അതും പലരും പല രീതിയില്‍ ആഖ്യാനിക്കുന്ന ജനന-മരണ പ്രക്രിയയെ സൂചിപ്പിക്കുമ്പോള്‍.പുനര്‍ജനിക്കുന്ന മനുഷ്യരെ കുറിച്ച് പലയിടത്തും,മിത്തുകളിലും ഇതിഹാസങ്ങളിലും വിശ്വാസങ്ങളിലും എല്ലാം പ്രതിപാദിക്കുന്നുണ്ട്.എന്നാല്‍ അവയെല്ലാം സാധാരണയായി മരണത്തിനു ശേഷം സംഭവിക്കുന്ന പ്രക്രിയകള്‍ ആയാണ് വിവരിക്കുന്നത്.എന്നാല്‍ ജീവനോടെ ഇരിക്കുമ്പോള്‍ അത്തരം ഒരു അവസ്ഥയെ നേരിടേണ്ടി വരുന്ന അവസ്ഥ?അതാണ്‌ ഈ ചിത്രം പ്രതിപാദിക്കുന്ന പ്രമേയം.ജനന-മരണ പ്രക്രിയകള്‍ സാധാരണയായി പ്രകൃതിയുടെ മാറ്റങ്ങളെ അനുസരിച്ച് സംഭവിക്കുന്നു.എന്നാല്‍ മനസ്സിന്‍റെ മാറ്റങ്ങള്‍ക്കനുസരിച്ച് ഈ ഒരു അവസ്ഥയെ നേരിടാനുള്ള അവസ്ഥയാണ് ആര്‍തര്‍ ഹാമില്‍ട്ടന്‍ എന്ന ജീവിതത്തില്‍ എല്ലാം നേടി എന്ന തോന്നല്‍ ഉണ്ടായ മനുഷ്യന് നേരിടേണ്ടി വന്നത്.

  ആര്‍തര്‍ ഹാമില്‍ട്ടന്‍ ജീവിതത്തിലെ പടവുകള്‍ എല്ലാം വിജയകരമായി കടന്നിരിക്കുന്നു.അയാളുടെ ജീവിതത്തില്‍ ലക്ഷ്യങ്ങളും അയാളെ കുറിച്ച് വ്യാകുലപ്പെടുന്നവരുടെ എണ്ണം പോലും കുറഞ്ഞതായി അയാള്‍ക്ക്‌ തോന്നുന്നു.സ്വന്തം ഭാര്യയെ പോലും തൃപ്തിപ്പെടുത്താന്‍ സാധിക്കാത്ത അയാള്‍ക്ക്‌  ഒരു ഫോണ്‍ കോള്‍ വരുന്നു.മറുവശത്ത് ആര്‍തറിന്റെ മരിച്ചു പോയെന്നു കരുതുന്ന ചാര്‍ളി എന്ന സുഹൃത്തില്‍ നിന്നായിരുന്നു.താന്‍ മരിച്ചിട്ടില്ല എന്നും.തന്‍റെ മരണ വാര്‍ത്ത വെറും  ഒരു കഥയാണെന്നും പുതിയ ഭാവത്തില്‍ താന്‍ ജീവിച്ചിരിപ്പുണ്ടെന്നും അയാള്‍ ആര്‍തറിനെ അറിയിക്കുന്നു.ചാര്‍ളി തന്നെ പോലെ ആകാന്‍ ആര്‍തറിനെ ക്ഷണിക്കുന്നു.ചാര്‍ളി പറഞ്ഞത് പോലെ വിത്സണ്‍ എന്ന പേരില്‍ ആര്‍തര്‍ അയാള്‍ പറഞ്ഞ അറവുശാലയില്‍  എത്തുന്നു.”കമ്പനി” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം ആളുകള്‍ നടത്തുന്ന ആ സ്ഥാപനത്തില്‍ തങ്ങളുടെ മരണം മറ്റൊരാളുടെ ശവം ഉപയോഗിച്ച് യാഥാര്‍ത്ഥ്യം ആക്കുകയും,ആവശ്യക്കാര്‍ക്ക് ശസ്ത്രക്രിയയിലൂടെ പുതിയ രൂപം നല്‍കുകയും ചെയ്യുന്നു.ആര്‍തര്‍ തന്‍റെ ജീവിതത്തിലേക്ക് നോക്കിയപ്പോള്‍ ഒരു പുനര്‍ജനനം തനിക്കു ആവശ്യം ആണെന്ന് മനസ്സിലാക്കുന്നു.ശസ്ത്രക്രിയയ്ക്ക് ശേഷം വിത്സന്‍ എന്ന പേരില്‍ ജീവിക്കാന്‍ തുടങ്ങുന്നു.നോറ എന്ന കാമുകിയും അയാളുടെ കൂടെ വരുന്നു.സന്തോഷകരമായ ആദ്യ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആണ് തനിക്കു ലഭിച്ചു പുനര്‍ജന്മത്തിന്റെ ദോഷവശങ്ങള്‍ ആര്‍തര്‍ മനസ്സിലാക്കുന്നത്.എന്നാല്‍ എന്നെന്നേക്കുമായി അകപ്പെട്ടു പോയ അവസ്ഥയില്‍ ആയിരുന്നു വിത്സണ്‍.വിത്സണ്‍ എന്ന ആര്‍തറിന് കമ്പനിയുടെ അടുക്കല്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ?തന്‍റെ പുനര്‍ജന്മത്തിലെ ദോഷ വശങ്ങള്‍ എന്തൊക്കെയായിരുന്നു?ആ രഹസ്യങ്ങള്‍ ആണ് ബാക്കി ചിത്രം പറയുന്നത്.

 ഡേവിഡ് എലി എഴുതിയ  അതേ പേരില്‍ ഉള്ള നോവലില്‍ നിന്നും കടം കൊണ്ടതാണ് ഈ സിനിമ.കാന്‍സ്‌ ചലച്ചിത്ര മേളയില്‍ ഒക്കെ അംഗീകാരം ലഭിച്ച ഈ  ചിത്രം ഒസ്കാറിലും മത്സര രംഗത്തുണ്ടായിരുന്നു ചായഗ്രഹണ വിഭാഗത്തില്‍.ജോണ്‍ ഫ്രാങ്ക്ഹൈമര്‍ സംവിധാനം ചെയ്ത ഈ ചിത്രം പ്രമേയപരമായി പ്രേക്ഷകനുമായി ധാരാളം കാര്യങ്ങള്‍ സംവേദനം നടത്തുന്നുണ്ട്.അതിലൊന്നാണ് പ്രകൃതി നിയമങ്ങളെ മാനസിക നിലയ്ക്കനുസരിച്ചു രൂപപ്പെടുതുന്നതിലെ അപാകതകള്‍ തന്നെ പ്രധാനം.പിന്നെ ബന്ധങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നും .പലപ്പോഴും നമ്മുടെ ചിന്തകള്‍ക്കും അപ്പുറം ആണ് ബന്ധങ്ങള്‍.ബന്ധങ്ങളിലെ പരിപാവനത പലപ്പോഴും മനസ്സിലാക്കുമ്പോള്‍ വൈകിയിരിക്കും.അറുപതുകളില്‍ ഇറങ്ങിയ ഈ ചിത്രം ഒരു സാധാരണ സയന്‍സ് ഫിക്ഷന്‍ സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഒരിക്കലും കഴിയില്ല.അതിലും മുകളില്‍ ആണ് ഈ ചിത്രത്തിന്‍റെ സ്ഥാനം.സിനിമ ആരംഭിക്കുമ്പോള്‍ കാണിക്കുന്ന ഭൂതക്കണ്ണാടിയിലൂടെ ഉള്ള ചിത്രങ്ങള്‍ പോലെ തന്നെ സൂക്ഷ്മമായി പ്രതിപാദിക്കുന്ന പലതും ഈ ചിത്രത്തിലുണ്ട്.ഞാന്‍ ഈ ചിത്രത്തിന് നല്‍കുന്ന മാര്‍ക്ക് 8/10!!

More reviews @ http://www.movieholicviews.blogspot.com

Design a site like this with WordPress.com
Get started